മനുഷ്യാവകാശപ്രവര്‍ത്തക എന്നപേരില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയ ടീസ്റ്റ സെതല്‍വാദിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം രാത്രിയില്‍ സിറ്റിംഗ് നടത്തി അവര്‍ക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതിയുടെ അസാധാരണമായ നടപടി അമ്പരപ്പും അത്ഭുതവുമാണ് ഉളവാക്കിയത്. ഒരു സാധാരണ പൗരന് ക്രിമിനല്‍ കേസില്‍ പെട്ടാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കപ്പുറം ഒരു ആനുകൂല്യത്തിനും ഇവര്‍ അര്‍ഹയല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആ വര്‍ത്തിച്ച് ഉണര്‍ത്തിച്ചിട്ടും അത് പരിഗണിക്കാതെ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് വിശ്വനാഥന്റെ മകളുടെ നൃത്തപരിപാടി കണ്ടുകൊണ്ടിരുന്ന ജഡ്ജിമാരെ രാത്രിയില്‍ പ്രത്യേക സിറ്റിംഗ് നടത്തി വിധി സ്റ്റേ ചെയ്യിച്ചത് നാട്ടുഭാഷയില്‍ ആരുടെ കോണകവാലിന് തീ പിടിച്ചിട്ടാണ്? നീതിപീഠത്തിന്റെ നിഷ്പക്ഷതയും സത്യസന്ധതയും ചോദ്യചിഹ്നത്തിലും തുലാസിലുമാകുന്ന അവസ്ഥാവിശേഷമാണ് ശനിയാഴ്ച രാത്രി ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിയത്. ഇന്ദ്രപ്രസ്ഥത്തില്‍ ശകുനിമാര്‍ വീണ്ടും നീതിപീഠത്തിന്റെ വേഷത്തില്‍ അരങ്ങുവാഴുന്നോ എന്നും പകിട കളിക്കുന്നുണ്ടോ എന്നും സാധാരണ പൗരന്മാര്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ?
ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 437-ാം വകുപ്പനുസരിച്ച് സ്ത്രീ എന്ന പ്രത്യേക പരിരക്ഷയ്ക്ക് ടീസ്റ്റ അര്‍ഹയായതുകൊണ്ടാണ് പാതിരാത്രിയില്‍ സിറ്റിംഗ് നടത്തി ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് എന്ന നീതിപീഠത്തിന്റെ വിശദീകരണം വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് കഴിയില്ല. ജാമ്യം റദ്ദാക്കി ടീസ്റ്റയെ ജയിലില്‍ അടയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്നായിരുന്നു സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ ചോദ്യം. ഇതേ ചോദ്യം തന്നെയാണ് തിരിച്ചു ചോദിക്കാനുള്ളത്. ടീസ്റ്റ സെതല്‍വാദിനെ പോലെ സുപ്രീംകോടതി നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ക്രിമിനലാണെന്ന് കണ്ടെത്തിയ ഒരാളിനെ സുപ്രീംകോടതി അപ്പീല്‍ പരിഗണിക്കും വരെ ജയിലില്‍ ഇട്ടാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇത് ജനങ്ങളെ ബോധിപ്പിക്കാനുള്ള ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട്. ടീസ്റ്റ സെതല്‍വാദിനെ പരസ്യമായി പിന്തുണയ്ക്കുക വഴി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ഒളിയുദ്ധമാണ് നീതിപീഠത്തില്‍ നിന്ന് ഉണ്ടാകുന്നതെന്ന് സാധാരണക്കാരന്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ?
ടീസ്റ്റയുടെ പ്രശ്‌നത്തില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തുമ്പോള്‍ കേരളത്തിലെ ചാലക്കുടിയില്‍ വ്യാജലഹരിക്കേസില്‍ കഴിഞ്ഞ 72 ദിവസമായി ഷീല സണ്ണി എന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ജയിലിലായിരുന്നു. വേണ്ടരീതിയില്‍ അന്വേഷണം നടത്താതെ നിരാലംബയും നിരാശ്രയയുമായ ഒരു സ്ത്രീ ഒരു കുറ്റവും ചെയ്യാതെ 72 ദിവസം ജയിലില്‍ കിടന്നപ്പോള്‍ ടീസ്റ്റ സെതല്‍വാദിന് കിട്ടിയ പരിഗണന എന്തുകൊണ്ട് അവര്‍ക്ക് കിട്ടിയില്ല? ക്രിമിനല്‍ നടപടി ചട്ടത്തിലെ 437-ാം വകുപ്പിന്റെ സ്ത്രീയെന്ന പരിഗണന വ്യാജമനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും അര്‍ബന്‍ നക്‌സലുകള്‍ക്കും ഉന്നത നീതിപീഠത്തിലെ ജഡ്ജിമാരുടെ അടുപ്പക്കാര്‍ക്കും വേണ്ടി മാത്രമുള്ളതാണോ എന്ന സാധാരണ ജനങ്ങളുടെ സംശയം ദൂരീകരിച്ചില്ലെങ്കില്‍ അത് ബാധിക്കുന്നത് നീതിപീഠങ്ങളുടെ വിശ്വാസ്യതയെയും സത്യസന്ധതയെയുമാണ്. വിദേശത്തുനിന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സതീശന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നാണ് ഷീല സണ്ണിയുടെ സംഭവം ആരംഭിക്കുന്നത്. അവരുടെ വാഹനത്തില്‍ നിന്ന് പിടികൂടിയത് ലഹരി വസ്തുവായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ആണെന്ന പേരിലാണ് അവരെ അറസ്റ്റ് ചെയ്തത്. പക്ഷേ, കാക്കനാട്ടെ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ യാതൊരു ലഹരിവസ്തുവും ഇല്ലെന്ന് കണ്ടെത്തി. മാത്രമല്ല, എല്‍.എസ്.ഡി കണ്ടെടുത്തു എന്നുപറയുന്ന സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ മഹസറുമായി ഒത്തുപോകുന്നതല്ലെന്നും കണ്ടെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീശനെ സസ്‌പെന്‍ഡ് ചെയ്തു. കേസ് റദ്ദാക്കിക്കഴിഞ്ഞു. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഷീലയെ നേരിട്ട് വിളിച്ച് മാപ്പു പറഞ്ഞു. ബാംഗ്ലൂരിലുള്ള ഏതോ ബന്ധുവാണ് വ്യാജകേസ് ഉണ്ടാക്കാന്‍ എക്‌സൈസുമായി ഒത്തുകളിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ ബന്ധുവിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം ക്രൈം ബ്രാഞ്ചും എക്‌സൈസും തുടങ്ങിക്കഴിഞ്ഞു.
പക്ഷേ, ഇവിടത്തെ പ്രശ്‌നം ഈ കേസിനെ നീതിപീഠങ്ങള്‍ എങ്ങനെ സമീപിച്ചു എന്നതാണ്. സാധാരണക്കാരില്‍ സാധാരണക്കാരിയായ, ഒരു വീട്ടമ്മ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ടോ ആസൂത്രിതമായ കള്ളത്തരം കൊണ്ടോ 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം, അവര്‍ക്കെതിരെ മാധ്യമങ്ങളിലും സമൂഹത്തിലും പ്രചരിച്ച വാര്‍ത്തകള്‍, നാട്ടിലും ബന്ധുക്കള്‍ക്കും ഇടയില്‍ അവര്‍ അനുഭവിക്കേണ്ടി വന്ന മാനസികപീഡനം, ആത്മസംഘര്‍ഷം, നിരപരാധിത്വം തെളിയിക്കാനുള്ള അവരുടെ പരിശ്രമം ഇതൊക്കെ ഒരു സ്ത്രീയെന്ന നിലയില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ച ആ പ്രത്യേകതയില്‍ ഉള്‍പ്പെടുന്നതല്ലേ? ഈ സാധാരണ സ്ത്രീക്ക് നിഷേധിക്കപ്പെട്ട സ്ത്രീയെന്ന ആ അവകാശം ടീസ്റ്റ സെതല്‍വാദിന് എങ്ങനെ കിട്ടി എന്നത് സംശയാസ്പദമല്ലേ? അതല്ലെങ്കില്‍ അവര്‍ക്കുള്ള പ്രത്യേകത എന്താണെന്ന് ബോധ്യപ്പെടുത്തണം.
ഇവിടെയാണ് ടീസ്റ്റ സെതല്‍വാദ് ആരാണെന്ന അന്വേഷണം എത്തിനില്‍ക്കുന്നത്. മുംബൈയിലെ ജൂഹു ബീച്ചിലെ താരാ റോഡിലാണ് അമിതാഭ് ബച്ചന്‍ താമസിക്കുന്നത്. അവിടെ വലിയ വ്യവസായികളുടെ അടക്കം വിരലില്‍ എണ്ണാവുന്ന ബംഗ്ലാവുകള്‍ മാത്രമേയുള്ളൂ. അതിലൊന്നാണ് ‘നിരാന്ത്’ എന്ന ബംഗ്ലാവ്. അമിതാഭ് ബച്ചന്റെ ബംഗ്ലാവിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള, മൂന്ന് ഏക്കറോളം വരുന്ന, പുല്‍ത്തകിടിയും ഉദ്യാനവുമുള്ള ബംഗ്ലാവ്. ഇതിന്റെ ഉടമസ്ഥയാണ് ടീസ്റ്റ ജാവേദ് സെതല്‍വാദ്. അവര്‍ വ്യവസായിയല്ല, കോടികള്‍ പ്രതിഫലം പറ്റുന്ന സിനിമാതാരമല്ല, ശ്രദ്ധേയമായ മറ്റ് തൊഴിലുകളുമില്ല. അവര്‍ വെറും സാധാരണ മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകയാണ്. പാവപ്പെട്ടവരെ ഉയര്‍ത്താനായി 2004 മുതല്‍ 2012 വരെ ദശലക്ഷക്കണക്കിന് ഡോളറുകളുടെ സഹായമാണ് വിദേശത്തുനിന്ന് വന്നത്. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തിലെ ഇരകള്‍ക്കുവേണ്ടി ഇന്ത്യാവിരുദ്ധ ശക്തികളില്‍ നിന്ന് പോലും ഇവര്‍ക്ക് പണം വന്നതായി ആരോപണമുണ്ട്. പൈതൃകമായി ഇന്ത്യാവിരുദ്ധ മനോഭാവം ഉള്ളവരാണ് സെതല്‍വാദിന്റെ കുടുംബക്കാര്‍. ജാലിയന്‍വാലാബാഗ് കേസില്‍ ജനറല്‍ ഡയറിനെ കുറ്റവിമുക്തനാക്കിയ കമ്മീഷനില്‍ അംഗമായ ഹരിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദിന്റെ പ്രപൗത്രിയാണ് ടീസ്റ്റ. കരണ്‍ ഥാപ്പറുമായും ഇവര്‍ക്ക് ഉറ്റബന്ധം തന്നെ. മോദി വിരുദ്ധതയ്ക്കും ദേശീയശക്തികള്‍ക്കെതിരായ നിലപാടിനും വേറെ സാക്ഷ്യങ്ങള്‍ ആവശ്യമില്ലല്ലോ.
2002 ലെ ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞാണ് ടീസ്റ്റ സെതല്‍വാദും മരണമടഞ്ഞ മുന്‍ എം.പി ഇഷാന്‍ ജഫ്രിയുടെ ഭാര്യ സക്കിയ ജഫ്രിയും സുപ്രീംകോടതിയിലെത്തിയത്. കേസ് തള്ളിയ സുപ്രീംകോടതി ഇവര്‍ കോടതിയെ സമീപിച്ചത് അധമമായ താല്പര്യങ്ങളോടെയാണെന്ന് വിലയിരുത്തി. ‘അടുപ്പ് തിളച്ചുകൊണ്ടേയിരിക്കാനുള്ള നടപടികളും അപകീര്‍ത്തിപ്പെടുത്താനുള്ള പ്രവണതകളുമാണ് നിയമനടപടികളുടെ പേരില്‍ ഇവര്‍ നടത്തിയിരുന്നതെ’ന്ന് കോടതി വ്യക്തമാക്കി. മനുഷ്യാവകാശപ്രവര്‍ത്തക എന്ന നിലയില്‍ ഗുജറാത്ത് കലാപത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാനും സാക്ഷികളെ നിരത്താനുമാണ് ടീസ്റ്റ ശ്രമിച്ചത്. മുന്‍ ഡി.ജി.പി കെ.ആര്‍. രാഘവന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) സുപ്രീംകോടതി നിയോഗിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മറ്റ് 63 പേരുടെയും പങ്ക് അന്വേഷിക്കാനാണ് സുപ്രീംകോടതി ഈ സംഘത്തെ നിയോഗിച്ചത്. എല്ലാ രേഖകളും സാക്ഷിമൊഴികളും ടെലിഫോണ്‍ രേഖകളുമടക്കം പരിശോധിച്ച അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ടീസ്റ്റ സെതല്‍വാദ് അധമലക്ഷ്യത്തോടെയാണ് കേസ് ഫയല്‍ ചെയ്തതെന്ന് വിലയിരുത്തിയത്. തെറ്റായ രേഖകളും തെളിവുകളും സൃഷ്ടിക്കാനുള്ള ഇവരുടെ ശ്രമം വിധിയില്‍ എടുത്തുകാട്ടി. വ്യാജസാക്ഷികളെ സൃഷ്ടിക്കാനും അവരെ പഠിപ്പിക്കാനും നടത്തിയ ശ്രമവും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും അത് ഉദ്ധരിച്ച സുപ്രീംകോടതിയും വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, ടീസ്റ്റ സെതല്‍വാദ്, മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ തെളിവുണ്ടാക്കല്‍ തുടങ്ങിയവ നടത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം തുടങ്ങിയതും. 2022 ജൂണ്‍ 25 ന് അവരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും ജാമ്യം അനുവദിച്ചില്ല. തുടര്‍ന്ന് സെപ്റ്റംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
ഈ ജാമ്യം സാധാരണ ജാമ്യമാക്കി കിട്ടാനുള്ള ടീസ്റ്റയുടെ അപേക്ഷയാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഇല്ലാതാക്കാനും ജയിലിലേക്ക് അയക്കാനും രാജി വെയ്പ്പിക്കാനുമുള്ള ആസൂത്രിതമായ ശ്രമമാണ് ടീസ്റ്റ നടത്തിയതെന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ നിര്‍സര്‍ എസ് ദേശായ് വിധിന്യായത്തില്‍ പറഞ്ഞു. മാത്രമല്ല, അവരുടെ സര്‍ക്കാരിതര സംഘടനയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ഒരിക്കല്‍പോലും ആ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചില്ല എന്നുമാത്രമല്ല, ഒരു പ്രത്യേക സമുദായത്തെ ധ്രുവീകരിക്കാനാണ് ശ്രമം നടത്തിയതെന്നും ചൂണ്ടിക്കാട്ടി. അതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഉടന്‍തന്നെ കീഴടങ്ങാനും നിര്‍ദ്ദേശിച്ചു. പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനായി വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിച്ച കോടികളുടെ സഹായവും അര്‍ഹരായവര്‍ക്ക് നല്‍കാതെ മുക്കി എന്ന ആരോപണവും ടീസ്റ്റയുടെ പേരിലുണ്ട്.
സാധാരണഗതിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ പോകേണ്ടത്. പക്ഷേ, അവധി ദിവസമായിരുന്നിട്ടുകൂടി ടീസ്റ്റ നേരെ സുപ്രീംകോടതിയിലെത്തി. രണ്ടംഗ ബെഞ്ചിനെ കേസ് കേള്‍ക്കാന്‍ ചുമതലപ്പെടുത്തി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്കയും പ്രശാന്ത് കുമാര്‍ മിശ്രയുമാണ് കേസ് കേട്ടത്. ഇവര്‍ തമ്മില്‍ സമവായമുണ്ടായില്ല. തുടര്‍ന്ന് വിശാല ബെഞ്ചിനായി ചീഫ് ജസ്റ്റിസിന് വിട്ടു. ജസ്റ്റിസുമാരായ വി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, ദീപാംങ്കര്‍ ദത്ത എന്നിവരാണ് രാത്രി കേസ് കേട്ടത്. അവര്‍ ഹൈക്കോടതി ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. അടുത്ത വാദം കേള്‍ക്കാന്‍ ജൂലൈ 19ന് മാറ്റിവെച്ചു. പ്രതിക്ക് ശ്വാസമെടുക്കാനുള്ള സമയം നല്‍കുന്നതിലും സ്ത്രീ എന്ന പരിരക്ഷ നല്‍കുന്നതിലും തെറ്റില്ല എന്ന നിലപാടാണ് മൂന്നംഗ ബെഞ്ച് അനുവര്‍ത്തിച്ചത്. ഹൈക്കോടതിയിലെ മറ്റു ബെഞ്ചുകളെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയില്‍ എത്തി രാത്രി സിറ്റിംഗ് നടത്തി വിധി സ്റ്റേ ചെയ്യിക്കാന്‍ എങ്ങനെ കഴിഞ്ഞു, സാധാരണക്കാര്‍ക്ക് ഇതിന് കഴിയുമോ, എന്താണ് ടീസ്റ്റയുടെ പ്രത്യേക അസാധാരണ നിയമപരിരക്ഷയ്ക്കുള്ള സാഹചര്യം? ഇത് സുപ്രീംകോടതി വ്യക്തമാക്കണ്ടേ? കാരണം വേനലവധി കഴിഞ്ഞ് സുപ്രീംകോടതി തുറന്ന തിങ്കളാഴ്ച എന്തിനും ഏതിനും സുപ്രീം കോടതിയിലേക്ക് ഓടിവരുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. സഹ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഒരു സംശയം ബാക്കിനില്‍ക്കുന്നത്. ജോര്‍ജ്ജ് ഓര്‍വല്‍ പറഞ്ഞമാതിരി ടീസ്റ്റ സെതല്‍വാദ് ‘മോര്‍ ഈക്വല്‍’ ആണോ?