- നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)
- ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)
- ഫലസിദ്ധി (ശ്രീകൃഷ്ണകഥാരസം 3)
- കുചേലന്റെ അവില്‍പ്പൊതി (ശ്രീകൃഷ്ണകഥാരസം 24)
- അഘാസുരവധം (ശ്രീകൃഷ്ണകഥാരസം 4)
- ബകാസുരവധം ( ശ്രീകൃഷ്ണകഥാരസം 5)
- അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)
ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന, ഒരു സാധുബ്രാഹ്‌മണനായിരുന്നു സുദാമാവ്. കുചേലന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം, ഇല്ലായ്മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം, സഹിക്കവയ്യാതായപ്പോള്‍, അദ്ദേഹത്തിന്റെ പത്‌നി, ഭര്‍ത്താവിനോടപേക്ഷിച്ചു.
”നോക്കൂ……ഇവിടെ ഒരു മണി ധാന്യമോ, മറ്റ് സാമഗ്രികളോ ഇല്ല. പട്ടിണികിടന്ന്, കുട്ടികള്‍, എല്ലും തോലുമായി. അങ്ങയുടെ, സതീര്‍ത്ഥ്യനായ ശ്രീകൃഷ്ണന്‍ വിചാരിച്ചാല്‍, എന്തെങ്കിലും പരിഹാരമുണ്ടാകും. ദ്വാരകയില്‍പ്പോയി അദ്ദേഹത്തെക്കണ്ട് സഹായം തേടിയാലും.”
ഭാര്യയുടെ നിര്‍ബ്ബന്ധവും, ഭഗവാനെ കാണാനുള്ള മോഹവും കൊണ്ട്, സുദാമാവ്, ദ്വാരകയാത്രയ്ക്ക് സന്നദ്ധനായി.
”ശരി, ഞാന്‍ നാളെത്തന്നെ പുറപ്പെടാം. ഭഗവാന് കാഴ്ചവയ്ക്കാനായി എന്തെങ്കിലും…” സുദാമാവ് പറഞ്ഞു നിര്‍ത്തി.
ഭര്‍ത്താവിന്റെ, ആഗ്രഹപ്രകാരം, ആ സാധ്വി, അടുത്തുള്ള ഇല്ലങ്ങളിലെല്ലാം നടന്ന്, നാലുപിടി നെല്ല് കൊണ്ട് വന്ന് ഉരലില്‍ ഇടിച്ച് അവല്‍ ഉണ്ടാക്കി. കിഴികെട്ടി, ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.
പുലര്‍ച്ചയ്ക്കുതന്നെ എഴുന്നേറ്റ് കുചേലന്‍ യാത്രയാരംഭിച്ചു.…പലദേശങ്ങള്‍ കടന്ന് ദ്വാരകാരാജധാനിയിലെത്തി. അവിടെ അതിവിശിഷ്ടമായ കൊട്ടാരത്തില്‍ പട്ടുമെത്തയില്‍ ശയിച്ചിരുന്ന ഭഗവാന്‍ സുഹൃത്തിന്റെ വരവറിഞ്ഞ് ചാടി എഴുന്നേറ്റ്, ഓടിച്ചെന്നു വാരിപ്പുണര്‍ന്നു. സ്‌നേഹാദരങ്ങളോടെ, വരവേറ്റ്, പട്ടുമെത്തയിലിരുത്തി കാലുകള്‍ കഴുകിച്ചു. സുഗന്ധദ്രവ്യങ്ങളും, കുറിക്കൂട്ടുകളും അണിയിച്ച്, പൂജിച്ചു സല്‍ക്കരിച്ചു.
രുഗ്മിണീദേവി ചാമരം വീശി നിന്നു. ക്ഷീണമെല്ലാമകന്നപ്പോള്‍, സുഹൃത്തിനോട് പലവിധ കുശലങ്ങളും ചോദിച്ചൂ, ലോകനായകന്‍.
”എന്തുണ്ട് സഖേ, വിശേഷം! അങ്ങ്, വിവാഹം കഴിച്ചില്ലേ? ഭാര്യാപുത്രാദികള്‍ക്കും മംഗളം തന്നെയല്ലേ? യാതൊന്നിലും, ആശ വച്ചുപുലര്‍ത്താത്ത അവിടുന്ന്…പ്രാപഞ്ചിക സുഖങ്ങള്‍ക്കുപുറകേ, ഒരിക്കലും, പോവുകയില്ല എന്നെനിക്കുറപ്പുണ്ട്. ഞാന്‍ പലപ്പോഴും, നമ്മുടെ ഗുരുകുല ലീലകള്‍ ചിന്തിച്ചിരിക്കാറുണ്ട്.
സാന്ദീപനീ മഹര്‍ഷിക്ക് നാമെല്ലാം പുത്രതുല്ല്യരായിരുന്നുവല്ലോ? ഒരിക്കല്‍ ഗുരുപത്‌നിയുടെ നിര്‍ദ്ദേശപ്രകാരം വിറകുതേടി കൊടുംകാട്ടിലെത്തിയതും കടുത്ത കാറ്റും മഴയും മൂലം ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓര്‍മ്മയില്ലേ.
വിറകുമായി മടങ്ങിയെത്തിയ നമ്മളെ ഗുരു തേടിയെത്തി കെട്ടിപ്പുണര്‍ന്ന് അനുഗ്രഹിച്ചില്ലേ? ഗുരുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക്, ഒരിക്കലും നാശമുണ്ടാവില്ല, നിശ്ചയം.”
അങ്ങനെ ബാല്യകാലകഥകള്‍, പലതും പറഞ്ഞ് ശ്രീകൃഷണന്‍ സുഹൃത്തിനൊപ്പം കുറേസമയം സന്തോഷം പങ്കിട്ടു. ഭഗവാന്റെ വാക്കുകള്‍ കുചേലന്‍ ആനന്ദനിര്‍വൃതിയോടെ കേട്ടിരുന്നു.
സുദാമാവിനോടൊപ്പം പല പല കഥകളും പറഞ്ഞ് രസിച്ചിരിക്കുന്ന ഭഗവാന്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
”ഏയ്! സുദാമന്‍, എനിക്കെന്താണ് കൊണ്ടുവന്നിരിക്കുന്നത്? എന്തായാലും വേഗം തന്നാലും. ഇലയോ പൂവോ എന്തായാലും സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും” എന്നു പറഞ്ഞുകൊണ്ട് ആ അവില്‍പ്പൊതി ഭഗവാന്‍ ബലമായി, കൈക്കലാക്കി.
ഭഗവാന്റെ നിലക്കും വിലക്കും ചേര്‍ന്നതല്ലാ, തന്റെ ഉപഹാരം എന്നു കരുതി മടിച്ചു നിന്ന കുചേലന്റെ കയ്യിലിരുന്ന പൊതിയവില്‍ ആവേശത്തോടെ കൈക്കലാക്കി വാരിയെടുത്ത് വായിലാക്കി ശ്രീവല്ലഭന്‍.
രണ്ടാമതും, ഒരുപിടി വാരിയെടുക്കവേ, ലക്ഷ്മീദേവിയായ, രുഗ്മിണികൈയില്‍ കയറിപ്പിടിച്ചു. കാരണം ആദ്യത്തെ ഒരുപിടി അവിലിനാല്‍ത്തന്നെ, സുദാമാവിന്റെ സകല ആഗ്രഹങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥനായി മാറിയ ഭഗവാന്‍ ഒരു പിടികൂടി ഭുജിച്ചാല്‍ എന്തുണ്ടാകുമെന്ന് നന്നായി അറിയാവുന്ന ദേവി തടസ്സം നിന്നതില്‍ അത്ഭുതമില്ലല്ലോ?
അന്നു രാത്രി രാജകീയ സുഖസൗകര്യങ്ങളോടെ അവിടെ വസിച്ച ശേഷം, പിറ്റേന്ന് സുദാമാവ് ഇല്ലത്തേക്കുമടങ്ങി. ഭഗവാന്റെ സൗഹൃദം, മാത്രം മോഹിച്ച്, മറ്റൊന്നും ആവശ്യപ്പെടാതെ യാത്രയായ സുദാമാവ് ഭഗവാന്റെ ആദിത്ഥ്യമര്യാദയും സ്‌നേഹവും സൗഹൃദവും മനസ്സിലോര്‍ത്ത് ഏറെ ദൂരം നടന്ന്, സ്വഗൃഹത്തിനു സമീപം എത്തിച്ചേര്‍ന്നു. ബ്രാഹ്‌മണന്‍ ആശ്ചര്യചകിതനായി നോക്കി നില്‍ക്കവേ അനേകം തരുണീമണികള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ഓടിയെത്തി.
തന്റെ ജീര്‍ണ്ണഗൃഹത്തിന്റെ സ്ഥാനത്ത് മനോഹരമായ, ഒരു മണിമന്ദിരം! ചുറ്റും അനേകം രാജഗൃഹങ്ങള്‍, ഉദ്യാനങ്ങള്‍… എല്ലാം കണ്ട് മിഴിച്ചുനിന്ന, അദ്ദേഹത്തിന്റെ സമീപത്തേക്ക് ലക്ഷ്മീസമാനയായ ഒരു സുന്ദരിയും ആഭരണഭൂഷിതകളായ ദാസിമാരും വന്നുചേര്‍ന്നു.
”ധന്യാത്മന്‍, അവിടുത്തെ, സതീര്‍ത്ഥ്യന്റെ അനുഗ്രഹത്താല്‍ നാമിന്നു ധനാഢ്യരായി. വരൂ ഇത് നമ്മുടെ മണിമേടയാണ്. കണ്ടില്ലേ കുംഭഗോപുരങ്ങളും പൊന്‍താഴികക്കുടങ്ങളും. ദാസീവൃന്ദവും, ആനക്കൊമ്പിനാല്‍ നിര്‍മ്മിച്ച സിംഹാസനങ്ങള്‍, സുവര്‍ണ്ണപീഠങ്ങള്‍, ദ്വാരകാധീശന്‍, നമുക്കായ് മറ്റൊരു ‘ദ്വാരക’ തന്നെ നല്‍കിയതുകണ്ടോ!”
ധര്‍മ്മപത്‌നിയുടെ വാക്കുകള്‍ ശ്രവിച്ച്, ഭക്തവത്സലനായ, ശ്രീഹരിയുടെ മഹിമയോര്‍ത്ത്, സുദാമാവ് ആശ്ചര്യവും സന്തോഷവും കലര്‍ന്ന് ആനന്ദാശ്രുവാര്‍ത്തു നിന്നു.
ഭഗവാന്‍, തന്ന ഐശ്വര്യത്തില്‍, മതിമറക്കാതെ, ഭഗവത്ദാസനായി, ജീവിച്ച്, ആ ഭാഗവതോത്തമന്‍ ബ്രഹ്‌മപദമണഞ്ഞു.