അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഭവ്യമായ ശ്രീരാമക്ഷേത്രം ഉയരുന്നതിനുള്ള നിയമതടസ്സം എന്ന കൂരിരുള്‍ നീങ്ങിക്കഴിഞ്ഞു. അയോദ്ധ്യയുടെ ചക്രവാളത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അനുമതിയുടെ അരുണശോഭ പരത്തിക്കൊണ്ട് സുപ്രീംകോടതി വിധിപ്രഖ്യാപിച്ചു. അവിടെ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കാം. രാമക്ഷേത്രനിര്‍മ്മാണം എന്ന മഹാസംരംഭത്തിന്റെ വിളംബരമായിരുന്നു അത്. ഭാരതജനത സന്തോഷാശ്രുക്കളോടെ ആ വിധിയെ സ്വാഗതം ചെയ്തു. ഒരിടത്തും കലാപമുണ്ടായില്ല; രക്തം ചിന്തിയില്ല; ഒരു ജീവനും പൊലിഞ്ഞില്ല; ഒരാള്‍ പോലും ജയിലിലായില്ല. സമചിത്തതയോടെ വിജയാഹ്ലാദങ്ങള്‍ സ്വന്തം മനസ്സിലൊതുക്കി ഹൈന്ദവര്‍ വിധിയെ വരവേറ്റപ്പോള്‍ മുസ്ലിങ്ങള്‍ അയോദ്ധ്യയില്‍ മറ്റൊരിടത്ത് പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി കിട്ടിയതില്‍ സംതൃപ്തരായി. സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെതുമായ ഭാരതത്തിന്റെ ചിരാപുരാതന സംസ്‌കാരം നമ്മള്‍ ഇന്നും പൈതൃകമായി ജീവിതത്തില്‍ പകര്‍ത്തുന്നു എന്നതിന്റെ തെളിവാണിത്.
അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപരമായ ഒരു തെറ്റിനെ തിരുത്തുന്നതായിരുന്നു സുപ്രീംകോടതി അഞ്ചംഗബഞ്ചിന്റെ വിധി. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിച്ചതുപോലെ പരിഹരിക്കേണ്ടതായിരുന്നു അയോദ്ധ്യയിലെ രാമജന്മഭൂമിപ്രശ്‌നം. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുസ്ലിം പ്രീണന കപടമതേതര നയംമൂലം ഇതുണ്ടായില്ല. കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിമാരായ വി.പി.സിംഗും ദേവഗൗഡയും ചന്ദ്രശേഖറും ഇതേനയം സ്വീകരിച്ചു. ഇതിന്റെ ഫലമായി രാജ്യം നിരവധി കലാപങ്ങള്‍ക്കും നാശനഷ്ടത്തിനും സ്‌ഫോടനങ്ങള്‍ക്കും ഇരയായി. ഉറച്ച ഒരു സര്‍ക്കാരില്ലാത്തതിനാല്‍ വിധി പറയാതെ ന്യായാധിപന്മാര്‍ കേസ് നീട്ടിക്കൊണ്ടുപോയി. നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ നീതിയുക്തമായ വിധി പറയാന്‍ സുപ്രീംകോടതി തയ്യാറായി. വെറും 40 ദിവസത്തെ തുടര്‍ച്ചയായ വിചാരണയിലൂടെയാണ് സുപ്രീംകോടതി ഈ വിധി ന്യായം തയ്യാറാക്കിയത്.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മതേതരത്വവും പ്രതിഫലിപ്പിക്കുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് വിധിയെന്നും ഭക്തരുടെ വിശ്വാസം അംഗീകരിക്കുന്നതാണ് അതെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ തുടക്കത്തിലെ പ്രഖ്യാപനം വിധിയില്‍ ഉടനീളം പ്രകടമായിരുന്നു. ബാബരി പള്ളി നിര്‍മ്മിച്ചു എന്നു പറയുന്ന 1528 ന് മുമ്പു തന്നെ രാമജന്മഭൂമിയാണ് അയോദ്ധ്യയെന്ന് തെളിയിക്കുന്ന ഒട്ടേറെ മതഗ്രന്ഥങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. വിവിധ ചരിത്രകാരന്മാരും സഞ്ചാരികളും എഴുതിയരേഖകള്‍, വാത്മീകി രാമായണം, സ്‌കന്ദപുരാണം, രാമചരിതമാനസം തുടങ്ങിയ ഗ്രന്ഥങ്ങള്‍ എന്നിവ അയോദ്ധ്യയാണ് രാമജന്മസ്ഥാനം എന്ന ഹിന്ദുവിശ്വാസത്തിനു തെളിവായി കോടതി ഉദ്ധരിച്ചു. കൂടാതെ പുരാവസ്തുവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ തര്‍ക്ക മന്ദിരത്തിനടിയില്‍ ഒരു കെട്ടിടാവശിഷ്ടം ഉണ്ടെന്ന വസ്തുതയും തെളിവായി.
തര്‍ക്കമന്ദിരത്തിനടിയില്‍ നടുവിലുള്ള മിനാരത്തിനുകീഴില്‍ എല്ലാ കാലത്തും ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നു എന്നതിന്റെ തെളിവ് ഹിന്ദുക്കളുടെ അവകാശം സ്ഥാപിക്കുന്നതിന് കോടതി സ്വീകരിച്ചു. ബ്രിട്ടീഷുകാര്‍ ഇരുമ്പുവേലി കെട്ടിയ സമയത്തുപോലും ഹിന്ദുക്കള്‍ പുറത്തെ മുറ്റത്ത് ആരാധന നടത്തിയിരുന്നു. എല്ലാപ്രതിസന്ധികളെയും മറികടന്ന് ഇതു ഇന്നും തുടരുന്നു. അതേ സമയം മുസ്ലിങ്ങള്‍ക്ക് ബാബര്‍ പള്ളി നിര്‍മ്മിച്ചു എന്നു പറയുന്ന കാലത്തിനുശേഷം തുടര്‍ച്ചയായി ആരാധന നടത്തി എന്നതിനു തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഭൂമിയുടെ കൈവശാവകാശം തങ്ങള്‍ക്കാണെന്നും അവര്‍ക്ക് തെളിയിക്കാനായില്ല. അതുകൊണ്ടാണ് തര്‍ക്കസ്ഥലം മൂന്നാക്കി വിഭജിച്ച് രണ്ടുഭാഗം ഹിന്ദുക്കള്‍ക്കും ഒരു ഭാഗം മുസ്ലിങ്ങള്‍ക്കും നല്‍കാനുള്ള അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയത്. രാമജന്മസ്ഥാന്‍ എന്ന ഹിന്ദുക്കളുടെ അവകാശം അലഹബാദ് ഹൈക്കോടതിയും അംഗീകരിച്ചിരിക്കുന്നു.
രാമജന്മസ്ഥാനത്തു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ട്രസ്റ്റ് രുപീകരിക്കേണ്ട ചുമതല സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെയാണ് ഏല്പിച്ചത്. തര്‍ക്കമന്ദിരത്തിന്റെ അകത്തേയും പുറത്തേയും മുറ്റങ്ങള്‍ ഈ ട്രസ്റ്റിനു കീഴിലാവും. മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്നും അതുവരെ കേന്ദ്രം നിശ്ചയിക്കുന്ന റിസീവറുടെ കീഴിലാണവണം ഭൂമിയെന്നും വിധിയില്‍ പറയുന്നു. നിര്‍മ്മോഹി അഖാഡയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തര്‍ക്കസ്ഥലം സംബന്ധിച്ച് ഇനി ആര്‍ക്കും ഒരു വിവാദത്തിനും ഇടനല്‍കാത്തവിധം അത്ര വ്യക്തമായാണ് വിധി വന്നിട്ടുള്ളത്.
സുപ്രീംകോടതിയ്ക്കു മുമ്പില്‍ എത്തുന്ന വിഷയത്തില്‍ നീതി ഉറപ്പാക്കാനായി 142-ാം വകുപ്പനുസരിച്ചുള്ള അധികാരം ഉപയോഗിച്ച് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് പള്ളിയ്ക്ക് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. ദീര്‍ഘകാലം അവകാശതര്‍ക്കമുന്നയിച്ച സുന്നിവഖഫ് ബോര്‍ഡിന് നീതി ഉറപ്പാക്കുക എന്ന കോടതി വിധി തീവ്രവാദി മുസ്ലിങ്ങള്‍ ഒഴികെ മറ്റുള്ളവരെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലിങ്ങളെ അവഗണിച്ചു എന്നു കുറ്റപ്പെടുത്തി മുസ്ലിം സമൂഹത്തെ വിധിക്കെതിരെ ഇളക്കിവിടാനുള്ള തീവ്രവാദികളുടെ നീക്കമാണ് ഈ പ്രഖ്യാപനത്തിലൂടെ കോടതി തകര്‍ത്തുകളഞ്ഞത്.
രാമജന്മഭൂമിക്കേസ്സില്‍ നിന്നും മുസ്ലിങ്ങള്‍ പിന്മാറിയാല്‍ ഉചിതമായ സ്ഥലത്ത് പള്ളി നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാണെന്നു വളരെ മുമ്പുതന്നെ ഹിന്ദുക്കള്‍ പ്രഖ്യാപിച്ചിരുന്നു. ജനസംഘം നേതാവായിരിക്കെ ഏ.ബി. വാജ്‌പേയി ലോകസഭയില്‍ ഇക്കാര്യം ഉന്നയിച്ചതാണ്. ഒടുവില്‍ സുപ്രീംകോടതിയുടെ അനുമതിയോടെ രൂപീകരിച്ച മധ്യസ്ഥ സമിതി യു.പി. സുന്നിവഖഫ് ബോര്‍ഡ് കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും പള്ളിയ്ക്കുവേറെ സ്ഥലം നല്‍കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനെ തള്ളിക്കളഞ്ഞവര്‍ കോടതി വിധിമാത്രമേ സ്വീകരിക്കൂ എന്ന് വാശിപിടിച്ചിരുന്നു. ഈ അസഹിഷ്ണുതയുടെ തത്വശാസ്ത്രത്തിനാണ് സുപ്രീംകോടതിയില്‍ നിന്ന് കനത്ത പ്രഹരം കിട്ടിയിരിക്കുന്നത്. അതുകൊണ്ടാവാം ഒവൈസിയെ പോലുള്ളവര്‍ രോഷം പ്രകടിപ്പിച്ചത്. എന്നാല്‍ സാധാരണ മുസ്ലിം സമൂഹം സമചിത്തതയോടെ ഈ വിധിയെ സ്വീകരിച്ചു. മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുക എന്ന ഹൈന്ദവമായ, ഭാരതീയമായ പൈതൃകം മുസ്ലിം സമൂഹം സ്വീകരിച്ചതിന്റെ തെളിവാണിത്. അതുകൊണ്ടാണ് ഈ വിധി എല്ലാവരുടെയും വിജയമാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞത്.
ഈ വിധിയോടെ പുറത്തുവരുന്ന വസ്തുത കാലാകാലമായി ഹിന്ദുക്കള്‍ രാമജന്മഭൂമി എന്ന നിലയ്ക്ക് ആരാധിച്ചുവരുന്ന സ്ഥലമാണ് അയോദ്ധ്യ എന്നുള്ളതാണ്. ഇതിന് സുപ്രീംകോടതി നിയമപ്രാബല്യം നല്‍കി. എന്നാല്‍ ബാബര്‍ പള്ളി പണിതത് തുറന്ന സ്ഥലത്താണെന്നും അവിടെ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നുമുള്ള വാദമാണ് മുസ്ലിംകക്ഷികള്‍ ഉന്നയിച്ചത്. അയോദ്ധ്യയിലെ മുസ്ലിങ്ങള്‍ രാമജന്മസ്ഥാനം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറായിട്ടും അതില്‍ നിന്നു മുസ്ലിങ്ങളെ പിന്തിരിപ്പിച്ചത് ഇടതുനേതാക്കളും ഇടതുചരിത്രകാരന്മാരുമായിരുന്നു. അവര്‍ മുസ്ലിം സമൂഹത്തെ വഴിതെറ്റിച്ചതിന്റെ ഫലമാണ് നിരവധി കലാപങ്ങളും രക്തച്ചൊരിച്ചിലും ജിവഹാനിയും. ഇതിനെ ഏറ്റവുമധികം ഉപയോഗിച്ചത് പാകിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള ഇസ്ലാമിക ഭീകരരായിരുന്നു. അവര്‍ ഭാരതത്തില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത് ബാബരിയുടെ പേരിലായിരുന്നു. ഈ രക്തക്കുരുതിയ്ക്കു മുഴുവന്‍ ഉത്തരം പറയേണ്ടത് ഇടതു ബുദ്ധിജീവികളും ചരിത്രകാരന്മാരുമാണ്. മുസ്ലിം സമൂഹം തങ്ങള്‍ക്കുനേരെ വിരല്‍ ചൂണ്ടാതിരിക്കാന്‍ ‘ഇനി വേണ്ടത് പള്ളി തകര്‍ത്തവര്‍ക്കുള്ള ശിക്ഷ നല്‍കുകയാണ്’ എന്ന പ്രസ്താവനയുമായി സി.പി.എം രംഗത്തു വന്നിരിക്കയാണ്. കോടതിവിധി ചരിത്രത്തിനെതിരാണ് എന്നാണ് ഇടതു ചരിത്രകാരി റോമിള ഥാപ്പര്‍ പറഞ്ഞത്.
തര്‍ക്കകെട്ടിടത്തില്‍ വിഗ്രഹം സ്ഥാപിച്ചതും ബാബരി കെട്ടിടം തകര്‍ത്തതും കടുത്ത നിയമലംഘനമായിരുന്നു എന്ന കോടതിയുടെ പരാമര്‍ശത്തിലാണ് ചിലര്‍ ആശ്വാസം കണ്ടെത്തുന്നത്. കെട്ടിടം അവിടെ നിലനിന്നിരുന്നെങ്കിലും ഇതേ വിധി തന്നെയായിരുന്നു ഉണ്ടാവുക എന്നു ഇടതു സ്വതന്ത്ര ചിന്തകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ തര്‍ക്കമന്ദിരം പൊളിക്കാനുള്ള നിര്‍ദ്ദേശം കൂടി കോടതിയ്ക്ക് നല്‍കേണ്ടിവരുമായിരുന്നു.
സോമനാഥക്ഷേത്രം നിരവധി പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടെന്നും അക്രമികള്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ അവര്‍ നിഷ്‌ക്രമിക്കുന്നതോടെ പുനര്‍നിര്‍മ്മിക്കപ്പെടുന്നത് ഭാരത ദേശീയതയുടെ സവിശേഷതയാണെന്നും സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധിയിലൂടെ ഭാരതദേശീയതയുടെ ഈ സവിശേഷത ഒരു അഗ്നി പരീക്ഷയിലൂടെ കാഞ്ചനശോഭ നേടി പുറത്തുവന്നിരിക്കയാണ്. ഒരു തുള്ളി രക്തം ചിന്താതെ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാനാവുക എന്നത് യഥാര്‍ത്ഥ്യമാക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. കേന്ദ്രത്തിലും യു.പിയിലും അധികാരമുണ്ടായിട്ടും കോടതിവിധിയിലൂടെ സര്‍വ്വസമ്മതമായി ഈ തീരുമാനം ഉണ്ടാക്കാന്‍ സാധിച്ചു എന്നതും ഈ സര്‍ക്കാരിന്റെ നേട്ടമാണ്.