ദല്‍ഹിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കെ സച്ചിദാനന്ദ മഹാകവിക്ക് കലശലായ ജനാധിപത്യ ബാധയുണ്ടായിരുന്നു. ആ അസുഖം മാറാതെയാണ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കസേരയില്‍ ഇരിപ്പുറപ്പിച്ചത്. ബാധയുള്ളതിന്റെ ലക്ഷണം കുറച്ചൊക്കെയുണ്ടായിരുന്നെങ്കിലും അക്കാദമി സെക്രട്ടറി അബൂബക്കര്‍ സഖാവ് അതൊക്കെ കണ്ടില്ലെന്നു നടിച്ചു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരസ്യം അച്ചടിച്ചതില്‍ സച്ചിദാനന്ദ മഹാകവി വാളെടുത്ത് കലി തുള്ളി വന്നപ്പോഴാണ് സൂക്കേട് കൂടുതലാണെന്ന് സെക്രട്ടറി സഖാവിന് ബോധ്യമായത്. താനറിയാതെ അക്കാദമി പുസ്തകങ്ങളില്‍ സര്‍ക്കാര്‍ ലോഗോ വെച്ചത് തെറ്റായി എന്നാണ് സച്ചിദാനന്ദന്‍ തുള്ളിപ്പറഞ്ഞത്. കൂടെ ഒരു കാവ്യ സമാനമായ മഹദ് വചനവും. സര്‍ക്കാര്‍ വീഴാനുള്ളതാണ്, പുസ്തകം നിലനില്‍ക്കാനുള്ളതാണ് എന്നതാണ് ആ മഹാവാക്യം. ഉറഞ്ഞുതുളളി വരുന്ന മഹാകവിയുടെ ബാധയകറ്റാന്‍ തന്നെ തീരുമാനിച്ചു സെക്രട്ടറി സഖാവ്. താന്‍ തന്നെയാണ് പുസ്തകത്തില്‍ ലോഗോ അച്ചടിച്ചത് എന്നു കനപ്പിച്ചു പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ ചെയ്യുന്നതൊക്കെ സര്‍ക്കാരിന്റെ പേരുവെച്ചു ചെയ്യണമെന്ന് പാര്‍ട്ടിക്ക് നിര്‍ബ്ബന്ധമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടു പോലും സ്വന്തം ചെലവില്‍ കാണിക്കുന്ന സഖാക്കള്‍ക്ക് എങ്ങനെ സാഹിത്യ അക്കാദമിയെ അതില്‍ നിന്ന് മാറ്റി നിര്‍ത്താനാവും? ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന നവാഗത വനിതാ സംവിധായകരുടെ സിനിമാ പോസ്റ്ററില്‍ വരെ മുഖ്യന്റെയും സാംസ്‌കാരിക മന്ത്രിയുടെയും പടം വെച്ചതാണ്.
അന്ധവിശ്വാസവിരുദ്ധ ബില്ല് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വെറുതെയല്ല. ബാധയകറ്റാന്‍ പാര്‍ട്ടിയാപ്പീസില്‍ നടത്തുന്ന പൊടിക്കൈകളും ഈ ബില്ല് വന്നാല്‍ ബാധിക്കപ്പെടുമല്ലോ. സെക്രട്ടറി സഖാവിന്റെ ചികിത്സ പോരാത്തതു കൊണ്ടാവാം മഹാകവിയെ പാര്‍ട്ടിയാപ്പീസിലെ ചികിത്സയ്ക്ക് തന്നെ വിധേയമാക്കി എന്നു വേണം കരുതാന്‍. പാര്‍ട്ടിയാപ്പീസില്‍ മുഖ്യന്റെ മുറിയിലെത്തിയ മഹാകവി കേട്ടത് വിജയന്‍ സഖാവിന്റെ ശബ്ദം: ഇതു കേരളമാണ് മറക്കണ്ട. പിന്നെ ഒരു ശാസന. എടോ ഗോപാലകൃഷ്ണാ എന്നത് എടോ സച്ചിദാനന്ദ എന്നു തിരുത്തിയിട്ടുണ്ട്. ‘നികൃഷ്ട ജീവി പരനാറി നിനക്ക് കുലംകുത്തിയാകണോ’ എന്നൊരു ചോദ്യം. പഴയ വിജയനെ നീ കണ്ടിട്ടില്ല എന്ന മുന്നറിയിപ്പും. ഇതോടെ സച്ചിദാനന്ദ മഹാകവിയെ ബാധിച്ച ജനാധിപത്യ ജിന്ന് പമ്പ കടന്നു. അവിടെ തന്നെയിരുന്നു മഹാകവി ഫെയ്‌സ്ബുക്കിലെ മഹദ്‌വചനങ്ങള്‍ നക്കിത്തുടച്ചു. കവിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാജിവെക്കട്ടെ എന്നു വിളിച്ചു പറയുന്നതൊന്നും കവിയുടെ ചെവിയിലെത്തിയില്ല. പാര്‍ട്ടിയാപ്പീസിലെ ചികിത്സയില്‍ കാതിന്റെ ഫ്യൂസ് പോയിരുന്നു. എന്നാലും കവി ചില്ലറക്കാരനല്ല. കുഴിയില്‍ വീണാലും കവിയുടെ കാലു മുകളിലാണ്. താന്‍ പോസ്റ്റ് പിന്‍വലിച്ചിട്ടില്ല എന്നാണ് അവകാശവാദം. സാഹിത്യ അക്കാദമിയില്‍ ചെമ്പടവല്‍ക്കരണം എന്ന് പുസ്തകച്ചട്ടയിലെ പരസ്യത്തെ വായ തുറന്നു വിമര്‍ശിക്കാന്‍ മലയാള മണ്ണില്‍ സാംസ്‌കാരിക നായകന്മാരെവിടെ? ഇത് കേന്ദ്ര സാഹിത്യ അക്കാദമി പുസ്തകത്തിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഭൂകമ്പം.