പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായി ആദരണീയയായ കലാകാരിയാണ്. മലയാളിയായ പ്രശസ്ത നിര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക വികാസത്തിന് തുടക്കമിട്ട വിക്രം സാരാഭായിയുടെയും മകളാണ്. അതുകൊണ്ടുതന്നെ അവരോട് ആദരവുമുണ്ട്. പക്ഷേ, ആദരവ് ദുരുപയോഗം ചെയ്യാനും ചീഞ്ഞ രാഷ്ട്രീയം കളിക്കാനും ഉപയോഗിച്ചാല്‍ ഇങ്ങനെ ഉപയോഗിച്ച മറ്റുചിലരുടെ ഗതിയിലേക്ക് അവര്‍ പോകുമെന്ന് പറയാതിരിക്കാനാവില്ല. നരേന്ദ്രമോദിയോടും ബിജെപിയോടും കേന്ദ്രസര്‍ക്കാരിനോടും മാത്രമല്ല ഹിന്ദുത്വത്തോടുമുള്ള മല്ലികാ സാരാഭായിയുടെ വിരോധം വളരെ വ്യാപകമായി അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അതില്‍ പുതുമയുമില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ വേദിയില്‍ മല്ലികാ സാരാഭായി നടത്തിയ പ്രസംഗം ശ്രദ്ധിച്ചു കേട്ടാല്‍ വിഘടനവാദത്തിനുള്ള ആഹ്വാനവും രാഷ്ട്രവിരുദ്ധവുമാണെന്ന് ആര്‍ക്കും മനസ്സിലാകും. മലയാളികള്‍ ഓണം ആഘോഷിക്കുന്നത് ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസവും രാഷ്ട്രീയ പരിഗണനകളും ഇല്ലാതെയാണ്. ഓണാഘോഷത്തിന്റെ വേദിയില്‍ രാഷ്ട്രീയം കലര്‍ത്താനും കേന്ദ്രസര്‍ക്കാരിനെ പഴിക്കാന്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെതിരെ, നയങ്ങള്‍ക്കെതിരെ കേരളം രംഗത്ത് വരണം എന്നുമാണ് മുഖ്യമന്ത്രി കൂടി ഉണ്ടായിരുന്ന വേദിയില്‍ മല്ലിക സാരാഭായി പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ സമഗ്ര ആധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് അവരുടെ ആരോപണം. രാഷ്ട്രീയം എന്തുമാകട്ടെ, ഓണാഘോഷത്തിന്റെ വേദിയില്‍ പറയാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു കാര്യമാണോ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം? കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാനും പ്രതികരിക്കാനും ഉചിതമായ വേദി ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ് ആയിരുന്നോ എന്നകാര്യം 68 വയസ്സുകാരിയായ ഈ മുത്തശ്ശിയെ ആര് പറഞ്ഞു മനസ്സിലാക്കും? എന്തായാലും ഒരു കാര്യം വ്യക്തമാണ്, കേരളത്തിലെ ഭരണ നേതൃത്വം കനിഞ്ഞ് അനുഗ്രഹിച്ചു നല്‍കിയ കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ പദവിക്ക് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി മൊഴിഞ്ഞതാകാം ഈ മൊഴിമുത്തുകള്‍. ആരെങ്കിലും പറയാതെ പ്രത്യേകിച്ചും ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ച വിനോദസഞ്ചാര വകുപ്പും മന്ത്രിയും ഇതിനൊക്കെ കാരണഭൂതനായ മുഖ്യമന്ത്രിയും അറിയാതെ ഇത്തരത്തില്‍ ഒരു പ്രസ്താവന ഉണ്ടാകുമെന്ന് കരുതുന്നില്ല.
കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നതോ പ്രസ്താവന ഇറക്കുന്നതോ തെറ്റല്ല. പക്ഷേ, കേന്ദ്ര ഭരണകൂടത്തിനെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണം എന്ന പ്രസ്താവന വിഘടനവാദത്തിന്റെ സൂചനയാണ്. കേരളം ഭാരതത്തിന്റെ ഭാഗമാണ്, അവിഭാജ്യ ഘടകവുമാണ്. അതു മറന്നുപോയ സമയത്തൊക്കെ കേന്ദ്രസര്‍ക്കാര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും വിദേശയാത്രകളും ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയും ഒക്കെ മടങ്ങിയത് കേന്ദ്രത്തില്‍ ഭരണമുണ്ട് എന്നതിന്റെ സൂചന തന്നെയാണ്. പതിവ് തട്ടിപ്പുകളും ഉടായിപ്പുകളും കൊണ്ട് നേരിടാന്‍ കഴിയുന്ന ഒരാള്‍ അല്ല പ്രധാനമന്ത്രി നരേന്ദ്രമോദി എന്നകാര്യം മല്ലിക സാരാഭായിക്ക് നന്നായി അറിയാം. അക്കാര്യം അവര്‍ പറഞ്ഞു മനസ്സിലാക്കേണ്ടത് പിണറായി വിജയനോടാണ്. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയ കാലം മുതല്‍ തുടങ്ങിയതാണ് മല്ലികാ സാരാഭായിയുടെയും ടീസ്റ്റാ സെത്തല്‍വാദിന്റെയും വിമര്‍ശനം. മോദിക്കെതിരെ ആരോപണമുന്നയിക്കുക മാത്രമല്ല, കള്ളക്കേസ് ഉണ്ടാക്കാന്‍ സാക്ഷികളെ പഠിപ്പിക്കാനും വ്യാജരേഖകള്‍ നിര്‍മിക്കാനും ഒക്കെ ഈ സംഘം ശ്രമിച്ചിരുന്നു എന്നകാര്യം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി അഥവാ എസ്.ഐ.ടി.യാണ് കണ്ടെത്തിയത്. ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപമാണ് മോദി വിരോധത്തിന്റെ കാരണമെങ്കില്‍, ഒരു ഭരണാധികാരി എന്നനിലയില്‍ മോദി സ്വീകരിച്ച നടപടികള്‍ സുപ്രീംകോടതി തന്നെ പരിശോധിച്ചതാണ്, ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ചതാണ്. കലാപത്തിനിടയില്‍ വെടിയേറ്റ് മരിച്ചു വീണതില്‍ ഹിന്ദുക്കളും ഉണ്ടായിരുന്നു എന്നകാര്യം മോദി വിരോധികള്‍ ഓര്‍ക്കുന്നില്ല. മാത്രമല്ല, ആസൂത്രിതമായി തീവണ്ടി ബോഗി കത്തിക്കാനും 59 നിരപരാധികള്‍ കത്തിച്ചാമ്പലാകാനും ഇടയാക്കിയ സംഭവത്തെ, അതിനു നേതൃത്വം നല്‍കിയ ഇസ്ലാമിക കലാപകാരികളെ തള്ളിപ്പറയാനും അപലപിക്കാനും ഇവര്‍ ആരെങ്കിലും എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ?
ബംഗാളില്‍ പോകുമ്പോള്‍ ബംഗാളികളെയും കേരളത്തില്‍ വരുമ്പോള്‍ മലയാളികളെയും പുകഴ്ത്തുന്ന മല്ലിക സാരാഭായിയുടെ പ്രകൃതം ഈ ഓണ പ്രസംഗത്തില്‍ കൂടി വെളിപ്പെട്ടു. മലയാളത്തില്‍ ഒരു ചൊല്ലുണ്ട്, ‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുക’. മല്ലിക സാരാഭായി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ കല്‍ക്കത്ത എ.പി.ജെ സാഹിത്യോത്സവത്തില്‍ മല്ലികാ സാരാഭായി പ്രസംഗിച്ചിരുന്നു. അന്ന് അവര്‍ ബംഗാളില്‍ പറഞ്ഞത് കല്‍ക്കത്തയാണ്, ബംഗാള്‍ ആണ് തനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം തരുന്നത് എന്നാണ്. മാത്രമല്ല, ബംഗാളിലെ ആ വേദിയില്‍ ഇരുന്ന് സദസ്സിനെ കാണുമ്പോള്‍ തനിക്ക് ആശ്വാസം തോന്നുന്നു എന്നും എല്ലാ സമുദായക്കാരും ഒരേപോലെ ഇവിടെ നിരന്നിരിക്കുന്നു എന്നും അത് ഗുജറാത്തിലും ഡല്‍ഹിയിലും കാണാന്‍ ആവില്ലെന്നുമായിരുന്നു മല്ലിക സാരാഭായി അന്ന് പ്രസംഗിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഓണാഘോഷത്തിന്റെ വേളയിലും ഇതേ കാര്യം അവര്‍ ആവര്‍ത്തിച്ചു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഏറ്റവും കൂടുതല്‍ സ്‌നേഹം തരുന്ന സ്ഥലം കേരളമാണെന്ന് അവര്‍ അമ്മയോട് പറഞ്ഞിരുന്നു എന്നും കേരളത്തില്‍ വരുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും മാത്രമല്ല, ഇവിടെ വരുമ്പോള്‍ ഇവിടെ എല്ലാ സമുദായക്കാരും ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത് കാണുമ്പോള്‍ തനിക്ക് വലിയ ആശ്വാസമാണെന്നും അവര്‍ പറഞ്ഞു. ഉന്നതയായ ഒരു കലാകാരി എന്ന നിലയില്‍ എല്ലാ ആദരവുകളോടും പറയട്ടെ, വര്‍ഗീയ വിദ്വേഷത്തിനും ലഹളക്കും വിത്തിടാനുള്ള പരാമര്‍ശമാണ് നടത്തിയിട്ടുള്ളത്. ബംഗാളിലും കേരളത്തിലും മാത്രമല്ല, ഇന്ത്യയിലെ എല്ലാ ഭാഗത്തും ഒരേപോലെ ഇഴുകി ചേര്‍ന്നു ജീവിക്കുന്ന ഭാരതീയ സമൂഹം ഹിന്ദുത്വത്തിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ് എന്ന കാര്യം മല്ലിക സാരാഭായി മനസ്സിലാക്കണം. സഹസ്രാബ്ദങ്ങളായി ഇവിടെ വിദേശികള്‍ വന്നിട്ടുണ്ട്. കച്ചവടത്തിനും അഭയം തേടിയും മാത്രമല്ല, വാളും മതഗ്രന്ഥവുമായി മതപരിവര്‍ത്തനത്തിനും വന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഉചിതമായ രീതിയില്‍ അഭയം നല്‍കുകയും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ള ഹിന്ദുവിന്റെ പാരമ്പര്യത്തിന് ഇന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. സര്‍വകലാശാലകളും അതിന്റെ ഗ്രന്ഥാലയങ്ങളും തീയിട്ട് നശിപ്പിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയും ഭാരതത്തിന്, ഹിന്ദുത്വത്തിന് ഇസ്ലാം ഏല്‍പ്പിച്ച മുറിവ് എത്രയാണ് എന്നകാര്യം മഹതി മനസ്സിലാക്കണം. ഏറ്റവും കുറഞ്ഞത് ‘ദി ഹിന്ദു ടെമ്പിള്‍സ് വാട്ട് ഹാപ്പെന്‍ഡ് ടു ദെം’ എന്ന ഇംഗ്ലീഷ് പുസ്തകം എങ്കിലും വായിക്കുക. കലാമണ്ഡലത്തില്‍ നിന്ന് മലപ്പുറത്തേക്ക് വലിയ ദൂരം ഇല്ല. സ്വന്തം മക്കളെപ്പോലെ കണ്ടവരും ഒരു സമൂഹമായി എഴുതിച്ചേര്‍ന്ന് ജീവിച്ചിരുന്നവരും ഒരുദിവസം മാപ്പിളസ്ഥാനുണ്ടാക്കാന്‍ വേണ്ടി ആരംഭിച്ച മാപ്പിളകലാപം എത്ര ഹിന്ദുക്കളെയാണ് കൊന്നൊടുക്കിയതെന്നും എത്ര പേരെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയതെന്നും വായിച്ചറിയാന്‍ ആവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് വില്യം ലോഗന്റെ മലബാര്‍ മാനുവല്‍ എങ്കിലും വായിക്കുക. ഇവിടെ അവിശ്വാസത്തിന്റെ വിത്തുകള്‍ ഇട്ടത് സെമറ്റിക് മതങ്ങളാണ്, ഹിന്ദുക്കള്‍ അല്ല. പക്ഷേ, ഈ നാട്ടില്‍ ഹിന്ദുവായി ജീവിക്കാന്‍ ഇന്ന് പ്രതിരോധത്തിന്റെ പടവാള്‍ എടുക്കേണ്ട സാഹചര്യത്തിലേക്ക് നയിച്ചത് ഇസ്ലാമിക തീവ്രവാദമാണ്. അതാണ് ഗോധ്രയില്‍ കണ്ടത്.
വിശ്വാസത്തിന്റെ മാത്രം പേരില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയ, മതം മാറ്റിയ ഖാന്മാരോടും ഗസ്‌നിമാരോടും പൊറുത്ത് മരണം ഏറ്റുവാങ്ങിയ പൃഥ്വിരാജിന്റെ കാലം കഴിഞ്ഞു. മരണം വിതയ്ക്കാന്‍ വരുന്നവന്റെ മടയില്‍ കയറി വീഴ്ത്തുന്ന ശിവാജിയുടെ പാരമ്പര്യത്തിലേക്ക് സര്‍വംസഹയായ ഹിന്ദുത്വത്തെ മാറ്റിയത് ആരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മല്ലിക സാരാഭായിക്ക് ബോധ്യപ്പെടും. ബംഗാളിലെ വാക്കുകള്‍ കേരളത്തില്‍ സ്ഥലംമാറ്റി പറഞ്ഞ് വിഘടനവാദത്തിന് ആക്കം കൂട്ടാനാണ് ശ്രമമെങ്കില്‍ മല്ലികാ സാരാഭായിക്ക് സംരക്ഷണം ഒരുക്കാന്‍ പിണറായിയുടെ ഇരട്ടചങ്കിന്റെ കനം പോരാ, പ്രത്യേക ഏക്ഷനും രക്ഷിക്കാനാവില്ല. ഗുജറാത്തില്‍ എല്‍.കെ. അദ്വാനിക്കെതിരെ മത്സരിച്ച് കെട്ടിവെച്ച കാശുപോലും ഖജനാവില്‍ സംഭാവന നല്‍കിയ മല്ലിക സാരാഭായി ഗുജറാത്തില്‍ വില്‍ക്കാന്‍ കഴിയാത്ത രാഷ്ട്രീയം കേരളത്തില്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത.് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയും അവര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന പിണറായി വിജയനെ പിന്തുണയ്ക്കാന്‍ ഉപകാരസ്മരണ കൊണ്ട് ചെയ്യാം. പക്ഷേ, ഇന്ത്യയ്‌ക്കെതിരെ കേരളം മുന്നിട്ടിറങ്ങണമെന്ന ആഹ്വാനം ഇത്തിരി കടന്നുപോയി. അതിന് മല്ലികാ സാരാഭായ് സമാധാനം പറയേണ്ടിവരും.
ടീസ്റ്റയും മല്ലികയും ഒക്കെ അടങ്ങുന്ന സംഘം നരേന്ദ്രമോദിക്കെതിരെ ചെയ്യാന്‍ ഒന്നും ബാക്കിയില്ല. ഗുജറാത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ന് മല്ലിക സാരാഭായി അവിടെ ഓട്ടക്കാലണയുടെ വിലയില്ലാത്ത എടുക്കാ ചരക്ക് ആയി മാറിയത് എന്നകാര്യം ഓര്‍മ്മിക്കണം. ഗുജറാത്തില്‍ ചെലവാകാത്തത് ഇവിടെ കേരളത്തില്‍ ചെലവാക്കാനാണ് പിണറായി സര്‍ക്കാര്‍ അവരെ ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടുവന്നത്. കേരളത്തിലെ മുഴുവന്‍ ജനസമൂഹവും ആഘോഷിക്കുന്ന ഓണത്തിന്റെ വേദിയില്‍ പോലും ചീഞ്ഞ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം വമിപ്പിച്ച മല്ലികാ സാരാഭായിയും പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മല്ലികാ സാരാഭായിയുടെ ആഗ്രഹം പോലെ ഇന്ത്യക്കെതിരെ പോരാടാന്‍ കേരളം ഉണ്ടാവില്ല എന്നകാര്യം സംശയലേശമെന്യേ വ്യക്തമാക്കുന്നു. 1921 ലെ കേരളമല്ല ഇന്നത്തെ കേരളം. അതുകൊണ്ടുതന്നെ അതിനു വച്ച വെള്ളം വാങ്ങിവെയ്ക്കുക.