രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ കോടതി വിധിക്ക് കാരണക്കാര്‍ സംഘപരിവാറാണെന്ന് കേരള മുഖ്യന്‍ വിജയന്‍ സഖാവ് ഉറപ്പിച്ചു കഴിഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദ പ്രകാരം ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയ നടപടി. വിജയന്‍ സഖാവിന്റെ ചെമ്പന്‍ സിദ്ധാന്തപ്രകാരം മോദി സമുദായത്തെ കള്ളന്മാര്‍ എന്നു പൊതുയോഗത്തില്‍ അധിക്ഷേപിച്ചത് കേവലം രാഷ്ട്രീയ പ്രസംഗം. ഇതിലും വലിയ പ്രയോഗങ്ങളാണല്ലോ വിജയന്‍ സഖാവ് മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തത്. കുലംകുത്തി, പരനാറി എന്നിങ്ങനെ നീളുന്നു ആ രാഷ്ടീയ പദസമ്പത്തുകള്‍. ഇത്തരത്തില്‍ സ്വാഭിപ്രായം പറഞ്ഞ’സാധാരണക്കാരനായ’ രാഹുലിന് എന്തു രക്ഷയാണുള്ളതെന്നും വിജയന്‍ സഖാവ് അമര്‍ഷം കൊള്ളുന്നു. തനിക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ അഭിപ്രായം പങ്കുവെച്ചയാളെപ്പോലും കേസില്‍ കുടുക്കുന്ന മുഖ്യമന്ത്രിക്ക് ഇതിലധികവും ജനാധിപത്യത്തെക്കുറിച്ച് ഗിരി പ്രഭാഷണം നടത്താം. രാഹുലിന് ശിക്ഷ വിധിച്ചത് രാജ്യത്തെ മജിസ്‌ട്രേറ്റ് കോടതി. ലോക്സഭാംഗത്വം റദ്ദാക്കിയത് ലോക്സഭാ സെക്രട്ടറി ജനറല്‍. രണ്ടും സംഘപരിവാറല്ല. എന്നാല്‍ വിജയന്‍ സഖാവിനും രാഹുലിനും കാണുന്നിടത്തൊക്കെ സംഘപരിവാറാണ്. അതുകൊണ്ടാണ് രാഹുല്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയോട് ആര്‍.എസ്.എസ്. ആണ് കുഴപ്പക്കാര്‍ എന്നു പറഞ്ഞത്. വിജയന്‍ സഖാവ് സ്വാതന്ത്ര്യദിന സന്ദേശത്തിലും ഇത്തരത്തില്‍ രാഷ്ട്രീയ പ്രസംഗം നടത്തി. ഏ.കെ.ജിയുടെ നാട്ടിലെ പൊതുയോഗത്തിലും വിജയന്‍ സഖാവിന്റെ രോഷം മുഴുവന്‍ ആര്‍.എസ്.എസ്സിനു നേരെയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിലെ അമര്‍ഷം അവിടെയും തിളച്ചുമറിഞ്ഞു. ഭീതിപൂണ്ട കംസന് കാണുന്നിടത്തൊക്കെ കൃഷ്ണനായിരുന്നു. അതുപോലെയാണ് വിജയന്‍ സഖാവിന്റെയും രാഹുലിന്റെയും അങ്കലാപ്പ്.