മലയാളികളായ പല പ്രമുഖ പത്രക്കാര്‍ക്കും കടുത്ത സംശയം കേരളത്തിലെ വിജയന്‍ സഖാവിന്റേത് ശരിയായ ഇടത് സമീപനമാണോ എന്ന്. അവരുടെ തലയില്‍ വെളിച്ചം വന്നിട്ടില്ലെന്നു തോന്നുന്നു. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ഒരു പത്രപ്രവര്‍ത്തകയെ ഗൂഢാലോചനക്കേസ്സില്‍ പെടുത്തിയപ്പോഴേ അവര്‍ക്ക് ഈ സംശയം തോന്നിയുള്ളൂ. അവരെ ബാധിച്ച ഇടതു പക്ഷപാത വിഷമിറങ്ങാന്‍ വിജയന്‍ വിഷഹാരിയുടെ കനത്ത പ്രയോഗം പോലും ഫലിക്കുന്നില്ലേ? മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടറുടെയും ക്യാമറാമാന്റെയും അവരുടെ വാഹനത്തിന്റെ ഡ്രൈവറുടെയും പേരില്‍ ജീവനു ഭീഷണിയുണ്ടാക്കി എന്ന കള്ളക്കേസ് റജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇക്കൂട്ടരുടെ തലയില്‍ വെയിലു വന്നില്ല. ചാനല്‍ മുതലാളി പോലും നാവനക്കിയില്ല. ഇപ്പോള്‍ അദ്ദേഹം പറയുകയാണ് ഒരു പോലീസ് ഓഫീസറെ കുടുക്കാന്‍ തന്റെ ജീവനക്കാരെ ഉപയോഗിക്കാന്‍ ശ്രമിച്ചു എന്ന്. അദ്ദേഹത്തിന്റെ തലയില്‍ ‘ഇടത് വെളിച്ചം’ വീശിത്തുടങ്ങിയത്രെ. ഏഷ്യാനെറ്റ് ചാനലിനെതിരെ സഖാക്കള്‍ അവസരം പാര്‍ത്തിരിക്കുമ്പോഴാണ് ഒരു ചാന്‍സ് കിട്ടിയത്. ചാനല്‍ റിപ്പോര്‍ട്ടറെ മാത്രമല്ല വാര്‍ത്ത വായിച്ചയാളെയും വരെ കേസ്സില്‍ പ്രതിയാക്കി. തെളിവ് ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നു. സിദ്ധിക്ക് കാപ്പനു വേണ്ടി തെരുവിലിറങ്ങിയ പത്രക്കാര്‍ പ്രസ്താവനയിലും ചാനലിലെ രോഷപ്രകടനത്തിലും വികാരം ഒതുക്കി അടുപ്പിലെ പൂച്ചയെ പോലെ കിടന്നു. അപ്പോഴും ഇതൊന്നുമല്ല ഇടതുനയമെന്ന ഉറച്ച വിശ്വാസം അവര്‍ മുറുകെ പിടിക്കുകയായിരുന്നു.
യഥാര്‍ത്ഥ ഇടതുപക്ഷ നയം എന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍ സഖാക്കളായ വിജയന്‍, ഗോവിന്ദന്‍, ജയരാജന്‍ സഖാക്കള്‍ തങ്ങളുടെ കയ്യിലുള്ള മരുന്നുകളൊക്കെ പ്രയോഗിച്ചു. കുട്ടി സഖാവ് ആര്‍ഷോയുടെ പരാതിയില്‍ പോലീസിനെക്കൊണ്ട് ശരവേഗത്തില്‍ പത്രക്കാരിയുടെ പേരില്‍ ഗൂഢാലോചനകേസ്സെടുപ്പിച്ചു വിജയന്‍ സഖാവ്. കാരണം അതാണ് സര്‍ക്കാരിന്റെ ഇടതു സമീപനം. പത്രക്കാരി ഗൂഢാലോചന നടത്തി എന്ന് സമര്‍ത്ഥിച്ചു പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സഖാവ്. അത് പാര്‍ട്ടിയുടെ ഇടത് സമീപനം. ഇതുക്കും മീതെ കിടക്കുന്നു ഇ.പി.ജയരാജന്റെ ഇടതു നയം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ നിശ്ചയിച്ച ടി.കെ രാമകൃഷ്ണന്‍ – ഏ.കെ.ബാലന്‍ കമ്മീഷനെ പുല്ലുവില കല്പിക്കാത്ത ജയരാജനെ ഒരു ചുക്കും ചെയ്യാന്‍ പാര്‍ട്ടി തയ്യാറല്ല. അത് ഇടത് സമീപനത്തിന്റെ പരമകാഷ്ഠ. ഇത്രയൊക്കെ ചികിത്സ കിട്ടിയിട്ടും മാധ്യമ മഹാ സിംഗങ്ങളുടെ ഇടതു ജ്വരം ശമിക്കുന്നില്ലെങ്കില്‍ പിന്നെ വിളിക്കേണ്ടത് യച്ചുരി സഖാവിനെയാണ്. എന്നാല്‍ പത്രക്കാരെ കണ്ടപ്പോള്‍ അദ്ദേഹം ഓടിയ സ്ഥലത്ത് പുല്ലുമുളച്ചില്ല എന്നാണ് കേള്‍ക്കുന്നത്.