അപ്രതീക്ഷിതമായ ഒരു വാര്‍ത്തയായിരുന്നു ഇക്കഴിഞ്ഞ മെയ് 29-ന് രാവിലെ കേള്‍ക്കാന്‍ കഴിഞ്ഞത്. ദീര്‍ഘകാലമായി സംഘപ്രവര്‍ത്തനത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ.ഗോപിയുടെ വിയോഗവാര്‍ത്തയായിരുന്നു അത്. കേട്ട വാര്‍ത്ത ശരിയായിരിക്കരുതേ എന്ന് കരുതി പലരെയും വിളിച്ചുവെങ്കിലും അതെല്ലാം വെറുതെയായി. തലേ ദിവസം നടന്ന നഗര്‍/ഖണ്ഡ് ബൈഠക്കുകളുടെ വൃത്തം കാര്യകര്‍ത്താക്കളുടെ വാട്‌സ്അപ്ഗ്രൂപ്പില്‍ അദ്ദേഹം രാത്രി 11.10ന് അവസാനമായി പോസ്റ്റ് ചെയ്തത് വായിച്ചാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. അടുത്ത ദിവസം ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കേട്ട വാര്‍ത്ത കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. അത് ഉള്‍ക്കൊള്ളാന്‍ ഏറെ സമയമെടുത്തു.
ഒരാഴ്ചമുമ്പ് വിഭാഗ് കാര്യകര്‍ത്താക്കളുടെ ബൈഠക് കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ നടന്നപ്പോഴാണ് അവസാനമായി ഗോപിയെ നേരില്‍ കാണുന്നത്. വരാന്‍ പോകുന്ന വാര്‍ഷിക ബൈഠക്കുകളെക്കുറിച്ചും, ഹിന്ദു സാമ്രാജ്യദിന ഉത്സവത്തെക്കുറിച്ചുമെല്ലാമുള്ള ചര്‍ച്ചയില്‍ എത്ര ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം സംസാരിച്ചത്! ഗോപിയും സംഘവും വ്യത്യസ്തമായിരുന്നില്ല. സംഘം ആഗ്രഹിക്കുന്നിടത്തെല്ലാം എത്തുകയും സ്വയംസേവകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്ത് മടങ്ങുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വിഭാഗിലെ വ്യത്യസ്ത ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോഴെല്ലാം സഹപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചടുലത മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് ജോലി ആവശ്യാര്‍ത്ഥം പോകുന്നതിനുമുമ്പ് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്താണ് വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതല അദ്ദേഹം നിര്‍വ്വഹിച്ചത്. കമ്പനിയുടെ ദീര്‍ഘയാത്രകളോടൊപ്പം സംഘം നിശ്ചയിക്കുന്ന യാത്രകളും കൃത്യമായി നടത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിഭാഗിലെ നാല് ജില്ലകളിലും മാസത്തില്‍ നടക്കുന്ന വര്‍ഗില്‍ എത്തുക എന്നത് ഗോപിക്ക് നിര്‍ബ്ബന്ധമായിരുന്നു. അതിനനുസരിച്ച് തീയതികള്‍ നിശ്ചയിക്കുമായിരുന്നു.
ഒരു പ്രവാസി കാര്യകര്‍ത്താവെന്ന നിലയില്‍ തന്റെ യാത്രകള്‍ യാത്രക്കുവേണ്ടിയുള്ള വെറും യാത്രകളാകരുതെന്നും യാത്രകള്‍ സഫലമാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. കാര്യകര്‍ത്താക്കളുടെ വീടുകളില്‍ താമസിക്കാനും അവരുടെ പ്രയാസങ്ങളും സാധ്യതകളുമെല്ലാം മനസ്സിലാക്കാനും ശ്രമിച്ചു. അതുകൊണ്ടുതന്നെ അവര്‍ക്കെല്ലാം അദ്ദേഹം പ്രിയങ്കരനായ ഗോപിയേട്ടനായിരുന്നു. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ വയനാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും സ്വയംസേവകരെത്തിയിരുന്നു എന്നത് ആ ബന്ധങ്ങളുടെ ഊഷ്മളത എത്രമാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്നു.
പോയസ്ഥലങ്ങളിലെല്ലാം സ്വയംസേവകരെ കാണുക, വിദേശത്തായിരുന്നപ്പോള്‍ പരിചയപ്പെട്ട സ്വയംസേവകരെ അന്വേഷിച്ച് കണ്ടെത്തുക, അവരെ നാട്ടില്‍ സംഘകാര്യങ്ങളില്‍ സക്രിയരാകാന്‍ പ്രേരിപ്പിക്കുക, ഇതെല്ലാം ഗോപിയെന്ന കാര്യകര്‍ത്താവിന്റെ സവിശേഷതകളായിരുന്നു.
‘സംഘസംഘമൊരേജപം ഹൃദയത്തുടിപ്പുകളാകണം സംഘമാകണമെന്റെ ജീവിതം എന്തുധന്യമിതില്‍പരം’ എന്ന വരികളെ അന്വര്‍ത്ഥമാക്കിയ ജീവിതമായിരുന്നു അത്. സംഘകാര്യമല്ലാത്ത ഒന്നിനും ആ ജീവിതയാത്രയില്‍ സ്ഥാനമുണ്ടായിരുന്നില്ല. വൈയക്തികമായ പ്രയാസങ്ങളൊന്നും സംഘപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഒന്നിച്ചുയാത്ര ചെയ്യുമ്പോള്‍ സംസാരത്തിനിടയില്‍ കൂടുതലായി വ്യക്തിപരമായ കാര്യങ്ങള്‍ കടന്നുവരുമ്പോള്‍ വേഗം സംഘകാര്യത്തിലേക്ക് സംസാരത്തെ തിരിച്ചെത്തിക്കുക എന്നതും ഗോപിയുടെ പ്രത്യേകതയായിരുന്നു. പ്രവര്‍ത്തിക്കുന്നതിനിടയില്‍ ചിലപ്പോള്‍ സ്വയംസേവകര്‍ തമ്മിലെന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളോ തര്‍ക്കങ്ങളോ ഒക്കെ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ എല്ലാവരേയും ക്ഷമയോടെ കേള്‍ക്കാനും എല്ലാവരേയും കൂട്ടിച്ചേര്‍ത്ത് പ്രശ്‌നപരിഹാരം കാണാനുമുള്ള അദ്ദേഹത്തിന്റെ സവിശേഷമായ കഴിവും സ്മരണീയമാണ്.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘സക്ഷമ’യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ‘അന്ധത്വ മുക്ത ഭാരത അഭിയാ’ന്റെ ഭാഗമായി തന്റെ നേത്രങ്ങള്‍ ഗോപി ദാനം ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് വെളിച്ചമേകിക്കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ ഇനിയും ജീവിക്കും.
ജീവിതത്തിന്റെ അവസാന നാളുകളില്‍ നിയതിയുടെ നിയോഗമെന്നപോലെ ഗോപിയുടെ സംഘകാര്യത്തിനായുള്ള യാത്രകള്‍ വളരെ വേഗതയിലായിരുന്നു. ശതാബ്ദിയിലേക്ക് കടക്കുന്ന സംഘം മുന്നോട്ടു വച്ചിട്ടുള്ള സംഘടനാ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ കുതിപ്പ് പെട്ടെന്ന് അവസാനിക്കുമെന്ന് ആരും കരുതിയതല്ല. ‘കഠിന കണ്ടകാകീര്‍ണമാര്‍ഗം’ സ്വയം തിരഞ്ഞെടുത്ത് സുഖദുഃഖങ്ങള്‍ പരിഗണിക്കാതെ ഗീതാകാരന്‍ വരച്ചു കാണിച്ച സ്ഥിതപ്രജ്ഞന്റെ ഭാവത്തില്‍ സംഘജീവിതത്തെ ആസ്വദിച്ച് പ്രവര്‍ത്തിച്ച പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ ആത്മാവിന് സദ്ഗതി നല്‍കേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
(ആര്‍എസ്എസ് പ്രാന്ത സഹഗ്രാമവികാസ് പ്രമുഖാണ് ലേഖകന്‍)