ജോര്‍ജ് റെയ്മണ്ട് റിച്ചാര്‍ഡ് മാര്‍ട്ടിന്‍ അഥവാ ജിആര്‍ആര്‍എം ഇംഗ്ലീഷ് സാഹിത്യത്തില്‍ വളരെ പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ഫാന്റസി സീരീസ് ധാരാളം പേരെ ആകര്‍ഷിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും എന്നെപ്പോലൊരു വായനക്കാരനെ തീരെ ആകര്‍ഷിക്കുന്നവയല്ല. പുതിയ കാലത്തെ പല നോവലുകളും എന്നെ ആകര്‍ഷിക്കുന്നില്ല. സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത്, ശശി തരൂര്‍ എന്നിവരൊക്കെ ഇംഗ്ലീഷില്‍ വലിയ വിലപിടിപ്പുള്ള എഴുത്തുകാരാണ്. പക്ഷേ അവരുടെ കൃതികള്‍ മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. മിക്കവാറും പകുതിയില്‍ വച്ചു നിര്‍ത്തിപ്പോരുകയാണ് ചെയ്തിട്ടുള്ളത്. എന്റെ നോവല്‍ വായന ഇപ്പോഴും പഴയ കൃതികളെ ചുറ്റിപ്പറ്റിയാണ്. പുതിയ രീതികളോട് ഒരു താല്പര്യവും തോന്നുന്നില്ല. ചേതന്‍ ഭഗത്തിന്റെ ഒരു കൃതിയും എന്നെ അല്പം പോലും ആകര്‍ഷിച്ചിട്ടില്ല. അതൊക്കെ വെറുതെ സമയം പാഴാക്കലായേ എനിക്കു തോന്നിയിട്ടുള്ളൂ. അരവിന്ദ് എഡിഗയുടെ വൈറ്റ് ടൈഗര്‍ (White Tiger) പോലെ അപൂര്‍വ്വം ചില നോവലുകള്‍ മാത്രമേ എനിക്കു വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളു. മറ്റുള്ളവയെല്ലാം ഇടയ്ക്കു നിര്‍ത്തിപ്പോരുകയാണ് ചെയ്തിട്ടുള്ളത്.
ജോര്‍ജ്ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ കൃതികളോട് താല്പര്യമൊന്നുമില്ലെങ്കിലും അദ്ദേഹം വായനയെക്കുറിച്ചു പറഞ്ഞ ഒരു ഉദ്ധരണി വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു.””A Reader lives a thousand lives before he dies. The man who never reads live only one” — (വായിക്കുന്ന ഒരാള്‍ തന്റെ ജീവിതകാലത്ത് ആയിരം ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ വായിക്കാത്ത ഒരാള്‍ക്ക് ഒരേ ഒരു ജീവിതം മാത്രം.) വളരെ അര്‍ത്ഥപൂര്‍ണമായ വിലയിരുത്തല്‍. ഒരുപക്ഷേ വായനയെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാവനാത്മകമായ അഭിപ്രായം ഇതാണെന്ന് തോന്നുന്നു.
വായനതന്നെയാണ് പ്രതിഭാശാലികളെയെല്ലാം വളര്‍ത്തിയെടുത്തിട്ടുള്ളത്. ചില പുസ്തകങ്ങള്‍ ചിലരുടെ ജീവിതം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ജോണ്‍ റസ്‌കിന്‍ന്റെ (John Ruskin) Unto this last എന്ന ഉപന്യാസ സമാഹാരം മഹാത്മജിയുടെ ജീവിതം തന്നെ മാറ്റിയതായി അദ്ദേഹം എഴുതിയിട്ടുണ്ട്. കവിയും കലാനിരൂപകനും ചിത്രകാരനും ചിന്തകനും ആര്‍ക്കിടെക്റ്റും എക്കണോമിസ്റ്റും വളരെയധികം കൃതികളുടെ കര്‍ത്താവുമായ റസ്‌കിന്‍ ന്റെ ചെറിയ ഒരു ഉപന്യാസ സമാഹാരമാണ്”Unto This last”. 1860ല്‍ കോണ്‍ ഹില്‍ മാഗസിനില്‍ അദ്ദേഹം എഴുതിയ ഉപന്യാസങ്ങളുടെ സംയോജനമാണ് 50 പേജു മാത്രമുള്ള ഈ ചെറുകൃതി. അതിന്റെ പാരായണം ഇതെഴുതുന്നയാളില്‍ ഒരു തരത്തിലുമുള്ള സ്വാധീനവും ചെലുത്തിയിട്ടില്ല. എന്നാല്‍ സത്യാന്വേഷിയായ ഗാന്ധിജി ആ ധനതത്വശാസ്ത്ര കൃതിയില്‍ നിന്നും തന്റെ ജീവിതം തന്നെ കണ്ടെടുത്തു. സ്വതവേ ആദര്‍ശനിഷ്ഠനായി ഗാന്ധിജിയെ പരിവര്‍ത്തിക്കാന്‍ ആ കൃതി ഒരു നിമിത്തമാവുകയായിരുന്നു.
വായന തന്നിലുണ്ടാക്കിയ വലിയ പരിവര്‍ത്തനങ്ങളെക്കുറിച്ച് വി.ടി. ഭട്ടതിരിപ്പാട് തന്റെ ആത്മകഥയില്‍ ഹൃദയാവര്‍ജ്ജകമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. “”All I have learned, I learned from books” എന്നാണ് പുസ്തകങ്ങളുടെ വലിയ ആരാധകനായിരുന്ന എബ്രഹാം ലിങ്കണ്‍ ഒരിക്കല്‍ പറഞ്ഞത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരു വലിയ വായനക്കാരനായിരുന്നു. ഗണിതവുമായും ഭൗതികശാസ്ത്രവുമായും ബന്ധപ്പെട്ട പുസ്തകങ്ങള്‍ എല്ലാ ദിവസവും തുടര്‍ച്ചയായി വായിച്ചിരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. മാനവികമായ മറ്റു പുസ്തകങ്ങളും അദ്ദേഹത്തിന്റെ വായനയില്‍ ഉള്‍പ്പെട്ടിരുന്നു. ലിങ്കണ്‍ പുസ്തകത്തിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകള്‍ ലോകം മുഴുവന്‍ പ്രസിദ്ധമാണല്ലോ. കിലോമീറ്ററുകള്‍ നടന്നുപോയി പുസ്തകം കടം വാങ്ങേണ്ടി വന്ന അദ്ദേഹത്തിന്റെ കഥ ലോകത്തെല്ലാവര്‍ക്കുമിന്നു പഠനവിഷയമാണ്.
പുസ്തകങ്ങള്‍ എല്ലാ മനുഷ്യരേയും മാറ്റിത്തീര്‍ക്കുന്നില്ല. ലോകത്ത് ഒരു 50 കോടി പുസ്തക വായനക്കാരെങ്കിലും ഇപ്പോള്‍ ഉണ്ടാകും. എന്നാല്‍ അതില്‍നിന്ന് മഹത്വം അവകാശപ്പെടാന്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. ജീവിതവിജയം നേടുന്നവര്‍ കോടിക്കണക്കിനുണ്ടാകുന്നുണ്ട്. ലോകത്തിലെ വലിയ കോടീശ്വരന്മാരായിത്തീര്‍ന്ന പലരും വലിയ വായനക്കാരാണ്. വലിയ കോടീശ്വരനായ ബില്‍ഗേറ്റ്‌സും ആമസോണ്‍ ഉടമയായ ജഫ് ബസോസും ഒക്കെ വലിയ വായനക്കാരുമാണ്. സാമ്പത്തികമായി വലിയ നിലയില്‍ എത്തുന്നത് ഒരു മോശം കാര്യം അല്ല. അതിനു വലിയ സാമര്‍ത്ഥ്യം വേണം. എന്നു കരുതി അവരെയൊക്കെ നമ്മള്‍ ‘മഹാന്മാര്‍’ എന്നു വിളിക്കാറില്ല. മനുഷ്യചരിത്രത്തിനു വെളിച്ചമേകിയ വലിയ ചിന്തകരേയും എഴുത്തുകാരേയും മതാതീതമായി മനുഷ്യരെ മാനവികതയിലേയ്ക്കു നയിച്ച ആത്മീയ നേതാക്കന്മാരേയുമൊക്കെയാണ് നമ്മള്‍ മഹാന്മാരായി കണക്കാക്കുന്നത്. അത്തരക്കാരുടെ ഗണത്തില്‍ ഇപ്പറഞ്ഞ സമ്പന്നരെ ആരും ഉള്‍പ്പെടുത്തിക്കണ്ടിട്ടില്ല.
ധാരാളമായി വായിക്കുന്നവരില്‍ വലിയ മാനസിക പരിവര്‍ത്തനം വന്നുകൊള്ളണമെന്നില്ല. എങ്കിലും നിരന്തരം വായിക്കുന്നവരാരും കടുത്ത തിന്മകള്‍ അനുഷ്ഠിച്ചതായി അറിവില്ല. മോഷണത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ആത്മഹത്യയേയും മയക്കുമരുന്നിനേയും കുറിച്ചുമൊക്കെ പുസ്തകങ്ങളുണ്ട്. അതതിന്റെ താല്പര്യക്കാര്‍ അതൊക്കെ വായിച്ചെന്നിരിക്കും. പക്ഷേ അവരെയൊന്നും ആരും വായനക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനിടയില്ല. ഹാരിപോട്ടര്‍ ഗ്രന്ഥങ്ങളുടെ സ്രഷ്ടാവായ ജെ.കെ. റൗളിങ്ങ് ഒരിക്കല്‍ പറഞ്ഞത് നിങ്ങള്‍ വായന ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇതുവരേയ്ക്കും ശരിയായ പുസ്തകം നിങ്ങളിലെത്തിയിട്ടില്ല എന്നാണ്. അവരവരുടെ അഭിരുചിക്കിണങ്ങുന്നവ എല്ലാവരും വായിക്കും. അതിനെ വായനാഭിമുഖ്യമായി കാണാനാവില്ല. സൗന്ദര്യാരാധികയായ ഒരു പെണ്‍കുട്ടി ശരീരസംരക്ഷണവുമായി ബന്ധപ്പെട്ട കൃതികള്‍ വായിക്കുന്നതോ ഒരു സ്‌പോര്‍ട്‌സ് താരം കായികവിനോദങ്ങളെക്കുറിച്ചു വായിക്കുന്നതോ വായനാശീലത്തില്‍ ഉള്‍പ്പെടുന്നില്ല. അവരവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ടുള്ള “Specialized Reading’ നെ വായനാശീലം എന്നു പറയാനാവില്ല.
സ്വന്തം പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട “Specialized Reading’ ഇപ്പോള്‍ പണ്ടത്തേതിലും കൂടിയിട്ടുണ്ട് എന്നു വേണം കരുതാന്‍. വെറും വിനോദത്തിനു മാത്രം ചേതന്‍ഭഗത്തിനേയും അമീഷ് ത്രിപാഠിയേയും ഒക്കെ വായിക്കുന്നവരും കുറവല്ല. അത്തരം വായനയേയും ഗൗരവപൂര്‍ണ്ണമായ വായനയെന്നു പറയാനാവില്ല. തത്വചിന്താപരമായ അന്വേഷണങ്ങള്‍ക്കുതകുന്ന മികച്ച കൃതികളേയും ഗൗരവപൂര്‍ണ്ണമായ മാനവിക ചര്‍ച്ചകള്‍ നടത്തുന്ന കൃതികളേയും ഒക്കെ വായനയില്‍ ഉള്‍പ്പെടുത്തുന്ന, പുതുകാലത്തെ കൃതികളെ എന്നപോലെ ക്ലാസിക്കുകളേയും വായിക്കാന്‍ താല്പര്യം കാണിക്കുന്ന, വായനയിലൂടെ അവശ്യം നേടേണ്ട മാനവികതാ ബോധം നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെ മാത്രമേ മികച്ച വായനക്കാരനായി കാണാന്‍ കഴിയൂ. അത്തരം വായനക്കാരുടെ എണ്ണത്തിലാണ് ഇപ്പോള്‍ കുറവു വന്നിരിക്കുന്നത്.
വായന മരിക്കുന്നു എന്നു ചിലര്‍ വിലപിക്കുമ്പോള്‍ സ്വകാര്യ പുസ്തകശേഖരങ്ങള്‍ പണ്ടത്തേതിന്റെ എത്രയോ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് അതിനോടെങ്ങനെ യോജിക്കാനാവും എന്നു നമ്മള്‍ സംശയിച്ചേക്കാം. ലൈബ്രറികളിലേയ്ക്ക് പഴയപോലെ ആളുകള്‍ എത്താത്തതിനു പ്രധാനകാരണം വായനക്കാരന്റെ സാമ്പത്തികസ്ഥിതി ഉയര്‍ന്നതുകൊണ്ടാണ്. പലരും സ്വന്തമായി പുസ്തകം വാങ്ങി വായിക്കാനുള്ള ധനശേഷി ആര്‍ജ്ജിച്ചിരിക്കുന്നു. എന്നിരിക്കിലും മുകളില്‍ സൂചിപ്പിക്കുന്ന രീതിയില്‍ ഗൗരവപൂര്‍ണമായ വായന നടത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുക തന്നെയാണ്. അതൊരു അപകട സൂചനയാണ്. മനുഷ്യവംശം നാളിതുവരെ ആര്‍ജ്ജിച്ച സംസ്‌കാരം തലമുറകളിലേയ്ക്ക് പകര്‍ന്നതു പുസ്തകങ്ങളും വായനയുമാണ്. വായന വഴിയുള്ള ഈ വിനിമയം അവസാനിച്ചാല്‍ മാനവികതാബോധം അസ്തമിക്കുകയാവും ഫലം. അത് വീണ്ടും യുദ്ധങ്ങളിലേയ്ക്കും പ്രാകൃതമായ ഏറ്റുമുട്ടലിലേക്കും മനുഷ്യവംശത്തെ വലിച്ചിഴക്കും. ഒരു മൂന്നാം ലോകയുദ്ധത്തിനു വേണ്ടുന്ന സാഹചര്യം പലപ്പോഴും സംജാതമായിട്ടും അതുണ്ടാകാതെയിരുന്നത് വായനവഴി പകര്‍ന്നു കിട്ടിയ ഉന്നതബോധം കൊണ്ടാണ്.
ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയുദ്ധവും തമ്മില്‍ രണ്ടു ദശാബ്ദത്തിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം അസ്തമിച്ചിട്ടു ഇപ്പോള്‍ ഏഴര ദശാബ്ദം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അടുത്തതൊന്ന് ഉണ്ടായിട്ടില്ല. കാരണം ഈ മാനവികതാബോധം തന്നെ. അതുപകര്‍ന്നു നല്‍കുന്നതില്‍ പുസ്തകങ്ങള്‍ക്കു വലിയ പങ്കുണ്ട്. ദൃശ്യമാധ്യമങ്ങള്‍ക്കു അക്കാര്യത്തില്‍ വലിയ പരിമിതിയുണ്ട്. കാഴ്ചയേക്കാള്‍ വലിയ ആന്തരിക പരിവര്‍ത്തനം സൃഷ്ടിക്കാന്‍ വായനയ്ക്കാവും. ഡോ. തകാക്ഷി നഗായി (Dr. Thakash Nagai) യുടെ””The Bells of Nagasaki” ഒരിക്കല്‍ വായിച്ചിട്ടുള്ള ആരും പിന്നെ ഒരു ആണവ യുദ്ധത്തെക്കുറിച്ച് ആഗ്രഹം വച്ചുപുലര്‍ത്തില്ല. അത്രമാത്രം നമ്മളെ ഭയചകിതരാക്കാനും ആര്‍ദ്രഹൃദയരാക്കാനും നഗായിയുടെ എഴുത്തിനു കഴിയുന്നു. ആണവപ്പേടി (Nuclear Deterrence) ക്കപ്പുറം ഒരു യുദ്ധത്തിലേക്കു നയിക്കാതിരിക്കുന്നതില്‍ ഇത്തരം കൃതികള്‍ക്കു വലിയ പങ്കുണ്ട്.
ആണവ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് അനേകം ഡോക്യുമെന്ററികളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. അവയ്‌ക്കൊന്നുമില്ലാത്ത സ്വാധീനം പുസ്തകത്തിനുണ്ടാക്കാന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയും. കാരണം വായന ഒരു വലിയ സൃഷ്ടികര്‍മമാണ്. വായിക്കുന്ന സന്ദര്‍ഭത്തില്‍ വായനക്കാരന്റെ മനസ്സ് ഗ്രന്ഥകര്‍ത്താവിന്റേതിനേക്കാള്‍ ചിലപ്പോള്‍ മുകളിലേക്കു നീങ്ങിയേക്കാം. എം.ടിയുടെ നാലുകെട്ടു വായിക്കുന്ന പുസ്തകപ്രണയി, നോവലിസ്റ്റ് കണ്ടിട്ടുള്ളതിനേക്കാള്‍ വലിയ നാലുകെട്ടും ജീവിതദുരിതങ്ങളും കണ്ടിട്ടുള്ള വ്യക്തി ആയിരിക്കാം. ആഖ്യായികാകാരന്റെ ഭാവനയും വായനക്കാരന്റെ സങ്കല്‍പങ്ങളും കൂടിച്ചേര്‍ന്ന് അവിടെ മറ്റൊരു നോവല്‍ രൂപപ്പെടുകയാണ്; ആ നോവല്‍ വായനക്കാരന്റെ മനസ്സില്‍ ദീര്‍ഘകാലം പച്ചപിടിച്ചുനില്‍ക്കും. സിനിമകള്‍ പലതും പിന്നീട് നമ്മളില്‍ അവശേഷിക്കുന്നത് അപൂര്‍വ്വം. ഈ ലേഖകന്‍ തകാഷി നഗായിയുടെ പുസ്തകത്തിന്റെ തര്‍ജ്ജമ വായിച്ചത് സ്‌കൂള്‍ കുട്ടി ആയിരുന്നപ്പോഴാണ്. എന്നാല്‍ നിക്കോളാസ് മെയറിന്റെ ടെലിഫീലിം THe Day After ന്യൂക്ലിയര്‍ വാറിന്റെ സാങ്കല്പിക ദുരന്തം എനിക്ക് കാണിച്ചുതന്നത് 2004ല്‍ ആയിരുന്നു. പക്ഷെ എന്റെ മനസ്സില്‍ കൂടുതല്‍ പച്ചപിടിച്ചു നില്‍ക്കുന്നത് നഗായിയുടെ പുസ്തകമാണ്.
കലാകൗമുദി (ജൂണ്‍ 25 – ജൂലായ് 2) ലക്കത്തില്‍ ‘വായിക്കാം ഒരുപാട് ജീവിതം അനുഭവിക്കാം” എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം (വായനയെക്കുറിച്ച്) ചേര്‍ത്തിരിക്കുന്നു. അതു വായിച്ചപ്പോഴാണ് വായനയുടെ നാനാര്‍ത്ഥങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തോന്നിയത്. അടൂര്‍ വായനയെ ഏറ്റവും വലിയ സര്‍ഗാത്മക പ്രവര്‍ത്തനമായി വിലയിരുത്തുന്നു. തീര്‍ച്ചയായും അടൂരിന്റെ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യബോധമുള്ളതാണ്.