പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിന്റെ തലേദിവസം മാതൃഭൂമി ദിനപത്രത്തില്‍ ‘വഴിപോക്കന്‍’ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘അല്പത്തരങ്ങളുടെ തമ്പുരാന്‍’ എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതില്‍ നെഞ്ചുപൊട്ടി ഉള്ളുരുകിയ പഴയ ഇടതുപക്ഷ സഹയാത്രികനാണ് ഈ വഴിപോക്കന്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ലേഖനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. സഭ്യവും അസഭ്യവും നിറഞ്ഞ നൂറുകണക്കിന് പ്രതികരണങ്ങള്‍ ഉണ്ടായി. പ്രതികരണങ്ങളില്‍ ഉയര്‍ന്ന ഭാഷയെയോ പരാമര്‍ശങ്ങളെയോ അനുകൂലിക്കുന്നില്ല. ഉദരനിമിത്തം അനായാസം അലസജീവിതം നയിക്കുന്ന, ആരോടും ഉത്തരവാദിത്തമില്ലാത്ത ഏത് വഴിപോക്കനും കയറിയിറങ്ങാനും ആരെയും എന്തും പറയാനുമുള്ള നാലാംകിട മാധ്യമമായി മാതൃഭൂമി അധഃപതിക്കുന്നതില്‍ ദുഃഖമുണ്ട്. അത് രാമന്റെ ദുഃഖത്തെക്കാളും വലിയ ദുഃഖമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അല്പത്തങ്ങളുടെ തമ്പുരാനാണെന്ന അഭിപ്രായം മാതൃഭൂമി മാനേജ്‌മെന്റിന്റേതാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടാവുക സ്വാഭാവികം. കാരണം, ഇത്രയും നീചവും അധമവുമായ പദപ്രയോഗം നടത്തിയിട്ടും അതിനെതിരെ പ്രതികരിക്കാനോ ഇത് മാനേജ്‌മെന്റ് നിലപാടല്ലെന്ന് വ്യക്തമാക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ ഒരുകാര്യം അനിവാര്യമാണ്. കൊട്ടിഘോഷിച്ചു നടത്തിയ മാതൃഭൂമി ശതാബ്ദി ആഘോഷം എന്തിനാണ് ഈ അല്പത്തരങ്ങളുടെ തമ്പുരാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതെന്ന് വായനക്കാരോട് പറയാനുള്ള ബാധ്യത മാതൃഭൂമി മാനേജ്‌മെന്റിനുണ്ട്. അല്ലെങ്കില്‍ ഈ വാക്ക് പിന്‍വലിക്കാനുളള അന്തസ്സും ആര്‍ജ്ജവവും മാതൃഭൂമി കാട്ടണം.
‘ഗാന്ധിയെയും നെഹ്‌റുവിനെയും പോലെ ലോകം ആദരിക്കുന്ന നേതാവായി ഭാവി തന്നെ കരുതണമെന്ന് മോദി അദമ്യമായി ആഗ്രഹിക്കുന്നു.’ ലേഖനത്തിന്റെ ആദ്യവാചകമാണിത്. ലേഖകനായ വഴിപോക്കന്‍ മഹാത്മാഗാന്ധിയുടെ മരുമകനാണെന്ന് കരുതുന്നില്ല. മാതൃഭൂമിയുടെ ഇതുവരെയുള്ള നിലപാടില്‍ മഹാത്മാഗാന്ധി എന്നോ ഗാന്ധിജി എന്നോ ആണ് എഴുതാറുള്ളത്. ക്രിസ്തീയ മതാന്ധത പേറുന്ന, ഇടതുസഹയാത്രികനെന്ന് പരസ്യമായി പറയുന്ന ‘വഴിപോക്കന്റെ’ മോദിയോടുള്ള ചൊരുക്കും ചൊറിച്ചിലും അടുത്ത് തുടങ്ങിയതല്ല. നേരത്തെയും പലതവണ ഇതേരീതിയില്‍ ഈ വഴിപോക്കന്‍ പ്രതികരിച്ചിട്ടുണ്ട്. ദൈനംദിന വാര്‍ത്തകളിലും ഇതേ തരത്തില്‍ നരേന്ദ്രമോദിയെ അപഹസിച്ചിട്ടുണ്ട്. ഗാന്ധിയെയും നെഹ്‌റുവിനെയും ആദരിച്ചതിനേക്കാള്‍, അല്ലെങ്കില്‍ അതിനുമപ്പുറം ഇന്ന് നരേന്ദ്രമോദിയെ ലോകം ആദരിക്കുന്നത് കാണാനുള്ള മനസ്സ് വഴിപോക്കന്റെ അല്പത്തരവും അപക്വമനസ്സും കൊണ്ട് വിഷലിപ്തമായ തൂലികയ്ക്ക് കഴിഞ്ഞില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തേക്കാള്‍ വലുത് എഡ്വിന മൗണ്ട് ബാറ്റണുമായുള്ള പ്രണയമാണെന്ന് കരുതിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദൗര്‍ബല്യം എന്തായാലും നരേന്ദ്രമോദിയുടെ അടുത്തുകൂടി പോയിട്ടില്ല. മൗണ്ട് ബാറ്റന്റെ മകള്‍ പമേല എഴുതിയ പുസ്തകം കാഫ്കയുടെ ആരാധകനായ വഴിപോക്കന്‍ വായിച്ചാല്‍ നല്ലതാണ്. അതുകൊണ്ടുതന്നെ തീര്‍ ച്ചയായും നെഹ്‌റുവിനെക്കാള്‍ മുകളില്‍ തന്നെയാണ് നരേന്ദ്രമോദി എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.
ജി-7 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓട്ടോഗ്രാഫ് ആഗ്രഹിക്കുന്നുവെന്നും അത്രമാത്രം ജനപ്രീതിയാണ് അദ്ദേഹത്തിനുള്ളതെന്നും പരസ്യമായി പറഞ്ഞു. നരേന്ദ്രമോദിയെ അമേരിക്കയിലെ പ്രമുഖ നേതാക്കളും പൗരപ്രമുഖരും കാണാനും സംവദിക്കാനും ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തത് ‘ബോസ്’ എന്നാണ്. സിഡ്‌നിയിലെ സ്റ്റേഡിയത്തില്‍ പരമാവധി ശേഷിയായ 20,000 പേരെ ഉള്‍ക്കൊള്ളിച്ചിട്ടും വീണ്ടും വന്ന അഭ്യര്‍ത്ഥനകള്‍ തനിക്ക് ഉള്‍ക്കൊള്ളാനായില്ല എന്നും അദ്ദേഹം പറഞ്ഞു. പാപ്പുവ ന്യൂ ഗിനിയയിലെ ഗവര്‍ണ്ണര്‍ ജനറല്‍ സര്‍ ബോബ് ദാദെ വിമാനത്താവളത്തില്‍ നരേന്ദ്രമോദിയെ സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാലു തൊട്ട് തൊഴാനാണ് ശ്രമിച്ചത്. ഇതൊക്കെ നരേന്ദ്രമോദി ആസൂത്രണം ചെയ്തതാണെന്നോ പറഞ്ഞു പറയിച്ചതാണെന്നോ പറയാന്‍ അദ്ദേഹത്തെ അല്പത്തരങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിച്ച വഴിപോക്കന് കഴിയുമോ? ലോകരാഷ്ട്രങ്ങള്‍ നരേന്ദ്രമോദിയെ കാണുന്നത് ഇങ്ങനെയാണ്. ഇന്ന് ലോകത്തെ ഏറ്റവും കരുത്തുറ്റ നേതാവ് നരേന്ദ്രമോദിയാണ്. എല്ലാ ലോകരാഷ്ട്രങ്ങളും അദ്ദേഹവുമായുള്ള സൗഹൃദം നിലനിര്‍ത്താനും സൂക്ഷിക്കാനും ആഗ്രഹിക്കുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറഞ്ഞ ഗാന്ധിജിക്കൊപ്പമോ അല്ലെങ്കില്‍ അതിനും അപ്പുറത്തോ അല്ലേ ലോകം മുഴുവന്‍ തല കുനിക്കുന്ന സുശീലം. അതേ, അതാണ് ഈ ഭാരതത്തിനുവേണ്ടി സ്വന്തം ശരീരം പതിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന നരേന്ദ്രമോദി. സംഘത്തിന്റെ പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്നത് ‘സുശീലം ജഗത്യേന നമ്രം ഭവേത്.’, അതിനേക്കാള്‍ വലിയ എന്ത് സന്ദേശമാണ് ലോകത്തിനു മുന്നില്‍ വെയ്ക്കാനുള്ളത്?
വഴിപോക്കന്റെ അടുത്ത ആരോപണം ഡിസ്‌കവറി ഓഫ് ഇന്ത്യ പോലുള്ള ഒരു ഗ്രന്ഥവും മോദിക്ക് എഴുതാനാവുന്നില്ല എന്നാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രിമാരെല്ലാം ഈ തരത്തിലുള്ള എഴുത്തുകാരാവണം എന്ന് ശഠിക്കണോ? കെ.പി. കേശവമേനോനെ പോലുള്ള ഒരെഴുത്തുകാരന്‍ പിന്നീട് മാതൃഭൂമി പത്രാധിപരായിട്ടുണ്ടോ? മാതൃഭൂമി ശൈലിയില്‍ മറ്റുള്ളവരെ വെച്ച് എഴുതിച്ച് സ്വന്തം പേര് വെയ്ക്കുകയും പുരസ്‌കാരം വാങ്ങുകയും ചെയ്യുന്ന തട്ടിപ്പു ശൈലികള്‍ക്ക് നരേന്ദ്രമോദി ഒരിക്കലും നില്‍ക്കില്ല. അതുകൊണ്ടു തന്നെ അദ്ദേഹം വലിയ എഴുത്തുകാരനാവുന്നില്ല. ഒരു ചായക്കടക്കാരന്റെ മകന്‍ എന്ന നിലയില്‍ സാധാരണക്കാരോട് അവരുടെ ഭാഷയില്‍ അദ്ദേഹം സംവദിക്കുന്നുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പ്രധാനമന്ത്രി പണ്ഡിതനും പുസ്തക രചയിതാവും ആയിരിക്കണമെന്ന് ശഠിക്കുന്നതിനേക്കാള്‍ വലിയ അല്പത്തരം വേറെ എന്താണുള്ളത്? ‘ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകള്‍ എന്ന നെഹ്‌റുവിയന്‍ വചനവും മോദിയുടെ പരിധികള്‍ക്കു പുറത്താണ്’ എന്ന് വഴിപോക്കന്‍ വീണ്ടും മോദിയെ വിമര്‍ശിക്കുന്നു. മലയാളത്തില്‍ ഒരു വാചകം ഇംഗ്ലീഷിന്റെ അതിപ്രസരമില്ലാതെ എഴുതാന്‍ കഴിയാത്ത ഈ അല്പജ്ഞാനി കാര്യങ്ങളറിയാതെ മോദി വിരുദ്ധത പ്രചരിപ്പിക്കുകയാണ്. 1961 ല്‍ ഡോ. രാജേന്ദ്രപ്രസാദ് തറക്കല്ലിട്ട നര്‍മ്മദ സരോവര്‍ പദ്ധതി മാതൃഭൂമിയില്‍ തലയില്‍ വെളിവുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പോയി കാണണം. ഇല്ലെങ്കില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ വെബ്‌സൈറ്റെങ്കിലും പരിശോധിക്കണം. 60 വര്‍ഷത്തിനുശേഷം ആ പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് നരേന്ദ്രമോദിയാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കുടിവെള്ളക്ഷാമവും വൈദ്യുതിക്ഷാമവും ഇല്ലാതാക്കാന്‍ കഴിഞ്ഞതും ഈ പദ്ധതിയിലൂടെയാണ്. വഴിപോക്കനെ പോലെ അരാജകവാദികളായ പെയ്ഡ് പരിസ്ഥിതിവാദികളെ അതിജീവിച്ചാണ് 1961 ല്‍ വിഭാവന ചെയ്തതിനേക്കാള്‍ ഉയരം കൂട്ടി അണക്കെട്ട് പൂര്‍ത്തിയാക്കിയത്.
നരേന്ദ്രമോദി പ്രസ്താവനകളിലല്ല ജീവിക്കുന്നത്. ‘പ്രതിമ നിര്‍മ്മാണവും ക്ഷേത്ര നിര്‍മ്മാണവുമാണ് മോദിയുടെ നിലവിലുള്ള ബാക്കിപത്രങ്ങള്‍’ എന്ന വഴിപോക്കന്റെ പ്രയോഗം ഈ ലേഖനം എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് വിലയിരുത്തേണ്ടത്. ഏതാണ്ട് 3,000 കോടി രൂപ ചെലവില്‍ സര്‍ദാര്‍ പട്ടേലിന്റെ സ്മരണയ്ക്കായി ഉയര്‍ത്തിയ ഏകതാ പ്രതിമയുടെ കാര്യമാണ് ഈ അല്പജ്ഞാനി പരാമര്‍ശിക്കുന്നത്. കഴിഞ്ഞവര്‍ഷം താജ്മഹലിനേക്കാള്‍ കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ഏകതാ പ്രതിമ ഇന്ന് ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു. പ്രതിമ നിര്‍മ്മിച്ചതിന്റെ ചെലവിനേക്കാള്‍ കൂടുതല്‍ വരവ് ഉണ്ടായി എന്നുമാത്രമല്ല, 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംവിധാനമായി മാറുകയും ചെയ്തു. പിന്നെ ക്ഷേത്രം, 1526 ല്‍ അയോദ്ധ്യയില്‍, ശ്രീരാമജന്മഭൂമിയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന രാമക്ഷേത്രം തകര്‍ത്ത് മിര്‍ ബഖി ഒരു പള്ളി പണിതതു മുതല്‍ ഹിന്ദുക്കള്‍ നടത്തുന്ന പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് ഉയരുന്ന രാമക്ഷേത്രം. ലക്ഷക്കണക്കിന് ഹിന്ദുക്കളാണ് അതിനുവേണ്ടി മരിച്ചുവീണത്. ഏറ്റവും കുറഞ്ഞത് മലയാളിയായ കെ.കെ.മുഹമ്മദ് നടത്തിയ പഠനമെങ്കിലും മാതൃഭൂമിയിലെ ഇത്തരം അല്പന്മാര്‍ വായിക്കണം. കാഫ്കയും നെരൂദയും മാത്രമല്ല, അതിനുമപ്പുറത്ത് ജനലക്ഷങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കുന്ന, വിശ്വാസത്തിന്റെയും ആരാധനയുടെയും പ്രതീകങ്ങളെ ആരാധിക്കുന്നത് അതിനുവേണ്ടി നിലപാടെടുക്കുന്നത് മോശമാണെന്ന് മാതൃഭൂമിക്കും വഴിപോക്കനും തോന്നിത്തുടങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ പൊതുജനങ്ങള്‍ ആരോപിക്കുന്ന ജിഹാദി ബന്ധം തന്നെയാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. വഴിപോക്കനെ പോലെ നിരവധി മാധ്യമപ്രവര്‍ത്തകരെ വിലയ്‌ക്കെടുത്താണ് ഇന്ന് ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
സിദ്ധാര്‍ത്ഥ് വരദരാജന്റെ വയറും പിന്നെ വിദേശ ഭീകരസംഘടനകളുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചില പ്രസിദ്ധീകരണങ്ങളും ഭാരതത്തെ വിഭജിക്കാനും തകര്‍ക്കാനും ലക്ഷ്യമിട്ടു നടക്കുന്നവരാണ്. വാജ്‌പേയിയുടെ കാലത്ത് പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് നടത്തിയ സുരക്ഷാ ഓഡിറ്റില്‍ ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതില്‍ മാത്രമല്ല, ഭൂകമ്പത്തെ അതിജീവിക്കാന്‍ പോലും പഴയ പാര്‍ലമെന്റ് മന്ദിരത്തിന് കഴിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഒപ്പം സ്ഥലപരിമിതിയും അസൗകര്യങ്ങളും. എല്ലാവരും വന്നാല്‍ സീറ്റ് കിട്ടാത്ത സാഹചര്യം പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ലോക്‌സഭാ സ്പീക്കറായിരുന്ന മീരാ കുമാറും മന്‍മോഹന്‍ സിംഗുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പദ്ധതിയിട്ടത്. 3,000 കോടിയുടെ ആ പദ്ധതി തള്ളിയാണ് 1000 കോടിക്കു താഴെ, വെറും 826 കോടി രൂപയ്ക്ക് ഈ മന്ദിരം പൂര്‍ത്തിയാക്കിയത്. രാമചന്ദ്ര ഗുഹയുടെയും ഇര്‍ഫാന്‍ ഹബീബിന്റെയും ഒക്കെ മോദി വിരുദ്ധത മനസ്സിലാക്കാതെ മോദിക്കെതിരെ എന്തുപറഞ്ഞാലും സദ്യയായി വിളമ്പുന്നവരായി മാതൃഭൂമിയും അതിലെ മാധ്യമപ്രവര്‍ത്തകരും മാറരുത്. ആണത്തമുണ്ടെങ്കില്‍ പേരു വെച്ചുതന്നെ എഴുതണം. അത് വസ്തുനിഷ്ഠമാവുകയും വേണം. ജോര്‍ജ്ജ് ആറാമന്റെ പ്രതിമ മുതല്‍ അടിമത്തത്തിന്റെ പ്രതീകമായ പലതും ദല്‍ഹിയില്‍ നിന്ന് കളമൊഴിയുകയാണ്. അതു കാണുമ്പോള്‍ ചൊറിയുന്നത് സ്വാഭാവികം.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനകം നരേന്ദ്രമോദി എന്തുചെയ്തു എന്നുകൂടി മനസ്സിലാകുമ്പോഴാണ് മറ്റാരെക്കാളും മുന്‍പില്‍ തന്നെയാണ് നരേന്ദ്രമോദി എന്ന് മനസ്സിലാവുക. നികുതി ഏകീകരണത്തിലൂടെ ഭാരതം മുഴുവന്‍ ഒരേ നികുതി സമ്പ്രദായം നടപ്പിലായി. ഇന്നുവരെ ഉണ്ടാകാത്തത്ര വലിയ വളര്‍ച്ചയിലേക്ക് ഈ നികുതി ഉയര്‍ന്നു. നെഹ്‌റു ബാദ്ധ്യതയായി കെട്ടിവെച്ച ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായി. അയോദ്ധ്യ പ്രശ്‌നം പരിഹരിച്ചു. ഡിജിറ്റല്‍വത്കരണത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം അക്കൗണ്ടിലേക്ക് എത്തുന്ന സാഹചര്യമുണ്ടായി. 29.36 ലക്ഷം കോടി രൂപ ഇങ്ങനെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിച്ചു. 309 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ 2016 നുശേഷം നടന്നു. ഭാരതത്തിന്റെ കയറ്റുമതി 770 ദശലക്ഷം അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. 2014 നുശേഷം 54,000 കിലോമീറ്റര്‍ പുതിയ ദേശീയപാതയുണ്ടായി. 74 പുതിയ വിമാനത്താവളങ്ങള്‍, 64 ജിഗാ വാട്ട് സൗരോര്‍ജ്ജ ഉല്പാദന സൗകര്യം, പ്രധാനമന്ത്രി ഭവനനിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ നാലുകോടി പുതിയ വീടുകള്‍, 12 കോടി പുതിയ കുടിവെള്ള പൈപ്പ് കണക്ഷനുകള്‍, 11 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പി എം കിസാന്‍ പദ്ധതിയില്‍ ധനസഹായം, 9.58 കോടി വീടുകളില്‍ ഉജ്ജ്വല്‍ യോജനയുടെ കീഴില്‍ സൗജന്യ പാചകവാതകം, 6.76 കോടി പുതിയ ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍, ഏഴുലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവായി. 600 ദശലക്ഷം കോടി ഡോളറിലേറെ വിദേശനാണ്യവുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഭാരതം എത്തിനില്‍ക്കുന്നു. 2014 ല്‍ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഇന്ന് മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഭാരതം വളര്‍ന്നിരിക്കുന്നു.
ലോകത്തിന്റെ മുന്നില്‍ ഭാരതത്തിന്റെ സല്‍പ്പേര് മാനംമുട്ടെ ഉയര്‍ന്നിരിക്കുന്നു. നെഹ്‌റുവിന്റെ ദുര്‍ബലമായ ചേരിചേരാനയത്തിനു പകരം സാമ്പത്തികമായും സൈനികമായും സാങ്കേതികമായും ഒക്കെ ശക്തിയാര്‍ജ്ജിച്ച ശക്തിമാന്റെ നിലപാടാണ് ഇന്ന് ഭാരതത്തിനുള്ളത്. ആ സാഹചര്യത്തിലേക്ക് ഭാരതത്തെ വളര്‍ത്തിയത് നരേന്ദ്രമോദിയാണ്. മൂന്നുവര്‍ഷം മുന്‍പ് ഇന്ത്യാ വിരുദ്ധനായ ഒരു വ്യക്തി എഴുതിയ ലേഖനം ഉദ്ധരിച്ച് നരേന്ദ്രമോദിയെ അല്പത്തരങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിച്ച മാതൃഭൂമിയേക്കാള്‍ വലിയ അല്പന്മാര്‍ ലോകത്ത് എവിടെയാണുള്ളത്? ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരെ നടത്തിയ ഈ കടന്നാക്രമണത്തിനു പിന്നില്‍ കേരളത്തിലെ സൂക്ഷ്മദര്‍ശിനികൊണ്ടു പോലും കാണാന്‍ കഴിയാത്ത എല്‍.എസ്.ഡി മയക്കുമരുന്നിനേക്കാള്‍ മാരകമായ ലോക് താന്ത്രിക് ജനതാദള്‍ എന്ന ഈര്‍ക്കിലി പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. നേതാവിനെ വീണ്ടും രാജ്യസഭയിലോ ലോക്‌സഭയിലോ എത്തിക്കണം. അതിന് രാജാവിനെ പ്രീണിപ്പിക്കണം. രാജസദസ്സിലെ മോദി വിരുദ്ധ പ്രഭാഷണങ്ങള്‍ക്കു മുന്നൊരുക്കമെന്ന നിലയിലാണ് ഈ ലേഖനം വന്നത്. ഉമ്മന്‍ തലവടി എന്ന നേതാവ് പണ്ടൊരു ജനതാദള്‍ സമ്മേളനത്തില്‍ അന്നത്തെ പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനോട് ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്. മാതൃഭൂമി എന്ന പത്രം ഇല്ലായിരുന്നെങ്കില്‍ അങ്ങൊക്കെ കേരള രാഷ്ട്രീയത്തില്‍ ആരാകുമായിരുന്നു എന്നായിരുന്നു ആ ചോദ്യം. സ്വന്തം രാഷ്ട്രീയാവശ്യത്തിനുവേണ്ടി ഈ ഈര്‍ക്കില്‍ പാര്‍ട്ടിക്കുവേണ്ടി, ഭാരതത്തിന്റെ പരമവൈഭവത്തിനുവേണ്ടി, അനവരതം പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ഇവരൊക്കെയല്ലേ അല്പത്തരങ്ങളുടെ തമ്പുരാന്മാര്‍. അന്തസ്സുണ്ടെങ്കില്‍ മാതൃഭൂമി മോദിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയുക. ഇല്ലെങ്കില്‍ നരേന്ദ്രമോദിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച ശതാബ്ദി ഫലകം നീക്കം ചെയ്യുക. അതാണ് ചെയ്യേണ്ടത്.