ബാംഗ്ലൂരുനിന്ന് വലിയമ്മാവന്റെ മക്കളു വന്നാലും പാലക്കാട്ടുനിന്ന് വലിയമ്മയുടെ മക്കളു വന്നാലും മുത്തശ്ശിക്കു പണിയായി. കുട്ടികളെ എപ്പോഴും ഓര്‍മ്മിപ്പിക്കണം: ‘തൃസന്ധ്യനേരത്ത് ഉമ്മറ പ്പടീലിരിക്കരുത്.’
എന്നോടു പറയേണ്ടി വരാറില്ല. ഞാന്‍ ഉമ്മറപ്പടിയിലിരിക്കാറില്ല. പ്രഹ്‌ളാദന്റേയും ഹിരണ്യകശിപു വിന്റേയും നരസിംഹത്തിന്റേയും കഥ മുത്തശ്ശി എല്ലാ മക്കള്‍ക്കും പറഞ്ഞുകൊടുത്തിട്ടുണ്ട്. എന്നാലും ഒരെണ്ണത്തിന് ഓര്‍മ്മവരില്ല. സന്ധ്യമയങ്ങുന്ന നേരത്ത് ഏതെങ്കിലും ഒരുത്തനോ ഒരുത്തിയോ ഉമ്മറപ്പടിയിലിരിക്കുന്നത് കാണാം.
അതുകാണുമ്പോള്‍ മുത്തശ്ശിക്ക് ശുണ്ഠി വരും. ചീത്ത കേള്‍ക്കുന്നത് കുട്ടികളല്ല. വലിയമ്മ അല്ലെങ്കില്‍ അമ്മായി. മക്കള്‍ക്ക് വേണ്ടതും വേണ്ടാത്തതും പറഞ്ഞു കൊടുക്കില്ലെന്നാണ് മുത്തശ്ശിയുടെ ആക്ഷേപം.
പണ്ട് ഹിരണ്യകശിപു എന്ന അസുരരാജാവ് ബ്രഹ്‌മാവിനെ തപസ്സുചെയ്ത് ഒരു വരം സമ്പാദിച്ചു:
‘അകത്തുവെച്ചോ പുറത്തു വെച്ചോ, രാത്രിയോ പകലോ, ദേവനോ അസുരനോ, മനുഷ്യനോ മൃഗമോ, ആയുധം കൊണ്ടോ, എന്നെ വധിക്കരുത്.’ ആ വരത്തിന്റെ ബലത്തില്‍ അഹങ്കരിച്ചു നടക്കുകയായിരുന്നു ഹിരണ്യകശിപു.
അവസാനം എന്തുണ്ടായി? സാക്ഷാല്‍ മഹാവിഷ്ണു മനുഷ്യനും മൃഗവും ചേര്‍ന്ന ഒരു രൂപം കൈക്കൊണ്ട്, രാത്രിയും പകലുമല്ലാത്ത തൃസന്ധ്യനേരത്ത്, അകത്തും പുറത്തുമല്ലാത്ത ഉമ്മറപ്പടിയിലിരുന്ന്, ഹിരണ്യ കശിപുവിനെ മടിയില്‍ മലര്‍ത്തി ക്കിടത്തി, ആയുധമില്ലാതെ, കൈവിരലിന്റെ നഖങ്ങള്‍ മാത്രംകൊണ്ട് വയറു പിളര്‍ന്ന്– അങ്ങനെയാണ് ഹിരണ്യകശിപുവിനെ വകവരുത്തിയത്.
അതുകൊണ്ടാണ് തൃസന്ധ്യക്ക് ഉമ്മറപ്പടിയിലിരിക്കരുതെന്ന് മുത്തശ്ശി പറയുന്നത്. കുട്ടികള്‍ക്ക് ഓര്‍മ്മ വരണ്ടേ നരസിംഹത്തിന്റെ കഥ!