കൃഷിപ്പണി വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. ആയ കാലത്ത് എല്ലായിടത്തും മുത്തശ്ശിയുടെ കണ്ണെത്തിയിരുന്നു. വടിയും കുത്തിപ്പിടിച്ച് ചില നേരങ്ങളില്‍ മുത്തശ്ശി മുറ്റത്തേക്കിറങ്ങും. ഞാന്‍ കയ്യുപിടിക്കും. പടിക്കലോളം നടക്കും മുത്തശ്ശി. നിവര്‍ന്നു നില്‍ക്കാന്‍ വയ്യ.
പടിക്കല്‍ത്തന്നെയാണ് കൃഷി. ഗേറ്റിനു പുറത്ത് സിമന്റിട്ട അരത്തറയുണ്ട്. ആ തറയില്‍ ചെന്നിരിക്കും മുത്തശ്ശി, പാടത്തുപണി നടക്കുന്ന ദിവസങ്ങളില്‍. അധികനേരം അങ്ങനെ ഇരിക്കാന്‍ വയ്യ. കോലായില്‍ കാലു നീട്ടിവെച്ച് ചുമരും ചാരിയിരിക്കണം. എന്നാലേ മുത്തശ്ശിക്ക് ആശ്വാസാവൂ.
കൃഷിയുടെ ‘അ’ തൊട്ട് ‘ക്ഷ’ വരെ മുത്തശ്ശിക്കറിയാം. ശങ്കരനാണ് കൃഷിയുടെ മേല്‍നോട്ടം.
വിഷുകഴിഞ്ഞ് ഞാറിട്ട്, ഇടവപ്പാതിക്ക് പറിച്ചുനടണം. ‘വിതച്ചു പണിയൊരുക്കരുത്, നട്ടു നെല്ലുണ്ടാക്കണം’. അതാണ് മുത്തശ്ശിയുടെ പ്രമാണം.
‘നട്ടുണങ്ങിയ ഞാറ്, പെറ്റുണങ്ങിയ പെണ്ണ്, രണ്ടും നന്നാവില്ല’ എന്നു പറയും മുത്തശ്ശി. കന്നിമാസക്കാലത്ത് നടീലു കഴിയുമ്പോഴായിരിക്കും മഴ പിന്നാക്കം നില്‍ക്കുക. ഇനിയൊരു മഴ കിട്ടുന്നതുവരെ കണ്ടത്തില്‍ വെള്ളം പരന്നു നില്‍ക്കണം. കണ്ടം ഉണങ്ങി, കട്ട കീറിക്കഴിഞ്ഞതിനു ശേഷം മഴ കിട്ടിയാലും പ്രയോജന മുണ്ടാവില്ല.
പ്രസവിച്ച സ്ത്രീകള്‍ക്ക് പ്രസവരക്ഷ വേണം. കുളിര്‍ക്കനെ എണ്ണ തേച്ചു കുളിക്കണം ദിവസേന. നല്ല ആഹാരം കഴിക്കണം. ഇങ്ങനെയൊന്നും ചെയ്യാത്ത സ്ത്രീകള്‍ക്ക് ശരീരം ശോഷിക്കും. പിന്നീട് എത്ര ശുശ്രൂഷ ചെയ്താലും എത്രയൊക്കെ നല്ല ഭക്ഷണം കഴിച്ചാലും ആരോഗ്യമുണ്ടാവില്ല എന്നാണ് മുത്തശ്ശിയുടെ അഭിപ്രായം.
‘വീട്ടരിക്, തോട്ടരിക്, കാട്ടരിക്-‘ കൃഷിക്കു പറ്റിയതല്ല. വീട്ടരികാണെ ങ്കിലോ, കതിരു വിളയുന്ന കാലത്ത് കിളികളും അണ്ണാറക്കണ്ണന്മാരും കണ്ടത്തിലായിരിക്കും എതുനേരവും.
തോട്ടരികാണെങ്കിലോ, മഴക്കാലത്ത് തോട്ടുവരമ്പു പൊട്ടും. അങ്ങനെയാണല്ലോ മുത്തശ്ശി തോട്ടരികിലെ ആ രണ്ടുപറക്കണ്ടം വിറ്റൊഴിവാക്കിയത്.
കാട്ടരികാണെങ്കിലോ – പറയുകയേ വേണ്ട. പന്നി, ആന, മയില്. ഓരോന്നായിട്ട് കാടിറങ്ങി വരും. ആനയെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഓടിക്കണം. പന്നിക്ക് പടക്കം വെക്കണം. അല്ലെങ്കില്‍ കെണി വെക്കണം. മയിലിനെ ഓടിച്ചു വിടണം. കാട്ടുമൃഗങ്ങളെ കൊല്ലുന്നത് കുറ്റമാണ്. ജയിലില്‍ കിടക്കേണ്ടി വരും. മയിലിനേയും കൊല്ലാനോ കെണിവെച്ചു പിടിക്കാനോ പാടില്ല.
പക്ഷിമൃഗാദികളുടെ വീതം കൊണ്ടുപോയിക്കഴിഞ്ഞ് ബാക്കി വല്ലതും ഉടമസ്ഥനു കിട്ടിയാല്‍ ഭാഗ്യം!