കാലത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് കല എന്ന് പറയാറുണ്ട്. സഫലമായ ഏതൊരു കലാരൂപവും കാലഘട്ടത്തെ ശരിയായി അടയാളപ്പെടുത്തുകയും ഒരുപരിധിവരെ കാലത്തോട് കലഹിക്കുകയും ചെയ്യും. കലയില്‍ എപ്പോഴും സാമൂഹ്യജീവിതത്തിന്റെ പരിച്ഛേദമുണ്ടായിരിക്കും. ഭാവി തലമുറ നേരിടാന്‍ പോകുന്ന അപകടങ്ങള്‍ക്കും അപചയങ്ങള്‍ക്കും നേരെ അത് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കും.
പ്രാചീനകാലം മുതല്‍ തന്നെ ലോകമെമ്പാടും പ്രചാരം നേടിയ കലാരൂപമാണ് നാടകം. സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജനമനസ്സുകളില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതില്‍ നാടകങ്ങള്‍ എക്കാലവും വളരെയധികം വിജയിച്ചിട്ടുണ്ട്. സമകാലിക കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹ്യ വിപത്തുകളിലൊന്നായ ലഹരി ഉപയോഗത്തെ പ്രമേയമാക്കി അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രശാന്ത്ബാബു കൈതപ്രം രചിച്ച് ശ്രീജിത്ത് തണ്ട്രായി അവതരിപ്പിക്കുന്ന ‘വല’ എന്ന ഏകാംഗ നാടകം ലഹരിയുടെ നീരാളിപ്പിടുത്തത്തിനെതിരെ പ്രതിരോധവലയം തീര്‍ക്കുകയാണ്.
കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപഭോക്താക്കളും വില്പനക്കാരുമായി മാറുന്ന വാര്‍ത്തകള്‍ നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഈ ഏകാംഗ നാടകത്തിന്റെ പ്രമേയം പ്രസക്തമാവുന്നത്. ലഹരിക്ക് അടിമയായി ഡീഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ചികിത്സ കഴിഞ്ഞു പുറത്തുവന്ന ആനന്ദ് ഫല്‍ഗുനന്‍ എന്ന കഥാപാത്രവുമായുള്ള മുഖാമുഖത്തില്‍ നിന്നാണ് നാടകത്തിന്റെ കഥാംശം വികസിക്കുന്നത്. മികച്ച ജീവിതസാഹചര്യങ്ങളുള്ള ഒരു കുടുംബത്തില്‍ ജനിച്ച ആനന്ദ് ഫല്‍ഗുനന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ലഹരിക്ക് അടിമപ്പെടുന്നു. അയാളുടെ ബാഗില്‍ നിന്ന് ഒരുദിവസം ലഹരി വസ്തുക്കള്‍ പിടികൂടുന്നു. അതിന്റെ പേരില്‍ അയാളുടെ അച്ഛന്‍ കുറ്റം ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെടുന്നു. അങ്ങനെ ആനന്ദിന്റെ വ്യക്തിജീവിതവും കുടുംബജീവിതവും നാശോന്മുഖമാകുന്നു. തന്റെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്ന വിന്‍സെന്റും ഹരിദാസുമായി ആനന്ദ് ഫല്‍ഗുനന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് സംഗമിക്കുന്നു. അവര്‍ ഇരുവരും എക്‌സൈസ് ഓഫീസറും പോലീസ് ഉദ്യോഗസ്ഥനുമായി മാറിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്കിടെ പൂര്‍ണമായും ലഹരിയുടെ ഉന്മാദത്തില്‍ അകപ്പെട്ടു കഴിഞ്ഞിരുന്ന ആനന്ദ് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടുന്നു. ആനന്ദിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി സുഹൃത്തായ ഹരിദാസ് വെള്ളത്തിലേക്ക് ഇറങ്ങുന്നു. അങ്ങനെ അയാള്‍ മരണപ്പെടുന്നു. പിന്നീട് ലഹരിയുടെ ഉന്മാദത്തില്‍ സ്വന്തം അമ്മയെ ആനന്ദ് ഫല്‍ഗുനന്‍ വെട്ടിക്കൊല്ലുന്നു. ജയിലില്‍ കിടക്കുന്ന അച്ഛന്‍ ഭ്രാന്തനായി മാറുന്നു. ജയിലിലേക്കും ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിലേക്കും ഒക്കെ നീളുന്ന ലഹരിയുടെ ഭയാനകമായ ദുരന്തഫലങ്ങളെ നാടകം ധ്വന്യാത്മകമായി വരച്ചു കാട്ടുന്നു. ഒരാളുടെ ലഹരി ഉപയോഗം മൂലം കുടുംബത്തിലും സമൂഹത്തിലും സംഭവിക്കുന്ന വിപത്തുകളെ ഈ നാടകം കൃത്യമായി അടയാളപ്പെടുത്തുന്നു.
നാടിന്റെ പൈതൃകത്തിലും പ്രകൃതിയുടെ മനോഹാരിതയിലും സംഗീതത്തിന്റെ താളാത്മകതയിലും ലഹരിയും ആനന്ദവും കണ്ടെത്തണമെന്ന സന്ദേശമാണ് നാടകം യുവതലമുറയ്ക്ക് നല്‍കുന്നത്. ‘നമ്മുടെ നാടിനെ തകര്‍ക്കാന്‍ ലഹരിമാഫിയ എങ്ങും വല വിരിച്ചു കഴിഞ്ഞു. ആ വല നമുക്ക് ഒരുമിച്ച് തകര്‍ക്കാം’ എന്ന ആഹ്വാനവുമായാണ് നാടകം പര്യവസാനിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളെയും അവരുടെ ഭാവതീക്ഷ്ണതയെയും കൃത്യമായി പ്രതിഫലിപ്പിക്കാന്‍ നാടക നടനായ ശ്രീജിത്ത് തണ്ട്രായി പ്രദര്‍ശിപ്പിക്കുന്ന അനായാസത തികച്ചും അഭിനന്ദനാര്‍ഹമാണ്. ഇതിനോടകം കലാലയങ്ങളില്‍ ഉള്‍പ്പെടെ നിരവധി വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞ ഈ നാടകത്തിന് ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നത്.