- നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)
- ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)
- ഫലസിദ്ധി (ശ്രീകൃഷ്ണകഥാരസം 3)
- നിഷ്‌ക്കളങ്ക സ്‌നേഹം (ശ്രീകൃഷ്ണകഥാരസം 12)
- അഘാസുരവധം (ശ്രീകൃഷ്ണകഥാരസം 4)
- ബകാസുരവധം ( ശ്രീകൃഷ്ണകഥാരസം 5)
- അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)
നിഷ്‌ക്കളങ്കവും കാപട്യമില്ലാത്തതുമായ ഭക്തിയ്ക്ക് ഉടന്‍ ഫലം ലഭിക്കും. നേരേമറിച്ച് സ്വാര്‍ത്ഥലാഭമോഹികള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഫലപ്രാപ്തി എളുപ്പമല്ല. ഇതിന് ഉദാഹരണമായ ഒരു കഥ ഭാഗവതത്തിലുണ്ട്.
ശ്രീകൃഷ്ണനും ബലരാമനും ഗോപബാലന്മാരുംകൂടി പൈക്കളെമേച്ചുകൊണ്ട് കാട്ടില്‍ വളരെ ദൂരം സഞ്ചരിച്ചു. വിശപ്പും ദാഹവും കൊണ്ട് അവര്‍ ക്ഷീണിതരായി.
‘കൃഷ്ണാ, എത്രയെത്ര ആപത്തുകളില്‍നിന്നും അങ്ങ് ഞങ്ങളെ രക്ഷിച്ചു. ക്രൂരരാക്ഷസന്മാരെ തോല്‍പ്പിച്ച അങ്ങേയ്ക്ക് വിശപ്പിനെ കീഴടക്കാന്‍ ഉപായമൊന്നും പറഞ്ഞുതരാനില്ലേ. ഞങ്ങള്‍ വിശന്നുതളര്‍ന്നു വീഴാറായി.’
‘നിങ്ങള്‍ വിഷമിക്കേണ്ട. ഇവിടെയടുത്ത് വിഷ്ണുഭക്തരായ ബ്രാഹ്‌മണര്‍ അതിഗംഭീരമായ ഒരു യാഗം നടത്തുന്നുണ്ട്. മഹാവിഷ്ണുവിന്റെ പ്രീതി നേടി സ്വര്‍ഗ്ഗപ്രാപ്തിയ്ക്കായാണ് യാഗം. അവിടെച്ചെന്ന് ഭക്ഷണം ആവശ്യപ്പെടുക.’
അപ്രകാരം ഗോപന്മാര്‍ യാഗശാലയിലെത്തി. അവിടെ മഹാകേമമായിട്ടാണ് യാഗം. ഊട്ടുപുരയില്‍ നാലുകൂട്ടം കറികളും പായസവും അടങ്ങുന്ന സദ്യ ഒരുക്കിയിട്ടുണ്ട്. ഇതുകണ്ട് പ്രതീക്ഷയോടെ അവര്‍ പറഞ്ഞു
.
‘ധന്യാത്മാക്കളേ, ഞങ്ങള്‍ വൃന്ദാവനവാസികളായ ഗോപാലന്മാരാണ്. ബലരാമനും കൃഷ്ണനും ഞങ്ങള്‍ക്കൊപ്പമുണ്ട്. അതികഠിനമായ വിശപ്പുമൂലം വലഞ്ഞ ഞങ്ങള്‍ക്ക് കുറച്ച് ആഹാരം നല്‍കിയാലും.’
കഷ്ടമെന്നു പറയട്ടെ ആ വേദജ്ഞന്മാര്‍ അത് കേട്ടതായി ഭാവിച്ചില്ല. അവര്‍ യാതൊന്നും ശ്രദ്ധിക്കാതെ യാഗാദികര്‍മ്മങ്ങളില്‍ മുഴുകി.
സങ്കടത്തോടെ അവര്‍ കൃഷ്ണനെ വിവരം ധരിപ്പിച്ചു.
‘സാരമില്ല ഒരുപക്ഷേ അവര്‍ കംസനെ ഭയന്നാകും നമ്മെ സഹായിക്കാത്തത്. നിങ്ങള്‍ ്രബാഹ്‌മണപത്‌നിമാരെ സമീപിച്ചാലും. അവര്‍ നിഷ്‌കാമഭക്തരാണ്. അവര്‍ക്ക് നമ്മെ സഹായിക്കാനാകും തീര്‍ച്ച.’ യജ്ഞത്തില്‍ നേരിട്ടല്ലെങ്കിലും എല്ലാവിധത്തിലും അവര്‍ പങ്കാളികളാണ്. അവര്‍ നിങ്ങളെ നിരാശപ്പെടുത്തില്ല.
ഗോപന്മാര്‍ നേരേ ബ്രാഹ്‌മണപത്‌നിമാരെ വിവരം ധരിപ്പിച്ചു. ആ സാധ്വികള്‍ കൃഷ്ണനാമം കേട്ടതോടെ കയ്യില്‍ക്കിട്ടിയ വിഭവങ്ങളുമായി ഞാന്‍മുമ്പേ ഞാന്‍മുമ്പേ എന്ന മട്ടില്‍ ‘കൃഷ്ണാ കൃഷ്ണാ’ എന്നു വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു. അന്ധാളിച്ചുനിന്ന ഭര്‍ത്താക്കന്മാര്‍ക്ക് അവരെ തടുക്കാനായില്ല.
തങ്ങള്‍ വളരെക്കാലമായി കാത്തുകാത്തിരുന്ന ദിനം ഇതാ, സമാഗതമായി. ഇനി ഞങ്ങളെ ആര്‍ക്കും തടുക്കാനാവില്ല. ഗിരിശൃംഗങ്ങളില്‍ നിന്നും കുതിച്ചുപായുന്ന നദീജലപ്രവാഹം പോലെ അവര്‍ വൃന്ദാവനത്തിലെത്തി.
വള്ളിപ്പടര്‍പ്പുകളും പൂക്കളും നിറഞ്ഞ വനത്തില്‍ മഞ്ഞപ്പട്ടുടയാടചാര്‍ത്തി മയില്‍പ്പീലിചൂടി മുരളികയൂതുന്ന ആ കോമളരൂപം അവര്‍ക്ക് നിര്‍വൃതിയുണ്ടാക്കി. അവര്‍ പുത്രവാത്സല്യത്തോടെ ഭഗവാനെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ മുകര്‍ന്നു. മതി വരുവോളം ഭക്ഷണം വാരിവാരി വായില്‍ വച്ചു കൊടുത്തു.
‘ഭഗവാനേ, ഭര്‍ത്താക്കന്മാരുടെ അടിമകളായി തടവിലെന്ന പോലെ കഴിഞ്ഞ ഞങ്ങള്‍ എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് അവിടത്തെ സവിധത്തിലെത്തി. ഇനി ഞങ്ങള്‍ക്ക് മടക്കയാത്രയില്ല.’ ‘അമ്മമാരേ അവിവേകം അരുത്, നിങ്ങള്‍ക്ക് അവരെ വേണ്ട എങ്കിലും അവര്‍ക്ക് നിങ്ങള്‍ കൂടിയേ തീരൂ, മാത്രമല്ല, പത്‌നീസമേതം ചെയ്യേണ്ടതാണ് യാഗം നിങ്ങള്‍ മൂലം അത് മുടങ്ങിക്കൂടാ.’
ഒടുവില്‍ മനസ്സില്ലാമനസ്സോടെ അവര്‍ യാഗശാലയിലേക്ക് മടങ്ങി. ഭര്‍ത്താക്കന്മാര്‍ യാതൊരു മടിയും കൂടാതെ അവരെ സ്വീകരിച്ചു.
കൃഷ്ണന്‍ വന്ന വാര്‍ത്ത കേട്ട് ഓടിയ ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവ് ബലമായി പിടിച്ച് യാഗശാലയിലെ ഒരു മുറിക്കുളളില്‍ അടച്ചിട്ടിരുന്നു. ആ സാധ്വി ‘എന്റെ കൃഷ്ണാ’ എന്ന വിളിയോടെ ആ നിമിഷം തന്നെ പരമപദം പൂകി.
മോക്ഷപ്രാപ്തിയ്ക്കായി യാഗം നടത്തിയ ബ്രാഹ്‌മണര്‍ക്കു മുമ്പേ ഭഗവാന്‍ അവരുടെ പത്‌നിമാരെ അനുഗ്രഹിച്ചു. കാണാന്‍ കഴിയാത്ത ഭഗവാനെ മാത്രം ചിന്തിച്ച് ബ്രാഹ്‌മണ പത്‌നി വളരെ വേഗം മുക്തി നേടി. നേരിട്ടു വന്ന ഭഗവാനെ കാണാന്‍ കൂട്ടാക്കാതെ ബ്രാഹ്‌മണര്‍ തങ്ങളുടെ യാഗം തുടര്‍ന്നു.
നിഷ്‌കളങ്കമായ ഭക്തി മാത്രമേ ഭഗവാനിലേക്കുളള വഴി തുറക്കൂ.