സര്‍ സി.പിയെ ചരിത്രത്തില്‍ ഒരു വലിയ വില്ലനാക്കിയാണ് ഇത്രയും കാലവും അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഒരു ചെറിയ കാരുണ്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വ്യാവസായിക വികസനത്തിന് അടിത്തറ പാകിയത് അദ്ദേഹമാണെന്ന് എല്ലാവരും സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. ഇനി അതും കടന്ന് ആധുനിക കേരളത്തിന്റെ ശില്പി എന്നൊക്കെ അദ്ദേഹത്തെ വിളിക്കുമോ എന്തോ? എല്ലാവര്‍ക്കും ഒന്നറിയാം, സര്‍ സി.പി. നല്ലൊരു ഭരണാധികാരി ആയിരുന്നു. സിപിയുടെ ശ്രമങ്ങളില്‍ നിന്ന് ഒരു കഴഞ്ചുപോലും മുന്നോട്ടു നീങ്ങാന്‍ കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതു യാഥാര്‍ത്ഥ്യം. മണ്ടന്‍ ഭൂപരിഷ്‌ക്കരണവും വ്യവസായ വിരുദ്ധനയങ്ങളും ഒക്കെക്കൊണ്ടു കേരളത്തെ അനുദിനം പിറകിലേയ്ക്കു പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിപത്തിനെ അന്നേ കണ്ടറിഞ്ഞ ഭരണാധികാരിയായിരുന്നു സര്‍ സി.പി. അതുകൊണ്ടുതന്നെ അവരോട് അദ്ദേഹം ഒരു കാരുണ്യവും കാണിച്ചില്ല.
ഇടതുപക്ഷം പ്രചരിപ്പിച്ച കഥകളാണ് സര്‍ സി.പിയെ വില്ലനാക്കിയത്. കേരളം ഇന്നനുഭവിക്കുന്ന നേട്ടങ്ങളുടെ യഥാര്‍ത്ഥ ഉടമകള്‍ നമ്മളെ ഭരിച്ച രാജാക്കന്മാരും കോട്ടങ്ങളുടെ ഉത്തരവാദികള്‍ ഇടതുപക്ഷ രാഷ്ട്രീയവുമാണ്. പക്ഷേ തിരിച്ചാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഗുണപരമായ എന്തൊക്കെയോ മാറ്റങ്ങള്‍ ഇടതുപക്ഷം ഉണ്ടാക്കിയിട്ടുണ്ടെന്ന് അവര്‍ വ്യാജ പ്രചരണം നടത്തുന്നു. ഒരു കൂട്ടം മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇത്തവണത്തെ മലയാളത്തില്‍ (ആഗസ്റ്റ് 14 ലക്കം) സര്‍ സി.പിയെ വെള്ള പൂശുകയും പകരം തിരുവിതാംകൂര്‍ രാജകുടുംബമാണ് യഥാര്‍ത്ഥ വില്ലന്മാരെന്നും സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഗൗതം പത്മനാഭന്‍ ‘സര്‍ സി.പി. വാദിച്ചു തോറ്റ സ്വതന്ത്ര തിരുവിതാംകൂര്‍’ എന്നൊരു ലേഖനമെഴുതിയിരിക്കുന്നു. വസ്തുനിഷ്ഠത തീരെയില്ലാത്ത ചരിത്ര സമീപനമാണ് ഇന്നു കേരളത്തില്‍ പരക്കെ കാണുന്നത്. അവരവരുടെ താല്പര്യത്തിനു വേണ്ടി പോയ കാലത്തെ ഇഷ്ടംപോലെ ഓരോരുത്തരും വളച്ചൊടിക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍ സ്വന്തം മാറിടത്തിന് കരം കൊടുത്തിരുന്നു എന്നുപോലും ചില ഇടതുപക്ഷ ചരിത്രകാരന്മാര്‍ പ്രചരിപ്പിക്കുന്നു. അതിനൊരു ദുരന്ത രക്തസാക്ഷിയായി ‘നങ്ങേലി’ എന്നൊരു സാങ്കല്പിക കഥാപാത്രത്തേയും അവതരിപ്പിച്ചിരിക്കുന്നു.
സ്ത്രീകള്‍ കൊടുക്കുന്ന വസ്തുക്കരത്തെ പഴയ കാലത്ത് ‘മുലക്കരം’ എന്നു പറഞ്ഞിരുന്നു. അതിനെ പുതിയ ചരിത്രകാരന്മാര്‍ മാറിടത്തിനു കൊടുക്കുന്ന കരം എന്നാക്കി. മാത്രവുമല്ല കരം കൊടുക്കാന്‍ വിസമ്മതിച്ച നങ്ങേലി എന്ന സ്ത്രീ സ്വന്തം മാറിടം അറുത്തെറിഞ്ഞുവത്രേ! ‘പൊളിപറഞ്ഞാലും പൊരുത്തം പറയണം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ഒരാള്‍ക്ക് സ്വന്തം മാറിടം അറുത്തെറിയാന്‍ സാധിക്കുമോ? ഒരിക്കലും കഴിയില്ല. അങ്ങനെ അറുത്തെറിയേണ്ട എന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോ? അതും ഇല്ല. സ്വന്തം രാഷ്ട്രീയ താല്പര്യത്തെ സംരക്ഷിക്കാന്‍ ചരിത്രത്തെ എങ്ങനേയും വികൃതമാക്കാന്‍ തുനിയുന്ന സ്വാര്‍ത്ഥത ക്രൂരമാണെന്നു പറയാമെങ്കിലും അതിനും കൈയടിക്കാനാളുണ്ടെന്നതാണു സത്യം.
കവി ദേശമംഗലം രാമകൃഷ്ണന്‍ ജര്‍മ്മന്‍ (ബൊഹീമിയന്‍ – ആസ്ട്രിയന്‍ കവി എന്നു പറയുന്നതാണ് കൂടുതല്‍ ശരി) കവിയായ റില്‍ക്കേയെക്കുറിച്ചെഴുതിയിരിക്കുന്നു (Rainer Maria Rilke 1875-1926); മലയാളം വാരികയില്‍. അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതകളെക്കുറിച്ചും പ്രസിദ്ധമായ വിലാപകൃതിയായ “The Duino Elegies’ല്‍ നിന്നുള്ള ഏതാനും ഭാഗം തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. റില്‍ക്കേ മലയാളികള്‍ പണ്ടു മുതല്‍ തന്നെ ആഘോഷിക്കുന്ന കവിയാണ്. ഈ ജര്‍മ്മന്‍ കവിയുടെ ഒരു യുവ കവിയ്ക്കയച്ച കത്തുകള്‍ (Letters to a Young Poet) കേരളത്തില്‍ വളരെ പ്രസിദ്ധമാണ്. ഫ്രാന്‍സ് സേവര്‍ കപ്പൂസ് (Franz Xaver Kappus) എന്ന 19 വയസ്സുകാരനായ കവിക്ക് റില്‍ക്കേ അയച്ചതായി പറയപ്പെടുന്ന പത്തു കത്തുകളാണ് 128 പേജുകളുള്ള ഇംഗ്ലീഷ് തര്‍ജ്ജമ (88 പേജുള്ള മറ്റൊരു എഡിഷനുമുണ്ട്). ഇംഗ്ലീഷുകാരുടെ ഭാഷയില്‍ “epistolary poems’ ന് ഏറ്റവും മഹത്തായ ഉദാഹരണമാണ്.
പ്രണയം, വിവാഹം, ഏകാന്തത തുടങ്ങി ജീവിതത്തിലെ പ്രത്യേക അവസ്ഥകളെക്കുറിച്ച് കവിക്കുള്ള നിലപാടുകള്‍ മുഴുവനും ഈ കൃതിയില്‍ അദ്ദേഹം കുത്തിനിറച്ചിട്ടുണ്ട് പത്തു കത്തുകളിലായി. പ്രണയത്തെക്കുറിച്ച്””Believe in a love that is being stored up for you like an inheritance, and have faith that in this love there is a strength and blessing so large that you can travel as far as you wish without having to step outside it.” പരമാവധി അതിലൂടെ സഞ്ചരിക്കാനാണ് കവിയുടെ പക്ഷം. അതൊരു പാരമ്പര്യ സ്വത്താണെന്നാണു കവിയുടെ അഭിപ്രായം.
ഒരു സാഹിത്യകൃതി ഉടലെടുക്കുന്നത് ഒരു അനിവാര്യതയില്‍ നിന്നാണെങ്കില്‍ ആ കൃതി തീര്‍ച്ചയായും മെച്ചപ്പെട്ട ഒന്നായിരിക്കും (A work of art is good if it has risen out of necessity) എന്ന നിലപാട് റില്‍ക്കേ അവതരിപ്പിക്കുന്നതും ഈ കത്തുകളിലൂടെയാണ്. A deep understanding of life and its meanings is only possible if it is truly lived. . ജീവിതത്തെ ശരിയായി മനസ്സിലാക്കാന്‍ ശരിയായി അതു ജീവിച്ചു തന്നെ തീരണം എന്ന നിലപാടാണ് യുവ കവിയ്ക്ക് അദ്ദേഹം പകര്‍ന്നു കൊടുക്കുന്നത്.
കത്തുകള്‍ മുഴുവന്‍ വായിക്കുമ്പോള്‍ നമുക്ക് ഒരു സംശയം ഉണ്ടാകാനിടയുണ്ട്. വാസ്തവത്തില്‍ അങ്ങനെയൊരു യുവകവിയുണ്ടോ? യുവ കവിയുടെ പ്രതികരണങ്ങളൊന്നും കൃതിയില്‍ ചേര്‍ത്തിട്ടില്ല. ജീവിതത്തെക്കുറിച്ചും കവിതയെക്കുറിച്ചും പ്രണയത്തേയും ഏകാന്തതയേയും കുറിച്ചുമൊക്കെ തനിക്കു പറയാനുള്ളവ അവതരിപ്പിക്കാന്‍ റില്‍ക്കേ തന്നെ സൃഷ്ടിച്ച ഒരു സാങ്കല്പിക കഥാപാത്രമാണോ ഫ്രാന്‍സ് സേവര്‍ കപ്പൂസ് എന്ന് നമുക്കു തോന്നിപ്പോകും. തോന്നിപ്പോകും എന്നല്ല അങ്ങനെയൊരാള്‍ തന്നെയാണ് പ്രസ്തുത യുവ കവി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
സാഹിത്യവാരഫലത്തേയും എം.കൃഷ്ണന്‍ നായരേയും കുറിച്ച് ഈ പംക്തിയില്‍ നേരത്തെ എഴുതിയിരുന്നു. ‘നായര്‍ കമ്പിളി പിടിച്ച’ തായി ഒരു കഥയുണ്ട്. വെള്ളപ്പൊക്കത്തിനിടയില്‍ ഒഴുകി വരുന്ന വസ്തുക്കള്‍ നദിയില്‍ നീന്തിച്ചെന്ന് ശേഖരിക്കുന്ന സമര്‍ത്ഥനായ ഒരു നീന്തല്‍ക്കാരനുണ്ടായിരുന്നു. ഒരു ദിവസം വെള്ളപ്പൊക്കത്തില്‍ വരുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ ഒരു കമ്പിളിക്കെട്ട് ഒഴുകി വരുന്നതുകണ്ട് നായര്‍ അതിനെ പിടികൂടി. വെള്ളത്തിന്റെ ഒഴുക്കില്‍ കമ്പിളിയോടൊപ്പം താഴേക്കു പോകുന്ന ഭര്‍ത്താവിനെക്കണ്ട് ഭാര്യവിളിച്ചു പറഞ്ഞു. ”നമുക്കു കമ്പിളിവേണ്ട, നിങ്ങള്‍ അതിനെ വിട്ടിട്ട് കയറി വരൂ!” നായരുടെ മറുപടി ഇങ്ങനെയായിരുന്നു ”ഞാനെപ്പോഴേ കമ്പിളിയെ വിട്ടു. പക്ഷേ അതെന്നെ വിടുന്നില്ല.” കമ്പിളി എന്നു കരുതി നാ യര്‍ പിടിച്ചത് ഒരു കരടിയെയായിരുന്നു.
ഈ കഥ പോലെയാണ് വാരഫലവും കൃഷ്ണന്‍ നായരും. അദ്ദേഹം മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പംക്തിയുടെ ഗൃഹാതുര ചിന്തകളില്‍ നിന്നും മലയാളി മോചിതനായിട്ടില്ല. ഈ ലക്കം മലയാളം വാരികയിലും വാരഫലത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് കെ. രഘുനാഥന്‍ എഴുതിയിരിക്കുന്ന ഒരു ലേഖനമുണ്ട്. പറുദീസയും പാപത്തിന്റെ കനികളും പംക്തി അദ്ദേഹം തന്നെ പറഞ്ഞപോലെ ശ്രേഷ്ഠമായ നിരൂപണമൊന്നുമല്ല. തനിക്കു നല്ലതെന്നു തോന്നിയ കൃതികളെ നല്ലതെന്നും ഇഷ്ടപ്പെടാത്തവയെ മോശമെന്നും പറയുന്നുവെന്നല്ലാതെ എന്തുകൊണ്ട് ഒരു കൃതി മോശമാണ് അല്ലെങ്കില്‍ മെച്ചമാണ് എന്നതിന് ആഴത്തിലുള്ള വിലയിരുത്തലുകളൊന്നും വാരഫലക്കാരന്‍ നടത്തുന്നില്ല. മുപ്പത്തിയേഴുവര്‍ഷം ഒരേ പംക്തി കൈകാര്യം ചെയ്തതുകാരണം അദ്ദേഹം അതിന്റെ തന്നെ തടവറയില്‍ ആയിപ്പോയി എന്നതാണു സത്യം. ഗൗരവമുള്ള ഒരു നിരൂപണകൃതിയും കൈരളിക്കു സമ്മാനിക്കാന്‍ കൃഷ്ണന്‍നായര്‍ക്കായില്ല. അദ്ദേഹത്തിന്റെ മറ്റു നിരൂപണഗ്രന്ഥങ്ങളുമെല്ലാം ഏതാണ്ട് ഈ പംക്തിപോലെ തന്നെയായിരുന്നു.
ഉള്ളടക്കം എന്തുതന്നെയായാലും സാഹിത്യ വാരഫലത്തിന് കിട്ടിയ ജനപ്രീതി അതിശയകരമാണ്. അത് അതിലെ സാഹിത്യനിരൂപണ ശൈലിയുടെ ഗരിമകൊണ്ടല്ല. മറിച്ച് അവതരിപ്പിക്കുന്ന രീതിയിലെ ജനകീയത കൊണ്ടാണ്. ഏറ്റവും മഹത്തായ ഒരു കൃതിയെ അവതരിപ്പിക്കുന്നതിനു മുന്‍പും ജനകീയമായ ഒരു കഥ പറഞ്ഞുകൊണ്ടായിരിക്കും അദ്ദേഹത്തിന്റെ തുടക്കം. കഥ മിക്കവാറും പൈങ്കിളി സ്വഭാവമുള്ളതായിരിക്കും. ഗൗരവമുള്ള സാഹിത്യത്തിന്റെ ആസ്വാദകരായി പുറമേ നടിക്കുന്ന കേരളത്തിലെ പല സ്യൂഡോ (Psuedo) ബുദ്ധിജീവികളും ഉള്ളിന്റെയുള്ളില്‍ പൈങ്കിളിയുടെ ആരാധകരാണ്. മലയാളത്തിലെ പ്രമുഖനായ ഒരെഴുത്തുകാരന്‍ മഹത്തായ ഇംഗ്ലീഷ് കൃതിയെന്ന പേരില്‍ എനിക്കു പരിചയപ്പെടുത്തിയ ഒരു ഇംഗ്ലീഷ് കൃതി നമ്മുടെ ‘മ’ പ്രസിദ്ധീകരണങ്ങളിലെ നോവലുകളുടെ നിലവാരം മാത്രമുള്ള ഒരു ആംഗല പ്രണയകഥയായിരുന്നു.
കേരളത്തിലെ വായനാസമൂഹത്തിന്റെ ഈ പൊങ്ങച്ചത്തെ നന്നായി അറിയാമായിരുന്നു കൃഷ്ണന്‍ നായര്‍ക്ക്. അദ്ദേഹം അതിനെ ചൂഷണം ചെയ്യുകയാണു ചെയ്തത്. ഇത്തരം പൊങ്ങച്ചക്കാരെക്കുറിച്ച് ചില കഥകളിലൂടെ അദ്ദേഹം സൂചനകള്‍ തരുകയും ചെയ്യുമായിരുന്നു. പൊതുസമൂഹത്തിന്റെ വിലയിരുത്തലുകളും ആസ്വാദനവുമൊക്കെ പലപ്പോഴും വിചിത്രമായ രീതിയിലാണ്. ചില കൃതികള്‍ നേടുന്ന ജനപ്രീതി നമ്മളെ അത്ഭുതപ്പെടുത്തും. ഇതെങ്ങനെ ഒരു മഹത്തായ രചനയായെന്നു നമ്മള്‍ ഉള്ളില്‍ അത്ഭുതപ്പെടും. എന്നാല്‍ ഇഷ്ടമായില്ലെങ്കിലും അതു തുറന്നു പറയാന്‍ നമ്മള്‍ തയ്യാറാവില്ല. പറഞ്ഞാല്‍ നമ്മുടെ ആസ്വാദന ക്ഷമതയെ സമൂഹം സംശയിക്കുമോ എന്നു കരുതി മൗനം പാലിക്കും. ”ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം” എന്നു നമ്പ്യാര്‍ പറഞ്ഞ പോലെ ‘ഹാ മനോഹരം’ എന്നു പറഞ്ഞ് തടി തപ്പുകയാണ് പലരും ചെയ്യുക. പ്രൂസ്സിന്റെ (Maral prousr)ന്റെ ‘Remembrance of the things past’ യഥാര്‍ത്ഥത്തില്‍ ആസ്വദിച്ച എത്രപേരുണ്ടാവും!!!