കേരളം 7 വര്‍ഷത്തോളമായി വിഭവസമാഹരണത്തില്‍ ശ്രദ്ധചെലുത്തുന്നതേയില്ല. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്ത കാലത്ത് നടത്തിയ പഠനത്തില്‍ കഴിഞ്ഞ 5 വര്‍ഷം മിക്ക സംസ്ഥാനങ്ങളും ശരാശരി 6 ശതമാനത്തോളം നികുതി വരുമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളത്തിലെ നികുതിവരുമാന വര്‍ദ്ധന ശരാശരി 2 ശതമാനം മാത്രമായി കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന് പിരിഞ്ഞുകിട്ടാനുള്ള തുക പിരിച്ചെടുക്കാനും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ജി.എസ്.ടി. പിരിവ് ഊര്‍ജ്ജിതമാക്കിയാല്‍ 5000-6000 കോടി അധികവരുമാനമുണ്ടാക്കാമെന്നാണ് ഈ രംഗത്തുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാരിന്റെ ധൂര്‍ത്തും, പരസ്യപ്രചരണവും, പാഴ്ചിലവുകളും, അവസാനിപ്പിച്ചാല്‍ ആയിരക്കണക്കിന് കോടി ലാഭിക്കാനും കഴിയും. ഈ പശ്ചാത്തലത്തില്‍ അബ്രഹാം കമ്മിറ്റിയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയിലും ആരോഗ്യസംരക്ഷണമേഖലയിലും ചിലവാക്കുന്ന ഓരോ നൂറു രൂപക്കും തിരിച്ചു കിട്ടുന്നത് 1.45 രൂപയും 3.68 രൂപയും മാത്രമാണ്. ഇതാണ് സര്‍ക്കാരിന്റെ ധനകാര്യ പ്രതിസന്ധിക്കുള്ള ഒരു പ്രധാനകാരണം. ഈ മേഖലകളിലെ ഫീസുകളും യൂസര്‍ഫീസുകളുമൊക്കെ യുക്തിസഹമായി പരിഷ്‌കരിച്ചാല്‍ വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കാനാകും.
എന്നാല്‍ ഇതിനൊന്നും ശ്രമിക്കാതെ, ഒരു ഭാഗത്ത് സാധാരണ ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് ക്ഷേമപെന്‍ഷന്‍ കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുമില്ല. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. വിവിധ സാമൂഹ്യക്ഷേമ ബോര്‍ഡുകളില്‍ അംഗങ്ങളായ 6.7 ലക്ഷം പേരടക്കം ഏകദേശം 57 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് മാസം തോറും 1600 രൂപ വീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഇതിനായി ഒരു വര്‍ഷം 11000 കോടി രൂപയോളമാണ് സര്‍ക്കാരിന്റെ ബാധ്യത. ഇതു തുടര്‍ന്ന് നല്‍കാന്‍ പ്രയാസമായതുകൊണ്ട് ഒരു സാമൂഹ്യ സുരക്ഷാ ഫണ്ട് രൂപീകരിച്ച് അതുവഴി ധനസമാഹരണം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബജറ്റില്‍ ഇതിനുള്ള വിഭവസമാഹരണത്തിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് വലിയ ദുരിതമുണ്ടാക്കുന്നവിധം പ്രഖ്യാപിച്ചിട്ടുണ്ട്.
(1) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ബോട്ടിലിന് 20 മുതല്‍ 40 രൂപ വീതം സാമൂഹ്യസരുക്ഷാ സെസ്സ് ഏര്‍പ്പെടുത്തി. ഇതു വഴി 400 കോടി സമാഹരിക്കും.
(2) പെട്രോള്‍, ഡീസല്‍ ലിറ്ററൊന്നിന് 2 രൂപ സെസ്സ് ചുമത്തി 750 കോടി സാമൂഹ്യസുരക്ഷാ ഫണ്ട് സമാഹരിക്കും.
(3) വിവിധതരം വാഹനങ്ങളുടെ സെസ്സ് 100 രൂപ മുതല്‍ 500 രൂപ വരെ വര്‍ദ്ധിപ്പിച്ചു.
(4) പുതുതായി വാങ്ങുന്ന കാറുകളുടേയും സ്വകാര്യ സര്‍വ്വീസ് വാഹനങ്ങളുടേയും വിലയുടെ സ്ലാബ് അനുസരിച്ച് 1 മുതല്‍ 2 ശതമാനം വരെ ഒറ്റത്തവണ നികുതി വര്‍ദ്ധിപ്പിച്ച് 340 കോടി സമാഹരിക്കും.
(5) വൈദ്യുതി തിരുവ 5 ശതമാനം വര്‍ദ്ധിപ്പിക്കും.
(6) മൈനര്‍ മിനറല്‍സിന്റെ റോയല്‍റ്റി പരിഷ്‌കരിക്കുകയും ഗ്രാനൈറ്റ്, ഡൈമെന്‍ഷനല്‍ ഗ്രാനേറ്റ് തുടങ്ങിയവക്ക് റോയല്‍റ്റി പരിഷ്‌കരിക്കുകയും സര്‍ക്കാര്‍ പാട്ടവാടക ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തില്‍ പുതുക്കുകയും ക്വാറികളുടെ റോയല്‍റ്റി ഗ്രാനൈറ്റിന്റെ അളവിനെ അടിസ്ഥാനമാക്കി പുതുക്കുകയും ചെയ്യും. ഇതുവഴി 600 കോടി രൂപയാണ് നികുതി ഇതര വരുമാനം പ്രതീക്ഷിക്കുന്നത്.
(7) കെട്ടിടനികുതി, അപേക്ഷാഫീസ്, പരിശോധനാ ഫീസ്, കെട്ടിടം നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിച്ച് വര്‍ദ്ധിപ്പിക്കും. ഒരു വ്യക്തിയുടെ ഒന്നിലധികമുള്ള വീടുകള്‍ക്കും ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തും. ഇവയുടെ എല്ലാം ഫലമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ടിലേക്ക് 1000 കോടി അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
(8) ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ദ്ധിപ്പിക്കും, വളരെ കൂടുതല്‍ വിലക്കയറ്റമുണ്ടായ സ്ഥലങ്ങളില്‍ 30 ശതമാനം വരെവില വര്‍ദ്ധിപ്പിക്കും. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഇനങ്ങളിലെ വരുമാനം വര്‍ദ്ധിക്കും.
(9) കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കും. മാനനഷ്ടം, സിവില്‍ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഫീസ് ക്ലെയിം തുകയുടെ 1 ശതമാനമായി വര്‍ദ്ധിപ്പിക്കും. മറ്റ് വ്യവഹാരങ്ങള്‍ക്ക് 1 ശതമാനം അധിക കോര്‍ട്ട് ഫീസ് ഈടാക്കും. സാധാരണ പൗരന്മാരുടെ സൗകര്യാര്‍ത്ഥം കോടതി ഫീസുകള്‍ ഇ-സ്റ്റാംബിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരും.
(10) സര്‍ക്കാരിന് പരമാവധി വരുമാനം തരുന്ന രീതിയില്‍ അണക്കെട്ടുകളില്‍ നിന്നും മണല്‍, ചെളി എന്നിവ ഖനനം ചെയ്ത് വില്‍ക്കാനുള്ള സംവിധാനം നടപ്പാക്കും. ഇത് നേരത്തെ ഡോ. തോമസ് ഐസക് മൂന്നു-നാലുവര്‍ഷം മുന്‍പ് ബജറ്റില്‍ അവതരിപ്പിച്ചതാണ്. ഇത് ശ്രദ്ധാപൂര്‍വ്വവും ശാസ്ത്രീയവുമായി ചെയ്തില്ലെങ്കില്‍ ഡാം സുരക്ഷയെ പ്രതികൂലമായി ബാധിച്ചേക്കും. ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിനകം വാട്ടര്‍ അതോറിറ്റി വെള്ളക്കരം കുത്തനെ വര്‍ദ്ധിപ്പിക്കുകയുണ്ടായി.
ഈ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ സാധാരണ ജനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നവയും അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നവയുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ രണ്ട് രൂപ വീതം വര്‍ദ്ധന വന്നാല്‍ നിശ്ചയമായും ബസ് ചാര്‍ജ്ജ്, ഓട്ടോചാര്‍ജ്ജ്, ടാക്‌സിചാര്‍ജ്ജ്, കടത്തുകൂലി എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കേണ്ടിവരും. കടത്തുകൂലി വര്‍ദ്ധിക്കുന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ എല്ലാ സാധനങ്ങളുടെയും വിലവര്‍ദ്ധിക്കും. ജനരോഷം കെട്ടടങ്ങിയില്ലെങ്കില്‍ ഒരു പക്ഷെ ഒരു രൂപ കുറച്ചുകൊണ്ട് തടിയൂരാന്‍ ശ്രമിച്ചു കൂടായ്കയില്ല.
പുതിയ വികസനപദ്ധതികളില്ല
കേരളത്തിന്റെ 2023-24 ബജറ്റില്‍ കാര്യമായ വികസനപദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കിഫ്ബിയില്‍ പോലും പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ധനകാര്യപ്രതിസന്ധിയുടെ പ്രകടമായ ഉദാഹരണമാണ്. അതേസമയം പദ്ധതി കാര്യത്തില്‍ രണ്ടു വ്യത്യസ്ത തന്ത്രങ്ങളാണ് ധനകാര്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ഒന്ന് കേന്ദ്ര പദ്ധതികളെ സംസ്ഥാന പദ്ധതികളായി പ്രഖ്യാപിക്കുക. രണ്ടാമത്തേത് കഴിഞ്ഞ രണ്ടു ബജറ്റുകളില്‍ പ്രഖ്യാപിച്ചവയും നടപ്പാക്കാന്‍ കഴിയാത്തവയുമായ പദ്ധതികളെ വീണ്ടും പുതിയ പദ്ധതികളായി പ്രഖ്യാപിക്കുക. ഒരു സ്ഥലത്തും നേരത്തെ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയെന്ന് പറയുന്നില്ല.
ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ ഭാരത സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ മെയ്ക്ക് ഇന്‍ കേരള എന്നാക്കി കേരളത്തില്‍. അടുത്തകാലത്ത് പിണറായി സര്‍ ക്കാരിന്റെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്ന മുഴുപ്പേജ് പരസ്യത്തില്‍ കൊച്ചി കപ്പല്‍ശാല പുറത്തിറക്കിയ ഐ.എന്‍.എസ്. വിക്രാന്ത് കൂടി ഉള്‍പ്പെടുത്തിയിരുന്നത് വിവാദമായിരുന്നതാണ്. കേരളത്തിലെ ദേശീയപാതാ വികസനം പിണറായി സര്‍ക്കാരിന്റെ വലിയ നേട്ടമായി അവതരിപ്പിച്ചുകൊണ്ട് പി.കെ.ശ്രീമതി ടീച്ചര്‍ ചെയ്ത വീഡിയോയും ഇതേ ലക്ഷ്യത്തോടെയായിരുന്നു. ഏതാണ്ട് 1.75 ലക്ഷം കോടിയോളമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ദേശീയപാതകള്‍ ക്കായി മുടക്കുന്നത്. അതിനു സ്ഥലമേറ്റെടുക്കാന്‍ എന്ന പേരില്‍ 5580 കോടി വകയിരുത്തിയത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലേതിന്റെ ആവര്‍ത്തനമാണ്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ കാലതാമസം മൂലമാണ് ദേശീയപാതാ നിര്‍ മ്മാണം ഇഴഞ്ഞുനീങ്ങുന്നത്. വിഴിഞ്ഞം റിങ്ങ്‌റോഡിന് 1000 കോടി വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലും ഇതു പോലെ വകയിരുത്തിയിരുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് റോ ഡുകള്‍, വ്യാവസായിക ഇടനാഴികള്‍ തുടങ്ങിയവയ്ക്കും പണം മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ പലതിനും കേന്ദ്രഫണ്ടിങ്ങ് ലഭ്യമാണ്. മുന്‍വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ബേപ്പൂര്‍ – കോവളം കനാല്‍ നവീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് ഈ പദ്ധതിയെ വെസ്റ്റ് കോസ്റ്റ് വ്യാപാര ഇടനാഴി എന്ന പേരില്‍ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി-വയനാട്-കാസര്‍കോട് പാക്കേജുകള്‍ കഴിഞ്ഞ ബജറ്റിലടക്കം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ധനകാര്യ പ്രതിസന്ധി കാരണം ഏറ്റെടുത്തിരുന്നില്ല. ഈ ബജറ്റില്‍ മൂന്നു പദ്ധതികള്‍ക്കും 75 കോടി വീതം വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന്‍മന്ത്രി ആവാസ് യോജനയെ ലൈഫ് മിഷന്‍ എന്നു പേരു മാറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പദ്ധതിയായി നടപ്പാക്കുന്നത്. മറ്റ് പല പദ്ധതികളും ഇതുപോലെ ഹൈജാക്ക് ചെയ്യുന്നുണ്ട്. 7 വര്‍ഷം കൊണ്ട് ഭാരതത്തെ ഹൈഡ്രജന്‍ ഹബ്ബാ യി മാറ്റാന്‍ 8 ലക്ഷം കോടി രൂപ മുതല്‍ മുടക്കുന്ന ദേശീയ ഹൈ ഡ്രജന്‍ മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാണ്. 2023-24ലെ ബജറ്റില്‍ 19700 കോടി ഇതിനായി അനുവദിച്ചിട്ടുമുണ്ട്. ഈ ബജറ്റില്‍ സംസ്ഥാന സര്‍ ക്കാര്‍ ഹൈഡ്രജന്‍ മിഷനായി 200 കോടി വകയിരുത്തിയിട്ടുള്ളത് സ്വന്തം പദ്ധതി എന്ന നിലക്കാണ്. അതോടൊപ്പം വിവിധ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ക്കുവേണ്ടിയുള്ള സംസ്ഥാനത്തിന്റെ പങ്കും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛഭാരത് പദ്ധതി, പ്രധാന്‍മന്ത്രി സഡക് യോജന എന്നിവയെല്ലാം പ്രതീക്ഷിക്കുന്ന കേന്ദ്ര സഹായവും സംസ്ഥാനത്തിന്റെ വിഹിതവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നദികള്‍ മാലിന്യമുക്തമാക്കുന്നതിന് വെറും 2 കോടി രൂപയും സൗരോര്‍ജ്ജപദ്ധതിക്ക് 10 കോടിയും മാത്രമാണ് നീക്കി വെച്ചിട്ടുള്ളത്. ഊര്‍ജ്ജമേഖലക്ക് 1158.09 കോടിയും വ്യാവസായിക മേഖലക്ക് 1259.66 കോടിയും (അതില്‍ ചെറുകിട ഗ്രാമീണ മേഖലക്ക് 483.40 കോടി) കാര്‍ഷിക മേഖലക്ക് 971 കോടിയും വെള്ളപ്പൊക്ക നിയന്ത്രണത്തിന് 525.45 കോടിയും വകയിരുത്തിയിട്ടുണ്ട്. നെല്‍കൃഷിക്ക് 91.05 കോടി മാത്രമാണ് ലഭിക്കുക. നെല്ലിന്റെ സംഭരണ വില വര്‍ദ്ധിപ്പിക്കാനോ, നെല്ല് സംഭരിച്ചതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള 150 കോടിയോളം വരുന്ന ബാദ്ധ്യത തീര്‍ക്കാനോ ബജറ്റില്‍ നിര്‍ദ്ദേശമൊന്നുമില്ല. റബ്ബറിന്റെ വിലയിടിവ് തടയാന്‍ 600 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും റബ്ബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിയ്ക്കാന്‍ നിര്‍ദ്ദേശമൊന്നുമില്ല. നാളികേര വികസനത്തിന് 68.95 കോടിയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തേങ്ങയുടെ സംഭരണവില 32ല്‍ നിന്നും 34 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ക്ഷീരവികസനത്തിന്, 114.76 കോടിയും മത്സ്യബന്ധനമേഖലക്ക് 321.31 കോടിയും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 64,006 അതിദാരിദ്ര്യകുടുംബങ്ങളാണുള്ളതെന്നാണ് കുടുംബശ്രീയുടെ സര്‍വ്വെയില്‍ കാണുന്നത്. 5 വര്‍ഷം കൊണ്ട് അതിദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അവയ്ക്കുള്ള പദ്ധതികളൊന്നും പ്രത്യേകമായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നവകേരള നഗരവികസനത്തിന് സമഗ്രനയം രൂപീകരിക്കുമെന്നും 100 കോടി കിഫ്ബിയില്‍ നിന്നടക്കം 300 കോടി ചിലവാക്കുമെന്നും പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ടയര്‍ 1, 2 നഗരങ്ങളുടെ അര്‍ബന്‍ ഡവലപ്പ്‌മെന്റിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയുടെ സംസ്ഥാനപതിപ്പാണിത്. കലക്‌ട്രേറ്റുകളിലെ അടിസ്ഥാന സൗകര്യവികസനവും കുടുംബശ്രീ പങ്കാളിത്തത്തോടെ നേത്രാരോഗ്യപദ്ധതിയായ ”നേര്‍ക്കാഴ്ച” യുമാണ് മറ്റ് പ്രഖ്യാപനങ്ങള്‍. പട്ടികവര്‍ഗ്ഗ വികസനത്തിന് 859.50 കോടിയും പട്ടികജാതി വികസനത്തിന് 2979.40 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നല്ലൊരു ഭാഗം കേന്ദ്രാവിഷ്‌കൃത പദ്ധതികളായിരിക്കും. ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി മുടക്കുമ്പോള്‍ ബ്രണ്ണന്‍ കോളേജിനും 30 കോടി ലഭിക്കും. എ.കെ.ജി. സ്മാരകത്തിന് 6 കോടിയും അനുവദിച്ചിട്ടുണ്ട്. അടുത്തകാലത്ത് പോലീസിന്റെ ആധുനികവല്‍ക്കരണത്തിനായി 150.90 കോടി മാറ്റിവെച്ചിട്ടുണ്ട്. ഇത് കേന്ദ്രപദ്ധതിയുടെ ഭാഗമാണോ എന്ന് വ്യക്തമല്ല. വിനോദസഞ്ചാരമേഖലക്ക് ഉണര്‍വേകാന്‍ 362.15 കോടിയും വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 8258 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി ഇവയ്ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന തുക 30-35 ശതമാനം വെട്ടിക്കുറക്കുന്ന പ്രവണതയാണ് കണ്ടിട്ടുള്ളത്. മേല്‍പറഞ്ഞതെല്ലാം ഓരോ മേഖലകളുടേയും ബജറ്റ് വിഹിതം മാത്രമാണ്. ഇവയൊന്നും പുതിയ പദ്ധതികളല്ല.
ചുരുക്കത്തില്‍ പുതിയ വികസനപദ്ധതികളൊന്നും ഉള്‍ക്കൊള്ളിക്കാതെ നിലവിലുള്ള പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പണം വീതിച്ചു നല്‍കുന്ന തട്ടിക്കൂട്ട് ബജറ്റാണ് സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ ഗുരുതരമായ ധനകാര്യപ്രതിസന്ധിയും കടക്കെണിയും വെളിവാക്കുന്ന ബജറ്റാണിത്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനാവശ്യമായ പദ്ധതികളിലോ, ജനവിരുദ്ധമല്ലാത്ത വിഭവസമാഹരണത്തിനോ ഈ സര്‍ക്കാരിന് താല്പര്യമില്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഈ ബജറ്റില്‍ നിര്‍ദ്ദേശിച്ച നികുതികളും, സെസ്സുകളും, ഭൂമിയുടെ ന്യായവിലവര്‍ദ്ധനയുമെല്ലാം സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കും. ഇവ പൊതുവിലക്കയറ്റത്തിനും, യാത്രാക്കൂലി വര്‍ദ്ധനവിനും കടത്തുകൂലി വര്‍ദ്ധനയിലൂടെ എല്ലാ സാധനങ്ങളുടെയും വിലവര്‍ദ്ധിക്കാനും കാരണമാകും. പാപ്പരായ സംസ്ഥാനത്തിന്റെ പുതിയ ബജറ്റ് സാധാരണ ജനങ്ങളെക്കൂടി പാപ്പരാക്കാന്‍ മാത്രമേ സഹായകമാകുകയുള്ളൂ.
(അവസാനിച്ചു)