ആലങ്ങോട്ടുനായരുവീട്ടുകാരുടെ കഥ പറയുകയായിരുന്നു മുത്തശ്ശി.
”ആലങ്ങോട്ടുതറവാട് എട്ടുകെട്ടാണ്. നാലുകെട്ടിന് ഒരു നടുമുറ്റം. എട്ടുകെട്ടാണെങ്കില്‍ രണ്ടു നടുമുറ്റമുണ്ടാവും. ആലങ്ങോട്ടുകാരാണ് ദേശത്തെ അധികാരികള്‍. ഒരു വെട്ടിക്കൊല നടന്നാലും ആലങ്ങോട്ടുനായരുടെ സമ്മതം കൂടാതെ പണ്ടുകാലത്ത് ദേശത്ത് പോലീസുവരില്ല.
ദേശത്തില്‍ പാതി ആലങ്ങോട്ടെ എന്നാണ് ചൊല്ല്. സന്തതിയും സമ്പത്തും നിറഞ്ഞു നില്‍ക്കുന്ന കാലത്ത് നേത്യാരമ്മമാരു തമ്മില്‍ മത്സരിക്കാന്‍ തുടങ്ങി.
സായിപ്പും പട്ടാളോം കടലു കടന്നുപോയപ്പൊ ആലങ്ങോട്ടു കാരുടെ അധികാരിപ്പണിപോയി. ‘പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്‌മനും തടുക്കില്ല’. മത്സരിച്ചു മത്സരിച്ച് എന്തായി? തറവാടും സ്വത്തുക്കളും ഭാഗിക്കാം എന്ന അവസ്ഥയിലെത്തി.”
തറവാട്ടില്‍ താമസിക്കുന്നോരും മാറിത്താമസിക്കുന്നോരും
എല്ലാരുംകൂടി പത്തഞ്ഞൂറ് അവകാശികളാ. താവഴിഭാഗം പോരാ, ആളോഹരിഭാഗം വേണംന്ന് വാശി. തറവാട് പൊളിച്ചടുക്കി. ഭാഗിച്ചു ഭാഗിച്ചു വന്നപ്പൊ ഓരോരുത്തര്‍ക്ക് നാഴി മണ്ണുവീതം കിട്ടി. പെണ്ണുങ്ങള്‍ടെ ഛിദ്രം കൊണ്ട് ആലങ്ങോട്ടുതറവാട് ‘ഉപ്പുവെച്ച നിലം പോലെ’ ആയില്ലെ?”
”ഉപ്പുവെച്ച നിലത്തിന് എന്തുപറ്റും മുത്തശ്ശീ?”
”ഉപ്പുവെച്ച സ്ഥലത്ത് പുല്ലും കൂടി മുളക്കില്ല”