ദേശീയ രാഷ്ട്രീയത്തെ പോലും സ്വാധീനിക്കുന്ന തരത്തിലുള്ള വലിയ അഴിമതിയും കുംഭകോണങ്ങളും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഏറെക്കാലമായി തമിഴ്‌നാട്ടിലേത്. രണ്ടാം യുപിഎ സര്‍ക്കാരിനെ കടപുഴക്കിയ ടുജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതിയുടെ പ്രഭവകേന്ദ്രം തമിഴ്‌നാട്ടിലെ ഡിഎംകെ ആയിരുന്നു. തമിഴകത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ എപ്പോഴും കലുഷിതവും ചൂട് പിടിച്ചതുമാണ്. ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍ തമിഴ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ക്ക് ഇപ്പോള്‍ മെല്ലെ മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. അവിടെ പഴയ പടക്കുതിരകളായ ജയലളിതയും കരുണാനിധിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ ലേബല്‍ ഇല്ലാതായിട്ട് ഏതാനും വര്‍ഷങ്ങളായി. ഇപ്പോഴത്തെ തമിഴ് രാഷ്ട്രീയം ദേശീയതയും വിഘടനവാദവും തമ്മിലുള്ള പോരാട്ടമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ജയലളിതയുടെ വിടവാങ്ങലോടെ അപ്രസക്തമായ എഐഡിഎംകെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് ഏറെക്കുറെ മാഞ്ഞിരിക്കുന്നു. ബിജെപിയുടെ മുന്നേറ്റത്തിലൂടെ തമിഴകം പുതിയൊരു താരോദയത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
എല്‍. മുരുകനില്‍ നിന്ന് ഏറ്റുവാങ്ങിയ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ബാറ്റണുമായി അണ്ണാമലൈ ഐപിഎസ് ബഹുദൂരം മുന്നേറിയിരിക്കുന്നു. അതോടൊപ്പം അവസരവാദികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാര്‍ക്ക് കനത്ത തിരിച്ചടിയും ഏറ്റുതുടങ്ങിയിരിക്കുന്നു. അക്കൂട്ടത്തിലൊരാളാണ് ഏതാനും ദിവസം മുന്‍പ് ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജി. 2011- 2016 കാലഘട്ടത്തില്‍ ജയലളിത നേതൃത്വം നല്‍കിയ എഐഡിഎംകെ സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി ഡ്രൈവര്‍- കണ്ടക്ടര്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങി എന്നാണ് കേസ്. ബാലാജിക്കെതിരെ അന്നു തന്നെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ബാലാജിക്കും മറ്റുള്ളവര്‍ക്കുമെതിരെ 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനെടുവിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 13ന് 17 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ബാലാജിയുടെ അറസ്റ്റിലേക്ക് ഇഡി കടന്നത്.
അറസ്റ്റ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇഡിക്ക് സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. സിബിഐ വരുമ്പോള്‍ നെഞ്ച് വേദന വരുന്ന കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് സമാനമായി സെന്തില്‍ ബാലാജിക്കും ഇഡി വന്നപ്പോള്‍ നെഞ്ച് വേദന വരുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അറസ്റ്റ് എന്ന് പറഞ്ഞതോടെ സിനിമാ സ്‌റ്റൈലില്‍ നെഞ്ചില്‍ കൈയമര്‍ത്തി നിലത്ത് വീണ് കരഞ്ഞഭിനയിച്ച മന്ത്രിയെ ആദ്യം അഡ്മിറ്റ് ചെയ്തത് സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ്. പറഞ്ഞുവെച്ചത് പോലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മന്ത്രിയുടെ നില അതീവ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് മന്ത്രിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും സര്‍ജറി വേണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇത്രയും ഗുരുതരാവസ്ഥയിലായ മന്ത്രിയെ പിന്നീട് കാണുന്നത് സ്റ്റാലിനെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റിരിക്കുന്നതാണ്. ഇപ്പോള്‍ ചികിത്സയിലുള്ള ആശുപത്രി പോരെന്നും കാവേരി ആശുപത്രിയില്‍ തനിക്ക് പ്രത്യേക ഡോക്ടര്‍ ഉണ്ടെന്നും അങ്ങോട്ട് മാറാന്‍ അനുവദിക്കണം എന്നും പറഞ്ഞ് മന്ത്രി പുതിയ ഹര്‍ജി നല്‍കിയിട്ടുണ്ട്.
2006 ലാണ് സെന്തില്‍ ബാലാജി ആദ്യ തിരഞ്ഞെടുപ്പ് നേരിടുന്നത്. അന്നു തൊട്ട് ഇന്ന് വരെ രണ്ട് പാര്‍ട്ടികളിലായി അദ്ദേഹം എംഎല്‍എയാണ്. അതില്‍ രണ്ട് തവണ മന്ത്രിയും. കൊങ്കുനാട് ഭാഗത്തെ ജാതി രാഷ്ട്രീയം തന്നെയാണ് തന്റെ മണ്ഡലമായ കരൂരില്‍ ബാലാജിയുടെ പിടിവള്ളി. കൂടാതെ കേരളത്തിലെ സിപിഎം പാര്‍ട്ടി ഗുണ്ടകളെ അനുസ്മരിപ്പിക്കുന്നവിധത്തില്‍ അണികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വലിയ ഗുണ്ടാപ്പടയും ബാലാജിക്കുണ്ട്. അതിന്റെ യാഥാര്‍ഥ്യം ഇക്കഴിഞ്ഞ മെയ് 27 ന് 40 ഇടങ്ങളിലായി റെയ്ഡിന് ചെന്ന ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. കരൂര്‍ ഭാഗത്തെ ബാലാജിയുടെ കേന്ദ്രങ്ങളില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ മുന്നൂറും നാനൂറും പേര്‍ അടങ്ങുന്ന സായുധസംഘം വഴി തടയുകയും, വാഹനങ്ങള്‍ അക്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവിടങ്ങളില്‍ റെയ്ഡ് പൂര്‍ത്തിയാക്കാതെ ഇഡി ഉദ്യോഗസ്ഥന്മാര്‍ക്ക് പിന്മാറേണ്ടി വന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്ന നല്ലവനായ ബാലാജിയെ ഇത്തരത്തില്‍ മനോവിഷമത്തിലാക്കി അറസ്റ്റ് ചെയ്തത് എന്തിന് എന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ചോദ്യം. ഗുണ്ടാപ്പടയെ വെച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെയാണ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്ന വ്യക്തിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
ആറ് മാസങ്ങള്‍ക്കു മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കൈയില്‍ ധരിച്ചിരിക്കുന്ന വാച്ചിന്റെ വിലയെ ചൊല്ലി സെന്തില്‍ ബാലാജി ഒരു വെല്ലുവിളി നടത്തിയിരുന്നു. വിലകൂടിയ ആഡംബര വാച്ചാണ് അണ്ണാമലൈ ധരിക്കുന്നതെന്നും അതിന്റെ വിവരങ്ങള്‍ പുറത്ത് വിടണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ബാലാജിയുടെ ആരോപണത്തിന് മറുപടിയായി തന്റെ കഴിഞ്ഞ 15 വര്‍ഷത്തെ മുഴുവന്‍ സ്വത്ത് വിവരക്കണക്കുകളും താന്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും തിരിച്ച് ഡിഎംകെ മന്ത്രിമാരും, നേതാക്കളും വെല്ലുവിളി ഏറ്റെടുത്ത് അവരവരുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറാണോ എന്നും അണ്ണാമലൈ തിരിച്ചടിച്ചു. ഈ വാച്ച് വിവാദം ഉണ്ടായപ്പോള്‍ തമിഴ്‌നാട്ടിലെ സാമൂഹിക പ്രവര്‍ത്തകനും മുന്‍ തമിഴ്‌നാട് വിജിലന്‍സ് ഉദ്യോഗസ്ഥനുമായ സവുക്ക് ശങ്കര്‍ ഉദയനിധി സ്റ്റാലിന്റെയും, ഡിഎംകെ നേതാക്കളുടെയും ആഡംബര വാച്ച്, കാര്‍, ബംഗ്ലാവ്, ബിസിനസ് സാമ്രാജ്യം എന്നിവയെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അധികാരം ഉപയോഗിച്ച് സിനിമാ മേഖലയിലെ സകലരെയും ഭീഷണിപ്പെടുത്തി വിതരണാവകാശം സ്വന്തമാക്കുന്ന ഡിഎംകെയുടെ കീഴിലുള്ള ‘റെഡ് ജയന്റ് മൂവീസ്’ എന്ന സ്ഥാപനത്തെക്കുറിച്ചും, വിദ്യാഭ്യാസ മേഖലയില്‍ ഡിഎംകെ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ചുമെല്ലാം വിവിധ വിവരങ്ങളും അതോടെ പുറത്തുവന്നു. രണ്ടാഴ്ച മുന്‍പ് രാഷ്ട്രീയമായ ഒരു അഴിമതി ആരോപണം ഉന്നയിച്ചതിന് അണ്ണാമലൈക്കെതിരെ നിയമനടപടിയെടുക്കുമെന്നും, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും സെന്തില്‍ ബാലാജി ഭീഷണിപ്പെടുത്തിയിരുന്നു. എക്‌സൈസ് വകുപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് ഡിഎംകെയ്ക്ക് അനധികൃതമായി സാമ്പത്തിക സമാഹരണം സംഘടിപ്പിക്കുന്ന സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട ഫണ്ട് റൈസര്‍ ആണ് സെന്തില്‍ ബാലാജി. അതുകൊണ്ട് തന്നെ സെന്തില്‍ ബാലാജിയുടെ അറസ്റ്റും മറ്റു റെയ്ഡുകളും ഡിഎംകെയെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ടെന്ന് വ്യക്തം.
തമിഴ്‌നാട്ടില്‍ ഡിഎംകെ നടത്തുന്ന അഴിമതി മലയുടെ ഒരറ്റം മാത്രമാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിലൂടെ പുറത്ത് വന്നിരിക്കുന്നത്. സ്റ്റാലിന്‍ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അഴിമതിക്കഥകള്‍ ഘട്ടംഘട്ടമായി പുറത്തുവിടുമെന്നാണ് ബാലാജിയുടെ അറസ്റ്റിനെത്തുടര്‍ന്ന് അണ്ണാമലൈ പ്രതികരിച്ചത്. ഈ സംഭവത്തിന് രാഷ്ട്രീയമായ തിരിച്ചടി നല്‍കാന്‍ വേണ്ടി ഒരു വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരും പറഞ്ഞ് തമിഴ്‌നാട്ടിലെ ബിജെപി സെക്രട്ടറി സൂര്യയെ ഡിഎംകെയുടെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സ്റ്റാലിന്റെ രാഷ്ട്രീയ പകപോക്കല്‍ നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. മന്ത്രിസഭയിലെ പ്രധാനപ്പെട്ട ഒരു മന്ത്രി തന്നെ അഴിമതിക്കേസില്‍ അറസ്റ്റിലാവുന്നത് സ്റ്റാലിന്‍ ഭരണകൂടത്തിന്റെയും അവരുടെ കുംഭകോണങ്ങളുടെയും അടിത്തറ ഇളക്കുമെന്ന കാര്യത്തില്‍ സംശയമില്ല.