കറുത്ത നിറമുള്ള ഒരു തുകല്‍
ചെരുപ്പായിരുന്നു അച്ഛന്.
അതിലേറിയാണ് അച്ഛന്റെ
ഇഷ്ടയാത്രകളെല്ലാം.
പ്രഭാത നടത്തം, ജോലിയ്ക്ക് പോകുന്നത്
അവധി ദിവസങ്ങളിലെ അലസയാത്രകള്‍
സിനിമകള്‍, ഉത്സവങ്ങള്‍
എല്ലാം അച്ഛനോടൊപ്പം കണ്ട്
അവന്‍ മടങ്ങിവരും.
വാതില്‍പ്പടിയില്‍ ഉറങ്ങുന്ന അച്ഛന്റെ
ചെരുപ്പുകളിലെ മണല്‍ത്തരികള്‍
കണ്ട് ഞാനൂഹിയ്ക്കും
കടല് കാണാന്‍ പോയിട്ടുണ്ട്.
ചെമ്മണ്‍ പൊടി പുരണ്ടാല്‍
ഞാന്‍ പറയും ഉത്സവം.
നനഞ്ഞിരുന്നാല്‍ പാലക്കടവിലെ ചെറിയ കുളം.
അച്ഛന്‍ വീണ് പോകുന്നതിന് തലേന്നും
അവയില്‍ മണല്‍ത്തരികള്‍ പറ്റിയിരുന്നു.
എങ്ങും പോകാതെ വാതില്‍പ്പടിയില്‍
ചെരുപ്പുകള്‍ വിശ്രമിക്കാന്‍ തുടങ്ങിയതില്‍
പിന്നെയാണ് അച്ഛന്റെ ചെരുപ്പുകള്‍
മിണ്ടിത്തുടങ്ങിയത്.
കടല്കണ്ട കഥ, ഉത്സവപറമ്പിലെ
ആനവിരണ്ടോടിയ കഥ
അലസഗമനങ്ങളിലെ അച്ഛന്റെ തമാശകള്‍.
കണ്ട് തീര്‍ത്ത സിനിമകളിലെ
നായകന്‍മാരുടെ സാഹസങ്ങള്‍
പ്രഭാത നടത്തങ്ങളിലെ വേഗത്തിന്റെ ആയാസം.
മിണ്ടി, മിണ്ടി അച്ഛന്റെ ചെരുപ്പുകള്‍
കഥകള്‍ നിറയുന്ന ഖനികളായി.
അച്ഛനപ്പോഴും മിണ്ടാതെ
മച്ചിന്റെ നരച്ച നിറത്തിലേക്ക് നോക്കി
തുളുമ്പുന്ന കണ്ണീര്‍ തുടക്കാതെ
ചെരുപ്പിനേയും, എന്നേയും നോക്കി.
അച്ഛന്‍ മരിച്ച രാത്രിയില്‍
ആരും കാണാതെ ആ ചെരുപ്പുകള്‍
ഞാന്‍ അച്ഛനെ ധരിപ്പിച്ചു.
അച്ഛനോടൊപ്പം പോയി മടങ്ങി വരുമ്പോള്‍
അച്ഛന്‍ പറയാത്ത കഥകള്‍
പറഞ്ഞ് തരാന്‍ നീയല്ലാതെ
മറ്റാരാണെനിയ്ക്കുള്ളത്.