ഒരു കാലത്ത് അമ്പാടിക്കു മേല്‍ കംസന്റെ അസുരപ്പടയുടെ കരിനിഴല്‍ ഉണ്ടായിരുന്നു. ഇന്ന് ആധുനിക കംസ വേഷത്തില്‍ വിജയന്‍ സഖാവും രാക്ഷസ വേഷത്തില്‍ മന്ത്രിമാരുമാണ്. കുറച്ചു നാളായി കോഴിക്കോട് തളി പ്രദേശം അവരുടെ നോട്ടത്തിന്റെ കരിനിഴലിലാണ്. മരുമകന്‍ തന്റെ വകുപ്പുമായി തളിയെ ശരിപ്പെടുത്താന്‍ ഇറങ്ങിയിരിക്കയാണ്. തളിയുടെ സാംസ്‌കാരിക ആത്മീയ തനിമ നശിപ്പിക്കലാണ് ലക്ഷ്യം. കണ്ടംകുളത്ത് സ്വാതന്ത്ര്യ സമര സുവര്‍ണജയന്തി സ്മാരകത്തിന്റെ പേര് മാറ്റി. അതിനു സമീപത്തെ വിശ്രമ കേന്ദ്രത്തിനും നല്‍കി ഒരു മുസ്ലിം പേര്. സ്വാതന്ത്ര്യ സമര സേനാനിയെയും മനുഷ്യാവകാശ പ്രവര്‍ത്തകനെയും ആദരിക്കുന്നു എന്നതിന്റെ മറവില്‍ പണ്ട് പൂതന ഗോകുലത്തിലെത്തിയ പോലെയാണ് ഓരോ നീക്കവും.
പൂതന നന്ദഗോപരുടെ വീട്ടില്‍ ചെന്നു കേറിയതുപോലെ മരുമകന്റെ വകുപ്പ് തളി ഭഗവാന്റെ തട്ടകത്തില്‍ കയറാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യം കാലെടുത്ത് വെച്ചത് തളിക്കുളത്തിലാണ്. അവിടെ കല്‍മണ്ഡപവും ജലധാരയും നിര്‍മ്മിക്കാനാണത്രെ പദ്ധതി. സാമ്പത്തിക പ്രതിസന്ധിയില്‍ കിടന്ന് നട്ടംതിരിയുന്ന സര്‍ക്കാര്‍ ഇതിനായി 1.40 കോടി രൂപ മാറ്റി വെച്ചിരിക്കയാണ്. വിനായക ചതുര്‍ത്ഥിക്ക് ക്ഷേത്രക്കുളത്തില്‍ നടക്കുന്ന ആറാട്ടടക്കമുള്ള ആചാരങ്ങള്‍ മുടക്കാനുള്ള പദ്ധതിയാണിത്. വിശ്വാസികള്‍ ഹൈക്കോടതിയില്‍ പോയി ഇതിന് സ്റ്റേ വാങ്ങിയിരിക്കയാണ്. പൂതനയെ തിരിച്ചറിഞ്ഞ കൃഷ്ണനെപ്പോലെ തളിയിലെ ഹിന്ദുക്കള്‍ ഉണരട്ടെ.