സാവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരനാണ്, ഷൂ നക്കിയാണ് എന്നൊക്കെയല്ലേ യച്ചൂരി മുതല്‍ എല്‍.സി.സെക്രട്ടറി വരെയുള്ള മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ നമുക്ക് തുടര്‍ച്ചയായി ക്ലാസെടുത്തു കൊണ്ടിരിക്കുന്നത്. അവരത് മാറ്റുകയാണ്, ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനം തൊട്ട്. സാവര്‍ക്കര്‍ ശുദ്ധ ഇടതുപക്ഷക്കാരനാണ് എന്നാണ് പുതിയ വാദം. ഇനി സഖാവ് സാവര്‍ക്കര്‍ എന്ന് വിശേഷിപ്പിക്കേണ്ട കുറവേയുള്ളു. ആരൊക്കെയാണ് ഇടതുപക്ഷക്കാര്‍ എന്നു പറയാന്‍ അധികാരമുള്ളയാളാണല്ലോ ഇടതുപക്ഷ കണ്‍വീനര്‍. ആ കസേരയിലിരിക്കുന്ന ഇ.പി.ജയരാജന്‍ സാവര്‍ക്കര്‍ക്ക് ഇടതുപക്ഷ പട്ടം ചാര്‍ത്തി നല്‍കിയതിനാല്‍ ഇനി സംശയിക്കേണ്ട. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചിയിലെ ഡിഫിക്കാരുടെ സെക്കുലര്‍ സ്ട്രീറ്റ് പരിപാടിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം. തീവ്ര ഇടതുപക്ഷ സാഹസികനായതു കൊണ്ടാണ് സാവര്‍ക്കര്‍ക്ക് അന്തമാന്‍ ജയിലില്‍ പോകേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ പൂജാമുറിയിലുള്ള ഭവാനി പ്രതിമക്കു മുമ്പില്‍ വെച്ച് സ്വജീവിതം രാഷ്ട്രത്തിനായും ധര്‍മ്മത്തിനായും സമര്‍പ്പിച്ച് വിപ്ലവകാരിയായി മാറിയ സാവര്‍ക്കര്‍ എങ്ങനെ ഇടതു സഖാവാകും എന്നു ചോദിക്കരുത്. സഖാക്കളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.
ജയരാജന്‍ സാവര്‍ക്കറുടെ ബാക്കി കഥയും പറയുന്നുണ്ട്. അന്തമാനില്‍ നിന്നു രക്ഷപ്പെടാന്‍ ബിട്ടീഷുകാരോടു മാപ്പു പറയാന്‍ ഹിന്ദു മഹാസഭക്കാര്‍ ആവശ്യപ്പെട്ടു. അതനുസരിച്ചു പുറത്തുവന്ന സാവര്‍ക്കര്‍ പിന്നീട് വര്‍ഗ്ഗീയവാദിയായി ജീവിതം നയിച്ചു. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തു കിട്ടിയ വെള്ളിക്കാശിന് പാര്‍ട്ടി പത്രം തുടങ്ങിയത് കമ്യൂണിസ്റ്റ് ഇടത് പാരമ്പര്യം. അത് സാവര്‍ക്കര്‍ക്കില്ല. ഭാര്യയുടെയും മകന്റെയും പേരില്‍ ആയുര്‍വേദ റിസോര്‍ട്ട് തുടങ്ങിയ ഇടതു ശൈലിയും സാവര്‍ക്കറിന്റെ ജീവിതത്തിലില്ല. തന്റെ പദവി ഉപയോഗിച്ച് മക്കളുടെ എക്കൗണ്ടില്‍ ചെയ്യാത്ത പണിക്ക് കോടികള്‍ വാങ്ങിയ മാര്‍ക്‌സിസ്റ്റ് മാതൃകയും സാവര്‍ക്കര്‍ക്ക് അവകാശപ്പെടാനില്ല. അതിനാല്‍ അദ്ദേഹം വര്‍ഗ്ഗീയവാദി തന്നെ. എന്നാലും സാവര്‍ക്കര്‍ ഇടതുപക്ഷക്കാരനായിരുന്നു എന്ന വൈരുദ്ധ്യാത്മക സിദ്ധാന്തം പാര്‍ട്ടി അംഗീകരിച്ചു കഴിഞ്ഞു.