ഒരു രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളിലൊന്നാണ് ആ രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത. നിര്‍ഭാഗ്യവശാല്‍ അക്കാര്യത്തില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും സമ്പൂര്‍ണ പരാജയമാണ്. പോരായ്മകള്‍ പലത് ഉണ്ടെങ്കിലും ഇന്ത്യയുടെ ജനാധിപത്യ സംവിധാനം എത്രമാത്രം മഹത്തരമാണെന്ന് മനസ്സിലാക്കാന്‍ അയല്‍രാജ്യങ്ങളിലേക്ക് ഒന്ന് നോക്കിയാല്‍ മതി. ഇന്ത്യയോടൊപ്പം സ്വതന്ത്രമായ പാകിസ്ഥാനില്‍ ഇന്നുവരെ തിരഞ്ഞെടുക്കപ്പെട്ട ഒരുസര്‍ക്കാരും അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ 2021 ആഗസ്റ്റില്‍ അഷ്‌റഫ് ഗനിയുടെ സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ട് താലിബാന്‍ അധികാരം പിടിച്ചെടുത്തു. ഇതോടെ ദാരിദ്ര്യത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച് കഴിഞ്ഞിരുന്ന അഫ്ഗാന്‍ പൗരന്മാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത് മുതല്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കൂടി പറ്റാത്ത അവസ്ഥയായി. ഹിമാലയന്‍ രാജ്യമായ നേപ്പാളിലും അധികാര വടംവലി രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ചൈനയിലാണെങ്കില്‍ മാവോയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഏകാധിപതിയായി പ്രസിഡന്റ് ഷി ജിന്‍ പിങ് മാറിക്കഴിഞ്ഞു. അയല്‍രാജ്യങ്ങളുടെ അതിര്‍ത്തി കയ്യേറി ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ് ചൈന. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി അവര്‍ നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നു. മ്യാന്‍മറില്‍ 2021 മുതല്‍ പട്ടാളഭരണമാണ്. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി ആങ് സാന്‍ സൂകി പട്ടാളത്തിന്റെകസ്റ്റഡിയിലാണ്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പൗരന്മാര്‍ക്കുനേരെ സൈന്യം നിറയൊഴിച്ചു. ശ്രീലങ്കയില്‍ ഒരു ദശാബ്ദം നീണ്ട രജപക്‌സെ സഹോദരങ്ങളുടെ കുടുംബവാഴ്ച ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പാടെ തകര്‍ത്തു. ചൈനയുടെ ഡെബ്റ്റ് ട്രാപ് ഡിപ്ലോമസിയുടെ അനന്തരഫലമാണ് ശ്രീലങ്ക ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യം.
കലാപഭൂമിയായി പാകിസ്ഥാന്‍
സൗത്ത് ഏഷ്യയിലെ നിലവിലത്തെ ശ്രദ്ധാകേന്ദ്രം പാകിസ്ഥാനാണ്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അല്‍ ഖാദിര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് അഴിമതിയില്‍ ഹാജരാകാന്‍ ഇസ്ലാമാബാദിലെ ഹൈക്കോടതിയില്‍ എത്തി. തൊട്ടുപിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസേനയായ പാക് റേയ്‌ഞ്ചേഴ്‌സിന്റെ സഹായത്തോടെ നാഷ ണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. നാടകീയമായിരുന്നു ആ അറസ്റ്റ് രംഗം. മുന്‍ പ്രധാനമന്ത്രിയെന്ന പരിഗണനപോലും കൊടുക്കാതെ നൂറോളം സേനാംഗങ്ങള്‍ ചേര്‍ന്ന് കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്ത് ഇമ്രാന്‍ ഖാനെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി. അറസ്റ്റ് വിവരം അറിഞ്ഞയുടന്‍ ഇമ്രാന്‍ അനുകൂലികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇസ്ലാമാബാദിലും ലാഹോറിലും അടക്കം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. പക്ഷെ ഇതൊന്നും കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. റാവല്‍പിണ്ടിയിലെ കരസേന ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഇമ്രാന്‍ അനുകൂലികള്‍ സൈനിക വാഹനങ്ങള്‍ക്കും കോര്‍പ്പ്‌സ് കമാന്ററുടെ വസതിക്കും തീവെച്ചു. നഗരം യുദ്ധക്കളമായി മാറി. സുരക്ഷാസേനയും പിടിഐ പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടു. ഹൈക്കോടതി ഇമ്രാന് താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ജുഡീഷ്യറിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബാന്‍ഡിയാല്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹബസ് ഷെരിഫ് തന്നെ തുറന്നടിച്ചു.
ഇമ്രാനെതിരെയുള്ള കേസുകള്‍
ഭീകരാക്രമണത്തിന് പ്രേരിപ്പിക്കല്‍, കൊലപാതകം, അഴിമതി, മതനിന്ദ തുടങ്ങി 140 ഓളം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെയുള്ളത്. ഇതില്‍ അല്‍ ഖാദിര്‍ റിയല്‍ എസ്റ്റേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാനെ എന്‍.എ.ബി അറസ്റ്റ് ചെയ്തത്. ഇമ്രാനും അദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീബിയും അംഗങ്ങളായ ട്രസ്റ്റാണ് അല്‍ ഖാദിര്‍. പഞ്ചാബില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ പേരില്‍ അനധികൃത ഭൂമിയിടപാടും പണമിടപാടും നടത്തിയെന്നാണ് കേസ്. ഈ വര്‍ഷം മാര്‍ച്ചില്‍ തോഷാഖാന അഴിമതിയുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസ് സംഘത്തിന് ഇമ്രാന്‍ അനുകൂലികളുടെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തിയെന്നും തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയില്ലായെന്നുമാണ് ഇമ്രാനെതിരായ തോഷാഖാന കേസ്.
ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും ലക്ഷ്യം
ഇമ്രാനെതിരെയുള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹത്തെ എത്രയും വേഗം ജയിലിലടക്കാനാണ് സര്‍ക്കാരും സൈന്യവും നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം സ പ്തംബറിലാണ് സര്‍ക്കാരിന്റെ കലാവധി അവസാനിക്കുക. അങ്ങനെയെങ്കില്‍ അടുത്ത് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് അനുകൂലമായി ജനവിധി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇമ്രാന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഒരുപക്ഷെ ഇതുവരെ പാകിസ്ഥാന്‍ സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന സൈന്യത്തിന്റെ അപ്രമാദിത്യത്തിന് അന്ത്യം കുറിച്ചേക്കാം. കാരണം ഭരണത്തില്‍ കൈകടത്തുന്ന സൈന്യത്തിനെതിരെ നിരന്തരം രൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പൗരന്മാരെ സൈന്യത്തിനെതിരെ തിരിക്കാന്‍ അദ്ദേഹത്തിനായി. സൈനിക ആസ്ഥാനങ്ങള്‍ക്ക് വരെ ജനങ്ങള്‍ തീ വച്ചു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ പോലും ഇത്രയും ജനരോഷം ഉണ്ടായില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ഇമ്രാനെ ഏത് വിധേനേയും പൂട്ടാന്‍ സൈന്യം ശ്രമിക്കുന്നത്. എതിരാളികളെ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കി ശീലമുള്ള പട്ടാളം ഇമ്രാനെ വധിക്കാന്‍ ശ്രമിച്ചാല്‍ പോലും അതില്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. കഴിഞ്ഞവര്‍ഷം അദ്ദേഹത്തിനുനേരെ ഒരു വധശ്രമം ഉണ്ടാവുകയും ചെയ്തു.
2018 ല്‍ പട്ടാളത്തിന്റെ പിന്തുണയോടെയാണ് ഇമ്രാന്‍ അധികാരത്തിലെത്തിയത്. അധികം വൈകാതെ അദ്ദേഹം സൈന്യത്തിന്റെകണ്ണിലെ കരടായി. പാക് സൈനിക മേധാവിയായിരുന്ന ഖമര്‍ ജാവേദ് ബജ്വ നിര്‍ദ്ദേശിച്ചയാളെ ഐഎസ്‌ഐ മേധാവിസ്ഥാനത്ത് നിയമിക്കാന്‍ ഇമ്രാന്‍ തയ്യാറാകാത്തതാണ് ഇമ്രാനും പട്ടാളവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണം. ഇതിന് പിന്നാലെ പാര്‍ലമെന്റില്‍ സഖ്യകക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെ തുടര്‍ന്ന് ഇമ്രാന് രാജിവയ്‌ക്കേണ്ടി വന്നു. അന്നുമുതല്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇമ്രാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആവശ്യപ്പെടുകയാണ്. അഴിമതിയില്‍ കുടുങ്ങി ഇമ്രാന്‍ ജയിലിലാവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയുടെ അവസാനം കൂടിയായിരിക്കും സംഭവിക്കുക. അതാണ് ചരിത്രം. മുന്‍ ഭരണാധികാളായിരുന്ന പര്‍വേസ് മുഷറഫും നവാസ് ഷെരീഫും ഉദാഹരണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് പാകിസ്ഥാനിലെ ഈ സംഭവവികസങ്ങളെന്നതാണ് ശ്രദ്ധേയം. ആഭ്യന്തര സംഘര്‍ഷത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ പാക് സൈന്യം പ്രകോപനം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് ഇന്ത്യ.