ഏപ്രില്‍ ഒന്നിനാണ് വൃദ്ധസദനത്തില്‍ പ്രവേശനോത്സവം.
മക്കള്‍, മാതാപിതാക്കളുടെ കൈപിടിച്ച് പടികടന്ന്, പടവുകള്‍ കയറ്റി അനുവദിക്കപ്പെട്ട കട്ടിലില്‍ കൊണ്ടു ചെന്നിരുത്തും.
ചിലര്‍ വീട്ടിലേയ്ക്കു തിരിച്ചു പോകണമെന്നു പറഞ്ഞ് വാശി പിടിച്ച് കരയും.
ചിലര്‍ നിലത്തേയ്ക്കു മുഖം കുനിച്ച് ഒരേ ഇരിപ്പിരിക്കും. ചുരുക്കം ചിലര്‍ എന്തോ ഓര്‍ത്ത് ചിരിക്കും……
സദനത്തിലെ ജീവനക്കാര്‍ കരയുന്നവരുടെ അരികില്‍ ചെന്നിരുന്ന് ആശ്വസിപ്പിക്കും:
‘തള്ളേ, മോങ്ങാതിരുന്നോ. മക്കള്‍ക്കു പോയിട്ട് നൂറുകൂട്ടം ജോലിയുണ്ട്. ഇവിടെ എന്തിനാ ഒരു കുറവ്? കിടക്കാന്‍ കട്ടില്‍, കുടിക്കാന്‍ കഞ്ഞി……’
നവാഗതര്‍ക്ക് പാട്ടു പാടാനും കഥ പറയാനും അവസരമുണ്ട്.
ചിലര്‍ പാടും:
‘മാമ്പൂകണ്ടു കൊതിക്കല്ലേ, മാരിക്കാര്‍വില്ലിനെ നമ്പല്ലേ ….’
ചിലര്‍ പറയും:
‘തലയില്‍ വച്ചാല്‍ പേനരിക്കും,
താഴേ വച്ചാലുറുമ്പരിക്കും….
അങ്ങനെ നോക്കി വളര്‍ത്തിയതാണ്….’
ചിരിക്കുന്നവരുടെ അരികിലേക്ക് ജീവനക്കാര്‍ പോകാറില്ല. അതൊരുതരം നാറാണത്തു ഭ്രാന്തന്റെ ചിരിയായിരിക്കും.
(അതിനെ അഭിമുഖീകരിക്കാന്‍ പരിചാരകര്‍ക്ക് ഇതുവരെ ലഭിച്ച പരിശീലനമൊന്നും മതിയാവില്ല)
മൗനികളായവരെ പലപ്പോഴും അവരുടെ പാട്ടിനു വിടുകയാണ് പതിവ്.
കിടക്ക ഒഴിവില്ലാത്തതിനാല്‍ എന്റെ പേര് വെയിറ്റിംഗ് ലിസ്റ്റിലാണ്. മകനും മരുമകളും കൂടി ഓഫീസ് റൂമില്‍ ചെന്നിട്ട് മണിക്കൂര്‍ ഒന്നായി. എനിക്ക് ഉറപ്പുണ്ട്, അഡ്മിഷന്‍ ശരിയാക്കിയിട്ടേ അവര്‍ പുറത്തേയ്ക്കു വരൂ.
അതുവരെ, ഇവിടെയിങ്ങനെ ഇരിക്കുക തന്നെ.
ഇന്നേയ്ക്കു പാടാന്‍ ഞാനും ഒരു പാട്ട് പഠിച്ചു വച്ചിട്ടുണ്ട്. പേരക്കുട്ടി പഠിപ്പിച്ചു തന്നതാണ്.
പപ്പാ, പപ്പാ….
യെസ് ജോണീ
ഈറ്റിംഗ് ഷുഗര്‍?
നോ ജോണീ
ഓ, തിരിഞ്ഞു പോയി. സാരമില്ല, ഇത് ഇങ്ങനെയും ചൊല്ലാം…..