കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാന്‍ സിപിഎം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും കേരളം ഭരിക്കുന്ന, സംസ്ഥാനത്തെഏറ്റവും വലിയ രാഷ്ട്രീയകക്ഷി എന്ന് അവകാശപ്പെടുന്ന സിപിഎം എത്തിനില്‍ക്കുന്ന ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയുടെ സൂചനയാണ് ഇത്. രാഷ്ട്രീയ പ്രതിസന്ധി മാത്രമല്ല ആശയപരമായും ആദര്‍ശപരമായും പ്രത്യയശാസ്ത്രപരമായും കേരളത്തിലെ സിപിഎം തകര്‍ന്നു തരിപ്പണമായിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗ് നേതാവ് ശുഹൈബിനെ താനടക്കമുള്ളവര്‍ വധിച്ചത് പാര്‍ട്ടിയിലെ നേതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് എന്ന തുറന്നുപറച്ചിലാണ് സാമൂഹ്യ മാധ്യമത്തിലൂടെ ആകാശ് തില്ലങ്കേരി നടത്തിയത്. സംഘടനയിലെ പ്രമുഖ നേതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ആണ് കൊലപാതകം നടത്തിയതെന്നും അതിനുശേഷം കേസ് വന്നപ്പോള്‍ പ്രസ്ഥാനം കൈയൊഴിഞ്ഞുവെന്നും ആകാശ് പറയുന്നു. മാത്രമല്ല കൊലപാതകം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയവര്‍ക്ക് പാര്‍ട്ടി സഹകരണ മേഖലയിലും മറ്റുമായി ജോലിയും വളരെ മികച്ച സൗകര്യങ്ങളും ഏര്‍പ്പെടുത്തിയപ്പോള്‍ കൊലപാതകം നടത്തി ജയിലിലായ തന്നെയും ഒപ്പമുള്ളവരെയും പടിയടച്ച് പിണ്ഡം വെച്ച് കൈയൊഴിഞ്ഞുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് തെറ്റായ മറ്റു വഴികളിലേക്ക് തിരിയേണ്ടി വന്നുവെന്നും ആകാശ് പറയുന്നു. എന്തായാലും ഒരു കാര്യം ഇതോടെ വ്യക്തമായി. ഷുഹൈബിന്റെകൊലപാതകത്തിന് ശേഷം സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമായിരുന്നു പാര്‍ട്ടി നേതൃത്വം നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് കൊലപാതകം നടത്തിയതെന്ന ആകാശിന്റെ മൊഴി ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിന്റെ വ്യര്‍ത്ഥതയും സത്യസന്ധത ഇല്ലായ്മയും പൂര്‍ണമായും തുറന്നുകാട്ടുന്നതാണ്. അക്രമം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയവരെ ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ 17 പ്രതികള്‍ക്ക് പിന്നാലെ ഗൂഢാലോചന നടത്തിയവരും കേസില്‍ ഉള്‍പ്പെടേണ്ടേ? കാലാകാലങ്ങളായി കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ ഉടനീളം കൊട്ടേഷന്‍ ഗുണ്ടാസംഘങ്ങളെയും പാര്‍ട്ടി ഗുണ്ടാസംഘങ്ങളെയും ഉപയോഗിച്ച് സിപിഎം നടത്തിയിരുന്ന ആസൂത്രിതമായ കൊലപാതകത്തിന്റെയും നരഹത്യയുടെയും അക്രമങ്ങളുടെയും സത്യാവസ്ഥ പുറത്തുകൊണ്ടു വരുന്നതാണ് ഈ വെളിപ്പെടുത്തല്‍. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് സ്വയംസേവകനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതിയായിരുന്നു. ഈ കേസിലും സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഈ തരത്തില്‍ തിരിമറി നടത്തിയും രക്ഷപ്പെടുകയായിരുന്നു. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസിലും യഥാര്‍ത്ഥ പ്രതികളെ അല്ല അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്നില്‍ ഹാജരാക്കിയതെന്ന് ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി രജീഷ് വ്യക്തമാക്കിയതും ഈ സാഹചര്യത്തില്‍ പരിഗണിക്കേണ്ടതാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഭൂരിപക്ഷം കേസുകളിലും പ്രതിഭാഗത്തോ വാദി ഭാഗത്തോ സിപിഎം ഉണ്ട്. 500 ലേറെ പേര്‍ മരിച്ചു. 5000ത്തോളം പേര്‍ക്ക് അംഗഭംഗം വന്നു. ഇരുപത്തയ്യായിരത്തോളം പേരുടെ വീടും ജീവനോപാധികളും നഷ്ടമായി. ഇതൊക്കെ എന്തിനാണ് എന്തിനുവേണ്ടിയാണ്? സിപിഎമ്മുകാര്‍ ആയുധമെടുത്ത് കൊലവിളിയും നടത്തി കൊലപാതകവും നടത്തിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി പോകാന്‍ മാത്രം പേടിത്തൊണ്ടന്മാരാണോ മറ്റുള്ളവര്‍? ഒരു ആദര്‍ശത്തിനു മാത്രം പ്രവര്‍ത്തിക്കാന്‍ ഇറങ്ങുകയും ഭാരതത്തിന്റെ പരമ വൈഭവത്തിന് വേണ്ടി സ്വന്തം ജീവന്‍ പതിച്ചാലും സംഘടനാ പ്രവര്‍ത്തനം തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നവരാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍. അവരെ എങ്ങനെ ഭയപ്പെടുത്താനാകും? സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഏറ്റവും കൂടുതല്‍ ഇരയായത് ആര്‍എസ്എസിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരാണ്. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഈ കേസുകളില്‍ വ്യാജ പ്രതികളെ നിരത്തിയും തെളിവുകള്‍ നശിപ്പിച്ചും സാക്ഷികളെ ഭീഷണിപ്പെടുത്തിയും രക്ഷപ്പെടുന്നത് നിരന്തരം നടന്നുവരികയായിരുന്നു. ആയുധമെടുത്ത് നേരിട്ട് മുന്നില്‍ വരുന്ന ഏതാനും ചിലരൊഴികെ അക്രമത്തിന് ആസൂത്രണം ചെയ്യുന്നവരും അതിന്റെ ഗൂഢാലോചന നടത്തുന്നവരും എല്ലാ കാലവും രക്ഷപ്പെടുകയായിരുന്നു. സത്യത്തിന് മുഖം മൂടിവെക്കാന്‍ കഴിയില്ല. കാലം എത്ര കഴിഞ്ഞാലും അത് പുറത്തുവരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ആകാശ് തില്ലങ്കേരിയുടെ സംഭവത്തിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.
തില്ലങ്കേരിയുടെ പ്രസ്താവന ഉയര്‍ത്തിയ സമ്മര്‍ദ്ദം പൊതുജനങ്ങളില്‍ ഉണ്ടായ അവമതിപ്പ് ഇല്ലാതാക്കാന്‍ വേണ്ടിയാണ് തില്ലങ്കേരിയില്‍ സിപിഎം വിശദീകരണയോഗം സംഘടിപ്പിച്ചത്. ആകാശിന്റെ രാഷ്ട്രീയ ഗുരുവും ആദര്‍ശ പ്രതീകവും ഒക്കെയായ പി ജയരാജനെ കൊണ്ട് തന്നെ ആകാശത്തിനെതിരെ സിപിഎം പൊതുസമ്മേളനത്തില്‍ തള്ളിപ്പറയിച്ചു. ആകാശിന്റെ പേരെടുത്ത് പറഞ്ഞാണ് പി.ജയരാജന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഉള്ളു പൊട്ടുന്ന കദനഭാരത്തോടെ, ദുഃഖം വഴിഞ്ഞൊഴുകുന്ന മുഖത്തോടെ നടപ്പിലാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ പി.ജയരാജന് വേണ്ടി ഘോരഘോരം പ്രവര്‍ത്തിച്ചിരുന്ന ആകാശും കൂട്ടരും അല്ല പാര്‍ട്ടിയുടെ മുഖം എന്ന് പി.ജയരാജന്‍ വ്യക്തമാക്കി. ആകാശിന്റെ പിതാവും പാര്‍ട്ടി അംഗവുമായ രവീന്ദ്രനെ സദസ്സിലിരുത്തിയായിരുന്നു ജയരാജന്‍ ആകാശിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പടിയടച്ച് പിണ്ഡം വെപ്പ് പൂര്‍ത്തിയാക്കിയത്. കൊട്ടേഷന്‍ സംഘത്തിന്റെ ഒരു സഹായവും പാര്‍ട്ടിക്ക് വേണ്ടെന്നും താന്‍ സെക്രട്ടറിയായിരുന്ന അവസരത്തില്‍ തന്നെ ആകാശിനെ പുറത്താക്കിയിരുന്നുവെന്നും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ ആകാത്ത കേസുകളില്‍ ആകാശ് ഉള്‍പ്പെട്ടിരുന്നു എന്നും ആണ് ജയരാജന്‍ വിശദീകരിച്ചത്. പാര്‍ട്ടി സംരക്ഷിക്കാത്തതു കൊണ്ടാണ് മറ്റു പലവഴിക്കും പോകേണ്ടി വന്നതെന്ന ആരോപണത്തിനും ജയരാജന്‍ മറുപടി പറഞ്ഞു. ത്യാഗം സഹിച്ചവരൊക്കെ പാര്‍ട്ടിക്കൊപ്പം നിന്നവരാണ് എന്നും അവരാരും വഴിവിട്ട സഞ്ചാരം നടത്തിയിട്ടില്ല എന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആകാശ് ഉള്‍പ്പെടെയുള്ളവരെ പുറത്താക്കിയെങ്കിലും ഈ കേസ് സിബിഐ അന്വേഷിക്കാതിരിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് ഏതാണ്ട് 1.4 0 കോടി രൂപയാണ്. അന്വേഷണം കേരള പോലീസില്‍ മാത്രം നിര്‍ത്താനും ഗൂഢാലോചനയിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനുമാണ് സിബിഐ അന്വേഷണത്തെ ഇത്രയേറെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയത്. ആകാശ് അടക്കം 17 പ്രതികളാണ് ഈ കേസില്‍ ഉള്ളത്. പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം സിബിഐക്ക് വിടാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സുപ്രീംകോടതിയില്‍ പ്രമുഖ അഭിഭാഷകരെ കൊണ്ടുവന്ന് വാദം നടത്തിയതിന് ആണ് ഏതാണ്ട് 1.40 കോടി രൂപ ചെലവായത്. അഞ്ചു സിറ്റിങ്ങുകള്‍ ഇതുവരെ കഴിഞ്ഞു. അന്തിമ വിധി ഉടന്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സിപിഎമ്മിലെ പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ കേസിനു വേണ്ടി ഇനിയും സിപിഎം എത്രത്തോളം സഹകരിക്കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ സന്ദേഹം ഉയരുന്നത്. സാധാരണ കേസ് നടത്തും പോലെ ഇനിയും കേസ് നടത്താന്‍ പാര്‍ട്ടി സംവിധാനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. പാര്‍ട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരിരംഗത്ത് വന്നതോടെ അയാളുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമം തുടങ്ങിയത് ശ്രദ്ധേയമായി. പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിയുന്നവരോട് എങ്ങനെയാണ് പാര്‍ട്ടി പ്രതികരിക്കുക എന്നതിന്റെ സൂചന കൂടിയാണ് ഇത്. മറ്റു കേസുകളില്‍ ഉള്‍പ്പെടുത്തരുതെന്ന ഉപാധിയോടെയാണ് ആകാശിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ആകാശിനെതിരെ കേസെടുത്തതോടെ ജാമ്യവസ്തു ലംഘിച്ചു എന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കാന്‍ ആണ് സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. രണ്ടിടത്തും ആകാശിനെതിരെ കേസ് നല്‍കിയിട്ടുള്ളത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളായ മനു തോമസും ഷാജറും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം കൂടി ഇതിന്റെ പിന്നിലുണ്ട് എന്ന വാര്‍ത്ത മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നേരത്തെ തന്നെ ഒരു കൊലക്കേസില്‍ പ്രതിയായ ആകാശ് വിവിധസ്റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ്. പിന്‍വാതില്‍ നിയമനം, അഴിമതി, പണപ്പിരിവ്, ഗുണ്ടാ ബന്ധം, ബന്ധു നിയമനം, ക്ഷേത്ര ഭരണം പിടിക്കാനുള്ള ശ്രമം, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത് ബന്ധങ്ങള്‍, ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ദുര്‍നടപ്പ് തുടങ്ങി പല മേഖലകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം വരവിലൂടെ സിപിഎം കേരള രാഷ്ട്രീയത്തില്‍ അതിന്റെ ജീര്‍ണ്ണ മുഖം തുറന്നു കാട്ടുകയാണ്. ജീവിതം ദുസ്സഹമാക്കുന്ന വിലവര്‍ധനയും പെട്രോള്‍സെസും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും ഒക്കെയായി ഒരു ഭരണകൂടം എങ്ങനെ അധപ്പതിക്കാം എന്നതിന്റെ ഏറ്റവും മൂര്‍ത്ത മാതൃകയായി പിണറായി ഭരണം മാറിക്കഴിഞ്ഞു. കേരളത്തിലെ സാധാരണക്കാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പണ്ട് അദ്ദേഹം പ്രസംഗങ്ങളില്‍ പരാമര്‍ശിച്ച പ്രയോഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. അതിന്റെ ഏറ്റവും അവസാനത്തെ സൂചനയാണ് ആകാശ് തില്ലങ്കേരി സംഭവം. സിപിഎമ്മിന്റെ നേതാക്കളുടെ കൈകള്‍ രക്തപങ്കിലമാണ് അറബിക്കടലിലെ മാത്രമല്ല സപ്തസാഗരങ്ങളിലെയും ജലത്തിന് ആ കൈകളെ ശുദ്ധമാക്കാന്‍ കഴിയില്ല. ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കൊലപാതകത്തിന്റെയും അക്രമത്തിന്റെയും പാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ സിപിഎമ്മിന് കഴിയുമോ? കഴിഞ്ഞില്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ചെസസ്‌ക്യൂവിനെ പോലെ പിണറായിയും എറിയപ്പെടുന്ന കാലം അതിവിദൂരമല്ല.