‘ദ കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തെ സംബന്ധിച്ച് ഉയര്‍ത്തിവിട്ട ഏറ്റവും പ്രധാന ചോദ്യം കേരളം ആരുടേതാണ് എന്നതാണ്. കേരളം എന്നുപറയുന്നത് ഇവിടം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയുടേതാണോ? പ്രതിപക്ഷത്തിരിക്കുന്ന വലതുപക്ഷത്തിന്റേതാണോ? ഏതെങ്കിലും മതത്തിന്റേതോ സംഘടനയുടേതോ ആണോ? കേരളം ആരുടെയും കുത്തകയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും കേരളത്തെ കുറിച്ച് എന്തെങ്കിലും മിണ്ടിയാല്‍ തങ്ങള്‍ അത് സഹിക്കില്ല എന്ന് നെഞ്ചുന്തിക്കൊണ്ട് പറയാന്‍ ഇവിടെ കുറേപേര്‍ ഉണ്ടാവുന്നു. ‘ദ കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ കേരളത്തെ വെടക്കാക്കി കാണിക്കുന്നു; അതിനാല്‍ അത് ഇവിടെ പ്രദര്‍ശിപ്പിക്കരുത് എന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ കുറേപേര്‍ തിട്ടൂരമിറക്കുകയുണ്ടായി. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് അത് കാണാതെയാണ് ഈ പ്രഖ്യാപനം നടത്തിയത്. എതിര്‍പ്പുകളെയൊക്കെ മറികടന്ന് സിനിമ പുറത്തിറങ്ങി. ചിലരുടെ എതിര്‍പ്പുകളും ഭീഷണിയുമുണ്ടായതിനാല്‍ ഭയം കാരണം കുറേ തീയേറ്ററുകള്‍ പടം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് തീരുമാനിച്ചു. എന്നാല്‍ പ്രദര്‍ശനം നടന്ന തീയേറ്ററുകളിലെല്ലാം ഹൗസ് ഫുള്‍. ഭീഷണിയുള്ളതിനാല്‍ മിക്ക സ്ഥലത്തും പ്രദര്‍ശനത്തിന് മുമ്പ് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും മഫ്ടി പൊലീസിന്റെ സാന്നിധ്യവുമൊക്കെയുണ്ടായിരുന്നു. ഞാന്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ തീയേറ്ററില്‍ കാണികള്‍ക്കിടയില്‍ ഹിജാബും പര്‍ദ്ദയും ധരിച്ചവരുമുണ്ടെന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. കാരണം ഈ സിനിമ കാണേണ്ടത് മുസ്ലിങ്ങളാണ്. കേരള സ്റ്റോറി മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും ആഗോളഭീകരവാദത്തിനെതിരാണെന്നും തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ മുസ്ലിങ്ങള്‍ക്കുണ്ട്. ന്യൂനപക്ഷങ്ങളുടെ സംഘടിതവോട്ടില്‍ മാത്രം കണ്ണു നട്ടിരിക്കുന്നവരുടെ ജല്‍പനങ്ങള്‍ക്ക് അവര്‍ വിലകല്‍പിക്കാന്‍ പോകുന്നില്ല.
സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിനെ എതിര്‍ത്തവര്‍ പ്രചരിപ്പിച്ചതു പോലെ കേരളത്തെയോ കേരളത്തിലെ മുസ്ലിങ്ങളെയോ ഇകഴ്ത്തുന്ന ഒന്നും തന്നെ കേരള സ്റ്റോറിയിലില്ല. ‘യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ കഥ’ എന്ന് സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്. കേരളത്തിലെ ഏതാനും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വളരെ ആസൂത്രിതമായി ബ്രെയിന്‍വാഷ് നടത്തിയും പ്രണയക്കുരുക്കില്‍ പെടുത്തിയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുകയും അവരെ സിറിയയിലെയും യമനിലെയും ഐഎസ്ഐഎസ് ഭീകരകേന്ദ്രങ്ങളിലെത്തിക്കുകയും ചെയ്ത യഥാര്‍ത്ഥ സംഭവമാണ് സിനിമയുടെ പ്രമേയം. ഈ സംഭവങ്ങളിലുള്‍പ്പെട്ടവരുടെ കമന്റുകളുള്‍പ്പെടെ (അവരുടെ പേരുകള്‍ മാത്രം മാറ്റിയിട്ടുണ്ട്) സിനിമയുടെ അവസാനഭാഗത്ത് കാണിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി കാസര്‍ക്കോട് ജില്ലയിലെ ഒരു കോളജില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളായെത്തുന്ന മൂന്നുപേരുടെ ജീവിതമാണ് കേരള സ്റ്റോറിയില്‍ പറയുന്നത്. മൂവര്‍ക്കുമൊപ്പം ഹോസ്റ്റലില്‍ മുറി പങ്കിടുന്ന ആസിഫ എന്ന മുസ്ലിം പെണ്‍കുട്ടി, ആഗോളഭീകരവാദികളുടെ കൈയിലെ ഉപകരണമായി പ്രവര്‍ത്തിക്കുകയും തന്റെ സഹപാഠികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ഹീനമായ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു. ആസിഫയുടെ കുത്സിതശ്രമങ്ങള്‍ക്കിരയായി ഇസ്ലാമാവുകയും ഐഎസിന്റെ ഭാഗമാവുകയും ചെയ്ത് സിറിയയിലെത്തി നരകജീവിതം അനുഭവിച്ചെങ്കിലും പിന്നീട് രക്ഷപ്പെട്ട ശാലിനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിലെ നായിക. അവള്‍ക്കൊപ്പം മതതീവ്രവാദത്തിന്റെ ഗൂഢാലോചനയ്ക്ക് ഇരയായ ഗീതാഞ്ജലി എന്ന പെണ്‍കുട്ടി ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടാനാകാതെ സ്വയം ജീവിതമൊടുക്കുന്നു. ഗൂഢാലോചനയുടെ ആദ്യഘട്ടത്തില്‍ തന്നെ അതില്‍ നിന്ന് രക്ഷപ്പെടുകയാണ് നിമ എന്ന മറ്റൊരു പെണ്‍കുട്ടി.
ഐഎസ്ഐഎസ്, അല്‍ഖ്വയ്ദ, ല്ഷകര്‍-ഇ-തോയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധപ്പെട്ടവര്‍ കേരളത്തിലുണ്ടെന്നും അവയുടെ സ്ലീപ്പിങ് സെല്ലുകള്‍ വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ഇന്ത്യയിലെയും കേരളത്തിലെയും ആഭ്യന്തരവകുപ്പുകള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഇരകളാക്കപ്പെട്ടവരെ കുറിച്ചുള്ള വാര്‍ത്തകളും കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ പെണ്‍കുട്ടികളെ ആഗോളഭീകരതയ്ക്കായി വേട്ടയാടാന്‍ ആ സംഘടനകളുപയോഗിച്ച മാര്‍ഗങ്ങളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വച്ച് മാധ്യമങ്ങളും മറ്റും പുറത്തുവിട്ട കാര്യങ്ങള്‍ തന്നെയാണ് ‘ദ കേരള സ്റ്റോറി’യിലെ കഥാഗതിയിലും നാം കാണുന്നത്. കാസര്‍കോട്ടെ കോളജില്‍ പഠിക്കുന്ന മൂന്നുകൂട്ടുകാരെ വലയില്‍ വീഴ്ത്തുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പലതാണ്. തുടക്കത്തില്‍ അവരില്‍ പാപബോധമുളവാക്കുകയാണ് ചെയ്യുന്നത്. ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതിരിക്കുന്നത് പാപമാണെന്ന ബോധ്യം മൂന്ന് പെണ്‍കുട്ടികളിലും ആസിഫ ഉണ്ടാക്കുന്നു. നഗരത്തിലെ മാളില്‍ വച്ച് ഈ പെണ്‍കുട്ടികള്‍ക്ക് നേരെ ഒരു ഗുണ്ടാ ആക്രമണം സൃഷ്ടിക്കുന്നതിന് പിന്നില്‍ ആസിഫയാണ്. അത്തരം ആക്രമണങ്ങള്‍ തടയാന്‍ തങ്ങളുടെ ദൈവത്തിന് (അല്ലാഹ്) മാത്രമേ സാധിക്കുകയുള്ളു എന്നു പറയുന്ന ആസിഫ ഇതരമത ദൈവങ്ങളുടെ കുറവുകളും പോരായ്മകളും അവരുടെ മനസ്സിലേക്ക് കുത്തിയിറക്കുന്നു. ആസിഫയുടെ മറ്റൊരായുധം ഹിജാബാണ്. കേവലം ഒരു വസ്ത്രം എന്ന നിലയില്‍ ഹിജാബിന്റെ സൗന്ദര്യവും സൗകര്യവും ആസ്വദിച്ചറിയാന്‍ മൂവരെയും നിര്‍ബന്ധിക്കുകയാണവള്‍. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ തങ്ങള്‍ പതുക്കെ പതുക്കെ മതഭീകരതയുടെ നിഴലിലേക്ക് നയിക്കപ്പെടുന്നത് അറിയുന്നില്ല. ഹിജാബ് കേവലം ഒരു വസ്ത്രമല്ലെന്നും അതിന് കേവലമായ ഇസ്ലാമികതയുമായി മാത്രമല്ല ബന്ധമെന്നും, ഹിജാബിനെ ചൊല്ലി കര്‍ണാടകത്തിലും ഇറാനിലുമുണ്ടായ കലാപങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനഭാഗത്ത് അഫ്ഗാന്‍ ജയിലില്‍ ഒരു കൊച്ചുപെണ്‍കുട്ടി തടവുകാരിയായ ശാലിനിയുടെ ഹിജാബ് വലിച്ചെടുത്ത് കത്തുന്ന നെരിപ്പോടിലേക്ക് വലിച്ചെറിയുന്ന ഒരു ദൃശ്യമുണ്ട്.
ഇതേസമയത്തു തന്നെ സുന്ദരന്മാരായ പുരുഷ സുഹൃത്തുക്കളെയും ഈ പെണ്‍കുട്ടികള്‍ക്കായി ആസിഫ കണ്ടെത്തുന്നു. പ്രണയാന്ധതയില്‍ തങ്ങളുടെ മതത്തെയും സംസ്‌കാരത്തെയും മാതാപിതാക്കളെയും വരെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് ആ പെണ്‍കുട്ടികളെത്തുന്നു. കാമുകനില്‍ നിന്ന് ഗര്‍ഭിണിയാവേണ്ടി വന്ന ശാലിനി, മതപുരോഹിതരുടെ ഗൂഢാലോചനയെ തുടര്‍ന്ന് മതം മാറി മറ്റൊരാളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയാകുന്നു. മധുവിധുയാത്ര എന്ന വ്യാജേന ശ്രീലങ്കയിലേക്ക് ശാലിനിയെയും കൂട്ടി പോകുന്ന അയാള്‍ അവിടെ നിന്ന് സിറിയയിലേക്ക് ഭീകരപ്രവര്‍ത്തനത്തിനായി അവളെയും കൂട്ടി പോകുകയാണ്. കാമുകന്‍മാര്‍ ചതിപ്രയോഗത്തിലൂടെ ഈ പെണ്‍കുട്ടികളെ ലഹരിക്കും അടിമകളാക്കുന്നുണ്ട്. ഇതിനെയൊക്കെ തന്നെയാണ് നമ്മുടെ നാട്ടില്‍ ലൗ ജിഹാദെന്നും നാര്‍കോട്ടിക് ജിഹാദെന്നും വിളിച്ചുപോരുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ പര്യാപ്തമാണ് സിനിമയിലെ ഈ ഭാഗങ്ങള്‍.
മസ്തിഷ്‌ക പ്രക്ഷാളനം തൊട്ട് ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ക്കുന്നത് വരെയുള്ള ജിഹാദിപ്രവര്‍ത്തനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തവരാണ് കേരളത്തിലുള്ളവര്‍. തങ്ങളുടെ പെണ്‍കുട്ടികളെ ഓര്‍ത്ത് ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ ആ കേട്ടറിവുകളും കണ്ടറിവുകളും ഒരു സിനിമയിലൂടെ പനോരമിക്കായി ദൃശ്യവല്‍ക്കരിക്കപ്പെട്ടു കാണുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ കേരളത്തിലെ അച്ഛനമ്മമാര്‍ കപടമതേതരത്വത്തിന് മുന്നില്‍ മറച്ചുവെക്കുമെന്ന് കരുതാന്‍ കഴിയില്ല. അതിന്റെ തെളിവാണ് എതിര്‍പ്പുകളുണ്ടായിട്ടും കേരള സ്റ്റോറിക്ക് കേരളത്തില്‍ ലഭിച്ച സ്വീകാര്യത.
ഹിന്ദുവോ കൃസ്ത്യാനിയോ ആയ പെണ്‍കുട്ടിയും മുസ്ലിം ആണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന എല്ലാ പ്രണയങ്ങളും തന്നെ ലൗ ജിഹാദിന്റെ ഭാഗമാണെന്ന് ആരും പറയില്ല. എന്നാല്‍ ജിഹാദി ലക്ഷ്യത്തോടെയുള്ള ആസൂത്രിത പ്രണയം ഉണ്ട് എന്ന യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നു എന്നതാണ് ഈ സിനിമയുടെ സാംഗത്യം. നിരവധി മലയാളികള്‍ ഭീകരവാദ ആശയങ്ങളില്‍ ആകൃഷ്ടരായി ഐഎസ്ഐഎസില്‍ ചേരാനായി പോയിട്ടുണ്ടെന്നും അന്യമതസ്ഥരായ സ്ത്രീകള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞത് വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ഇരുവരും മുഖ്യമന്ത്രിമാരായിരിക്കുമ്പോഴാണ്. എത്രപേര്‍ മതംമാറി, എത്രപേര്‍ ഐഎസില്‍ പോയി എന്നതിനൊന്നും കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയിലുമില്ല. ഒരു 32,000 ത്തിന്റെ കണക്ക് മാസങ്ങള്‍ക്ക് മുമ്പിറങ്ങിയ ടീസറിലുണ്ടായതിനെ മുന്‍നിര്‍ത്തിയായിരുന്നു കേരള സ്റ്റോറിക്കെതിരെയുള്ള വ്യാപകവിമര്‍ശനം. കേരളത്തില്‍ നിന്ന് ഐഎസ്ഐസ് എന്ന ഭീകരസംഘടനയിലെത്തിപ്പെട്ടവരെ കുറിച്ച് സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥനോട് വിവരിക്കുന്ന നിമ എന്ന കഥാപാത്രം കേരളത്തില്‍ മുപ്പതിനായിരത്തോളം പെണ്‍കുട്ടികളെ കാണാതായിട്ടുണ്ടെന്നും അവരില്‍ പലരും ഐഎസില്‍ എത്തിപ്പെട്ടിട്ടുണ്ടാകാമെന്നും പറയുന്നുണ്ട്.
അഫ്ഗാന്‍ അതിര്‍ത്തിയിലെയും സിറിയയിലെയും ഭീകരരുടെ പ്രവര്‍ത്തനങ്ങളും അവിടുത്തെ ജീവിതവും ദൃശ്യവല്‍കരിക്കുന്നതില്‍ സംവിധായകന്‍ സുദീപ്തോ സെന്‍ ഏറെ മികവ് കാട്ടി. അതേസമയം, കേരളത്തിന്റെ പശ്ചാത്തലം അവതരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സ്വാഭാവികമായ കേരളീയപരിസരവുമായി യോജിച്ചുപോകുന്നില്ല എന്നത് ഒരു ന്യൂനതയാണ്. സിനിമയുടെ വലിയൊരു ഭാഗം സംഭവങ്ങള്‍ നടക്കുന്നത് കേരളത്തിലായിട്ടും കാസര്‍കോട്, കോഴിക്കോട് എന്നൊക്കെ ബോര്‍ഡുകളില്‍ കാണുന്നു എന്നല്ലാതെ കേരളമെന്ന് തോന്നിപ്പിക്കുന്ന ഒന്നും സിനിമയിലില്ല. കേരളത്തില്‍ നടക്കുന്ന മുസ്ലീം വിവാഹം പോലും ഉത്തരേന്ത്യന്‍ രീതിയിലായതും മുഴച്ചുനില്‍ക്കുന്നു. ഹിന്ദി സിനിമയാണെങ്കിലും കേരളീയരായ കഥാപാത്രങ്ങളെ കൊണ്ട് ഇടയ്ക്ക് മലയാളം സംസാരിപ്പിക്കുന്നതിലും കൃത്രിമത്വം അനുഭവപ്പെട്ടു. ഈ പോരായ്മകളൊന്നും സിനിമയുടെ കാലികപ്രസക്തിയെയും മൂല്യത്തെയും കുറച്ചുകാണിക്കാന്‍ പര്യാപ്തമല്ല. ഇത്തരമൊരു വിഷയം തെരഞ്ഞെടുത്ത നിര്‍മ്മാതാവും സംവിധായകനും തീര്‍ച്ചയായും അസാമാന്യമായ ധീരതയാണ് പ്രകടിപ്പിച്ചത്. എന്തായാലും ‘കേരള സ്റ്റോറി’ മുസ്ലിം മതവിഭാഗത്തിനെതിരാണെന്ന ധാരണ പരത്താനുള്ള കുബുദ്ധികളുടെ ശ്രമം വിജയിച്ചില്ല എന്നത് ആശ്വാസകരമാണ്.
ആഗോള ഭീകരവാദത്തിന്റെ വിഷവിത്തുകള്‍ കേരളത്തിന്റെ മണ്ണിലും കണ്ടെത്തിയപ്പോള്‍ മനംനൊന്തവരാണ് കേരളീയര്‍. എന്നാല്‍, ആ മാരകവിഷത്തിനെതിരെ സംസാരിക്കുന്നതിനും സിനിമയെടുക്കുന്നതിനും ഒരു വിഭാഗമാളുകള്‍ എതിരുനില്‍ക്കുമ്പോള്‍ അന്നുണ്ടായതിനേക്കാളേറെയാണ് ഈ നാടിനെ സ്നേഹിക്കുന്നവരുടെ മനോവേദന. കേരളത്തിന്റെ അവസ്ഥാവിശേഷങ്ങള്‍ വിളിച്ചുപറയാന്‍ കേരളീയരല്ലാത്തവരെങ്കിലും ചിലരുണ്ടായതാണ് ചിലരെ വിഷമിപ്പിക്കുന്നത്. ‘ഇത് കേരളമാണ്’ എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചുകൂവുന്നവരോട് ഒന്നേ പറയാനുള്ളു; കേരളത്തെ കുറിച്ച് നിങ്ങള്‍ പറയുന്നതു പലതും അസത്യവും അബദ്ധവുമാണ്, സധൈര്യം യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നവരെ കേള്‍ക്കാന്‍ കേരളീയര്‍ തയ്യാറായിത്തുടങ്ങിയിട്ടുണ്ട്.