ഗണപതിയെ അധിക്ഷേപിക്കുകയും ഹിന്ദുക്കളെ അവഹേളിക്കുകയും ചെയ്ത നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തെറ്റ് തിരുത്തുകയോ മാപ്പു പറയുകയോ ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതോടെ ചിത്രം വ്യക്തമാവുകയുണ്ടായി. ഹിന്ദുക്കളുടെ വിശ്വാസപ്രമാണങ്ങളെ കടന്നാക്രമിച്ച് ഷംസീര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും, സിപിഎമ്മിന്റെ നയവും നിലപാടുമാണ് അതെന്നും ഔദ്യോഗികമായി ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ആര്‍ക്കും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമോ സംശയമോ ആവശ്യമില്ല.
വിശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പു പറയുകയോ തെറ്റ് തിരുത്തുകയോ ചെയ്യില്ല. പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ശരിയാണ്. ഷംസീറിനെതിരെ ഒറ്റപ്പെട്ട ആക്രമണം ഉണ്ടായാല്‍ പാര്‍ട്ടി പ്രതിരോധിക്കും. ഗോവിന്ദന്‍ ഇങ്ങനെയൊക്കെ പറയുന്നതില്‍ നിന്ന് സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് ഷംസീര്‍ ഹിന്ദുക്കളുടെ ദൈവവിശ്വാസത്തിനു നേരെ കടന്നാക്രമണം നടത്തിയതെന്ന് ഉറപ്പായിരിക്കുന്നു.
ഷംസീറിനെ ന്യായീകരിച്ചും സംരക്ഷിച്ചും സിപിഎമ്മിന്റെ നയം വ്യക്തമാക്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി എം.വി.ഗോവിന്ദന്‍ പറയുന്നുണ്ട്: ”മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ല. ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന ആരോപണം ഉയരുമ്പോഴെല്ലാം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമുള്ള ജനാധിപത്യാവകാശം സംരക്ഷിക്കാനാണ് പാര്‍ട്ടി നിലകൊണ്ടത്. ഞങ്ങളുടെ ദാര്‍ശനിക നിലപാട് വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. അതനുസരിച്ച് ഇന്ത്യന്‍സമൂഹത്തെ മനസ്സിലാക്കാനും പഠിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കൃത്യതയാര്‍ന്ന സമീപനം വിശ്വാസികളെ സംബന്ധിച്ച് ഞങ്ങള്‍ക്കുണ്ട്. അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് സിപിഎം. അമ്പലത്തില്‍ പോകുന്നതിലോ, വഴിപാട് കഴിക്കുന്നതിലോ ഞങ്ങള്‍ക്ക് എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതില്ല.”
യഥാര്‍ത്ഥത്തില്‍ മതവിശ്വാസത്തിന്റെ കാര്യത്തില്‍ സത്യസന്ധവും പക്ഷപാതരഹിതവുമായ നയം സിപിഎമ്മിനില്ല. അങ്ങനെയുണ്ടെന്ന് സിപിഎം നേതാക്കള്‍ പറയുന്നത് തെറ്റും കാപട്യവുമാണ്. അവരുടെ കമ്യൂണിസ്റ്റ് സഹജമായ തെറ്റിദ്ധരിപ്പിക്കല്‍ എന്ന കലയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ദൈവവിശ്വാസികളെയും അവിശ്വാസികളെയും വിവേചനരഹിതമായി ഉള്‍ക്കൊള്ളുകയോ ഒരുപോലെ കാണുകയോ ചെയ്യുന്നില്ല. അത് പൂര്‍ണമായും നിരീശ്വരവാദത്തില്‍ അധിഷ്ഠിതമാണ്. മാര്‍ക്‌സും ഏംഗല്‍സും ലെനിനുമൊക്കെ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. ഈശ്വര വിശ്വാസത്തെ ഇല്ലായ്മ ചെയ്യാനും, വിശ്വാസികളെ കീഴ്‌പ്പെടുത്താനും കഴിയില്ലെന്നുവരുമ്പോഴൊക്കെ ഇക്കൂട്ടര്‍ ഇരട്ടത്താപ്പുകള്‍ സ്വീകരിക്കുന്നു എന്നതാണ് വാസ്തവം.
ആലപ്പുഴ മണ്ഡലത്തില്‍നിന്ന് സിപിഎം ടിക്കറ്റില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ക്രൈസ്തവമതക്കാരനായ കെ.എസ്.മനോജ് വിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടിവിട്ടപ്പോള്‍ ഇക്കാര്യം ചര്‍ച്ചയായതാണ്. ദൈവവിശ്വാസിയായ തനിക്ക് പാര്‍ട്ടിയുടെ ഇതുസംബന്ധിച്ച നിലപാടുമായി യോജിച്ചുപോകാന്‍ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്ന് മനോജ് വ്യക്തമാക്കിയത് സിപിഎമ്മിനെ വെട്ടിലാക്കി. പാര്‍ട്ടി അണികള്‍ക്ക് ദൈവവിശ്വാസം ആവാം, നേതാക്കള്‍ക്ക് പാടില്ല എന്നാണ് അന്ന് സിപിഎം എടുത്ത നിലപാട്. അണികള്‍ക്കാണോ അംഗങ്ങള്‍ക്കാണോ ദൈവവിശ്വാസം ആകാവുന്നത്? അണികള്‍ പാര്‍ട്ടി അംഗങ്ങളായാല്‍ ദൈവവിശ്വാസത്തിന് എന്തു സംഭവിക്കും? അംഗങ്ങള്‍ നേതാക്കളാവുന്നതോടെ ദൈവവിശ്വാസം ഇല്ലാതാവുമോ? ഈ ചോദ്യങ്ങള്‍ക്ക് ഒരു സിപിഎം നേതാവും മറുപടി പറയാറില്ല.
2013 ല്‍ പാലക്കാട് ചേര്‍ന്ന സിപിഎം പ്ലീനം പാര്‍ട്ടി അംഗങ്ങള്‍ക്ക് പെരുമാറ്റചട്ടം നിര്‍ദ്ദേശിക്കുകയുണ്ടായി. ഈശ്വരവിശ്വാസം ഒരു ദൗര്‍ബല്യമാണെന്നും അംഗങ്ങള്‍ അതിന് വഴിപ്പെടരുതെന്നും ഈ പെരുമാറ്റച്ചട്ടങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഫലത്തില്‍ ഇത് ബാധകമായത് ഹിന്ദുക്കളായ പാര്‍ട്ടി അംഗങ്ങള്‍ക്കു മാത്രം! വീട്ടില്‍ ഗണപതി ഹോമം നടത്തിയതിനും തെയ്യക്കോലത്തെ സ്വീകരിച്ചതിനും, ശബരിമല തീര്‍ത്ഥാടനം നടത്തിയതിനും മറ്റും ഹിന്ദു സഖാക്കള്‍ നടപടി നേരിട്ടു. കോടിയേരി ബാലകൃഷ്ണന് കാടാമ്പുഴയില്‍ പൂമൂടല്‍ വഴിപാട് നടത്തിയത് നിഷേധിക്കേണ്ടിവന്നു. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന് വീഴ്ച സമ്മതിച്ച് പാര്‍ട്ടിക്ക് വിശദീകരണം നല്‍കേണ്ടി വന്നു. അമ്പലത്തില്‍ പോകുന്നതിനോ പള്ളിയില്‍ പോകുന്നതിനോ പാര്‍ട്ടി എതിരല്ലെന്നു പറയുന്നത് വഞ്ചനാത്മകമാണെന്നല്ലേ ഇത് കാണിക്കുന്നത്. മുസ്ലിം സഖാക്കള്‍ക്ക് ഈ മാനദണ്ഡം ബാധകമല്ല. ടി.കെ.ഹംസയ്ക്കും എളമരം കരീമിനുമൊക്കെ മതാചാരമനുസരിച്ച് ജീവിക്കാന്‍ തടസ്സമില്ല. സിപിഎമ്മും ഗോവിന്ദനും അവകാശപ്പെടുന്നപോലെ മതവിശ്വാസത്തിന്റെ പേരില്‍ കൃത്യതയാര്‍ന്ന സമീപനം പാര്‍ട്ടിക്ക് ഇല്ലാത്തതാണ് ഇതിന് കാരണം. ഒരു പടികൂടി കടന്ന് ഹിന്ദുവിശ്വാസങ്ങളെ ചവിട്ടിമെതിക്കുന്നവര്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഷംസീറിന്റെ കാര്യത്തില്‍ ഗോവിന്ദന്‍ ചെയ്തതും ഇതാണ്.
ഇസ്ലാമിക വിശ്വാസവും സയിന്റിഫിക് ടെമ്പറും!
ഗണപതി മിത്താണെന്നും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവപുരാണങ്ങളിലെ സംഭവങ്ങളെന്നും, അത് ശാസ്ത്രവിരുദ്ധവും പുരോഗമനത്തെ പിന്നോട്ടു നയിക്കുന്നതുമാണ് എന്നൊക്കെയുള്ള ഷംസീറിന്റെ പ്രസംഗം ഒന്നിലധികം കാരണങ്ങളാല്‍ തെറ്റും അസ്വീകാര്യവും നിന്ദ്യവും, അങ്ങേയറ്റം പ്രകോപനപരവുമാണ്. ശാസ്ത്രബോധം വളര്‍ത്തേണ്ടതിനെക്കുറിച്ച് ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേ ഭരണഘടനതന്നെ ഏത് മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നു. ഈ സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതല്ലെന്നാണ് ഷംസീര്‍ പറയുന്നത്. ഹിന്ദുപുരാണങ്ങള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതായി പറയുന്ന ഷംസീര്‍, ഇതരമതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് കുറ്റകരമായ മൗനം പാലിക്കുന്നു. ഗണപതിയും പുഷ്പകവിമാനവുമൊന്നുമല്ല ശാസ്ത്രമെന്ന് ഷംസീറിന് അഭിപ്രായമുണ്ട്. എന്നാല്‍ ജിബ്രിയേല്‍ മാലാഖ വന്ന് മുഹമ്മദ് നബിക്ക് വെളിപാടുകള്‍ നല്‍കുന്നതും, പ്രവാചകന്‍ മുഹമ്മദ്, ബുറാക്ക് എന്നു പേരുള്ള കുതിരപ്പുറത്തേറി ആകാശത്തു ചെന്ന് ചന്ദ്രനെ മുറിച്ചു രണ്ടാക്കിയതും, ജിഹാദില്‍ മരിച്ച് സ്വര്‍ഗത്തില്‍ പോയാല്‍ അവിടെ 72 ഹൂറികളുമൊത്ത് രമിക്കാം എന്നതുമൊക്കെ ഇസ്ലാമിക മതവിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷേ ഇതെല്ലാം അന്ധവിശ്വാസമാണെന്ന് പറയാന്‍ ഷംസീര്‍ തയ്യാറല്ല. ബഹുഭൂരിപക്ഷം മുസ്ലിങ്ങളെപ്പോലെ ഷംസീറും അതില്‍ വിശ്വസിക്കുന്നു. ഹിന്ദുമതത്തെക്കാള്‍ ഷംസീറിന് പരിചയം സ്വന്തം മതമാണല്ലോ. എന്നിട്ടും ഇസ്ലാമിലെ അന്ധവിശ്വാസത്തെക്കുറിച്ച് പറയാന്‍ തയ്യാറാവാത്തത് എന്തുകൊണ്ട് എന്നു ചോദിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ പോലും ഷംസീര്‍ ഒരുക്കമല്ല.
ഹിന്ദുകാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും എന്നുപറയുന്ന ഷംസീര്‍ ഇസ്ലാം പ്രോഗ്രസീവാണെന്നും, അതില്‍ സ്ത്രീ സ്വാതന്ത്ര്യമുണ്ടെന്നും മറ്റും ആവേശംകൊള്ളുകയാണ്! ചരിത്രബോധമുള്ള ഒരാള്‍ക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്ലാമിന്റെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും തുടക്കംമുതല്‍ ഇന്നുവരെ പുരോഗമന പക്ഷത്തല്ല ആ മതം നിന്നിട്ടുള്ളതെന്ന് മനസ്സിലാക്കാനാവും. കാലത്തിന്റെ മാറ്റം കാണാന്‍ കൂട്ടാക്കാതെ പ്രാകൃതമായ വിശ്വാസപ്രമാണങ്ങളും കീഴ്‌വഴക്കങ്ങളും ഏതു നാട്ടിലെയും ജനങ്ങള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. ലിംഗ സമത്വം ഉറപ്പുനല്‍കുന്ന പൊതു പൗരത്വ നിയമത്തെ ശരിയത്തിന്റെ പേരില്‍ എതിര്‍ക്കുന്നതും, ഇതിനെതിരെ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ള കമ്യൂണിസ്റ്റുകള്‍ വിമര്‍ശിച്ചിട്ടുള്ളതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നിട്ടും ഹിന്ദുമതം മാത്രം അന്ധവിശ്വാസ ജടിലവും പുരോഗമനവിരുദ്ധവും, ഇസ്ലാം ഇതിന്റെ എതിര്‍പക്ഷത്തുമാണെന്ന് കരുതുന്ന ഷംസീറില്‍ ക്ലാവുപിടിച്ച മതബോധമാണുള്ളത്.
ഗണപതി ഒരു മിത്തല്ല, മൂര്‍ത്തിയാണ്. അതിനു പിന്നില്‍ ആത്മീയതത്വവും സവിശേഷമായ ആരാധനാവിധികളുമുണ്ട്. ഹിന്ദുക്കള്‍ക്ക് അത് പ്രധാനപ്പെട്ടതുമാണ്. ആരെങ്കിലും ദുര്‍വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ തന്നെ ഈ ആത്മീയതത്വങ്ങള്‍ക്ക് മാറ്റംവരുന്നില്ല. അറിവുള്ളവര്‍ ആധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍പ്പോലും ഇതൊക്കെ വിശദീകരിച്ചിട്ടുമുണ്ട്. അതിനെക്കുറിച്ച് പറഞ്ഞാല്‍ ഷംസീറിന്റെയും എം.വി.ഗോവിന്ദന്റെയും തലയ്ക്കു മുകളില്‍കൂടി പോവുകയേയുള്ളൂ. അവര്‍ പരിമിത ബുദ്ധികളാണ്. ഭൗതികമായി വര്‍ത്തമാന കാലത്ത് ജീവിക്കുമ്പോഴും ഇവരുടെ വൈകാരികവും ബൗദ്ധികവുമായ തലം ഏറെ പഴഞ്ചനാണ്. ശാസ്ത്രം, ശാസ്ത്രീയം എന്നൊക്കെ ഇക്കൂട്ടര്‍ പറഞ്ഞുകൊണ്ടിരിക്കും. ശാസ്ത്രത്തെക്കുറിച്ച് കാലഹരണപ്പെട്ട ധാരണകള്‍ മാത്രമുള്ളതിനാല്‍ ശാസ്ത്രത്തിന്റെ നിര്‍വചനം തന്നെ മാറിയിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടു എന്നതൊന്നും അറിയാത്തവരാണ്. മാര്‍ക്‌സിസ്റ്റ് അന്ധവിശ്വാസമാണ് ഇവരെ നയിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗണപതിയുടെ കഥ പരാമര്‍ശിച്ചതും, രാമായണത്തില്‍ പുഷ്പകവിമാനത്തെ വര്‍ണിക്കുന്നതുമൊക്കെ എടുത്തുകാണിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമവും ഷംസീര്‍ നടത്തുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ കുറെക്കാലമായി ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രചാരണം ഏറ്റുപിടിക്കുകയാണ് ഷംസീര്‍. പ്ലാസ്റ്റിക് സര്‍ജറി എന്ന ചികിത്സാരീതി ഭാരതത്തില്‍നിന്നു പോയതാണെന്നത് വെറും അവകാശവാദമല്ല, ആധികാരികമായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ന് പാശ്ചാത്യലോകവും ശസ്ത്രക്രിയയുടെ പിതാവായി അംഗീകരിക്കുന്ന സുശ്രുതന്റെ ‘സുശ്രുതസംഹിത’യില്‍ ഇതിന്റെ വിവരണമുണ്ട്. പുരാതനകാലം മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടം വരെ ഭാരതത്തില്‍ ഈ ശസ്ത്രക്രിയാ രീതി പ്രചാരത്തിലുണ്ടായിരുന്നു. ഹിമാചല്‍പ്രദേശിലെ ‘കാങ്ങാറ’ എന്ന ജില്ല ഇതിനു പേരുകേട്ടിരുന്നു. ഇതിനെക്കുറിച്ച് ആധുനികകാലത്ത് ഈ ചികിത്സാ രീതിയില്‍ നിപുണരായ ആളുകള്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. പൗരാണിക ഭാരതത്തില്‍ അവയവമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്നു പറയാന്‍ ഗണപതിയുടെ തലമാറ്റിവച്ച കഥ ഉദാഹരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്.
രാമായണത്തിലെ പുഷ്പക വിമാനവും ഒരു വര്‍ണനയാണ്. ഇക്കാര്യം അറിയാത്തവരല്ല അതില്‍ അഭിമാനംകൊള്ളുന്നത്. വിമാനത്തിന്റെ സങ്കല്‍പ്പം ഭാരതത്തിന് അന്യമായിരുന്നില്ല എന്നു മാത്രമേ ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതുള്ളൂ. അമേരിക്കയിലെ റൈറ്റ് സഹോദരന്മാര്‍ വിമാനത്തിന്റെ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിനെക്കുറിച്ചുള്ള പാഠം പഠിപ്പിക്കുമ്പോള്‍ പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ചിത്രകാരന്‍ ഡാവിഞ്ചി വിമാനത്തിന്റെ രേഖാചിത്രം വരച്ചതായുള്ള ‘അഭിമാനകരമായ കാര്യം’ മലയാള പാഠ പുസ്തകത്തില്‍പ്പോലും ഉള്‍പ്പെടുത്തിയിരുന്നല്ലോ. വിവിധ രീതികളിലുള്ള വിമാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരദ്വാജസംഹിത എന്ന സംസ്‌കൃത ഗ്രന്ഥം ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ ഇത് പകര്‍ത്തിയതാണ് ആധുനിക വിമാന സാങ്കേതിക വിദ്യയെന്ന് ആരും പറയുന്നില്ല. പക്ഷേ വിമാനം എന്ന ആശയവും സങ്കല്‍പ്പവും ഭാരതത്തിലുണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. കൊളോണിയല്‍ വിധേയത്വംകൊണ്ടും മതഭ്രാന്തുകൊണ്ടും ചിലര്‍ക്ക് ഇതില്‍ അഭിമാനിക്കാന്‍ തോന്നുന്നില്ല. ഇതാണ് ഷംസീറിന്റെയും പ്രശ്‌നം.
ഷംസീറിനെപ്പോലുള്ളവര്‍ ‘സയന്റിഫിക് ടെമ്പറി’ന്റെ പേരില്‍ ഹിന്ദുക്കളുടെ മതവിശ്വാസത്തെ അധിക്ഷേപിക്കുമ്പോള്‍ ബോധപൂര്‍വം മറച്ചുപിടിക്കുന്ന ഒരു സത്യമുണ്ട്. ഹിന്ദുകാലഘട്ടത്തിലൊരിക്കലും മതവിശ്വാസം ശാസ്ത്രത്തിന് എതിരായിരുന്നില്ല. സി.വി.രാമനും രാമാനുജനും പി.സി. റേയുമൊന്നും നിരീശ്വരവാദികളല്ലായിരുന്നു. ഗണപതിയെക്കുറിച്ചുള്ള സങ്കല്‍പ്പം അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് ആയുര്‍വേദാചാര്യനായ സുശ്രുതനോ, രാമായണത്തില്‍ പുഷ്പകവിമാനത്തെക്കുറിച്ച് വിവരിക്കുന്നത് റൈറ്റ് സഹോദരന്മാര്‍ക്കും ഏഴ് വര്‍ഷംമുന്‍പ് മുംബൈയിലെ ഒരു ബീച്ചില്‍ വിമാനം പറത്തിക്കാണിക്കാന്‍ ശിവകര്‍ തല്‍പാഡെയ്‌ക്കോ തടസ്സമായിരുന്നില്ല. ഹൈന്ദവമായ ആത്മീയതയ്ക്ക് മാത്രമേ ഈ സയന്റിഫിക് ടെമ്പറുള്ളൂ. അതുകൊണ്ടാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, ഇര്‍വിന്‍ ഷ്രോഡിന്‍ജര്‍, വെര്‍ണര്‍ ഹീസന്‍ബര്‍ഗ്, റോബര്‍ട്ട് ഓപ്പന്‍ ഹീമര്‍, നീല്‍സ്‌ബോര്‍ എന്നിങ്ങനെയുള്ള ആധുനിക പാശ്ചാത്യ ശാസ്ത്രജ്ഞന്മാരും അതില്‍ വിശ്വസിച്ചത്. സെമിറ്റിക് മതങ്ങളില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുമുണ്ടാവാം. പക്ഷേ അത് അവരുടെ ശാസ്ത്രബോധവുമായി പൊരുത്തപ്പെടുന്നതായിരിക്കില്ല. ഈ വ്യത്യാസം പ്രധാനപ്പെട്ടതാണ്.
പ്രതിരോധത്തിലാവുമ്പോള്‍ ആദ്യം പറഞ്ഞത് മാറ്റിപ്പറയാനും മലക്കംമറിയാനും, വ്യവസ്ഥാപിതമായി നുണകള്‍ പ്രചരിപ്പിക്കാനും മാര്‍ക്‌സിസ്റ്റുകള്‍ക്ക് മടിയില്ല. ഹിന്ദുവഞ്ചന സിപിഎമ്മിന്റെ ജനിതക ഘടനയുടെ ഭാഗമാണ്. അത് ചരിത്രപരവുമാണ്. ഇത് തിരിച്ചറിഞ്ഞ് വഞ്ചിതരാവാതിരിക്കാനുള്ള കാര്യബോധം ഹിന്ദുക്കള്‍ക്കുണ്ടാവണം.