വില്യം ബ്ലേയ്ക്ക് (William Blake) ഇംഗ്ലീഷ് സാഹിത്യത്തിലെ ഉജ്ജ്വലനായ കവിയാണെന്ന് ഇംഗ്ലീഷ് നിരൂപകര്‍ പറയുന്നു. ക്രിസ്ത്യന്‍ തിയോളജിയെ വാനോളം പുകഴ്ത്തുകയും ഫ്രഞ്ച്-അമേരിക്കന്‍ വിപ്ലവങ്ങളെ അഭിനന്ദിക്കുകയും തോമസ് പെയിനിനെ പ്പോലുള്ള (Thomas Paine) പൊളിറ്റിക്കല്‍ ഫിലോസഫേഴ്‌സിനോട് അടുപ്പം പുലര്‍ത്തുകയും ചെയ്ത അദ്ദേഹത്തെ ചിലര്‍ ഭ്രാന്തനെന്നു വിളിച്ചു. വലിയ പെയിന്റര്‍ കൂടിയായിരുന്ന ബ്ലേയ്ക്ക് ജീവിച്ചിരുന്ന കാലത്ത് വലിയ അംഗീകാരമൊന്നും നേടിയില്ല. എന്നാല്‍ പില്‍ക്കാലത്ത് കാല്പനിക കലയുടെയും കവിതയുടെയും കുലപതികളിലൊരാളായി ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ വാഴ്ത്തി. 2022-ല്‍ ബിബിസി എക്കാലത്തേയും മികച്ച 100 ബ്രിട്ടീഷുകാരെ തെരഞ്ഞെടുത്തപ്പോള്‍ ബ്ലേയ്ക്കിന് 38-ാം സ്ഥാനം കിട്ടി. 19-ാം നൂറ്റാണ്ടിലെ മഹാപണ്ഡിതനായിരുന്ന ഡബ്ല്യു.എം. റോസ്റ്റി അദ്ദേഹത്തെ “”Glorious Luminary” എന്നുവിളിച്ചു. ‘ക്രിസ്ത്യാനിറ്റിയുടെ മഹത്വം അത് ക്ഷമകൊണ്ടു കീഴടക്കുന്നു'(The glory of christianity is to conquer by forgiveness) എന്നതാണെന്നു പറഞ്ഞ ബ്ലേയ്ക്ക് കൂടുതല്‍ സ്വീകാര്യനാകാന്‍ കാരണം അദ്ദേഹത്തിന്റെ ആത്മീയഭാവമായിരിക്കാം – ഒരു നോണ്‍ ക്രിസ്ത്യന്‍ ആയ അന്യഭാഷക്കാരന് ബ്ലേക്കിന്റെ കവിതയില്‍ വലിയ മഹത്വം കണ്ടെത്താനാവുമോ എന്ന് സംശയമുണ്ട്.
ബ്ലേയ്ക്കിന്റെ ഏറ്റവും മഹത്തായ കവിതയായി കൊണ്ടാടുന്ന”The tiger’ ഈ ലേഖകന്റെ വായനയെതെല്ലും ഉത്തേജിപ്പിച്ചിട്ടില്ല. ഈ സത്യം തുറന്നു പറഞ്ഞാല്‍ ഡാനിഷ് ഫെയറി സ്റ്റോറി ടെല്ലറായിരുന്ന ഹാന്‍സ് ക്രിസ്റ്റിയന്‍ ആന്റേഴ്‌സന്റെ(Hans Christian Anderson) The Emperor’s New Clothes(ചക്രവര്‍ത്തിയുടെ പുതിയ വസ്ത്രങ്ങള്‍, മലയാളത്തില്‍ വിഡ്ഢി വേഷം കെട്ടിയ രാജാവ്) എന്ന കഥയിലെ സദസ്യരെപ്പോലെ വിഡ്ഢിയായി കണക്കാക്കപ്പെടുമോ എന്ന് കരുതി ഇല്ലാത്ത വസ്ത്രത്തിന്റെ മഹത്വം പ്രഘോഷിക്കുവാന്‍ വയ്യ. ബ്ലേയ്ക്കിന്റെ കവിതയില്‍ വലിയ മഹത്വമെന്നും ഇതെഴുതന്നയാളിനു കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ക്രിസ്തുമതത്തിന്റെ മേന്മ എടുത്തുകാണിക്കുന്നുവെന്നല്ലാതെ കവിതയില്‍ കാര്യമായി എന്തെങ്കിലുമുണ്ടെന്നു പറയാന്‍ വയ്യ. പക്ഷെ അദ്ദേഹം ഒരു ഫിലോസഫറാണ.് “”If the doors of perception were cleansed Everything would appear to man as it-infinite” എന്നു പറഞ്ഞാല്‍ അതില്‍ ഭാരതീയന്റെ മായാവാദമുണ്ട്. ”കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍” എന്ന പൂന്താനം ലളിതമായി പറഞ്ഞ ആ തത്വവിചാരം ബ്ലേയ്ക്കിലും ഉണ്ട്.
മാതൃഭൂമിയില്‍ (മാര്‍ച്ച് 26 – ഏപ്രില്‍ 1) സന്തോഷ് ഏച്ചിക്കാനം എഴുതിയിരിക്കുന്ന കഥ കടുവയെക്കുറിച്ചാണ്. ‘ദേശീയമൃഗം’ എന്ന കഥ സന്തോഷിന്റെ മറ്റു കഥകളുടെ നിലവാരം പുലര്‍ത്തുന്നുണ്ടെന്നു പറയാനാവില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ കഥ ‘ബിരിയാണി’ എഴുതിയതു വഴി പുതിയകാലത്തെ ഏറ്റവും ഉന്നതനായ ചെറുകഥാകൃത്ത് എന്ന സ്ഥാനം സന്തോഷ് സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന സന്തോഷിന്റെ ശൈലി ഈ കഥയിലുമുണ്ട്. ‘അടുത്ത നിമിഷം തന്റെ മുഖത്തുനിന്നും കോടയുടെ ശവക്കോടി വലിച്ചുമാറ്റിക്കൊണ്ട് നായര്‍ മഹേഷിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു’ എന്നെഴുതിയിതില്‍ ‘കോടമഞ്ഞിന്റെ ശവക്കോടി’ ഒരു കവിയെ അനുസ്മരിപ്പിക്കുന്ന പ്രയോഗമാണ്.
അപ്രായോഗികമായ പരിസ്ഥിതി നിയമങ്ങളും മൃഗസ്‌നേഹവും ‘അശാസ്ത്രസാഹിത്യ പരിഷത്തും’ ഒക്കെക്കൂടിച്ചേര്‍ന്ന് കേരളം മനുഷ്യനു ജീവിക്കാന്‍ കൊള്ളാത്ത പ്രദേശമായി മാറിയിരിക്കുന്നു. മനുഷ്യ ജീവനേക്കാള്‍ കടുവയെ സ്‌നേഹിക്കുന്ന ഈ കഥയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ സുരേന്ദ്രന്‍നായര്‍ കേരളത്തിന്റെ പൊതുബോധത്തിന്റെ കൂടി പ്രതിനിധിയാണ്. ‘എനിക്ക് കടുവയെ കാണുന്നതെന്നു പറഞ്ഞാല്‍ കടലുകാണുന്നതുപോലെയാ കണ്ടാലും കണ്ടാലും മതിയാവില്ല’ എന്നു പറയുന്ന സുരേന്ദ്രന്‍ നായര്‍ മനുഷ്യജീവനു തെല്ലും വില കല്പിക്കുന്നില്ല, കടുവയുടെ ഭക്ഷണമായിത്തീരുന്ന ആടിന്റെ ജീവനും അയാള്‍ക്കു നിസ്സാരം തന്നെ. കടുവ അസാധാരണ ഗാംഭീര്യമുള്ള ജീവി തന്നെ. അതാണ് ബ്ലേയ്ക്ക്
“”Tyger Tyger, burning bright
In the forests of the night
What imortal hand or eye
Could frame thy fearful Symmetry”
(Tiger, middle Englishല്‍ tyger എന്നായിരുന്നു എഴുതിപ്പോന്നത്)
രാത്രിയുടെ വനങ്ങളില്‍ ജ്വലിക്കുന്ന തീക്കാഴ്ചയായി കടുവയെ കണ്ടപ്പോള്‍ ഏത് അനശ്വരമായ കൈകളാണ് ഈ ഭീകരമായ സമമിതിയുണ്ടാക്കിയതെന്ന് കവി അതിശയിച്ചു ((Symmetry എന്ന പദത്തിന് സമമിതി എന്ന തര്‍ജ്ജമ അപര്യാപ്തമാണ് രൂപകല്പന എന്നു പറയുന്നതാവും കുറച്ചുകൂടി അനുയോജ്യം). അതേ അതിശയമാണ് സന്തോഷിന്റെ കഥാപാത്രം സുരേന്ദ്രന്‍ നായര്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമുള്ളത്. അതുകൊണ്ടുതന്നെ കടുവ കൂട്ടില്‍ കിടക്കുന്നത് അയാള്‍ക്കു സഹിക്കാനാവുന്ന കാര്യമല്ല. മനുഷ്യനെ കടുവ കടിച്ചുകീറി കൊല്ലുന്നതില്‍ അയാള്‍ക്കു വലിയ വേദനയൊന്നുമില്ല. കടുവയുടെ തലയെടുപ്പിന്റെ ആരാധകനാണയാള്‍.
വന്യജീവികളെ സംരക്ഷിക്കേണ്ടതു തന്നെ. എന്നാല്‍ ആദിവാസികളുടെയും പാവം കര്‍ഷകത്തൊഴിലാളികളുടെയും ജീവനു കാട്ടുപുല്ലിന്റെ വിലപോലും കല്പിക്കാത്ത പ്രകൃതിസ്‌നേഹികളോട് ഐക്യദാര്‍ഢ്യപ്പെടാന്‍ എനിക്കു കഴിയുന്നില്ല. ഒരു മനുഷ്യസ്‌നേഹി ആയതുകൊണ്ടാവണം സന്തോഷ് ഏച്ചിക്കാനത്തിനും അത് കഴിയുന്നില്ല. അതാണ് ഇങ്ങനെയൊരു കഥയെഴുതാന്‍ സന്തോഷ് മുതിര്‍ന്നത്. ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. ‘വല്ലവന്റേയും അമ്മച്ചിക്കു ഭ്രാന്തുവന്നാല്‍ കാണാന്‍ കൊള്ളാം. സ്വന്തം അമ്മച്ചിക്കുവന്നാലോ… ‘പ്രകൃതിസ്‌നേഹികള്‍ പാവം ആദിവാസികളെ ആന ചവിട്ടിയരയ്ക്കുന്ന വാര്‍ത്ത കാണുമ്പോള്‍ ശ്രദ്ധിക്കുന്നതുപോലുമില്ല. ആനയുടെ അവകാശങ്ങള്‍ക്കു വേണ്ടി അവര്‍ ഘോരഘോരം പ്രസംഗിക്കുന്നു. എന്നാല്‍ ആനയുടെ കാല്‍ക്കീഴില്‍ അമരുന്നത് അവര്‍ തന്നെയാണെന്നു വന്നാലോ? കടുവയെപ്പോലെ കൂട്ടിനുള്ളില്‍ കിടക്കേണ്ടിവരുന്ന സുരേന്ദ്രന്‍നായര്‍ അപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അപ്പോഴും അയാള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല.
മനുഷ്യജീവനുകള്‍ ബലികൊടുത്തുകൊണ്ടുള്ള വന്യജീവിസ്‌നേഹത്തിനെതിരേയുള്ള ഒരു തുറന്നയുദ്ധമൊന്നുമല്ല ഏച്ചിക്കാനത്തിന്റെ കഥ. എന്നാല്‍ അതിന്റെ പരോക്ഷ സൂചകള്‍ കഥയില്‍ ഉണ്ടുതാനും. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും കാണാതെ വിദേശത്തുനിന്നു കിട്ടുന്ന നക്കാപ്പിച്ചയില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന നമ്മുടെ നാട്ടിലെ പരിസ്ഥിതി പ്രേമികള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ ഇരയാണ് ഈ കഥയിലെ ഫോറസ്റ്റ് ഓഫീസറും. മനുഷ്യരുടെ അവകാശങ്ങള്‍, കൃഷി, വൈദ്യുതോല്‍പ്പാദനം, രാജ്യവികസനം എന്നിവ കൂടി കണക്കിലെടുക്കുന്ന പ്രയോഗികമായ പരിസ്ഥിതിവാദവും മൃഗസ്‌നേഹവും മാത്രമേ പാടുള്ളൂ. കേരളത്തില്‍ ഇന്നു കാണുന്ന തരത്തിലുള്ള ഭ്രാന്തന്‍ പരിസ്ഥിതിവാദം കൊണ്ട് ആര്‍ക്കും പ്രയോജനമൊന്നുമില്ല. തീരദേശത്ത് എന്തു പരിസ്ഥിതി ദൗര്‍ബ്ബല്യമാണ് നമ്മുടെ നാട്ടിലെ പ്രകൃതി സ്‌നേഹികള്‍ കാണുന്നത്. തീരദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കടലാക്രമണ സാധ്യതയെ കുറയ്ക്കുകയേയുള്ളൂ. അവിടെയുള്ള നിര്‍മ്മിതികളെ ഇടിച്ചുതള്ളുന്നത് നാടിനു വലിയ നഷ്ടമാണുണ്ടാക്കുന്നത്. പ്രകൃതി സ്‌നേഹം പ്രായോഗികമാവണം. സന്തോഷും അതുതന്നെയാണു പറഞ്ഞുവയ്ക്കുന്നത്.
‘ഏലി ഏലി ല്മാശബക്ഥാനി’ എന്നത് യേശുവിന്റെ നിലവിളിയാണ്. അരാമിക് (Aramic) ഭാഷയിലുള്ള ഈ വാക്യത്തിന്റെ അര്‍ത്ഥം”My God My God Why hast Thou forsaken me?’ എന്നാണെഴുതിയിരിക്കുന്നത്. എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ടാണ് നീയെന്നെ കൈവിട്ടത്? എന്ന് മലയാളീകരിക്കാം. ബൈബിളില്‍ മത്തായിയുടെ സുവിശേഷം 27-ാം അദ്ധ്യായത്തില്‍ 46-ാം സൂക്തമായി ഈ വരികള്‍ ചേര്‍ത്തിരിക്കുന്നു (മറ്റു ചില ബൈബിളുകളില്‍ അദ്ധ്യായത്തിനും മറ്റും വ്യത്യാസമുണ്ട്). ഈ വാക്യത്തെ പ്രയോജനപ്പെടുത്തി മാതൃഭൂമിയില്‍ കണിമോള്‍ ‘ഏലീ ഏലീ’ എന്ന കവിത എഴുതിയിരിക്കുന്നു. എല്ലാവര്‍ക്കും പരിചയമുണ്ട് എന്നു കരുതിയാവാം കവി ഈ വാക്യത്തിന്റെ അര്‍ത്ഥമൊന്നും അടിക്കുറിപ്പായി ചേര്‍ത്തിട്ടില്ല. എല്ലാവരും ബൈബിള്‍ വായിച്ചിട്ടുണ്ട് എന്ന ധാരണയുടെ അടിസ്ഥാനത്തിലാവണം അതൊന്നും ചേര്‍ക്കാത്തത്.
യേശുവിന്റെ അന്ത്യനിമിഷങ്ങളെ കാവ്യവല്‍ക്കരിക്കുന്ന നൂറുകണക്കിനു കവിതകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. വള്ളത്തോള്‍, എം.പി.അപ്പന്‍ എന്നിവരും നാലാങ്കല്‍ കൃഷ്ണപിള്ള, കെ.വി. സൈമണ്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, സിസ്റ്റര്‍ മേരിജോണ്‍ തോട്ടം തുടങ്ങി അത്രയൊന്നും പ്രശസ്തരല്ലാത്ത നൂറുകണക്കിനുപേര്‍ യേശുവിന്റെ കുരിശാരോഹണം കവിതയിലാക്കിയിട്ടുണ്ട്.
”ആഹന്ത കുരിശില്‍ത്തന്‍ പൂവല്‍മെയ്
തറയ്ക്കപ്പെട്ടാകുലാത്മാവായ് കിടക്കുന്നൊരീ
സമയത്തും സ്‌നേഹശീലനാംഭവാ നീശനോ-
ടപേക്ഷിക്കുന്നതീകടും കൈചെയ്‌തോര്‍ക്കു
മാപ്പുനല്‍കുവാന്‍ മാത്രം” എന്നെഴുതിയത് നാലാങ്കല്‍ കൃഷ്ണപിള്ളയാണെന്നു തോന്നുന്നു (ഓര്‍മയില്‍ നിന്നെഴുതുന്നത്). ആ വരികളേക്കാള്‍ വലിയ മെച്ചമൊന്നും കണിമോളുടെ കവിതയിലില്ല. എന്നാല്‍ തന്റെ വകയ്ക്ക് ഈ കവിയും സമൂഹത്തിന് ഒരു ‘പാര’ വയ്ക്കുന്നുണ്ട്.
കണിമോള്‍ സ്വന്തം ഭാവനാവിലാസം കൊണ്ട് പൊതുസമൂഹത്തിന്റെ നേര്‍ക്കു എയ്തു വിടുന്ന പ്രസ്തുത ‘പാര’ ഇതാണ് ”കുത്തഴിചിട്ടു, പാപീ, നിഷ്ഠൂരന്‍, കള്ളന്‍, കാട്ടുനായ് ജനിപ്പിച്ച വേട്ടുവന്‍, കറുത്തവന്‍” യേശു കറുത്തവനും താഴ്ന്നജാതിക്കാരനും ആണെന്നാണ് വിവക്ഷ. എന്നാലതു സത്യമാണോ? അല്ലേയല്ല! യേശു ജൂതനായിരുന്നു. അതുകൊണ്ടു തന്നെ കറുത്തവനല്ല. ലോകത്ത് മൈക്കല്‍ ആഞ്ജലോ തുടങ്ങി ഒരു ചിത്രകാരനും യേശുവിനെ കറുത്തവനായി വരച്ചിട്ടില്ല. കാരണം ജൂതന്മാരാരും കറുത്തവരല്ല. ക്രിസ്തു ജീവിച്ചിരുന്നതായി ആദ്യകാല ചരിത്രകാരന്മാര്‍ അംഗീകരിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരുന്ന ആള്‍ തന്നെയാണെന്ന് ഒരു കൂട്ടം ചരിത്രകാരന്മാര്‍ വാദിക്കുന്നു. പക്ഷേ അവരാരും യേശുവിനെ കറുമ്പനായി കാണുന്നില്ല. ജൂതന്മാരുടെ ഇടയിലുള്ള ആശാരിയായിരുന്ന യേശു വെളുത്ത നിറക്കാരനായിരുന്നു. അതുകൊണ്ട് ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും അദ്ദേഹത്തെ പ്രതിനിധീകരിച്ചവരെല്ലാം വെള്ളക്കാരാണ്, യേശു വധിക്കപ്പെട്ടത് ജാതിയുടെ പേരില്‍ അല്ല. അക്കാലത്തെ പുരോഹിതന്മാര്‍ക്കെതിരെ നിലപാട് എടുത്തതിന്റെ പേരില്‍ ആണ്. അക്കാര്യങ്ങളൊക്കെ മറച്ചു വച്ച് ക്രിസ്തുവിനെ കറുമ്പനാക്കാന്‍ ശ്രമിച്ചത് സത്യനിഷേധവും ക്രിസ്തുമതത്തോടുള്ള അവഹേളനവുമാണ്. ആ മതക്കാര്‍ ഈ കവിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങട്ടെ!
ആലങ്കോട് ലീലാകൃഷ്ണന്റെ മാതൃഭൂമിക്കവിത ‘അവസ്ഥാന്തരങ്ങള്‍’ ഹൃദ്യം തന്നെ.
”ചേതോഹരങ്ങളാം സന്ധ്യകള്‍ക്കപ്പുറം
ഏതോ വിഷാദാര്‍ദ്ര രാത്രികള്‍ക്കക്കരെ
ഏകാന്തജീവന്റെ ചുണ്ടിലര്‍പ്പിച്ചതാം
ചോരപൊട്ടുന്നകിനാവാണു ജീവിതം”
നല്ല വരികള്‍. കാകളിയുടെ ലയഭംഗികളൊക്കെ ആവാഹിച്ച എഴുത്ത്.
”നോക്കുക ദൂരെയുഷസ്സിന്റെ രേഖകള്‍
കേള്‍ക്കുക പക്ഷികള്‍ പാടുന്ന കീര്‍ത്തനം.
അത്രനിരാനന്ദ രാത്രികള്‍ക്കപ്പുറ-
ത്തെത്താതിരിക്കില്ല പൂര്‍ണ്ണ ജീവോദയം”
കവിയുടെ പ്രതീക്ഷ അസ്ഥാനത്താവാതിരിക്കട്ടേ!
ഭൂജംഗം എന്നാല്‍ പാമ്പ്, ഭുജഗം എന്നാലും അതുതന്നെ പ്രയാതം എന്നാല്‍ പോകുന്നത്, പൊയ്‌പോയത്, ആക്രമണം എന്നൊക്കെയാണര്‍ത്ഥം. ഭുജംഗപ്രയാതം എന്നാല്‍ പാമ്പിനെപ്പോലെ പോകുന്നത് എന്നര്‍ത്ഥം. ഇതൊരു വൃത്തമാണ.് ‘യകാരങ്ങള്‍ നാലോ ഭൂജംഗപ്രയാതം’ എന്നാണ് സാധാരണ ലക്ഷണം പറയുന്നത്. ഒരു വരിയില്‍ 12 അക്ഷരം വീതം വരുന്ന ജഗതിവിഭാഗത്തില്‍ വരുന്ന സംസ്‌കൃതവൃത്തമാണ് ഭൂജംഗപ്രയാതം. അധികമാരും ഈ വൃത്തം ഉപയോഗിച്ചു കാണാറില്ല. എന്നാല്‍ മാതൃഭൂമിയില്‍ താരാനാഥ് എന്ന കവി കിളിമഞ്ചാരോ എന്ന കവിതയില്‍ ഈ വൃത്ത പരീക്ഷണം നടത്തുന്നു. ഇപ്പോള്‍ വൃത്തത്തെ ആരും കാര്യമായെടുക്കുന്നില്ലല്ലോ! അപ്പോഴും ഇങ്ങനെയൊരു ശ്രമം നടത്താന്‍ തയ്യാറായ കവിയെ അഭിനന്ദിക്കുന്നു. വൃത്തത്തെ അവഗണിക്കുന്ന നമ്മുടെ ഭാഷാപഠനരീതി ശുദ്ധ വിഡ്ഢിത്തമാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും വൃത്തമുണ്ടെങ്കിലും നമ്മുടേതുപോലുള്ള വൈപുല്യം അക്കാര്യത്തില്‍ അവര്‍ക്കില്ല. വൃത്തത്തേക്കാള്‍ അവര്‍ പ്രാസത്തെ പരിഗണിക്കുന്നു. നമ്മള്‍ പ്രാസം പഴഞ്ചന്‍ ഇടപാടെന്നു പറഞ്ഞ് ഏതാണ്ടു പൂര്‍ണ്ണമായും തിരസ്‌ക്കരിച്ചിരിക്കുന്നു. അന്ത്യപ്രാസം (End Rhyme) ഇല്ലാതെ സായിപ്പിന് ഇപ്പോഴും കവിതയില്ല. ഗദ്യ കവിതയൊക്കെയുണ്ടെങ്കിലും ഇപ്പോഴും എന്‍ഡ് റൈം ഉപയോഗിക്കുന്ന കവികള്‍ ധാരാളം അവിടെയുണ്ട്.
‘കിളി മഞ്ജാരോ’ ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ്. ഒരു കാലത്ത് അഗ്നിപര്‍വ്വതമായിരുന്ന അത് ഇപ്പോള്‍ നിര്‍ജ്ജീവമാണ്. ധാരാളം സാഹിത്യകൃതികള്‍ക്കു വിഷയീഭവിച്ചിട്ടുള്ളതാണ് ഈ പര്‍വ്വതനിര. ഹെമിങ്ങ്‌വേയുടെ ചെറുകഥ ‘The snosof Kilimanjaro’ അക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു. ഹെമിങ്‌വേയുടെ കഥ നമ്മെ അതിശയിപ്പിക്കുന്നവിധം മനോഹരമാണ്. ഏകാന്തതാബോധം, മരണഭയം, നിരര്‍ത്ഥകതാബോധം ഇതൊക്കെ വായനക്കാരില്‍ ജനിപ്പിക്കുന്ന മറ്റൊരു കഥയും ഇതിനുതുല്യമായില്ല. താരാനാഥിന്റെ കവിതയില്‍ ആ പേരു മാത്രമേയുള്ളൂ. കിളി മഞ്ജാരോയുമായി അതിന് ബന്ധമൊന്നുമില്ല. ഒരു പക്ഷേ ഹെമിങ്‌വേയുടെ കഥ വായിച്ചശേഷം അതിനെ അനുകരിക്കാന്‍ നടത്തിയ ശ്രമമാണോ താരാനാഥിന്റേത് എന്നു സംശയിക്കണം.