1987 അവസാനമോ 88 ആദ്യമോ തിരുവനന്തപുരത്തെ ഒരു സിനിമാശാലയില്‍ ഒരു സുഹൃത്തിനോടൊപ്പം “Stake Out’ എന്ന ഇംഗ്ലീഷ് ചലച്ചിത്രം കണ്ടിരിക്കുകയായിരുന്നു. ജോണ്‍ ബെന്‍ഥാം (John Bendham) സംവിധാനം ചെയ്ത ആ ചലച്ചിത്രത്തില്‍ ഒരു കുറ്റവാളിയുടെ മുന്‍ കാമുകിയെ നിരീക്ഷിക്കാനായി ക്രിസ്, ബില്‍ എന്നീ പോലീസുകാര്‍ എതിര്‍വശത്തുള്ള വീട്ടില്‍ ഷിഫ്റ്റിന് കാവലിരിക്കുന്നതാണ് ഇതിവൃത്തം. രസകരമായ ഒരു ഹാസ്യചിത്രം. സിനിമ കണ്ടിരുന്നപ്പോള്‍ സുഹൃത്തിനോട് ഈ സിനിമ നമ്മുടെ പ്രിയദര്‍ശന്‍ കണ്ടിരുന്നെങ്കില്‍ കൃത്യമായും മലയാളത്തില്‍ അതേ കഥയുമായി മറ്റൊരു ചിത്രം ഉണ്ടാവും എന്നു തമാശയായി പറഞ്ഞു. അത്ഭുതം 1989-ല്‍ പ്രിയദര്‍ശന്റെ ‘വന്ദനം’ എന്ന പടം വരുന്നു. ചെറിയ ഒരു വ്യത്യാസം മാത്രം സാഡ്‌ലി(Sadly) എന്ന കാമുകിക്കു പകരം കുറ്റവാളിയുടെ മകള്‍. മോഹന്‍ലാലും മുകേഷും ഗിരിജ ഷെട്ടര്‍ എന്ന പെണ്‍കുട്ടിയും അഭിനയിച്ച ചലച്ചിത്രം വലിയ ഹിറ്റായി. പ്രിയദര്‍ശന്‍ ‘Stake Out’ കണ്ടോ ഇല്ലയോ എന്നു നിശ്ചയമില്ല.
ഹെര്‍മന്‍ ഹെസ്സേ നോബല്‍ സമ്മാനം നേടിയ മഹാനായ എഴുത്തുകാരനാണ്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്കു ചെയ്ത സേവനങ്ങള്‍ ഏവര്‍ക്കുമറിയാവുന്ന സംഗതിയാണല്ലോ. ആത്മീയഭാവമുള്ള എഴുത്തുകള്‍ വഴി ലോകം മുഴുവന്‍ അദ്ദേഹം ശ്രദ്ധനേടി. ഹെസ്സെയ്ക്ക് മലയാളത്തിലും ഭാഷാന്തരങ്ങളും ആരാധകരുമുണ്ട്. ‘സിദ്ധാര്‍ത്ഥ’യും ‘സ്റ്റെപ്പന്‍ വുള്‍ഫും മലയാളികള്‍ക്കു പരിചയമുള്ള കൃതികളാണ്. ഈ കഥാകൃത്തിന്റെ “Within and without’ എന്ന തത്വചിന്താപരമായ കഥ വായിച്ചപ്പോള്‍ മലയാളത്തില്‍ ഇതിനോടു സാദൃശ്യമുള്ള കഥകള്‍ ആരും എഴുതിക്കണ്ടില്ലല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്.
ഉണ്ണി ആര്‍. നല്ല കഥാകൃത്തും വലിയ വായനക്കാരനുമാണല്ലോ അദ്ദേഹം ഹെസ്സെയുടെ കഥ വായിച്ചിട്ടുണ്ടോ എന്നറിയില്ല. മാതൃഭൂമിയിലെ (ഏപ്രില്‍ 9-15) ഉണ്ണിയുടെ കഥ ‘തിരുവിളയാടല്‍’ ഈ ജര്‍മ്മന്‍ കഥ പോലെ തന്നെ തത്വചിന്താപരമാണ്. ‘തിരുവിളയാടല്‍’ ഒരു പഴയ തമിഴ് ചലച്ചിത്രത്തിന്റെ പേരാണ്. ശിവാജി ഗണേശന്റെ അഭിനയവും കെ.ബി. സുന്ദരാംബാളിന്റെയും ടി.എം. സൗന്ദരരാജന്റെ യും ഗാനങ്ങളും ഒക്കെക്കൊണ്ടു ധന്യമായ ആ പുരാണ സിനിമ അക്കാലത്തെ വലിയ ബോക്‌സോഫീസ് ഹിറ്റ് ആയിരുന്നു. ഇവിടെ ഉണ്ണിയുടെ കഥയില്‍ വിളയാടുന്നത് ശിവനല്ല മറിച്ച് ശിവന്റെ വലിയ ഭക്തനായിരുന്ന ശ്രീനാരായണഗുരുദേവനാണ്.
ഹെസ്സെയുടെ കഥയില്‍ എഴുതുന്നത് Nothing is without, nothing is within you know the religious meaning of this: God is everywhere. He is in the spirit and also in nature. All is divine Because God is all. Formerly this was called Pantheism’. സായിപ്പ് പാന്‍തീയിസം എന്നു വിളിക്കുന്നത് നമ്മുടെ അദ്വൈതവാദം തന്നെ. ”അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം” എന്നും ”അറിവിലുമേറെയറിഞ്ഞിടുന്നവര്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു…” എന്നുമൊക്കെ ഗുരുദേവന്‍ സൂചിപ്പിക്കുന്നതൊക്കെത്തന്നെയാണ് ഹെസ്സെയുടെ കഥയിലും സൂചിപ്പിക്കുന്നത്. ഉണ്ണിയുടെ കഥയെഴുതാന്‍ ഹെസ്സെ യെ വായിക്കേണ്ടതില്ല. ഗുരുദേവനെ വായിച്ചാല്‍ മതി. എന്നാല്‍ കഥയുടെ സ്വരൂപം സൃഷ്ടിച്ചെടുക്കാന്‍ മുന്‍കാലത്തുള്ള കഥാകൃത്തുക്കളുടെ രചനകളും വായിക്കേണ്ടതായിവരും.
സ്മൃതിക്ഷയം (alzheimer’s disease) എന്നതും dementia എന്നതുമൊക്കെ ഇന്ന് എല്ലാവര്‍ക്കും പരിചിതമായ വാക്കുകളാണ്. വാര്‍ദ്ധക്യത്തില്‍ പ്രശസ്തരായ പലരും ഈ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ ദുരിതങ്ങള്‍ സമൂഹ മധ്യത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. എത്രയോ കഥകള്‍ക്കും കവിതകള്‍ക്കുമൊക്കെ ഈ അവസ്ഥ വിഷയമായിത്തീര്‍ന്നിരിക്കുന്നു. മലയാളത്തില്‍ത്തന്നെ അത്തരം കഥകള്‍ പലതും വായിച്ചിട്ടുണ്ട്. മാതൃഭൂമിയില്‍ എസ്.ആര്‍.ലാലും അതേവിഷയം തന്നെ ആവര്‍ത്തിക്കുന്നു. ‘രണ്ടു സ്‌നേഹിതര്‍’ എന്ന പേരില്‍. ഈ കഥ വായിച്ചപ്പോഴും ചലച്ചിത്രങ്ങള്‍ തന്നെയാണ് ഓര്‍മ്മയിലെത്തുന്നത്. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രവും സുരേഷ് ഗോപിയുടെ ‘വരനെ ആവശ്യമുണ്ട്’ എന്ന മറ്റൊരു സിനിമയും ഈ കഥാകൃത്തിനെ സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ മനഃശാസ്ത്രജ്ഞന്‍ സുരേഷ് ഗോപിയുടെ റിട്ടയേഡ് മേജറിനോട് ഒരു നോട്ടുബുക്കില്‍ എല്ലാം എഴുതി വയ്ക്കാന്‍ ആവശ്യപ്പെടുന്നു. എസ്.ആര്‍.ലാലും അതു തന്നെ ആവര്‍ത്തിക്കുന്നു. സാധാരണ ചില മനശ്ശാസ്ത്രജ്ഞന്മാരും കൗണ്‍സിലര്‍മാരും ക്ലൈന്റുകളോട് അങ്ങനെ പറയാറുണ്ട്. കഥാകൃത്തിന് സിനിമയില്‍ നിന്നും തന്നെയാണത് കിട്ടിയതെന്ന് പറയാനാവില്ല. തന്മാത്ര അല്‍ഷീമേഴ്‌സ് രോഗത്തെ ഇതിവൃത്തമാക്കിയിട്ടുള്ള അസംഖ്യം ചിത്രങ്ങളിലൊന്ന് എന്നേയുള്ളൂ.
ലാലിന്റെ കഥയിലുള്ള പ്രത്യേകത എല്ലാ ഓര്‍മ്മകളും നഷ്ടപ്പെടുന്നില്ല എന്ന സൂചനയാണ്. ഡിമന്‍ഷ്യ പലരിലും പല വ്യതിയാനങ്ങളാണുണ്ടാക്കുന്നത്. വിദൂരമായ ഓര്‍മ്മകളെ നിലനിര്‍ത്തുകയും ഏറ്റവും അടുത്ത കാലത്തുള്ളവയെ ഒഴുക്കിക്കളയുകയുമാണ് പതിവ്. എന്നാല്‍ എല്ലാവരിലും എപ്പോഴും അങ്ങനെതന്നെ ആവണമെന്നില്ല. ചിലരെ മാത്രം ഓര്‍ക്കുകയുമാവാം. മനുഷ്യന്റെ തലച്ചോറെന്ന മഹാത്ഭുതം എങ്ങനെയൊക്കെയാണു പ്രവര്‍ത്തിക്കുക എന്നതിനു ഉറപ്പുകളൊന്നുമില്ല. അന്‍പതുവര്‍ഷം മുന്‍പ് ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന സഹപാഠിയെ തിരിച്ചറിയുമ്പോള്‍ അഞ്ചു കൊല്ലം മുന്‍പ് ഒപ്പം താമസിച്ചയാളെ അന്നു മറന്നുപോയെന്നിരിക്കും. എല്‍.പി. ക്ലാസില്‍ പഠിച്ച കവിതകള്‍ കൃത്യമായി കാണാതെ പറയുന്ന നമ്മള്‍ ഏറ്റവും അടുത്തുകണ്ട ചലച്ചിത്രത്തിലെ ഒരു രംഗംപോലും ഓര്‍ത്തെന്നു വരില്ല. ലാലിന്റെ അല്‍ഷീമേഴ്‌സ് രോഗി പഴയ കാമുകിയെ ഓര്‍ക്കുന്നതിലും അവളോടു മാപ്പു ചോദിക്കുന്നതിലും അത്ഭുതമില്ല.
രണ്ടു കഥകള്‍ കൊടുത്തപ്പോള്‍ മൂന്നു കവിതകള്‍ കൂടി കൊടുക്കാന്‍ ഇത്തവണത്തെ മാതൃഭൂമി ശ്രദ്ധിച്ചിട്ടുണ്ട്. ‘യമുനാകിനാരേപ്യരേകതമ്തര് മോഹനാബിംസുരീബതരേ’ എന്നത് സ്വാതിതിരുനാളിന്റെ ഒരു ഹിന്ദുസ്ഥാനി ഭജനാണ്. ഡോക്ടര്‍ ബാലമുരളീകൃഷ്ണ പീലുരാഗത്തിലുള്ള ഈ കൃതി മനോഹരമായി ആലപിക്കുന്നത് നമ്മേളവരും കേട്ടിട്ടുണ്ട്. അതേ തലക്കെട്ടില്‍ത്തന്നെ സച്ചിദാനന്ദന്‍ പുഴങ്കര കവിത എഴുതിയിരിക്കുന്നു; ‘ജമുനാ കിനാരേ’. ‘സന്ധ്യയോ പടിഞ്ഞാറ് തീയാറിക്കിടക്കുന്നുവെന്ന കാഴ്ച പകരുന്ന പുഴങ്കരയുടെ കവിത മനോഹരം. അര്‍ദ്ധകേകയില്‍ അദ്ദേഹം ഓര്‍മ്മകളുടെ മലര്‍ക്കാലം വീണ്ടും വിരിയിക്കുന്നു. അതില്‍ പഴയ വഴി കാട്ടിയുടെ തൂങ്ങിമരണത്തിന്റെ അസുഖകരമായ പരാമര്‍ശവുമുണ്ട്.
വിശാഖ് എസ്. രാജിന്റെ ‘റിവ്യു’ എന്ന കവിത ന്യൂക്ലിയര്‍ എനര്‍ജിയുടെ ദുരന്തമുഖം ഓര്‍മ്മിപ്പിക്കുന്നു. ചെര്‍ണോബിലും നാഗസാക്കിയും ഹിരോഷിമയും കണ്ടവര്‍ക്ക് അതിനെ അനുകൂലിക്കാന്‍ കഴിയില്ലല്ലോ. ആയിരം ഹിരോഷിമയുടെ ദുരിതമാണല്ലോ ബയോടെക്‌നോളജി ലാബുകളില്‍ നിന്നും പുറത്തുവരുന്ന പുതിയ രോഗാണുക്കള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. പിന്നെന്തു ആണവദുരന്തം! സ്വയം ശവക്കുഴിതോണ്ടുന്ന മര്‍ത്ത്യനെക്കുറിച്ച് എന്തു പറയാന്‍! സെബാസ്റ്റ്യന്റെ ‘വാട്ടര്‍ കളര്‍’ എന്ന കവിതയും നന്നായിരിക്കുന്നു. ‘പുഴയിലെ കുഞ്ഞുതിരകള്‍ക്കു മേലെ പകലിനെ നേര്‍പ്പിച്ചു വരച്ചുകൊണ്ടിരിക്കുന്നു നാലുമണി! സന്ധ്യയെ എത്രയോ കവികള്‍ വര്‍ണിച്ചു കഴിഞ്ഞു. എന്നിട്ടും കവിത ആ വര്‍ത്തനവിരസമാവുന്നില്ല. പുതിയ പുതിയ നിരീക്ഷണങ്ങള്‍. നിര്‍മ്മിത ബുദ്ധി കവിതയെഴുതുമെന്നു ഭയപ്പെടുന്ന ഇക്കാലത്തും പക്ഷേ കവികളുടെ ഭാവനയ്ക്കതിരില്ല. കവി ഹൃദയത്തിനൊപ്പമെത്താന്‍ ഒരിക്കലും ചാറ്റ്ജിപിറ്റിയ്ക്കാവില്ല.
ജപ്പാനു വയസ്സാവുന്നു എന്ന് റാം മോഹന്‍ പാലിയത്ത് പറഞ്ഞാല്‍ മനസ്സിലാവും. കേരളത്തിനും വയസ്സാവുന്നു എന്ന് പറയുന്നത് ചുറ്റുപാടും ഒന്നും കാണാത്തതുകൊണ്ടാണ്. പുസ്തകങ്ങളില്‍ മാത്രം ജീവിച്ചാല്‍പോരാ. ചുറ്റുമുള്ള മനുഷ്യ ജീവിതവും കാണണം. 140 കോടിയിലെത്തി ഒന്നാം സ്ഥാനം പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭാരതത്തിലാണ് കേരളവും. മനുഷ്യന്‍ പുഴുക്കളെപ്പോലെ പെരുകുമ്പോഴും ഇത്തരം ഏട്ടിലെ ചിന്തകളുമായി നടക്കുന്നതു രാജ്യദ്രോഹം തന്നെ.
Jim Rohn അല്ലെങ്കില്‍ Emanuel James Rohn ഒരു അമേരിക്കന്‍ സംരഭകനും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. റോണിന്റെ പേരില്‍ പ്രചരിക്കുന്ന ഉദ്ധരണിയാണ്. “The great gift of human imagination is that it has no limits” എന്നത്. റോണ്‍ പറഞ്ഞില്ലെങ്കിലും ഏവര്‍ക്കുമറിയാം മനുഷ്യഭാവനയ്ക്ക് അതിരുകളില്ലെന്ന്. ഈ അതിരില്ലായ്മയാണ് മഹത്തായ കലാസൃഷ്ടികളുടെ പിറവിക്കു പിറകിലുള്ളത്. അവയൊക്കെ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യജീവിതം എത്രമാത്രം വിരസമായിപ്പോയേനേ.
പല കഥാകൃത്തുക്കളും സൃഷ്ടിച്ചകഥാപാത്രങ്ങള്‍ അവയുടെ സ്രഷ്ടാവിനെക്കാള്‍ പ്രശസ്തമായിത്തീര്‍ന്ന സന്ദര്‍ഭങ്ങളുണ്ട്. മലയാളത്തിലെ ബോബനും മോളിയും മുതല്‍ ഷെര്‍ലക് ഹോംസ് വരെ എത്രയോ കഥാപാത്രങ്ങള്‍. ജയിംസ് ബോണ്‍ഡ്.(I am Fleming)ഫാന്റം, മാന്‍ഡ്രേക് (Lee Falk) പെറിമേസന്‍ Perry Mason-Earl stanely Gardner, റിപ്‌വാന്‍ വിങ്കിള്‍ (Washing to Irving) വേതാളം, വിക്രമാദിത്യന്‍ (സോമദേവഭട്ട്) Father Brown (GK Choslerton) അലാവുദ്ദീന്‍, സിന്‍ബാദ് (അറേബ്യന്‍ കഥകള്‍ – ആയിരത്തൊന്നുരാവുകള്‍ – ഈ കഥാപാത്രങ്ങള്‍ അറബിക്കഥയില്‍ ഉള്ളവയല്ലെന്നും കഥയുടെ ഫ്രഞ്ച് ട്രാന്‍സ്‌ലേറ്റര്‍ ആയിരുന്ന Antonine Galland അറബിക്കഥകളുടെ കൂട്ടത്തില്‍ ചേര്‍ത്തതാണെന്നും പറയപ്പെടുന്നു. അലാവുദ്ദീന്‍ ചൈനീസ് പഴങ്കഥകളില്‍ പെട്ടതാണത്രേ). ഇങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ എഴുത്തുകാരെ പിന്‍തള്ളി ഇന്നും വായനക്കാരുടെ ഹൃദയത്തില്‍ ചേക്കേറിയിരിക്കുന്നു. ജി. ശങ്കരപ്പിള്ളയുടെ തിരുമ്പിവന്താന്‍ തമ്പി എന്ന നാടകത്തില്‍ കഥാപാത്രമായ വേലുത്തമ്പിയും പപ്പുത്തമ്പിയും റോഡില്‍ ഇറങ്ങി നടക്കുന്നതാണ് വിഷയം. ഇതേ രീതിയില്‍ എന്‍.എന്‍.പിള്ള കണക്കു ചെമ്പകരാമന്‍ എന്നൊരു നാടകവും എഴുതിയിട്ടുണ്ട്.
കലാകൗമുദിയില്‍ ബിന്ദു ജഗദീഷ് ‘ഒരു ഡീറ്റെക്ടീവ് നോവല്‍’ (ഏപ്രില്‍ 2-9) എന്ന കഥയിലും കഥാപാത്രങ്ങളെ കഥയ്ക്കു പുറത്തേയ്ക്കു പറഞ്ഞുവിടുന്നു. ‘ഡീ’ എന്നിങ്ങനെ ദീര്‍ഘം എന്തിനാണെന്നറിവില്ല. ഇംഗ്ലീഷ് ഉച്ചാരണത്തില്‍ ‘ഡിറ്റക്ടീവ്’ എന്നിങ്ങനെ ഹ്രസ്വമേയുള്ളൂ. കഥയില്‍ നോവലിസ്റ്റിന്റെ പേര് ചിലയിടങ്ങളില്‍ ‘പ്രവീണ്‍’ എന്നും മറ്റു ചിലയിടങ്ങളില്‍ ‘പ്രവീണ’ എന്നു സ്ത്രീനാമമായും കൊടുത്തിരിക്കുന്നത് പ്രൂഫ് വായനക്കാരന്റെ വികൃതിയാവും. നോവലിസ്റ്റിന്റെ ജീവിതകഥയോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ കഥയും പറഞ്ഞുപോകുന്ന രീതി പുതുമയുള്ളതു തന്നെ. കഥാന്ത്യത്തില്‍ എഴുത്തുകാരനെ ആശുപത്രിയിലേയ്ക്ക് അയച്ചിട്ട് അയാളുടെ വീടുപോലും വിശാല്‍ എന്ന കഥാപാത്രം കൈയേറുന്നു. ഭാവനയുടെ ഇത്തരം അപൂര്‍വ്വ സഞ്ചാരങ്ങള്‍ നമ്മുടെ വായനയെ സമ്പന്നമാക്കുന്നു. കഥാകാരി അഭിനന്ദനം അര്‍ഹിക്കുന്നു.
കലാകൗമുദിയിലെ കവിതാപ്രളയത്തില്‍ നിന്നും ഏതാണ് തെരഞ്ഞെടുക്കേണ്ടതെന്നു സന്ദേഹമുണ്ട്. കൂട്ടത്തിലൊന്ന് ജയറാം വാഴൂരിന്റെ ‘ദശരഥ’മാണ്. കവിതയുടെ അവതരണത്തില്‍ മേന്മയൊന്നുമില്ല. വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രത്തിന്റെ പേരോര്‍മ്മയിലെത്തുന്നുവെന്നു മാത്രം. ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതു വഴിയുണ്ടാവുന്ന ധാര്‍മിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത ആ സിബിമലയില്‍ ചിത്രം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു; ഇവിടെ കവിയും ആ പേരുപയോഗിക്കുന്നു. ‘ദശരഥം’ എന്ന പേര് പിതൃത്വവുമായി ബന്ധപ്പെട്ടാണ് എവിടെയും ഉപയോഗിക്കാറുള്ളത്. കാരണം പുത്രദുഃഖത്താല്‍ തകര്‍ന്നു പോയ ജീവിതമായിരുന്നല്ലോ അയോദ്ധ്യാധിപന്റേത്.
ഇവിടെ ജയറാം വാഴൂരിന്റെ കവിത നേരിട്ട് ദശരഥന്റെ കഥ തന്നെ പറയുന്നു; അദ്ദേഹത്തിന് പുത്രദുഃഖത്താല്‍ മരിക്കാന്‍ ഇടയാക്കിയ ശാപത്തിന്റെ കഥ. അയോധ്യാകാണ്ഡത്തില്‍ ‘ദശരഥന്റെ ചരമഗതി’ എന്ന ഭാഗത്ത് കൗസല്യയോട് ദശരഥന്‍ തനിക്കു കിട്ടിയ ശാപത്തിന്റെ കഥ പറയുന്നുണ്ട്. നൂറിലധികം വരികളില്‍ മഹാരാജാവ് പറയുന്ന വൈശ്യകുമാരന്റെ കഥതന്നെയാണ് കലാകൗമുദിയിലെ കവി പറയുന്നതും. കാകളിയില്‍ എഴുത്തച്ഛന്‍ നിബന്ധിച്ചിരിക്കുന്ന ആ ശയം ഈ കവി വൃത്തരഹിതമായ പദ്യത്തിലാക്കിയിരിക്കുന്നു. അത്രമാത്രം എഴുത്തച്ഛന്റെ വരികള്‍ക്കു വൃത്തവും താളവും നഷ്ടപ്പെടുത്തിയെന്നല്ലാതെ കാര്യമായ മാറ്റമൊന്നും കവി വരുത്തുന്നില്ല. ”മൃഗയാവിവശനായ്” എന്നു എഴുത്തച്ഛനെഴുതിയ സ്ഥാനത്ത് ജയറാം വാഴൂര്‍ ‘മൃഗയാവിലോലം’ എന്നാക്കിയിരിക്കുന്നു. ‘നീയിനി നല്ല ചിത ചമച്ചീടണം’ എന്ന് എഴുത്തച്ഛന്‍. ഈ കവി ”നൃപനീയിവന്നായ് ഒരു ചിതയൊരുക്കുക’! ‘പുത്രശോകത്താല്‍’ എന്നത് പുത്രദുഃഖത്താല്‍ എന്നുമാറ്റിയിട്ടുണ്ട്. കവിതയുടെ അന്ത്യത്തില്‍ ഇന്നത്തെ കേരളത്തെ ദശരഥന്മാര്‍ പാവപ്പെട്ട കുമാരന്മാരെ കൊന്നൊടുക്കുന്ന ഭൂമിയായി കവി അവതരിപ്പിക്കുന്നത് തീര്‍ച്ചയായും നല്ല വിലയിരുത്തലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നയിടം നമ്മുടെ ചെറിയ കേരളമാണല്ലോ. കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെ ന്നു മാത്രമല്ല പ്രതികളാരും ശിക്ഷിക്കപ്പെടുന്നുമില്ല. കവിയുടെ വിലാപം അര്‍ത്ഥപൂര്‍ണമാണ്. പ്രതികരണം നഷ്ടപ്പെട്ടുപോയ കേരളത്തിലെ എഴുത്തുകാരുടെയിടയില്‍ ജയറാം വാഴൂര്‍ ഒരു അപവാദമാണ്.