ഹൈന്ദവ ആചാരങ്ങളെയും ആശയങ്ങളെയും കടന്നാക്രമിക്കുക എന്നതാണ് കേരളത്തില്‍ ഇന്നോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ആശയ പ്രചാരണങ്ങളേക്കാള്‍ ആവേശത്തോടെ ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയ ദൗത്യം. ഹിന്ദുക്കളോടുള്ള വഞ്ചനയും നിന്ദയും അവരുടെ വളരെ കൃത്യമായിട്ടുള്ള ഒരു നയപരിപാടിയാണ്. സിപിഐഎം എന്ന പാര്‍ട്ടി സിപിഐക്കുള്ളില്‍ ഗര്‍ഭത്തിലിരിക്കുന്ന കാലത്താണ് ശബരിമല തീവെപ്പ് കേസിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചകരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഹൈന്ദവ സമൂഹത്തിന് പാഴ് വാഗ്ദാനം നല്‍കിയത്. ഒരുതരത്തില്‍ ഈ വാഗ്ദാനത്തിന്റെ കൂടി ബലത്തിലാണ് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തിരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തിലേറിയത്. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ ഹിന്ദുക്കളെ അപമാനിക്കാനും അവഗണിക്കാനുമാണ് സിപിഎം ശ്രമിച്ചുപോന്നിട്ടുള്ളത്. ഇപ്പോള്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗത്തിലൂടെ അത് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു.
ഹൈന്ദവ ജനതയെയും വിശ്വാസങ്ങളെയും നിന്ദിക്കുന്നതില്‍ നിന്ന് സുഖസംതൃപ്തി നുകരുന്ന സിപിഎം സംഘടിത മതവിഭാഗങ്ങളുടെ സര്‍വ്വ കൊള്ളരുതായ്മകള്‍ക്കും മുന്നില്‍ സാഷ്ടാംഗം അടിയറവുവെച്ചുകൊണ്ട് അതിനെ മതേതരത്വമെന്നും ഹിന്ദു വിരുദ്ധ നീക്കങ്ങളെ നവോത്ഥാനം എന്നും പേരിട്ട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ വില കുറച്ചു കാണിച്ച് അതിനെ ഇകഴ്ത്തുന്നതാണ് നവോത്ഥാനവും പുരോഗമനപരവുമെന്ന മിഥ്യാധാരണയാണ് പൊതുവെ സിപിഎം നേതാക്കള്‍ പേറുന്നത്. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് ‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങള്‍ ‘പുരോഗമന’ത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങള്‍. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്നത് തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം’ എന്ന് എ.എന്‍. ഷംസീര്‍ പ്രസംഗിച്ചത്.
ഹൈന്ദവ പാരമ്പര്യങ്ങളെ നിരാകരിച്ച് തല്‍സ്ഥാനത്ത് മാര്‍ക്‌സിസ്റ്റ് തത്വങ്ങള്‍ പ്രതിഷ്ഠിക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ ഭാരതത്തിന്റെ നട്ടെല്ലായ വിദ്യാഭ്യാസ പദ്ധതിയെ ആംഗലേയവല്‍ക്കരിച്ച് കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കാന്‍ നോക്കിയതുപോലെ സ്വതന്ത്ര ഭാരതത്തില്‍ മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിലൂടെയുള്ള ചരിത്രാഖ്യാനമായിരുന്നു പാഠ്യപദ്ധതിയാക്കിയത്. ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ പദ്ധതിയെ ലക്ഷ്യമിട്ടപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ വിശ്വാസപ്രമാണങ്ങളെയും ലക്ഷ്യമിട്ടു. അവയെയൊക്കെ മാര്‍ക്‌സിസ്റ്റ് കണ്ണടയിലൂടെയാണ് അവര്‍ വീക്ഷിച്ചത്.
ഹൈന്ദവ ആചാരങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വികലവീക്ഷണങ്ങള്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ മുന്നോട്ടു വെച്ചു. മാര്‍ക്‌സിസ്റ്റ് നേതാക്കളാവട്ടെ ഈ ചരിത്രവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഹൈന്ദവ നിന്ദ നിര്‍ബാധം തുടര്‍ന്നുപോന്നു. ശബരിമലയില്‍ അമ്പത് വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും 10 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കും പ്രവേശിക്കാമെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ‘ലിംഗവിവേചനം’ എന്നൊരു ആഖ്യാനം സൃഷ്ടിച്ച് ശബരിമലയിലെ ആചാരത്തിനു നേരെ സിപിഎം കടന്നാക്രമണം നടത്തിയതും ഹൈന്ദവ സമൂഹത്തിന്റെ മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചതും ഭക്തജനങ്ങളുടെ കണ്ണുനീരിലും നിലവിളിയിലും മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ആനന്ദം കണ്ടെത്തിയതും ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്. കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ പുല്യോട് ഭഗവതി ക്ഷേത്രത്തിലെ വഴിപാടും ആചാരവുമായ കലശമെഴുന്നള്ളത്തില്‍ സിപിഎമ്മുകാര്‍ എഴുന്നെള്ളിച്ചത് പി.ജയരാജന്റെ ചിത്രവും ചെഗുവേരയുടെ ചിത്രം പതിച്ച രൂപങ്ങളുമായിരുന്നു. ദേവീ ദേവന്മാരുടെയും അവിടെയുള്ള ആചാരങ്ങളുടെയും പ്രസക്തിയെയും പ്രാധാന്യത്തെയും താഴ്ത്തിക്കെട്ടി തങ്ങളുടെ രാഷ്ട്രീയമായ ആവേശ ബിംബങ്ങളുമായി അവയെ താരതമ്യം ചെയ്യിച്ച് എഴുന്നെള്ളത്ത് നടത്തിയതിലൂടെ ഹൈന്ദവ ആചാരങ്ങളെ അട്ടിമറിക്കാനും അവമതിക്കാനുമാണ് സിപിഎം ശ്രമിച്ചത്.
ക്ഷേത്രങ്ങളില്‍ കാവി നിറവും കാവിക്കൊടികളും പാടില്ലെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഉത്തരവ് ഇതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നു പറഞ്ഞ് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ കേരളത്തിലെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ കള്ളന്മാരെ പോലെ രാപ്പകല്‍ വ്യത്യാസമില്ലാതെ പിടിച്ചെടുക്കാനും ശ്രമം നടത്തുന്നു.
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ നിയന്ത്രിക്കേണ്ട ആളാണ് നിയമസഭാ സ്പീക്കര്‍. നിയമസഭാംഗങ്ങള്‍ വാക്കുകൊണ്ടോ പ്രയോഗങ്ങള്‍ കൊണ്ടോ അതിരു കടക്കുകയോ അപക്വമായി പെരുമാറുകയോ ചെയ്താല്‍ അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കാണ്. എന്നാല്‍ അത്തരമൊരു പക്വതയുടെ നിഴലാട്ടം പോലുമില്ലാതെയുള്ള പരാമര്‍ശങ്ങളാണ് എ.എന്‍. ഷംസീറിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഹിന്ദു പുരാണങ്ങള്‍ അന്ധവിശ്വാസം വളര്‍ത്തുന്നതാണെന്ന് പറഞ്ഞുവെക്കുന്ന ഷംസീര്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ പോലും ഗണപതിയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം മുന്‍പ് മുഖ്യമന്ത്രിയായിരുന്ന സിപിഎം നേതാവ് ഇ.കെ. നായനാര്‍ പോപ്പിനെ സന്ദര്‍ശിച്ചപ്പോള്‍ ഉപഹാരമായി നല്‍കിയത് ഭഗവദ്ഗീതയായിരുന്നു എന്നും ഷംസീര്‍ ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ ന്യായവില ഷോപ്പുകള്‍ക്ക് ‘മാവേലി സ്റ്റോര്‍’ എന്നു പേരിട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മന്ത്രിയായിരുന്നപ്പോഴാണ്. അന്ധവിശ്വാസജടിലമായ മതവിശ്വാസത്തിന്റെ പ്രചാരണമെന്ന നിലയിലല്ല അവര്‍ ഇതൊന്നും ചെയ്തത്. മറിച്ച് നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ആവിഷ്‌കരണം എന്ന നിലയിലാണ്. ഹൈന്ദവ വിശ്വാസങ്ങളെ നിന്ദിക്കുമ്പോഴും നാടിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പോലും ഹൈന്ദവ ബിംബങ്ങളെ മുന്‍പ് തിരഞ്ഞെടുത്തിരുന്നു എന്നതിന്റെ സൂചനയാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍.
ശാസ്ത്ര പിറവിക്ക് ശേഷം പാശ്ചാത്യലോകം പ്രയോഗവല്ക്കരിച്ച കണ്ടുപിടുത്തങ്ങളില്‍ പലതും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഭാരതീയര്‍ കണ്ടെത്തിയതും ശാസ്ത്രപ്രമാണമാക്കി വെച്ചതുമാണെന്ന് അറിയുമ്പോള്‍ ഏതൊരു ഭാരതീയനും അതില്‍ അഭിമാനമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ചൈനയുടെയും റഷ്യയുടെയും ഒക്കെ മനസ്സും പേറി ഭാരതത്തില്‍ ജീവിക്കുന്നവര്‍ക്ക് ഭാരതീയ പൈതൃകത്തില്‍ അഭിമാനം തോന്നുകയില്ല. ഇവിടെ ഷംസീര്‍ നടത്തിയ ആശങ്കകളിലൂന്നിയ പരാമര്‍ശത്തില്‍ ഒരു ചോദ്യമുയരുകയാണ്. ഗണപതിയെ ആരാധിച്ചതിന്റെ പേരിലോ വൈമാനിക ശാസ്ത്രവും പുഷ്പകവിമാനവുമുണ്ടെന്ന വിശ്വാസം മനസ്സില്‍ സൂക്ഷിച്ചതിന്റെയോ പേരിലോ ഈ ലോകത്ത് എന്ത് പ്രശ്‌നമാണ് ഉണ്ടാക്കിയിട്ടുള്ളത്? എന്ത് സാമൂഹ്യ അധ:പതനമാണ്, എന്ത് സാമൂഹ്യ അപകടമാണ് അത് ഉണ്ടാക്കിയിട്ടുള്ളത്? എന്നാല്‍ മാനവരാശിക്ക് മുന്നില്‍ ഭീഷണിയായി വളരുന്ന മതഭീകരവാദ പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജം ഏത് വിശ്വാസത്തില്‍ നിന്നാണുദയം ചെയ്തത് എന്നു ഷംസീര്‍ ചിന്തിക്കേണ്ടതുണ്ട്. മതഭീകരവാദികളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണോ ഇപ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും സംശയിക്കേണ്ടതുണ്ട്. മാനവരാശിയുടെ നിലനില്പിന് തന്നെ വലിയ ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക മതഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നു കാണിക്കാനോ വിമര്‍ശിക്കാനോ തയ്യാറാവാത്ത സിപിഎം ഹൈന്ദവ വിശ്വാസങ്ങളെ നിന്ദ്യമായി ആക്ഷേപിക്കുന്നത് തികഞ്ഞ അനീതിയും അതിക്രമവുമാണ്. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരേണ്ടിയിരിക്കുന്നു.
(ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)