സാഹിത്യം ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം എന്നു കുറേക്കാലമായി ചിലര്‍ വിലപിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ നിഷ്‌ക്കളങ്കമായി തോന്നാവുന്ന ഈ നിലപാടിനുപിറകില്‍ തന്ത്രപരമായി ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു രാജ്യവിരുദ്ധതയും പാശ്ചാത്യ താല്പര്യവുമുണ്ട്. ബഹുസ്വരതക്കാര്‍ ഉന്നം വയ്ക്കുന്നത് വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയേയും ഇപ്പോള്‍ തന്നെ സമ്പന്നരാജ്യമായിക്കഴിഞ്ഞ ചൈനയേയുമാണ്. അമേരിക്കയിലോ യൂറോപ്പിലെ ഏതെങ്കിലും സമ്പന്നരാജ്യത്തിലോ ബഹുസ്വരതയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു പ്രസക്തിയില്ല. കാരണം അവയൊക്കെ ഏകഭാഷാരാജ്യങ്ങളാണ്. യു.എസിനെ സംബന്ധിച്ചിടത്തോളം ഏകഭാഷ എന്നത് പൂര്‍ണമായും ശരിയല്ലെങ്കിലും മറ്റുള്ള ഭാഷകള്‍ അവിടെ തീര്‍ത്തും അപ്രസ ക്തമായിക്കഴിഞ്ഞു. 82% അമേരിക്കക്കാര്‍ മാത്രമേ ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്നതായി പ്രത്യക്ഷത്തില്‍ കണക്കുകളിലുള്ളൂ. പക്ഷെ 96% വും ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നു. മറ്റെല്ലാ യൂറോപ്യന്‍ ഭാഷകളും ആദിവാസിഭാഷകളും ഒക്കെക്കൂടി ഉപയോഗിക്കുന്ന ഒരു നാലു ശതമാനമുണ്ട്. അവരും ഇംഗ്ലീഷില്‍ ലയിച്ചുചേര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്കയ്ക്ക് ഒന്നാകെ ഒരു ദേശീയ ഭാഷ നിയമപരമായി ഇല്ലെങ്കിലും പല സ്റ്റേറ്റുകളും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തത്തില്‍ ഇംഗ്ലീഷ് ദേശീയതയ്ക്കു കീഴില്‍ കഴിയുന്ന അമേരിക്കയ്ക്ക് ബഹുസ്വരതയെ സംബന്ധിച്ച ആകുലതകളൊന്നുമില്ല.
വലിയ സാമ്പത്തിക ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയുടെയൊക്കെ സ്ഥിതിയും ഇതുതന്നെ. ബ്രിട്ടണില്‍ ഐറിഷ്, സ്‌കോട്ടിഷ്, വെല്‍ഷ് എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ വിളിക്കുന്നതെല്ലാം ഇംഗ്ലീഷ് തന്നെ. വെറും പ്രാദേശിക ഭേദങ്ങളായ അവയ്ക്ക് നമ്മുടെ തൃശ്ശൂര്‍ മലയാളവും നെയ്യാറ്റിന്‍കര മലയാളവും തമ്മിലുള്ള വ്യത്യാസം പോലുമില്ല. ഐറിഷുകാരെ മതപരമായി നൂറ്റാണ്ടുകളായി ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത് ഇപ്പോഴും തുടരുന്നുമുണ്ട്. ബഹുസ്വരതാവര്‍ത്തമാനങ്ങളൊന്നും ബ്രിട്ടീഷ് സര്‍ക്കാരുകളെ ബാധിക്കാറില്ല. ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും സ്ഥിതി ഇതുതന്നെ. എണ്‍പത്തിയേഴ് ശതമാനത്തിലധികം ആളുകള്‍ ഫ്രഞ്ച് സംസാരിക്കുന്ന ഫ്രാന്‍സില്‍ തീരെ ചെറിയ ഭാഷാ ന്യൂനപക്ഷങ്ങളുണ്ടെങ്കിലും അവര്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. ജര്‍മ്മനിയില്‍ 95% വും ജര്‍മ്മന്‍ തന്നെയാണ് സംസാരിക്കുന്നത്. അവിടെയും ബഹുസ്വരത ഒരു കൗതുക വസ്തുമാത്രം.
എന്നാല്‍ ഇന്ത്യയിലും ചൈനയിലും സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഭാഷാപ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാണ്. 302 ഭാഷകള്‍ ഉപയോഗിക്കപ്പെടുന്ന ചൈനയില്‍ 71% പേരും സംസാരിക്കുന്നത് ചൈനീസ് മന്‍ധാരിന്‍ ആയതിനാല്‍ ഇന്ത്യപോലെ ഗുരുതരമല്ല അവിടുത്തെ ഭാഷാ പ്രശ്‌നങ്ങള്‍. അനേകം മാതൃഭാഷകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്ന ഇന്ത്യയില്‍ പ്രധാനഭാഷയായ ഹിന്ദി സംസാരിക്കുന്നത് 43.63% പേരാണ്. പതിനായിരത്തിലധികം പേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന 121 ഭാഷകള്‍ നമുക്കുണ്ട്. അതില്‍തന്നെ പ്രബലമായ 22 ഭാഷകള്‍. 9 കോടി പേര്‍ മാതൃഭാഷയാക്കിയിരിക്കുന്ന ബംഗാളിയാണ് രണ്ടാംസ്ഥാനത്ത്. പിന്നെ മറാത്തി, തെലുങ്ക്, തമിഴ്, ഗുജറാത്തി തുടങ്ങി 2.88% ആളുകള്‍ സംസാരിക്കുന്ന (3.5 കോടിയോളം) മലയാളം വരെ ശക്തങ്ങളായ ഇരുപതിലധികം ഭാഷകള്‍, അത്ര ശക്തമല്ലെങ്കിലും നിര്‍ണായകമായ മറ്റനേകം ഭാഷകള്‍! ഇങ്ങനെ ഭാഷകളുടെയും ജീവിതരീതിയുടെയും ഒരു മ്യൂസിയമാണ് നമ്മുടെ രാജ്യം.
ഈ രാജ്യത്തു നിന്ന് ബഹുസ്വരതയെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ; ദുര്‍ബ്ബലവും ശിഥിലവുമായ ഒരിന്ത്യ. ഇന്നത്തെ ഇന്ത്യയെ ഒരുമിച്ചു നിര്‍ത്തുന്ന സാംസ്‌കാരിക ഘടകങ്ങളെ ദുര്‍ബ്ബലപ്പെടുത്തി ഈ രാജ്യത്തെ പല ഖണ്ഡങ്ങളാക്കി മുറിച്ചു കളയുക- അതാണ് ഇക്കൂട്ടരുടെ ഉള്ളിലിരുപ്പ്. വളരെ സങ്കീര്‍ണ്ണമായ ഭാഷാഘടകങ്ങളുള്ള ഇന്ത്യയെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത് അതിന്റെ സംസ്‌കാരവും ഒരു പരിധി വരെ മതവുമാണ്. സംസ്‌കാരത്തിന്റെ പ്രധാന ഘടകം മതമാണെന്നതും ആചാരാനുഷ്ഠാനങ്ങളില്‍ കാണുന്ന സാജാത്യവുമാണ് ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തുന്നത്. ഈ ഘടകങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയാല്‍ രാഷ്ട്രം ദുര്‍ബ്ബലമാകും.
ജയ്പൂര്‍ സാഹിത്യോത്സവത്തെ അടിസ്ഥാനപ്പെടുത്തി ജോ ജേക്കബ് എന്നൊരാള്‍ ഭാഷാപോഷിണി മാര്‍ച്ച് ലക്കത്തില്‍ എഴുതിയിരിക്കുന്ന ‘എഴുത്ത് വിമോചനമായി തീരുന്നത്’ എന്ന കുറിപ്പ് എല്ലാത്തരം വിഭാഗീയതകളെയും താരാട്ടുന്നതാണ്. മനുഷ്യരെ ജാതി, മതം, വംശം, ദേശീയത എന്നിവയെ അടിസ്ഥാനപ്പെടുത്തി ഭിന്നിപ്പിക്കുന്നതാണ് പ്രധാനം എന്ന് ജയ്പൂര്‍ സാഹിത്യോത്സവം ഉദ്‌ഘോഷിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. എല്ലാ കൃതികളിലും ‘എന്റെ ജാതിക്കാരുണ്ടോ’ എന്നന്വേഷിക്കലാണ് പ്രധാനകര്‍മ്മമത്രേ! നോബല്‍പ്രൈസ് നേടിയ അബ്ദുല്‍ റസാഖ് ഗുര്‍ണ വളരെക്കാലം ബ്രിട്ടനില്‍ താമസിച്ചു കൊണ്ട് സമ്പത്തും പ്രശസ്തിയും ആര്‍ജ്ജിച്ചശേഷം ബ്രിട്ടന്‍ തന്നെപ്പോലുള്ളവര്‍ക്കു ജീവിക്കാന്‍ കൊള്ളാത്ത ഇടമാണെന്ന് വിളിച്ചു പറയുന്നു. പണ്ടത്തേതുപോലെ വിവേചനരഹിതമായി ബ്രിട്ടന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നില്ലത്രേ! ലോകത്തൊരു രാജ്യവും സ്വന്തം നിലനില്പ് അപകടത്തിലാക്കി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മുതിരില്ല, ഇന്ത്യയൊഴിച്ച്. ഭാരതം മാത്രമാണ് സ്വന്തം നിലനില്പ് കണക്കിലെടുക്കാതെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുള്ള ഒരേ ഒരു രാജ്യം. പക്ഷെ അതിന്റെ പേരില്‍ ലോകത്തെവിടെയും നമുക്ക് പ്രത്യേക അഭിനന്ദനമൊന്നും ലഭിച്ചിട്ടില്ല. നിരന്തരം നമുക്കെതിരെ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയെ ഭൂകമ്പമുണ്ടായപ്പോള്‍ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയ രാജ്യം ഭാരതമായിരുന്നു. പക്ഷെ കെടുതികള്‍ അവസാനിയ്ക്കും മുന്‍പുതന്നെ നന്ദികെട്ട ആ രാജ്യം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണു ചെയ്തത്.
ലോകത്തെവിടെയും അഭയാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാനുള്ളതല്ല. അതിന് റഷ്യ, അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ വലിയ ഭൂവിസ്തൃതിയും ചെറിയ ജനസംഖ്യയുമുള്ള രാജ്യങ്ങളില്‍ ഇടം കണ്ടെത്താന്‍ ഐക്യരാഷ്ട്ര സഭ ശ്രമിക്കണം. ഇന്ത്യയെപ്പോലെ ജനസംഖ്യ കൊണ്ടു പൊറുതി മുട്ടുന്ന രാജ്യങ്ങളെ വീണ്ടും പഴിപറഞ്ഞു നടക്കുകയല്ല വേണ്ടത്. റോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെപ്പോലെ അഭയം കൊടുക്കുന്ന രാജ്യങ്ങളെ നിത്യനരകമാക്കുന്നവരെ നന്മയുടെ വഴി പഠിപ്പിച്ചു കൊടുക്കുകയും വേണം. ഇംഗ്ലണ്ടിലും അമേരിക്കയിലും കറുത്തവര്‍ വലിയ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് ബര്‍ണഡീന്‍ എവറിസ്റ്റോയെപ്പോലുള്ളവര്‍ സാഹിത്യോത്സവത്തില്‍ വന്നിരുന്ന് വിളമ്പുന്നു. ചില പ്രശ്‌നങ്ങളുണ്ട് എന്ന് വാദത്തിനുവേണ്ടി സമ്മതിക്കാമെങ്കിലും ഇവര്‍ വിളിച്ചു കൂവന്നതുപോലുള്ള വംശീയ പ്രശ്‌നങ്ങള്‍ ഈ രാജ്യങ്ങളിലുണ്ടെന്നു തോന്നുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ അമേരിക്കയില്‍ ഒബാമയും ഇപ്പോള്‍ ബ്രിട്ടനില്‍ ഋഷി സുനക്കും ഭരണത്തലവന്മാര്‍ ആകുമായിരുന്നില്ലല്ലോ. ചെറിയ ചില പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിച്ചു തങ്ങള്‍ക്ക് അഭയം തന്ന രാജ്യങ്ങളെ അപമാനിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ നന്ദികേടാണ്. അതുകണ്ടുകൊണ്ട് ഇന്ത്യയിലെ ചില എഴുത്തുകാര്‍ ഇവിടെ ദളിതര്‍ എന്നൊരു കറുത്തവര്‍ഗക്കാരുണ്ടെന്നും അവരും നിരന്തര പീഡനത്തിനുവിധേയമാകുകയാണെന്നും പറഞ്ഞ് കൈയടി നേടാന്‍ ശ്രമിക്കുന്നു.
യൂറോപ്പിലെ വെളുത്തവരും ആഫ്രിക്കക്കാരായ കറുത്തവരും തമ്മിലുള്ളതു പോലെ വേലികെട്ടിത്തിരിക്കാവുന്ന വംശീയ വേര്‍തിരിവ് ഇന്ത്യയിലെ ജാതികളിലില്ല. നിറത്തില്‍ അത്ര വലിയ അന്തരം ദൃശ്യമല്ല. ആചാരാനുഷ്ഠാനങ്ങളിലോ ജീവിത രീതിയിലോ ഒന്നും മറ്റു ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തരായി എടുത്തു കാണിക്കാവുന്ന ഒരു ദളിത് ജനത നമ്മുടെ നാട്ടിലില്ല. ജനിറ്റിക് പഠനങ്ങളും കാണിക്കുന്നത് ഇന്ത്യന്‍ ജനത ഒരേവംശീയ വിഭാഗങ്ങളുടെ തുടര്‍ച്ചയാണെന്നാണ്. ഇതൊക്കെ അറിയാമായിരുന്നിട്ടും ഒരു പറ്റം എഴുത്തുകാര്‍ മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാന്‍ വേണ്ടി പീഡനകഥകളുണ്ടാക്കി പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. നല്ല സാഹിത്യം സൃഷ്ടിയ്ക്കാന്‍ ശ്രമിക്കാതെ വിഭാഗീയതയുടെ എഴുത്ത് തുടരുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. ശക്തമായ രാജ്യം കെട്ടിപ്പടുക്കാനാണ് ആധുനികമായ ഇക്കാലത്ത് ശ്രമിക്കേണ്ടത്. സാഹിത്യോത്സവങ്ങള്‍ അതിനുള്ള വേദികളാവട്ടെ. ഇല്ലാത്ത വിഭാഗീയതകളെ കുത്തിപ്പൊക്കാനല്ല മനുഷ്യസ്‌നേഹികള്‍ ശ്രമിക്കേണ്ടത്.
ഭാഷാപോഷിണിയില്‍ എം. കൃഷ്ണന്‍ നായരെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങള്‍ ചേര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് കഴിഞ്ഞലക്കത്തില്‍ സൂചിപ്പിച്ചതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഒമ്പത് കവിതകളും രണ്ട് കഥകളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ ലക്കം വിഭവസമൃദ്ധമാണെന്നു തന്നെ പറയാം. എല്ലാകവിതകളും എടുത്തെഴുതാന്‍ തക്ക മഹിമയുള്ളവയല്ല.
1890 -ല്‍ തോമസ് ബേയ്ക്കണ്‍ (Thomas Bracken) എഴുതിയ Lays and Lyrics God’s Own Country and Other Poems എന്ന കാവ്യസമാഹാരത്തില്‍ God’s Own Country എന്നു വിളിച്ചിരിക്കുന്നത് ന്യൂസിലാന്റിനെയാണ്. 1861-65 കാലഘട്ടത്തില്‍ അമേരിക്കന്‍ സിവില്‍ വാര്‍ നടക്കുമ്പോള്‍ അമേരിക്കയുടെ വടക്കന്‍ ഭാഗത്തുള്ളവര്‍ സര്‍ക്കാര്‍ പക്ഷത്തും തെക്കന്‍ സ്റ്റേറ്റുകള്‍ വിമതപക്ഷത്തുമായിരുന്നു. അന്നു വടക്കന്‍ പക്ഷക്കാര്‍ അമേരിക്കയുടെ വടക്കന്‍ സ്റ്റേറ്റുകള്‍ക്കു മാത്രമായി ഇട്ടുകൊടുത്ത പേരും God’s Own Country എന്നായിരുന്നു.
1900-ല്‍ ആസ്‌ട്രേലിയക്കാര്‍ സ്വന്തം രാജ്യത്തേയും ദൈവത്തിന്റെ സ്വന്തം നാടെന്നു തന്നെയാണു വിളിച്ചത്. പിന്നീടത് തെക്കന്‍ സിഡ്‌നി സ്റ്റേറ്റിലെ Queens land നേയും Sutherland Shire നേയും മാത്രമുദ്ദേശിച്ചായി. ബ്രസീലുകാര്‍ തങ്ങളുടെ നാടിനേയും ദൈവത്തിന്റെ സ്വന്തം നാടായിട്ടാണു കണക്കാക്കിയത്. ‘God is Brazilian എന്നൊരു പോര്‍ച്ചുഗീസ് സിനിമയും ബ്രസീലുകാരുടെ വകയായുണ്ട്. വില്ല്യം ബ്ലേക്ക് ‘മില്‍ട്ടണ്‍’ എന്ന എപ്പിക് കാവ്യമെഴുതിയപ്പോള്‍ അതിന്റെ ആമുഖത്തില്‍ ചേര്‍ത്ത ഗാനത്തില്‍ ക്രിസ്തു കുട്ടിക്കാലത്ത് അമ്മാവനായ ജോസഫ് ഓഫ് അരിമാത്തേയോടൊപ്പം (Joseph of Arimathea) ബ്രിട്ടന്‍ സന്ദര്‍ശിച്ചെന്നും അതുവഴി യു.കെ. രണ്ടാം ജറുസേലമായെന്നും അങ്ങനെ ദൈവത്തിന്റെ നാടായെന്നും പറഞ്ഞു. കുറെക്കാലം ഈ വരികള്‍ ബ്രിട്ടീഷുകാര്‍ ദേശീയഗാനമായി ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് ‘God save the king (queen)’ ആയിത്തീര്‍ന്നു ദേശീയഗാനം. അങ്ങനെ പശ്ചാത്യര്‍ കൊണ്ടുനടന്ന ‘God’s Own Country’ യാണ് പിന്നീട് നമ്മള്‍ മലയാളികള്‍ ഏറ്റെടുത്തത്.
ഭാഷാപോഷിണിയിലെ കവിത ‘കാവ്യ പ്രകാശ’ത്തില്‍ കവി നാലപ്പാടം പത്മനാഭനും കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നു വിശേഷിപ്പിക്കുന്നു. അദ്ദേഹം ഇങ്ങനെ കുറിക്കുന്നു.
”നീയങ്ങു ദൂരെ നിലാവിന്റെ നാട്ടിലായ്
ഞാനിങ്ങു ദൈവത്തിന്‍ സ്വന്തമാം നാട്ടിലും”
കവിയുടെ ‘കാവ്യപ്രകാശം’ ആരാണെന്നു വ്യക്തമല്ല. ഞാന്‍ തന്നെ നായകന്‍, നീയാണു നായിക, കാണികള്‍ ‘സാക്ഷി കളിയച്ഛന്‍ തിരക്കഥ’ എന്നെഴുതിയിരിക്കുന്നതിനാല്‍ കാവ്യപ്രകാശം ഒരു സ്ത്രീയാണെന്നു വ്യക്തം. കൂടെ ജീവിച്ച സ്ത്രീയോ കാമുകിയോ മറ്റാരെങ്കിലുമോ ആരോ അദ്ദേഹത്തിന്റെ എഴുത്തിനെ പ്രചോദിപ്പിച്ച ഒരു പ്രകാശമുണ്ടായിരുന്നെന്നു വ്യക്തം. ആ സ്ത്രീയെപ്പോലെ അദ്ദേഹത്തില്‍ കവിത നിറയ്ക്കുന്ന കാവ്യ വ്യക്തിത്വമാണ് മഹാകവി പിയും എന്നു തോന്നുന്നു. ‘കളിയച്ഛന്‍’, ‘തിരക്കഥ’ എന്നെഴുതിയിരിക്കുന്നത് പിയെ ഉദ്ദേശിച്ചായിരിക്കുമെന്നു തോന്നുന്നു. കാകളിയിലുള്ള ഈ ലഘുകവിത ആസ്വാദ്യമാണ്.
‘ചിരിയും ചിന്തയും’ ഇ.വി കൃഷ്ണപിള്ളയുടെ ഹാസ്യകഥകളുടെ പേരാണ്. ശ്രീകുമാര്‍ കരിയാട് എഴുതിയിരിക്കുന്ന ഭാഷാപോഷിണിക്കവിതയുടെ പേരും ‘ചിരിയും ചിന്തയും’ എന്നുതന്നെ. ചിരിയേയും ചിന്തയേയും ‘ജലൃീെിശള്യ’ ചെയ്തിരിക്കുന്ന കവിത പക്ഷേ ഒരു ബാലസാഹിത്യ കവിതപോലെ തോന്നിപ്പിക്കുന്നു. പ്രമീളാദേവിയുടെ കവിത ‘ശൃംഗാരം, കരുണം’ ആര്‍ദ്രമായ പ്രണയകാവ്യമാണ്. പാനയെ (സര്‍പ്പിണി) മുറിച്ചു കവി സൃഷ്ടിക്കുന്ന ഘടനയും ശ്രദ്ധേയം തന്നെ. എല്ലാ വരികളും ഉദ്ധരിക്കാന്‍ വേണ്ട കാവ്യഗുണമുള്ളവയാണ്. പ്രണയത്തിന്റെ രാധാമാധവ സങ്കല്പം കവിതയുടെ അക്ഷയഖനിയാണെന്ന് ഈ കവിത വായിക്കുമ്പോള്‍ നമുക്കുബോധ്യപ്പെടും. എങ്കിലും പ്രത്യക്ഷമായി രാധാമാധവ സങ്കല്പത്തെ കവി പിന്‍പറ്റുന്നില്ല. അത് വരികളില്‍ ലീനമാണെന്നു മാത്രം. ഒരിടത്തു മാത്രമേ ‘മാധവം’ എന്ന വാക്കു കവി പ്രയോഗിക്കുന്നുള്ളൂ. തുടര്‍ച്ചയായി നല്ല കവിതകളെഴുതുന്ന പ്രമീളദേവിയുടെ തൂലിക കൂടുതല്‍ ധന്യമാകട്ടെ!