പാണ്ഡവര്‍ക്ക് ഇന്ത്യയില്‍ പലയിടത്തും ക്ഷേത്രങ്ങളുണ്ട്, ദുര്യോധനനും ക്ഷേത്രമുണ്ട്. മറ്റു കൗരവര്‍ക്ക് ഉണ്ടോ എന്നറിയില്ല. പല തറവാടുകളിലും തറവാടുകാരണവന്മാര്‍ക്ക് ക്ഷേത്രങ്ങളുണ്ട്. സമൂഹത്തിലാര്‍ക്കും തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കു ക്ഷേത്രം സ്ഥാപിച്ച് ആരാധിക്കാം. അങ്ങനെ ആരാധിക്കുന്നതിന് സനാതന ധര്‍മ്മത്തില്‍ വിലക്കുകളില്ല. സത്യസായിബാബയ്ക്കും ശിര്‍ദ്ദിസായിബാബയ്ക്കും മറ്റു പല സന്ന്യാസിവര്യന്മാര്‍ക്കും ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളിലെല്ലാം ഇവരുടെ കൂട്ടത്തില്‍ ഗണപതി തുടങ്ങി മറ്റു ദേവന്മാരും ഉണ്ടാകാറുണ്ട്.
മഹാഭാരതത്തിന് ഒരു ലക്ഷ്യമുണ്ട്. അത് വായിക്കുന്നവരെ ധര്‍മ്മം പഠിപ്പിക്കുക എന്നതു മാത്രമാണ്. പാണ്ഡവരെ ഈശ്വരന്മാരാക്കുകയോ കൗരവന്മാരെ നീച ശക്തികളുടെ പ്രതീകങ്ങളായി അവതരിപ്പിക്കുകയോ അല്ല ഇതിഹാസത്തിന്റെ ലക്ഷ്യം. സ്വന്തം എഴുത്തുകൊണ്ട് ഒരുതരത്തിലും അടയാളപ്പെടുത്താന്‍ കഴിയാതെ പോയ ചിലരും, ഭാരതസംസ്‌കാരത്തെ നിന്ദിക്കുന്നതുകണ്ട് ആനന്ദിക്കുന്നവരെ സന്തോഷിപ്പിച്ചാല്‍ സ്വന്തം പേര് പ്രശസ്തമാക്കാം എന്നു തെറ്റിദ്ധരിച്ച ചിലരും ഭാരതത്തെ വ്യാഖ്യാനിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തിട്ടുണ്ട്. ദുര്യോധനനെ മഹാനാക്കാനും കര്‍ണനെ മഹാനാക്കാനും ഇറങ്ങിപ്പുറപ്പെട്ട ചിലരുണ്ട്. വായിക്കുന്നവര്‍ക്കെല്ലാം സ്വന്തം നിലയില്‍ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത തുറന്നിട്ടിരിക്കുന്നു എന്നത് ഇതിഹാസത്തിന്റെ പ്രത്യേകതയാണ്.
”ധര്‍മ്മേ ചാര്‍ഥേ ച കാമേച
മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത്ക്വചിത്
(ആദിപര്‍വ്വം)
ഇതിഹാസത്തില്‍ തന്നെയുള്ള ഈ ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം ആരും ഉപയോഗിക്കാറില്ല. കാരണം ഉത്തരാര്‍ദ്ധത്തിന്റെ അര്‍ത്ഥമാണ് ഏവര്‍ക്കും പ്രിയംകരം. പൂര്‍വ്വഭാഗം ഒഴിവാക്കിയാലും മഹാഭാരതത്തെ സംബന്ധിച്ച് അത് ശരിയാണ്.
ഇതിഹാസങ്ങളേയും വേദോപനിഷത്തുക്കളെയുമെല്ലാം ആക്ഷേപിച്ചെഴുതിയാല്‍ കേരളത്തില്‍ കൈയടി ഉറപ്പാണല്ലോ. ആ ഉറപ്പായ കൈയടിക്കു വേണ്ടിത്തന്നെയാണ് കെ.പി.നിര്‍മ്മല്‍കുമാര്‍ മാധ്യമം വാരികയില്‍ (ജൂലായ് 17-24) ‘കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങള്‍’ എന്ന കഥ എഴുതിയിരിക്കുന്നത് എന്നതു വ്യക്തം. ‘ഖാണ്ഡവ വനം എന്ന അതിവിശിഷ്ടമായ ആവാസ വ്യവസ്ഥയെ തകര്‍ത്ത പാണ്ഡവരെക്കുറിച്ചും. അതും പ്രാകൃതരായ പാണ്ഡവരെക്കുറിച്ചും, ഏകപത്‌നീവ്രതക്കാരായ നല്ലവരായ കൗരവരെക്കുറിച്ചുമൊക്കെ എഴുതുമ്പോള്‍ അദ്ദേഹം അനുഭവിക്കുന്ന നിര്‍വൃതി മേല്‍ സൂചിപ്പിച്ച കാരണം കൊണ്ടുതന്നെ.
കെ.പി. നിര്‍മ്മല്‍കുമാറിനെ അധികം ഈ ലേഖകന്‍ വായിച്ചിട്ടില്ല. വായിച്ചിടത്തോളം കാര്യമായി ഒന്നും ആകര്‍ഷിച്ചിട്ടില്ല. ”ഗൗതലജാറ ഒരു തോട്ടെക്കാടന്‍…” എന്നൊരു കഥ വായിച്ചത് ഓര്‍മയുണ്ട്. തിലോത്തമ എന്നൊരു പെണ്ണിന്റെ ശരീരവര്‍ണ്ണനയും കുറച്ചു രതിയും ഒക്കെയുള്ള ആ കഥ വിശേഷിച്ച് ആസ്വാദന സുഖമൊന്നും പകര്‍ന്നിട്ടില്ല. ‘ചേലക്കരയുടെ അതീത സ്വപ്‌നങ്ങള്‍’ എന്ന നോവലും വായിച്ചിട്ടുണ്ട്. അതും കാര്യമായി എന്തെങ്കിലും ചലനം മനസ്സിലുണ്ടാക്കിയില്ല. മാധ്യമത്തിലെ കഥയും തഥൈവ. മഹാഭാരതത്തില്‍ നല്ലവരായി ചിത്രീകരിക്കുന്നവരെയൊക്കെ ചീത്തയാക്കിയും മോശക്കാരായി ചിത്രീകരിക്കുന്നവരെയൊക്കെ നല്ലവരാക്കിയും തലതിരിഞ്ഞ ഒരാഖ്യാനം അത്രതന്നെ.
മാധ്യമം നിറച്ചു കവിതകളുണ്ട്. കവിതകള്‍ എന്നു പറയുന്നതിനേക്കാള്‍ ‘കവിത പോലുള്ളത്’ എന്നു പറയുന്നതാവും കൂടുതല്‍ ശരി. തുടക്കം അന്‍വര്‍ അലിയുടെ ‘സ്വപ്‌നമാണോ?’ എന്ന കവിതയില്‍ നിന്നാണ്. നിത്യജീവിതത്തില്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ഒരു മാറ്റവുമില്ലാതെ എഴുതിവയ്ക്കുക, എന്നിട്ട് കവിത എന്നു പേരും നല്‍കുക, എന്തു ചെയ്യാനാവും! എല്ലാ വ്യവസ്ഥകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ കവിതയ്ക്കു മാത്രമെന്തിനാണൊരു വ്യവസ്ഥ. താനെഴുതുന്ന ഈ വരികളും സ്വപ്‌നമാണോ എന്നു കവി ചോദിക്കുന്നുണ്ടെന്നതു മാത്രമാണൊരാശ്വാസം.
അടുത്ത കവിത സുനില്‍ അശോകപുരത്തിന്റെ ‘കരിക്കാംകുളം ജങ്ഷന്‍’ വായിച്ചപ്പോള്‍ അന്‍വര്‍ അലി ഒറ്റയ്ക്കല്ല എന്നു മനസ്സിലായി. ഇദ്ദേഹം അന്‍വര്‍ അലിയോട് മത്സരിക്കുകയാണ്. കൂടുതല്‍ മോശം കവിത എഴുതുന്നതില്‍ ഒന്നാംസ്ഥാനം അന്‍വര്‍ അലിക്കു കൊടുക്കില്ല അതു ഞാന്‍ തന്നെ സ്വന്തമാക്കും എന്ന വാശിയിലാണ് സുനില്‍. അദ്ദേഹത്തിന്റെ നിത്യവൃത്തികളൊക്കെ വിവരിക്കുന്ന കൂട്ടത്തില്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതും കൂടി എടുത്തു പറയുന്നു. എല്ലാം പറയുന്ന കൂട്ടത്തില്‍ ഇറച്ചിവെട്ടുന്നവര്‍ പൊതുവെ മനുഷ്യസ്‌നേഹികളാണെന്നു പറയാന്‍ കവി മറക്കുന്നില്ല. അതുവേണമല്ലോ! ഇറച്ചിവെട്ടുന്നവര്‍ മാത്രമല്ല മനുഷ്യനെ വെട്ടുന്നവരും മനുഷ്യസ്‌നേഹികളാണെന്നു പറഞ്ഞാലേ കൂടുതല്‍ നല്ല കവിതയാകൂ.
മൂന്നാം കവിത അരുണനാരായണ്‍ ആലഞ്ചേരിയുടേതാണ്; ‘അവനവന്‍ നരകം’ അതില്‍ ചില നിരീക്ഷണങ്ങളൊക്കെയുണ്ട്. പേരുതന്നെ ശ്രദ്ധേയം. ‘അവനവന്‍ നരകം’ എന്നത് സ്വാര്‍ത്ഥതയെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് അമേരിക്കന്‍ കവിയായ എഡ്ഗാര്‍ ആല്‍ബര്‍ട്ട് ഗസ്റ്റും (Edgar Albert Guest) സ്വാര്‍ത്ഥത (selfishness) എന്നൊരു കവിത എഴുതിയിട്ടുണ്ട്. പതിനോരായിരം കവിതകള്‍ എഴുതിയെങ്കിലും അദ്ദേഹത്തിന്റെ ഒരു കവിത പോലും വായനയുടെ നിമിഷത്തെ അതിജീവിച്ചുവെന്നു പറയാനാവില്ല. എങ്കിലും താഴെക്കൊടുക്കുന്ന വരികളില്‍ ഗസ്റ്റ് ചില യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്.
No man was ever truly great
Who sought to serve himself alone,
Who put himself above the state
Above the friends about him thrown
No man was ever truly glad
Who risked his joy on hoarded self
And gave of nothing that he had
Through fear of needing it himself
ഇതില്‍ മഹത്തായ കവിതയൊന്നുമില്ല. പക്ഷേ ഒരു സത്യമുണ്ട്. തന്നെ മാത്രം സ്‌നേഹിച്ചവരെ ചരിത്രം ചവറ്റുകൊട്ടയിലേയ്ക്ക് എറിഞ്ഞിട്ടേയുള്ളൂ. തനിക്കുവേണ്ടി ഒന്നും കരുതി വയ്ക്കാതെ സമൂഹത്തിനുവേണ്ടി ജീവിച്ചവരെ മാത്രമേ സാധാരണ മനുഷ്യന്‍ നന്ദിപൂര്‍വ്വം സ്മരിക്കാറുള്ളൂ.
തന്നില്‍ ദാഹമടങ്ങാതെ മറ്റൊന്നിലും മനസ്സുവയ്ക്കാതെ
സ്വേച്ഛയാലധികാരഗര്‍വ്വിനാല്‍
അന്യനെയുടച്ചും തകര്‍ത്തും
തന്നിലും വലുതായൊരുത്തനെ
വേതാളമായി ചുമലിലെടുത്തും
സ്‌നേഹദുഃഖങ്ങളൊന്നുമറിയാതെ
ആത്മരാഗത്താലന്ധനായവന്‍
നോക്കിനില്‍ക്കേ ഉടലഴുകി
കാലമാകും പുഴുനുരച്ചാലും
കാണുകയില്ലതന്‍ ഭംഗിയല്ലാതെ
അരുണനാരായണന്‍ ആലഞ്ചേരി ഗസ്റ്റ് പറയുന്നതിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ ‘സെല്‍ഫി’നെ (self) വിശകലനം ചെയ്യുന്നുണ്ട്. മനുഷ്യരില്‍ മഹാഭൂരിപക്ഷവും അവരവരെ മാത്രം സ്‌നേഹിച്ചു ജീവിതം കഴിക്കുന്നവരാണ്. മനുഷ്യന്റെ അടിസ്ഥാന ഘടന അങ്ങനെ ആണുംതാനും എന്നാല്‍ അതിനെ അതിജീവിച്ച് സമൂഹനന്മയ്ക്കു വേണ്ടികൂടി പ്രവര്‍ത്തിക്കാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് അത്തരക്കാരുടെ നാമം ശാശ്വതീകരിക്കപ്പെടുന്നത്.
മാധ്യമത്തില്‍ കവിതകള്‍ക്കു പഞ്ഞമേയില്ല. എല്ലാത്തിനെക്കുറിച്ചും എഴുതിയിട്ടുകാര്യമില്ല. കാരണം ഒന്നും വിശേഷവിധിയായി എന്തെങ്കിലും പ്രദാനം ചെയ്യുന്നവയല്ല. കൊട്ടാരക്കര നിന്നും പ്രസിദ്ധീകരിക്കുന്ന ആശ്രയമാതൃനാട് എന്ന മാസിക ഒരു രണ്ടാം നിര പ്രസിദ്ധീകരണമായാണ് കരുതപ്പെടുന്നതെങ്കിലും മലയാളത്തിലെ മികച്ച എഴുത്തുകാര്‍ പലരും അതിലെഴുതിക്കണ്ടിട്ടുണ്ട്. ജൂലായ് ലക്കത്തില്‍ മറ്റുപ്രസിദ്ധീകരണങ്ങള്‍ പോലെ തന്നെ ധാരാളം കവിതകള്‍ ഇതിലും ഉണ്ട്. ആദ്യ കവിത ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ ‘നിശ്ചയ’മാണ്. ‘പഞ്ചചാമരം’ എന്ന വൃത്തം ഉപയോഗിച്ച് എഴുതിയിരിക്കുന്നു എന്നത് ഈ കവിതയുടെ പ്രത്യേകതയാണ്. കവിതയുടെ ഉള്ളടക്കത്തില്‍ പുതുമയൊന്നുമില്ലെങ്കിലും ഈ വൃത്തം ഉപയോഗിക്കുന്നു എന്നത് പ്രത്യേകത തന്നെയാണ്.
ഭാഷാവൃത്തങ്ങള്‍ പോലും പ്രയോഗിക്കാന്‍ പുതിയ കവികള്‍ക്ക് അറിഞ്ഞുകൂടാത്ത ഇക്കാലത്ത് സംസ്‌കൃതവൃത്തത്തില്‍ എഴുതുക എന്നത് കടുത്ത സാഹസമാണ്. തീര്‍ച്ചയായും വൃത്തത്തിലെഴുതാനുള്ള കഴിവ് കവികള്‍ ആര്‍ജ്ജിക്കേണ്ടതാണ്. കവിതയുടെ തച്ചുശാസ്ത്രം പഠിക്കാതെ കവിതയെഴുതാന്‍ ഇറങ്ങിപ്പുറപ്പെടരുത്. ആദ്യമായി എഴുതുന്നയാള്‍ വൃത്തം, പഠിച്ചിട്ടേ എഴുതാവൂ എന്നു നിര്‍ബ്ബന്ധം പിടിക്കാനാവില്ല. എന്നാല്‍ കവിതയുടെ മേഖലയില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട കാവ്യാനുശീലനങ്ങളില്‍ പ്രധാനം തന്നെയാണ് വൃത്തബോധം. ‘ “Poetry therefore, we will call Musical thought” എന്നു പറഞ്ഞത് തോമസ്‌കാര്‍ലൈല്‍ Thomas Carlyle ആണ്. കാര്‍ലൈല്‍ കവിയായിരുന്നില്ല എങ്കിലും നല്ല ഉപന്യാസകാരനും നിരീക്ഷകനുമായിരുന്നു. ഗദ്യകവിതയില്‍ പോലും സംഗീതം, പ്രാസം, ശബ്ദഭംഗി എന്നിവയുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാനാവും.
”ആരാണാദ്യം പടിയടച്ചു പോയത്
പൗര്‍ണമിയോ പാരിജാതപ്പൂക്കളോ?”
ഈ വരികള്‍ ഒരു ഗദ്യ കവിതയില്‍ നിന്നെടുത്താണ്. പടി, പോയത്, പൗര്‍ണമി, പാരിജാതം, പൂക്കള്‍ ഈ വാക്കുകളില്‍ ‘പ’ ആവര്‍ത്തിക്കുന്നതു വഴിയുണ്ടാകുന്ന ശബ്ദസൗകുമാര്യമാണ് ഇവിടെ കവിത സൃഷ്ടിക്കുന്നത്. പാരിജാതത്തേക്കാള്‍ സുഗന്ധവും വര്‍ണ്ണഭംഗിയുമുള്ള പൂക്കള്‍ ധാരാളമുണ്ടെങ്കിലും ഇവിടെ പാരിജാതം എന്ന വാക്കാണ് മുഖ്യമായും കാവ്യാനുഭൂതിക്കു കാരണമാകുന്നത്. അമേരിക്കന്‍ കവിയായ സില്‍വിയപ്ലാത്തിന്റെ (Sylvia Plath) ” Daddy’ വളരെ പ്രശസ്തമായ ഒരു രചനയാണ്. കവി അയ്യപ്പനേയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയുമൊക്കെ 1960-ല്‍ പുറത്തിറങ്ങിയ ഈ കവിത സ്വാധീനിച്ചിട്ടുണ്ട്. ബാലചന്ദ്രന്റെ കവിതകളില്‍ പൊതുവെ കാണുന്ന സ്വേച്ഛാധിപതിയായ പിതൃബിംബ കല്പനയ്ക്ക് പ്ലാത്തിനോടു കടപ്പെട്ടിരിക്കുന്നുവെന്നു തോന്നുന്നു. ‘ഡാഡി’ എന്ന കവിതയില്‍ ഒരിടത്ത്.
“In the German tongue, In the Polish town scraped flat by the roller of wars, wars, wars”
എന്നിങ്ങനെ ‘wars’ ‘wars’ ‘wars’ എന്ന് ആവര്‍ത്തിക്കുന്നുണ്ട്. മറ്റൊരിടത്ത്.
At Twenty I tried to die
And get back back back to you
എന്നിങ്ങനെ ‘ back back back’ എന്നും ആവര്‍ത്തിക്കുന്നു. ഈ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ ഈ വരികള്‍ വെറും പ്രസ്താവനകള്‍ മാത്രമാകും. ഇവിടെ കവിത ഉല്പാദിതമാകുന്നത് ശബ്ദങ്ങളുടെ ആവര്‍ത്തനത്തിലൂടെയാണ്. കവിതയെ സൂക്ഷ്മമായി പഠിച്ച ഭാരതീയ ആലങ്കാരികന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ കവിത സൃഷ്ടിക്കപ്പെടുന്നത് അര്‍ത്ഥത്തിലൂടെ മാത്രമല്ല ശബ്ദത്തില്‍ കൂടിയും ആണെന്നു തിരിച്ചറിഞ്ഞു: അതുകൊണ്ടാണ് ഭാമഹന്‍
”ശബ്ദാര്‍ത്ഥൗ സഹിതൗകാവ്യം.
ഗദ്യം ച പദ്യം തദ്വിവിധാ” എന്ന് അഭിപ്രായപ്പെട്ടത്. കവിതയുടെ ഈ സൂക്ഷ്മ വശങ്ങളെയെല്ലാം ഇന്നത്തെ തലമുറ അവഗണിക്കുന്നു. അവര്‍ കവിതയെന്നത് ചലച്ചിത്രഗാനമോ പത്രപ്രസ്താവനയോ ആണെന്നു കരുതുന്നു.