മുഖ്യമന്ത്രി വിജയന്‍ സഖാവ് ഒരു കസ്തൂരി മാമ്പഴം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് കൊടുത്തു. ശിവന്‍ കുട്ടിയുടെ കയ്യില്‍ നിന്നും അതു കാക്കച്ചി കൊത്തിക്കൊണ്ടുപോയി. കാക്കച്ചിയുടെ കയ്യില്‍ നിന്നും അത് തിരിച്ചു പിടിക്കാന്‍ ജോണ്‍ ബ്രിട്ടാസും സുഭാഷിണി അലിയും കൂടി ഒരു ചാക്കു പണവുമായി യു.പിയിലെ മുസഫര്‍ നഗറിലേക്ക് വെച്ചു പിടിച്ചു. പണം കാണിച്ചിട്ടും കാക്കച്ചി കൊത്തിപ്പോയ കസ്തൂരി മാമ്പഴം തിരിച്ചു കിട്ടിയില്ല. മുസഫര്‍ നഗറിലെ ഒരു സ്‌കൂള്‍ അധ്യാപിക ഗൃഹപാഠം ചെയ്യാത്തതിന് ഒരു കുട്ടിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ മതത്തിന്റെ വിഷം ചേര്‍ത്ത് ഓള്‍ട്ട് ന്യൂസുകാരന്‍ മുഹമ്മദ് സുബൈര്‍ തന്റെ ചാനലിലൂടെ വിളമ്പി. അതു വെട്ടിവിഴുങ്ങിയ പത്രക്കാരും രാഷ്ട്രീയക്കാരും ഛര്‍ദ്ദിച്ച് നാടാകെ ദുര്‍ഗന്ധം പരത്തി. പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ വിജയന്‍ സഖാവ് മിടുക്കനാണല്ലോ. പാര്‍ട്ടിയില്‍ വി.എസ്. ഉള്‍പ്പെടെയുള്ള തന്റെ വിരുദ്ധരെ വെട്ടി നിരത്തി പാര്‍ട്ടി കുടുംബ സ്വത്താക്കിയിട്ടുമുണ്ട്. മുസഫര്‍നഗര്‍ സംഭവം ഒറ്റപ്പെട്ടതല്ല എന്ന് സഖാവ് സിദ്ധാന്തിച്ചു. തന്റെ മൂക്കിനു താഴെ ഒരു സ്‌കൂളില്‍ പരീക്ഷാ ഫീസടക്കാത്ത കുട്ടിയെ നിലത്തിരുത്തി പരീക്ഷയെഴുതിച്ചത് സ്വന്തം കണ്ണില്‍ കോലായി കിടക്കുമ്പോഴാണ് യു.പിയിലെ യോഗിയുടെ കണ്ണിലെ പൊടി കണ്ടെത്താല്‍ സഖാവ് ധൃതി കാട്ടിയത്. മുസഫര്‍ നഗര്‍ കുട്ടിയെ കേരളത്തിലേക്ക് എത്തിച്ചാല്‍ സഖാവിന്റെ ഗ്ലാമര്‍ കൂടുമെന്ന് ഉപദേശം കിട്ടിക്കാണും. ആ പണിയാണ് സഖാവ് ശിവന്‍കുട്ടിയെ ഏല്പിച്ചത്.
മുസഫര്‍നഗറിലെ കുട്ടിയെ കേരളം ഏറ്റെടുക്കുമെന്ന് ശിവന്‍കുട്ടി പ്രഖ്യാപിച്ചു. അപ്പോഴേയ്ക്കും ജംഇയ്യത്തുള്‍ ഉലമ എന്ന കാക്കച്ചി കുട്ടിയെ ഷാഹ്പൂര്‍ നഗരിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേയ്ക്ക് കൊണ്ടുപോയി. കസ്തൂരി മാമ്പഴം കയ്യില്‍ നിന്നു പോയെന്നറിഞ്ഞ് ബ്രിട്ടാസും സുഭാഷിണിയും കുട്ടിയുടെ വീട്ടിലേക്ക് കുതിച്ചെത്തി കുട്ടിയുടെ ബാപ്പക്ക് പണം നല്കി. കാശു കിട്ടിയിട്ടും കുട്ടിയെ കേരളത്തിലേക്കയക്കാന്‍ കുടുംബം തയ്യാറായില്ല. മാമ്പഴവും പോയി, കാശും പോയി, അപ്പോഴാണ് ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ തോഴിയായാലും മതി എന്ന ചിന്ത വന്നത്. പഠനം നിര്‍ത്തി വീട്ടിലിരിക്കുന്ന മൂത്ത കുട്ടിയെയെങ്കിലും കേരളമേറ്റെടുക്കാമെന്ന് ബ്രിട്ടാസ് കെഞ്ചി പറഞ്ഞു നോക്കി. അതും ഫലിച്ചില്ല. നാണം കെട്ട് സഖാക്കള്‍ മടങ്ങുമ്പോഴുള്ള ജാള്യത മറയ്ക്കാന്‍ കൈരളി ചാനലുകാരന്‍ കഷ്ടപ്പെടുകയായിരുന്നു.