കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കളരി എനിക്കൊരു അത്ഭുത ലോകമായിരുന്നു. ബാംഗ്ലൂരമ്മാമന്റെ കയ്യുംപിടിച്ച് ദേശത്തുള്ള കളരിയില്‍ പോയതും വടിപ്പയറ്റു കണ്ടതും ഓര്‍മ്മയുണ്ട്. അമ്മാമനും കുട്ടിക്കാലത്ത് കളരി പഠിച്ചിട്ടുണ്ടത്രെ.
കളരിയെപ്പറ്റി കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നത് മുത്തശ്ശിയാണ്. അമ്മാമനെ പേടിയായതുകൊണ്ട് ഒന്നും അങ്ങോട്ടു ചോദിക്കാന്‍ വയ്യ. പണ്ടുകാലത്ത് ദേശം തോറും കളരികളുണ്ടായിരുന്നു എന്നാണ് മുത്തശ്ശി പറഞ്ഞത്.
”എന്തിനാ മുത്തശ്ശീ കളരി?”
”ദേഹരക്ഷക്കും ദേശരക്ഷക്കും. പണ്ടുകാലത്തും രാജാക്കന്മാര് തമ്മില് യുദ്ധണ്ടാവും. യുദ്ധണ്ടാവുമ്പൊ ഓരോരോ നാടുവാഴിയും രാജാവിന് നായമ്മാരെ അയച്ചു കൊടുക്കണം. പതിനായിരം നായമ്മാര,് ഇരുപതിനായിരം നായമ്മാര്- ഇന്നയിന്ന നാടുവാഴികള് ഇത്രയിത്ര നായമ്മാര് എന്ന് കണക്കുണ്ട്. ഓരോ ദേശത്തുനിന്നും ഇത്രയിത്ര നായമ്മാരെ നാടുവാഴിക്ക് കളരി ഗുരുക്കമ്മാര് അയച്ചു കൊടുക്കണം.
പയറ്റു പഠിച്ചാലും ഉശിരുണ്ടാവില്ല ചില നായമ്മാര്‍ക്ക്. പടക്കു വിളിക്കാന്‍ ആളു വരുമ്പോ തട്ടുമ്പുറത്ത് കേറി ഒളിച്ചിരിക്കും അങ്ങനത്തോര്.”
‘പടക്കു നായര് വിളിച്ചു പോവുമ്പോ എന്റെ കോരപ്പന്‍ പിമ്പില്.
ഇലക്കു നായര് വിളിച്ചു പോവുമ്പോ എന്റെ കോരപ്പന്‍ മുമ്പില്.’
പടക്കു വിളിച്ചാല്‍ ആളെക്കാണില്ല. സദ്യക്ക് വിളിച്ചാലോ ആദ്യത്തെ പന്തിക്ക് ഒന്നാമത്തെ ഇലയുടെ മുമ്പിലുണ്ടാവും ഈ നായര്.
‘ഊണിനു മുമ്പ് പടക്കു പിമ്പ്’ എന്നും ഒരു ചൊല്ലു പറയും പണ്ടുള്ളോര്. പണ്ടുകാലത്ത് നായന്മാരുടെ കുലത്തൊഴിലാണത്രെ പടവെട്ട്. ‘പടപ്പിറ്റേന്ന് പട; മഴപ്പിറ്റേന്നു മഴ’ – ഉണ്ടാവില്ല എന്നാണ് മുത്തശ്ശി പറയുന്നത്. പടവെട്ടുമ്പോ ക്ഷീണം വരും രണ്ടു കൂട്ടര്‍ക്കും. പടപ്പിറ്റേന്ന് പടയില്ലാത്തത് ക്ഷീണം മാറ്റാനാണ്. പണ്ടൊക്കെ നേര്‍ക്കുനേരെ നിന്നാണത്രെ പട വെട്ടുക.
അങ്ങനെയാണത്രെ മഴയുടെ വരവും പോക്കും. ഒരു ദിവസം മഴ നിന്നു പെയ്തൂന്നുവെക്കാ. പിറ്റേദിവസം മഴ പെയ്യില്ല. മഴക്കും വേണ്ടേ വിശ്രമം.
”കേട്ടിട്ടില്ലേ അപ്പൂ, ‘പട പേടിച്ചു പന്തളത്തു ചെന്നപ്പൊ അവിടെ പന്തം കൊളുത്തിപ്പട.’
കഷ്ടപ്പാടോ ആപത്തോ വരുമ്പൊ എവിടക്കാ അപ്പൂ ഓടിപ്പോവ്ാ. എല്ലാം നേരിടണം.
അതിനാണ് ഉശിരു കാണി ക്കേണ്ടത്. പട പേടിച്ച് ഓടി പന്തളത്തു ചെന്നപ്പൊ എന്താ കണ്ടത്? പകലത്തെ പടകഴിഞ്ഞ് രാത്രി പന്തം കൊളുത്തിവെച്ചിട്ടാ പടവെട്ടുന്നത്.”
‘ഒന്നൂല്ലെങ്കില്‍ കുറുപ്പിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്’ എന്നൊരു ചൊല്ലുപറയും മുത്തശ്ശി. കളരി ഗുരുക്കളാണ് കളരിക്കുറുപ്പ്.
”കാലത്തു നേര്‍ത്തേ എണീറ്റു വരണം. കുളിക്കണം. ഭഗവാനെ പ്രാര്‍ത്ഥിക്കണം. പഠിക്കുന്ന കുട്ടികള് അങ്ങനല്ലേ ചെയ്യ്ാ?”
”ഞാന്‍ നേര്‍ത്തേ എണീ ക്കാറുണ്ട് മുത്തശ്ശീ.”
”അതുപിന്നെ മുത്തശ്ശിക്കറി യില്ലെ. അപ്പു മിടുക്കനല്ലെ.
ചില താന്തോന്നിച്ചെക്കമ്മാര് മൂട്ടില് വെയിലടിച്ചാലേ എണീക്കൂ. രണ്ടും മൂന്നും ദിവസം കുളിക്കാതെ നടക്കും. എന്നെങ്കിലും കുളിക്കാന്‍ പോയാലോ വെള്ളത്തിന്ന് കേറില്ല. മദിച്ചു കളിച്ച്, കുളത്തിലെ വെള്ളം കലക്കി, ആ ചെളിയും കൂടി മേത്തുപിടിപ്പിച്ച് കേറിവരും.”
കള്ളുകുടിയന്‍ വാസുവിന്റെ കാര്യവും ‘കുറുപ്പിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്’ എന്നു പറഞ്ഞതുപോലെ യാണെന്നാണ് മുത്തശ്ശി പറഞ്ഞത.്
വാസു എന്നു പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് ആളെ പിടികിട്ടില്ല. കള്ളുകുടിയന്‍ വാസു എന്നു പറയണം. പണിയെടുത്തു കിട്ടുന്നത് മുഴുവന്‍ ഷാപ്പില്‍ കൊടുക്കും. പണിയില്ലാത്ത കാലത്ത് കടം മേടിച്ചും കുടിക്കും. ആരും കടം കൊടുക്കാനില്ലെങ്കില്‍ ഷാപ്പിന്റെ മുമ്പില്‍ പോയി തല ചൊറിഞ്ഞു കൊണ്ടു നില്‍ക്കും. പാവം തോന്നി ആരെങ്കിലും ഒരു കുപ്പി വാങ്ങി ക്കൊടുക്കും.
അങ്ങനെയിരിക്കുമ്പൊ വാസൂന് ഒരു ഉള്‍വിളി ഉണ്ടാവും. വാസു ശബരിമലക്ക് പോവാന്‍ മാലയിടും. മാലയിട്ടാലോ, പിന്നെ അഞ്ചാറു മാസത്തേക്ക്് മാല ഊരില്ല. മാല കഴുത്തിലുള്ള കാലത്തോളം വാസു മദ്യം കൈകൊണ്ടു തൊടില്ല.
വാസു മലയ്ക്കു പോകാറുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നാണ് ആളുകള്‍ പറയുന്നത്.