‘കരുത്ത് എന്നതിനര്‍ത്ഥം ധാര്‍മ്മികമായ കരുത്തെന്നാണെങ്കില്‍ സ്ത്രീ പുരുഷനെക്കാള്‍ എത്രയോ മടങ്ങ് കരുത്തുള്ളവളാണ്’ എന്നു വിശ്വസിച്ചിരുന്ന രാഷ്ട്രപിതാവിനുള്ള മഹത്തായ സ്മരണാഞ്ജലിയാണ് 2023 സപ്തംബര്‍ 20, 21 തീയതികളിലായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും വനിതാസംവരണബില്ല് പാസ്സാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ലിംഗനീതിയിലേയ്ക്കുള്ള ഈ സുവര്‍ണ്ണപന്ഥാവ് എത്രയോ വര്‍ഷങ്ങളായി കേവലമൊരു പകല്‍ക്കിനാവു മാത്രമായിരുന്നു. ഓരോ ഭരണകൂടവും അതേക്കുറിച്ചു സംസാരിക്കുകയും തിരഞ്ഞെടുപ്പു പ്രകടനപത്രികയിലുള്‍പ്പെടുത്തുകയും ചെയ്തു; എന്നാല്‍ വനിതാസംവരണമെന്ന ആശയത്തെ, പ്രചരണത്തില്‍ നിന്നു പ്രവൃത്തിയിലേക്കും പകല്‍ക്കിനാവില്‍ നിന്നു പരമാര്‍ത്ഥത്തിലേക്കും പരിഭാഷപ്പെടുത്താന്‍ നരേന്ദ്രമോദിയെന്ന ഇച്ഛാശക്തിയുള്ള ഭരണാധികാരിക്കു മാത്രമേ കഴിഞ്ഞുള്ളൂ; രാഷ്ട്രതാല്പര്യം പരമലക്ഷ്യമായി കാണുന്ന ഭരണകര്‍ത്താക്കള്‍ക്കൊഴികെ മറ്റാര്‍ക്കും ദുര്‍ല്ലഭമാണീ ഇച്ഛാശക്തി. 2014 മെയ്മാസം 26-ാം തീയതി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതല്‍ അദ്ദേഹം തുടര്‍ന്നുപോരുന്ന നിലപാടുകളിലെ മറ്റൊരു നാഴികക്കല്ലാണിത്. ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയിലെ മഹത്തായ നാഴികക്കല്ലുകളാണവ. അതിനുമപ്പുറം, നാരീശക്തിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം, സ്ത്രീപുരോഗതിയെന്ന ആശയത്തോടുള്ള പ്രതിബദ്ധത ഇതൊന്നും ഏറെക്കാലം ഈ രാജ്യത്തെ ജനങ്ങള്‍ കണ്ടു പരിചയിച്ചിട്ടുള്ള ഭരണാധികാരികള്‍ക്കുണ്ടായിരുന്ന ശീലങ്ങളല്ല. തികച്ചും യാന്ത്രികമായി, മിക്കപ്പോഴും സ്വാര്‍ത്ഥമതികളായി കാലാവധി പൂര്‍ത്തിയാക്കുന്നതും ഭരണത്തുടര്‍ച്ചക്കുവേണ്ടി ഏത് അധാര്‍മ്മികതയ്ക്കും കൂട്ടു നില്‍ക്കുന്നതുമായിരുന്നല്ലോ അവരില്‍ മിക്കവരുടേയും മാര്‍ഗ്ഗം. എന്നാല്‍ സ്വാഭിമാനിയായ യഥാര്‍ത്ഥ ഭാരതപുത്രന്‍ നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രപുരോഗതിയ്ക്ക് അനിവാര്യമാണ് നാരീശക്തി എന്നാണദ്ദേഹം വിശ്വസിക്കുന്നത്. അജയ്യമായ നാരീശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം തിരഞ്ഞു കണ്ടെത്തുന്നു; കൃത്യമായി അവ നടപ്പിലാക്കുന്നു. ഇതാണ് വനിതാസംവരണബില്‍ എന്ന പകല്‍ക്കിനാവില്‍ നിന്ന് 2023 സപ്തംബര്‍ 20, 21 തീയതികളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദൂരം.
1996 സപ്തംബര്‍ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയാണ് ആദ്യമായി വനിതാ സംവരണബില്‍ അവതരിപ്പിച്ചത്. 81-ാം ഭരണഘടനാ ഭേദഗതി എന്ന നിലയ്ക്കാണ് അദ്ദേഹം ആ ബില്ലിനെ സമീപിച്ചത്. എന്നാല്‍ ലോകസഭയില്‍ ബില്ല് പാസ്സാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്, ഗീതാ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി ബില്‍ നിര്‍ദ്ദേശിക്കപ്പെട്ടു. 1996 ഡിസംബറില്‍ മുഖര്‍ജി കമ്മിറ്റി വീണ്ടും ഭേദഗതികളോടെ ബില്‍ തയ്യാറാക്കിയെങ്കിലും അത് പാസ്സായില്ല. രണ്ടു വര്‍ഷത്തിനുശേഷം ദാര്‍ശനികനായ അന്നത്തെ പ്രധാനമന്ത്രി, അടല്‍ബിഹാരി വാജ്‌പേയ് പന്ത്രണ്ടാം ലോകസഭയില്‍ വനിതാ സംവരണബില്‍ പാസ്സാക്കാനുള്ള തീവ്രശ്രമം നടത്തി. എന്നാല്‍ ഇപ്രാവശ്യവും സാമാജികരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കാതെ ബില്‍ നിരസിക്കപ്പെടുകയാണുണ്ടായത്. വാജ്‌പേയിയെ സംബന്ധിച്ചിടത്തോളം വനിതാസംവരണമുറപ്പാക്കുകയെന്നത് വെറും അധരവ്യായാമമല്ല, മറിച്ച് ആശയവ്യക്തതയും ആദര്‍ശനിഷ്ഠയുമാണെന്നും തെളിയിക്കുന്ന വിധത്തില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ബില്‍ നിയമമാക്കുന്നതിനുള്ള അശ്രാന്തപരിശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. 1999, 2002, 2003 വര്‍ഷങ്ങളില്‍ വീണ്ടും സ്ത്രീസംവരണ ബില്ല് പുനരവതരിപ്പിക്കപ്പെട്ടു. ഒരിക്കല്‍പ്പോലും ഇതരകക്ഷികളുടെ ഏകോപനമില്ലായ്മയുടെ ഫലമായി നിയമനിര്‍മ്മാണസഭയില്‍ വിജയത്തിലെത്താതെ നിരാകരിക്കപ്പെട്ടുകൊണ്ട് 2008 ല്‍ ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് വനിതാസവംരണ ബില്‍ രാജ്യസഭയിലെത്തി. 1996ലെ ഗീതാ മുഖര്‍ജി കമ്മിറ്റി നിര്‍ദ്ദേശിച്ച ഏഴു ഭേദഗതികളില്‍ അഞ്ചെണ്ണമുള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഈ ബില്‍ അവതരിപ്പിച്ചത്. 2008 മെയ് ഒന്‍പതാം തീയതി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയയ്ക്കപ്പെടുകയും 2009 ഡിസംബര്‍ പതിനേഴാം തീയതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബില്ലിന്മേലുള്ള അതിന്റെ ശുപാര്‍ശകള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്തു. 2010 ഫെബ്രുവരിയില്‍ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. 186-1 വോട്ടുകളുടെ പിന്‍ബലത്തോടെ 2010 മാര്‍ച്ച് മാസം 9-ാം തീയതി വനിതാ സംവരണബില്‍ രാജ്യസഭയില്‍ പാസ്സാക്കപ്പെട്ടു. എന്നാല്‍ അതിനുശേഷം ബില്ല് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടതേയില്ല എന്നത് അങ്ങേയറ്റം ഖേദകരവും ശ്രദ്ധേയവുമായ വസ്തുതയാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്തോളം പഴക്കമുണ്ട് സ്ത്രീകള്‍ക്ക് രാഷ്ട്രീയരംഗത്ത് സംവരണമുണ്ടാക്കണമെന്ന ആശയത്തിന്. 1931ലാണ് സരോജിനി നായിഡു, ബീഗം ഷാനവാസ് തുടങ്ങിയ പ്രഗത്ഭമതികളായ നേതാക്കള്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് ഒരു കത്തയയ്ക്കുന്നത്. സ്ത്രീകള്‍ക്ക് നൂറുശതമാനം തുല്യത ഭാരതത്തിലെ രാഷ്ട്രീയരംഗത്തുണ്ടായിരിക്കണമെന്ന നിര്‍ദ്ദേശമാണ് ആ കത്ത് മുന്നോട്ടുവെയ്ക്കുന്നത്. സ്ത്രീക്കു ലഭ്യമാകേണ്ട തുല്യാവകാശങ്ങളെക്കുറിച്ച് സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുതന്നെ ചിന്തിച്ചു തുടങ്ങിയ ഭാരതത്തിലാണ്, സ്വാതന്ത്ര്യാനന്തരം എഴുപത്തിയഞ്ചു വര്‍ഷം ആ സ്വപ്‌നം സഫലമാകാന്‍ കാത്തിരിക്കേണ്ടി വന്നു എന്നത് വലിയൊരു വിരോധാഭാസമാണ്. 1971ല്‍ സ്ത്രീകളുടെ പദവിയെ സംബന്ധിച്ച പഠനങ്ങള്‍ക്കായി നിയുക്തമായ ദേശീയസമിതി വിലയിരുത്തിയത് രാജ്യത്ത് രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ സ്ത്രീസമൂഹം വല്ലാതെ പിന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നുവെന്നായിരുന്നു. 1988ല്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മൂന്നിലൊന്നു സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടുന്ന നിയമം നിലവില്‍ വന്നു. വ്യത്യസ്ത തലങ്ങളിലെ ചെയര്‍പേഴ്‌സണ്‍ പദവിയുടെ മൂന്നിലൊന്നും വനിതാസംവരണത്തിലുള്‍പ്പെടുത്തപ്പെട്ടു. അതോടൊപ്പം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്കുള്ള സംവരണവും സാധ്യമാക്കപ്പെട്ടു.
എന്താണ് വനിതാ സംവരണനിയമം? ലളിതമായി പറഞ്ഞാല്‍, ലോക്‌സഭയിലേയും സംസ്ഥാനനിയമസഭകളിലേയും സീറ്റുകളുടെ മൂന്നിലൊന്നുഭാഗം വനിതകള്‍ക്കായി സംവരണം ചെയ്യുകയെന്നതാണ് ഈ നിയമത്തിന്റെ ഉള്ളടക്കം. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സും പദവിയും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഈ നിയമം തീര്‍ച്ചയായും സഹായകമായിരിക്കുമെന്ന് ഭൂരിപക്ഷം ഭരണകര്‍ത്താക്കളും സാമാജികരും പൊതുസമൂഹവും കരുതുന്നു. എന്നാല്‍ ഈ നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം, സ്ത്രീകള്‍ ഏതെങ്കിലുമൊരു ജാതിയിലുള്‍പ്പെടുന്നവരെപ്പോലെ ഒരു ഏകീകൃത വിഭാഗമല്ലെന്നും സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണസഭകളില്‍ സംവരണമുറപ്പാക്കുന്നത്, നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത, തുല്യനീതി, തുല്യാവസരങ്ങള്‍ എന്നീ മൂല്യങ്ങള്‍ക്കു വിരുദ്ധവും അവയുടെ ലംഘനവുമാണെന്നുമാണ്. ബില്ല് ഇതിനുമുമ്പ് അവതരിപ്പിക്കപ്പെട്ടപ്പോഴൊക്കെ നിശിതമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ലാലുപ്രസാദ് യാദവ്, മുലായംസിംഗ് യാദവ് തുടങ്ങിയ നേതാക്കള്‍ ബില്ലിനെ സംബന്ധിച്ച തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുന്നതിനു പകരം, ബില്ലവതരിപ്പിച്ചാല്‍ തങ്ങള്‍ മുന്നണി വിട്ടുപോകുമെന്നു വരെ ഭീഷണി മുഴക്കിയവരാണ്. 1998ല്‍ ആദരണീയനായ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഈ ബില്ലവതരിപ്പിച്ച സന്ദര്‍ഭത്തില്‍, അതിന്റെ കോപ്പി പരസ്യമായി വലിച്ചുകീറിക്കൊണ്ട് ആര്‍ജെഡി നേതാവ് സുരേന്ദ്രയാദവ്, തന്റെ പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധത നിര്‍ലജ്ജം തുറന്നുകാട്ടുകയുണ്ടായി. ബാബാസാഹിബ് അംബേദ്കര്‍ അങ്ങനെ ചെയ്യാന്‍ സ്വപ്‌നദര്‍ശനത്തിലൂടെ തനിക്കു നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു സുരേന്ദ്രയാദവിന്റെ വിശദീകരണം. 2005ല്‍ യുപിഎ അദ്ധ്യക്ഷയായിരുന്ന സോണിയാഗാന്ധി വനിതാസംവരണബില്ലിനെ സംബന്ധിച്ച് ധാരണയിലെത്തിച്ചേരുന്നതിനായി ഒരു യോഗം വിളിച്ചുകൂട്ടുകയുണ്ടായി. എന്നാല്‍ യാതൊരു വിധത്തിലുമുള്ള ധാരണയിലെത്താന്‍ ആ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കഴിഞ്ഞില്ലെന്നത്, യോഗത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. അഞ്ചുവര്‍ഷത്തിനുശേഷം 2010ല്‍ മുഖ്യപ്രതിപക്ഷകക്ഷിയായിരുന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ പിന്തുണയോടെ രണ്ടാം യുപിഎ സര്‍ക്കാര്‍, വനിതാസംവരണബില്‍ രാജ്യസഭയില്‍ പാസ്സാക്കുന്നതില്‍ വിജയിച്ചു. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നിട്ടും ലോക്‌സഭയില്‍ ബില്ലവതരിപ്പിക്കാനുള്ള ശ്രമം യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പിന്നീട്, 2010ല്‍ ഒരഭിമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ സോണിയാഗാന്ധി ഇതേക്കുറിച്ചു പറഞ്ഞത്, തന്റെ പാര്‍ട്ടിയിലെ തന്നെ നിരവധി നേതാക്കള്‍ വനിതാസംവരണ ബില്ലിനെ കര്‍ശനമായി എതിര്‍ക്കുന്നവരാണെന്നും അക്കാരണത്താല്‍ത്തന്നെ സര്‍ക്കാരിന് ബില്ല് പാസ്സാക്കാന്‍ കഴിയില്ലെന്നുമായിരുന്നു. എത്ര അപഹാസ്യമായ ഒരു പ്രസ്താവന! എത്ര പരിതാപകരമായ അവസ്ഥ! ആറു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച രാഷ്ട്രീയ കക്ഷി, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പുരാതനമായ രാഷ്ട്രീയ കക്ഷി, അതും ഒരു വനിത നേതൃത്വം നല്‍കുന്ന കക്ഷി, സ്ത്രീ നീതി ഉറപ്പാക്കുന്ന മര്‍മ്മ പ്രധാനമായ ഒരു ബില്ലിനോടുള്ള തങ്ങളുടെ സമീപനമെന്താണെന്ന് ഇത്തരത്തില്‍ വ്യക്തമാക്കുമ്പോള്‍, പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മിലുള്ള അന്തരം ആരെയും അമ്പരപ്പിക്കും. ഇതോടൊപ്പം ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സ്ത്രീസംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിഷ്പ്രയാസം പാസ്സാക്കിക്കഴിയുമ്പോള്‍ തങ്ങളാണ് ഈ ബില്‍ പാസ്സാക്കാന്‍ ആദ്യമായി ശ്രമിച്ചതെന്നും ഇത് രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്നും മറ്റുമുള്ള അവകാശവാദങ്ങളുമായി എട്ടുകാലി മമ്മൂഞ്ഞിന്റെ പിന്തുടര്‍ച്ചക്കാരാണു തങ്ങളെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കുന്ന മട്ടില്‍ ഇക്കൂട്ടര്‍ രംഗത്തെത്തുന്ന കാഴ്ച അത്ഭുതകരമാണ്. തങ്ങള്‍ക്ക് അനായാസം ചെയ്യാമായിരുന്ന കാര്യങ്ങള്‍, നടപ്പാക്കാമായിരുന്ന നീതി, പാലിക്കാമായിരുന്ന വാഗ്ദാനങ്ങള്‍ – അതെല്ലാം വേണ്ടുവോളമവസരമുണ്ടായിരുന്നിട്ടും അവഗണനയോടെ, അവജ്ഞയോടെ തള്ളിക്കളഞ്ഞവര്‍, ഇന്ന് ഇച്ഛാശക്തിയും ദൃഢനിശ്ചയവും ഉറച്ച നീതിബോധവുമുള്ള ഒരു നേതാവ്, അതുല്യനായ ഭരണാധികാരി കൃത്യതയോടെ പ്രാവര്‍ത്തികമാക്കുമ്പോള്‍, അതിന്റെ പിതൃത്വമേറ്റെടുക്കാന്‍ നിര്‍ല്ലജം തിരക്കുക്കൂട്ടുന്നതില്‍പ്പരം അപഹാസ്യമായി മറ്റെന്തുണ്ട്? ആദ്യമായി സ്ത്രീസംവരണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷമുള്ള 25 വര്‍ഷക്കാലത്തിലേറെയും അധികാരത്തിലുണ്ടായിരുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സായിരുന്നു; അധികാരമുണ്ടായിരുന്നിട്ടും ചെയ്യാതെ തള്ളിക്കളഞ്ഞ ബില്ലിന്റെ മേല്‍ അവകാശമുന്നയിക്കാന്‍ ഇന്നവര്‍ക്കെങ്ങനെ കഴിയുന്നുവെന്നത് ഏറ്റവും സംഗതമായ ചോദ്യം തന്നെയാണ്. പുരോഗമനാശയങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരെന്നും സ്ത്രീപുരോഗതിയുടെ അപ്പോസ്തലന്മാരെന്നും അവകാശപ്പെടുന്ന മറ്റു പല രാഷ്ട്രീയകക്ഷികളും ഇതിനു സമാനമായ നിലപാടാണ്, സ്ത്രീസംവരണബില്ലിന്റെ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഇരട്ടത്താപ്പു സമീപനങ്ങളെ നിരാകരിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ ബില്ല് പാസ്സാക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോഴാണ്, പ്രതിപക്ഷ പാര്‍ട്ടികള്‍, തങ്ങളുടേയുമാവശ്യമാണ് വനിതാസംവരണമെന്ന മട്ടില്‍ ജനമധ്യത്തിലെത്തുന്നത്. ‘സാമൂഹ്യപുരോഗതിയിലേയ്ക്കുള്ള താക്കോല്‍ രാഷ്ട്രീയാധികാരമാ’ ണെന്നു പറഞ്ഞ സാക്ഷാല്‍ അംബേദ്കറെ നേതാവായി കരുതുന്ന രാഷ്ട്രീയകക്ഷിയില്‍പ്പെടുന്നവര്‍ പോലും, സ്ത്രീകളുടെ സാമൂഹ്യപുരോഗതി ഉറപ്പാക്കുന്നതിനു സഹായകമായ ഈ ബില്ലിനെ എതിര്‍ത്തിരുന്നുവെന്നത്, ആദര്‍ശനിഷ്ഠമല്ലാത്ത അവസരവാദരാഷ്ട്രീയത്തിന്റെ വികൃതമുഖമാണ്. തുറന്നു കാട്ടുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 33 ശതമാനം വനിതാസംവരണം നടപ്പിലാക്കപ്പെട്ടതിനുശേഷം സ്ത്രീകളുടെ ജീവിതനിലവാരമുയരുകയും തങ്ങളുടെ കഴിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ലഭ്യമായതിലൂടെ സ്ത്രീകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിത്തീരുകയും ചെയ്തിട്ടുണ്ടെന്ന നിരീക്ഷണം, വനിതാസംവരണബില്ലിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രാധാന്യം അടിവരയിട്ടുറപ്പിക്കുന്നതാണ്.
ചില വിയോജിപ്പുകള്‍
അന്ധമായ എതിര്‍പ്പുകള്‍ക്കപ്പുറം, ബില്ലിനെക്കുറിച്ച് ചില സംശയങ്ങളോ ആകുലതകളോ ഉയര്‍ന്നു വന്നിട്ടുണ്ട് ചില കോണുകളില്‍ നിന്നെങ്കിലും. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ സംവരണമേര്‍പ്പെടുത്തുന്നത് അവരുടെ പദവിയെ കുറച്ചുകാട്ടലാകുമെന്നും, അര്‍ഹതയ്ക്കു പകരം സംവരണമെന്ന ഔദാര്യത്തിലൂടെ നിയമനിര്‍മ്മാണസഭകളിലെത്തുന്നത്, സ്ത്രീകളനുഭവിക്കുന്ന സാമൂഹികാസമത്വത്തെ സൈദ്ധാന്തികമായി ശരിവെയ്ക്കുന്ന സമീപനമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രാഷ്ട്രീയരംഗത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റവാളികളുടെ സാന്നിദ്ധ്യം നിയന്ത്രിക്കുക, പൊതുപ്രവര്‍ത്തകരുടെ സംശുദ്ധി ഉറപ്പാക്കാനുള്ളശ്രമം നടത്തുക, ഉള്‍പ്പാര്‍ട്ടിജനാധിപത്യം സാധ്യമാക്കുക തുടങ്ങിയ അതീവപ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിന് വനിതാസംവരണമെന്ന പുതിയ ചുവടുവെയ്പ് കാരണമായേക്കുമെന്നുമവര്‍ വാദിക്കുന്നു.
മറ്റൊരു വിയോജിപ്പ്, സംവരണം നടപ്പാക്കുന്നതിലൂടെ അതതു മണ്ഡലങ്ങളിലെ സമ്മതിദായകരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുന്നുവെന്നതിനെക്കുറിച്ചാണ്. വനിതകളെ മാത്രം തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കേണ്ടി വരുന്നത്, ജനാധിപത്യമനുശാസിക്കുന്ന പൗരസ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണതയെ തുരങ്കം വെയ്ക്കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. ഇതിനുപകരം, രാഷ്ട്രീയ കക്ഷികള്‍ സ്വയം സംവരണം നടപ്പാക്കുകയോ രണ്ടു ജനപ്രതിനിധികള്‍ ഒരു മണ്ഡലത്തിലാകാമെന്നു ചിന്തിക്കുകയോ ഒക്കെയാണ് ചില വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്ന നിര്‍ദ്ദേശങ്ങള്‍. സ്ത്രീകള്‍ക്കായി മണ്ഡലങ്ങള്‍ മാറിമാറി സംവരണം ചെയ്യുന്നതിലൂടെ, തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി ആത്മാര്‍ത്ഥതയോടെ പ്രയത്‌നിക്കാനുള്ള താല്പര്യം കുറയാനിടയുണ്ടെന്നതാണ് മറ്റൊരു എതിര്‍വാദമുഖം. അടുത്ത പ്രാവശ്യം തുടര്‍ച്ചയായി അതേ മണ്ഡലത്തില്‍ നിന്നു മത്സരിക്കാനാവില്ലെന്നതിനാല്‍ സ്വാഭാവികമായും താന്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാവുന്നില്ലെന്ന ചിന്ത, അയാളുടെ കര്‍മ്മോന്മുഖതയെ ബാധിക്കും എന്നാണ് ഈ വാദഗതിയുയര്‍ത്തുന്നവരുടെ നിലപാട്. ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ഭരണരംഗത്ത് സംവരണമുറപ്പാക്കുന്ന തരത്തില്‍ ഭരണഘടനാഭേദഗതി വരുത്തിയതിനുശേഷം, ഒബിസി വിഭാഗത്തിലെ വനിതകള്‍ക്കായുള്ള സംവരണം കൂടി ബില്ലിലുള്‍ച്ചേര്‍ക്കേണ്ടതുണ്ടെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
ഇത്തരത്തിലുള്ള എതിര്‍നിലപാടുകളും കൂടുതല്‍ വിപുലീകരിക്കുന്ന തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങളുമൊക്കെ നിലനില്‍ക്കുമ്പോള്‍ത്തന്നെ, പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ല് പാസ്സാക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്രപരമായ നേട്ടം തന്നെയാണ്. യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ ആര്‍ട്ടിക്കിള്‍ 21 പ്രഖ്യാപിക്കുന്നത്, തന്റെ രാജ്യത്തെ ഭരണസംവിധാനത്തില്‍ പങ്കാളികളാകാനുള്ള ഓരോ വ്യക്തിയുടേയും അവകാശം അതിപ്രധാനമാണെന്നാണ്. കൂടുതല്‍ പ്രാതിനിധ്യസ്വഭാവമുള്ളതായിരിക്കാനും, സ്ത്രീകളുടെ താല്പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുള്ള തീരുമാനങ്ങളെടുക്കാനും കൂടുതല്‍ ഉത്തരവാദിത്തബോധവും സുതാര്യതയും നിലനിര്‍ത്തുന്നതിനും ഭരണരംഗത്ത് സ്ത്രീയുടെ തുല്യപങ്കാളിത്തം അനിവാര്യമാണെന്ന വസ്തുത, ആഗോളതലത്തില്‍തന്നെ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍, ദീര്‍ഘകാലമായി അധികാരസ്ഥാനങ്ങളില്‍ നിന്നും തീരുമാനമെടുക്കാനുള്ള സാധ്യതയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട വനിതകളുടെ വലിയൊരു മുന്നേറ്റത്തിനു തുടക്കമായിരിക്കുമിത്. കേവലം രാഷ്ട്രീയ/തിരഞ്ഞെടുപ്പുപ്രക്രിയകളിലെ പ്രാതിനിധ്യമെന്നതിനപ്പുറം, സ്ത്രീസമൂഹത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വൈയക്തികവുമായ ഉന്നമനത്തിലേയ്ക്ക് നയിക്കുന്നതാണ് ഈ ബില്ലിന്റെ സാധ്യതകള്‍. വാസ്തവത്തില്‍, നരേന്ദ്രമോദി അധികാരത്തിലെത്തിയ കാലം മുതല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിരവധി സ്ത്രീശാക്തീകരണപരിപാടികളുടെ പരമ്പരയിലെ അതിപ്രധാനമായൊരു ചുവടുവെയ്പാണിതെന്നു പറയാം. തങ്ങളാണ് സ്ത്രീ സംവരണബില്ലിന്റെ തുടക്കം കുറിച്ചതെന്ന അവകാശവാദവുമായി തിക്കിത്തിരക്കുന്ന കോണ്‍ഗ്രസ് ഇടതുപക്ഷ – വ്യാജപുരോഗമനാത്മക കക്ഷികളോടു ചോദിക്കാനുള്ള ചോദ്യവുമിതു തന്നെ. എന്തുകൊണ്ട് 2014 മുതല്‍ മോദിസര്‍ക്കാര്‍ ആവിഷ്‌കരിച്ചു പോരുന്ന സ്ത്രീ സുരക്ഷാശാക്തീകരണപദ്ധതികളിലേതെങ്കിലും ചിലത് നടപ്പാക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല? രണ്ടു വനിതാ പ്രധാനമന്ത്രിമാര്‍ (ഒന്ന് പ്രത്യക്ഷമായും മറ്റൊന്നു പരോക്ഷമായും!) ഉണ്ടായിരുന്നിട്ടും സര്‍വ്വശക്തരായിരുന്ന അവരെന്തുകൊണ്ട് ഭാരതത്തിലെ സ്ത്രീകളുടെ ദയനീയമായ ജീവിതസാഹചര്യങ്ങള്‍ക്ക് നേരെ കണ്ണടച്ചു? ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, സ്‌കൂളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധന, മാതൃമരണനിരക്കിലുണ്ടായ വലിയ കുറവ് എന്നിങ്ങനെ നിര്‍ണ്ണായകമായ മൂന്നു മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന നയപരിപാടികളാസൂത്രണം ചെയ്യാന്‍ എന്തുകൊണ്ട് മേല്‍പ്പറഞ്ഞ ‘രണ്ടു’ വനിതാപ്രധാനമന്ത്രിമാരടക്കം നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ക്കു സാധിച്ചില്ലെന്നത് കാലമുയര്‍ത്തുന്ന ചോദ്യമാണ്. 2011-13 കാലത്ത് ഒരു ലക്ഷത്തില്‍ 167 മാതൃമരണമെന്ന തോതില്‍ നിന്ന് 2018-20 ലെത്തിയപ്പോഴേയ്ക്കും ഒരു ലക്ഷത്തില്‍ കേവലം 97 ലെത്തിക്കാന്‍ സാധിച്ചത് കൃത്യമായ ഇടപെടലുകള്‍ ആരോഗ്യ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ നടത്തിയതുകൊണ്ടാണ്. 2014-15 കാലഘട്ടത്തിലേതിനെക്കാള്‍ 28 ശതമാനം വര്‍ദ്ധനവാണ് സ്‌കൂളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്, 2020-21 ആയപ്പോഴേയ്ക്കും നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയുടെ കണക്കനുസരിച്ച്, ഇന്ത്യയിലാദ്യമായി പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്കിലുണ്ടായ വലിയ പുരോഗതിയുടെ ഫലമായി 1000 ആണ്‍കുട്ടികള്‍ക്ക് 1020 പെണ്‍കുട്ടികളെന്ന അവസ്ഥയുണ്ടായിരിക്കുന്നു. പെണ്‍ഭ്രൂണഹത്യ ഫലപ്രദമായി തടയാനും ഗര്‍ഭിണികളുടെ ആരോഗ്യസംരക്ഷണമുറപ്പാക്കാനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ നില വലിയ തോതില്‍ മെച്ചപ്പെടുത്താനും കഴിഞ്ഞതിന്റെ ഫലമാണിത്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’, പ്രധാനമന്ത്രി മാതൃവന്ദന്‍യോജന, പോഷണ്‍ അഭിയാന്‍ യോജന എന്നീ സ്വപ്‌ന പദ്ധതികള്‍ ലക്ഷ്യം കണ്ടുവെന്നര്‍ത്ഥം. ഉജ്ജ്വല്‍യോജന പ്രകാരം, വിറകിന്‍ പുകയും കരിയും ശ്വസിച്ചു വിഷമിച്ചിരുന്ന സ്ത്രീജീവിതങ്ങളിലേക്ക് ശുദ്ധവായു പകര്‍ന്നുകൊണ്ട്, രാജ്യമാസകലം 10 കോടി പാചകവാതക കണക്ഷനുകളാണെത്തിയത്. ആരോഗ്യമേഖലയില്‍ മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീശാക്തീകരണമെന്ന ലക്ഷ്യത്തോടെ നടത്തിയിട്ടുള്ള വമ്പന്‍മുന്നേറ്റങ്ങള്‍ സംഭവിച്ചത്. 2018-20 കാലഘട്ടമായപ്പോഴേയ്ക്കും ഖേലോ ഇന്ത്യാ പദ്ധതിയിലൂടെ കായികരംഗത്ത് വനിതാ പങ്കാളിത്തം 160 ശതമാനമാണ് വര്‍ദ്ധിച്ചത്. ആഗോളതലത്തില്‍ വൈമാനികരില്‍ 5 ശതമാനമാണ് വനിതകളെങ്കില്‍ ഇന്ത്യയിലത് 15 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ജന്‍ധന്‍യോജന നടപ്പിലാക്കിയതോടെ 56 ശതമാനം അക്കൗണ്ടുകളും സ്ത്രീകളുടേതായിത്തീര്‍ന്നിരിക്കുന്നു, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നിര്‍മ്മിക്കപ്പെട്ട വീടുകളില്‍ 69 ശതമാനത്തിന്റെയും ഉടമകള്‍, സംയുക്തമായോ തനിച്ചോ, സ്ത്രീകളാണ്; ജല്‍ജീവന്‍മിഷന്‍ ഉറപ്പാക്കിയത്, 270 ശതമാനം വര്‍ദ്ധനവാണ്, കുടിവെള്ളവിതരണത്തിന്റെ കാര്യത്തില്‍ – സ്ത്രീജീവിതത്തെ ഏറ്റവുമധികം മെച്ചപ്പെടുത്തുന്നതില്‍ കുടിവെള്ള ലഭ്യതയ്ക്കുള്ള പങ്ക് ആഗോളരംഗത്തു തന്നെ ചര്‍ച്ചാവിഷയമാണല്ലോ. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ശുചിമുറികളുടെ എണ്ണത്തില്‍ 2021-22 കാലഘട്ടമായപ്പോഴേക്കും 10 ശതമാനമാണ് മുന്നേറ്റമുണ്ടായിട്ടുള്ളത് – ആരോഗ്യ പ്രത്യുല്പാദനരംഗങ്ങളിലെ വലിയ മാറ്റത്തിനാണ് ഇതു കാരണമായിത്തീര്‍ന്നത്. സ്വച്ഛഭാരത മിഷനിലൂടെ പതിനൊന്നുകോടി വ്യക്തിഗത ശൗചാലയങ്ങളും രണ്ടരലക്ഷത്തോളം പൊതുശൗചാലയങ്ങളും പണികഴിപ്പിക്കപ്പെട്ടു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന ഇന്ത്യയിലെ ഒട്ടേറെ സ്ത്രീകളും പെണ്‍കുട്ടികളും യഥാര്‍ത്ഥത്തില്‍ ‘സ്വതന്ത്ര’ രാകാന്‍ ഇതു വഴിതെളിച്ചു. വിജ്ഞ്യാന്‍ ജ്യോതി,Women’s Involvement in science and Engineering Research (WISER) consolidation of University Re-search for Innovation and excellence in Women’s Universities (CURIE) എന്നീ പദ്ധതികളിലൂടെ ശാസ്ത്ര സാങ്കേതിക-ഗവേഷണമേഖലകളിലെ സ്ത്രീ സാന്നിദ്ധ്യവും പ്രാമുഖ്യവുമുറപ്പാക്കാന്‍ മോദി സര്‍ക്കാരിനു സാധിച്ചു. ചന്ദ്രയാന്‍-3ന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെ പ്രത്യേകം അഭിനന്ദിക്കാന്‍ താല്പര്യം കാട്ടിയ നരേന്ദ്രമോദി, സ്ത്രീശക്തിയെയാണ് അഭിവാദ്യം ചെയ്തത്. സ്റ്റാന്‍സ് അപ്പ് ഇന്ത്യാ പദ്ധതിയിലൂടെ 83 ശതമാനം സ്ത്രീ സംരംഭകരെ സൃഷ്ടിച്ചതും ദീന്‍ദയാല്‍ അന്ത്യോദയ യോജനയിലൂടെ 3.85 ലക്ഷം കോടി രൂപാ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ സ്ത്രീകളുടെ സ്വയം സഹായസംഘങ്ങള്‍ക്കു നല്‍കിയതുമെല്ലാം രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളാണ്.
തീര്‍ന്നില്ല. സ്ത്രീ നേതൃപദവിയിലുണ്ടായിരുന്ന കഴിഞ്ഞകാല യുപിഎ/ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളിലും പാര്‍ലമെന്റിലുമൊക്കെ സ്ത്രീ പ്രാതിനിധ്യം നാമമാത്രമായിരുന്നെങ്കില്‍ രണ്ടാം നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ ഭരണകാലത്ത് ഏറ്റവുമധികം വനിതാ എം.പിമാരുണ്ടെന്നതും – 78 പേര്‍ – സുപ്രധാനമായ വകുപ്പുകളുള്‍പ്പെടെ കൈകാര്യം ചെയ്യുന്നത് വനിതകളാണെന്നതും എന്താണ് സ്ത്രീശാക്തീകരണപ്രസംഗങ്ങളില്‍ നിന്ന് പ്രവൃത്തിയിലേയ്ക്കുള്ള ദൂരമെന്നു ബോധ്യപ്പെടുത്തുന്നതാണ്.
ഭരണഘടനയുടെ 128-ാം ഭേദഗതിയിലൂടെ 2023 സപ്തംബര്‍ ഇരുപതിന് 454 പേര്‍ അനുകൂലിച്ചും രണ്ടുപേര്‍ എതിര്‍ത്തും വോട്ടുചെയ്തുകൊണ്ട് ലോക്‌സഭയിലും സപ്തംബര്‍ ഇരുപത്തിയൊന്നിന് 214 പേരുടെ പിന്തുണയോടെ രാജ്യസഭയിലും ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെ പ്രകാശനമെന്നോണം വനിതാ സംവരണ ബില്ല് പാസ്സാകുമ്പോള്‍, ഭാരതം ഒരു പുതുയുഗത്തിലേക്കു പ്രവേശിക്കുകയാണ് – നാരീശക്തി വന്ദന്‍ അധിനിയം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന അമൃതകാലവൈഭവത്തിന്റെ പുതുയുഗത്തിലേക്ക്.