2015 വരെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നേടിയത് 1800 പേരാണ്. തൊഴില്‍ തട്ടിപ്പ് നടത്തിയത് പി.എസ്.സി വഴിയാണ്. ഇതിലൂടെ ഗോത്ര സംവരണമാണ് അട്ടിമറിക്കപ്പെട്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മുഖാന്തിരം പി.എസ്.സിയില്‍ കയറിയവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം അന്നത്തെ പി.എസ്.സി ചെയര്‍മാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണം വേണ്ട എന്ന നിലപാട് എടുക്കുകയായിരുന്നു. 1956 ല്‍ പി.എസ്.സി രൂപീകരണം മുതല്‍ 2015 വരെ നിയമനങ്ങള്‍ തട്ടിയെടുത്തതില്‍ ക്ലാര്‍ക്ക് മുതല്‍ ഗവണ്‍മെന്റ് സെക്രട്ടറിവരെ ഉണ്ട് എന്നതാണ് ഒരു കേരള മാസികയോട് അന്നത്തെ പി.എസ്.സി ചെയര്‍മാന്‍ വെളിപ്പെടുത്തിയത്. ഇങ്ങനെ ജോലി തട്ടിയെടുത്ത 375 പേരെ കിര്‍ത്താഡ്‌സ് കണ്ടെത്തി വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ നടപടി എടുത്തില്ല.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരില്‍ പോലീസ് കോണ്‍സ്റ്റബിള്‍, സൂപ്രണ്ട്, എസ്.ബി.ടി മാനേജര്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍, ധനവകുപ്പിലെ സെക്രട്ടറി, ദേശസല്‍കൃതബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ കോളേജ് സര്‍ജറി ലക്ചര്‍, ഫിഷര്‍മാന്‍, സഹകരണ സൊസൈറ്റി സെക്രട്ടറി, ഹാന്റ്‌ലൂം ഡയറക്ടര്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷനിലെ ഉന്നതര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍, എഫ്.സി.ഐ അസിസ്റ്റന്റ് മാനേജര്‍, ഹെഡ്മാസ്റ്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഏറ്റവും കുറവ് ജനസംഖ്യയുള്ള ഗോത്രവിഭാഗങ്ങളുടെ പേരിലാണ് വ്യാപകമായ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. ഇത്തരം അനധികൃത നിയമനങ്ങള്‍ ഭൂരിഭാഗവും സി.എസ്.ഐ. ക്രിസ്ത്യാനികളും, മറ്റ് പരിവര്‍ത്തിത ക്രിസ്ത്യാനികളുമാണ് തട്ടിയെടുത്തത്.
കേരളത്തിലെ പൊതു വിതരണത്തിനുള്ള റേഷന്‍ കട ലൈസന്‍സി നല്‍കുന്നതില്‍ സംവരണ തത്വം പാലിച്ചിട്ടില്ല. അട്ടിമറിക്കപ്പെട്ട ലിസ്റ്റില്‍ നൂറുകണക്കിന് വ്യക്തികളുണ്ട്. തൊഴിലും ജീവിതമാര്‍ഗ്ഗവുമില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്.
പൊതു വിതരണ സംവിധാനത്തിന്റെ ലൈസന്‍സി നിയമനത്തെ കുറിച്ചുള്ള സംവരണത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്.
1. പട്ടികജാതി – 8%
2. പട്ടിക വര്‍ഗ്ഗം – 2%
3. ഭിന്നശേഷി – 5%
4. വനിത – 20%
ആകെ – 35%
മുകളില്‍ പറഞ്ഞ ക്വാട്ട ശതമാനം പൂര്‍ണ്ണമായി കൈവരിച്ചതിനു ശേഷമേ പൊതുവിഭാഗത്തില്‍ നിന്നും വിജ്ഞാപനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്ന് കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍ 2021 ലെ ഖണ്ഡിക 33 (2) ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ജില്ലയിലെ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ഏതെങ്കിലും ഒരു വാര്‍ഡിലെ റേഷന്‍ കട ലൈസന്‍സി നിയമനം പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നീക്കി വെക്കുകയും പ്രസ്തുത വാര്‍ഡിലെ പട്ടികവര്‍ഗ്ഗ ജനസംഖ്യ ആ വാര്‍ഡിലെ നിലവിലുള്ള മൊത്തം ജനസംഖ്യയുടെ 1% ല്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത ഒഴിവില്‍ ടി വിഭാഗത്തിന് നിയമനം നടത്തേണ്ടതില്ല. പകരം ആയത് Carry Forward ചെയ്ത് പിന്നീട് ആ ജില്ലയിലെ ഏതെങ്കിലും ഒരു പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ വാര്‍ഡില്‍ പട്ടികവര്‍ഗ്ഗ ജനസംഖ്യ ആകെ ജനസംഖ്യയുടെ 1% ല്‍ അധികരിക്കുകയാണെങ്കില്‍ അവിടെ നിയമനം നടത്തുന്നതിന് ആ Carry Forward ചെയ്ത ഒഴിവ് ഉപയോഗിക്കാവുന്നതാണ്. Carry Forward ചെയ്ത പ്രസ്തുത ഒഴിവിലേക്ക് റോട്ടേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള തൊട്ടടുത്ത സംവരണ വിഭാഗത്തിന്റെ ക്വാട്ട ശതമാനം പൂര്‍ണ്ണമായി കൈവരിച്ചതിനു ശേഷം പൊതുവിഭാഗത്തില്‍ നിന്നും വിജ്ഞാപനം ചെയ്യുവാന്‍ സാധിക്കുകയുള്ളു എന്ന് കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍ 2021 ലെ ഖണ്ഡിക 33 (2) ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമ വ്യവസ്ഥകളാണ് 09/05/2022 ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് നം. 161/2022 ല്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു ജില്ലകളിലും നിയമ വ്യവസ്ഥകളില്‍ നിന്നുകൊണ്ട് ലൈസന്‍സുകള്‍ നല്‍കിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണം സംബന്ധിച്ച് 2017 മെയ് 18 ന് കേരള നിയമസഭയില്‍ യുവജന ക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ 2016-19 കാലഘട്ടത്തിലെ അദ്ധ്യക്ഷന്‍ ടി.വി.രാജേഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളില്‍ എസ്.സി പ്രാതിനിധ്യം 0.38% വും എസ്.ടി പ്രാതിനിധ്യം 0.07% വുമാണ് എന്നാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള 2016 ലെ കണക്കനുസരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ 7140 എയ്ഡഡ് സ്‌കൂളുകള്‍ ആണുള്ളത്. അതില്‍ എല്‍.പി. വിഭാഗത്തില്‍ 33851 ഉം, യു.പി. വിഭാഗത്തില്‍ 30136 ഉം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 33537 ഉം അങ്ങനെ ആകെ 97524 അധ്യാപകര്‍ സര്‍വ്വീസിലുണ്ട്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ 378 ഉം, പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 75 ഉം ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അനധ്യാപക വിഭാഗത്തില്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ 161 ഉം, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 41 ഉം ആണ്. സര്‍ക്കാരിന്റെ പട്ടികജാതി ഉപദേശക സമിതിയുടെ ശുപാര്‍ശയായിട്ട് യുവജനകാര്യ ക്ഷേമ അദ്ധ്യക്ഷന്‍ നിയമസഭയ്ക്ക് മുമ്പാകെ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ സ്‌കൂളിലേതുപോലെ സംവരണതത്വം പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ സ്ഥാപനത്തിലെന്നപോലെ എയ്ഡഡ് സ്‌കൂളിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ എല്ലാ നിയമനങ്ങള്‍ക്കും ഒരു പൊതു നിയമം ബാധകമാക്കുന്നതിനായി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി മുഖേന ആക്കണമെന്നുമാണ്.
എയ്ഡഡ് സ്‌കൂളില്‍ സംവരണം ഉറപ്പുവരുത്തിയിരുന്നു എങ്കില്‍ എത്ര പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു എന്ന് 2016 ലെ വിദ്യാഭ്യാസ ഡയറക്ടറിന്റെ കണക്കുകള്‍ അനുസരിച്ച് വിലയിരുത്താം. (പട്ടിക കാണുക)
എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കുമോ? ആകെ 75 പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രമാണ് ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപകരായി ജോലി ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടുകയാണെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് അധ്യാപകര്‍ ഉണ്ടാകുമായിരുന്നു. വരും കാലഘട്ടത്തില്‍ ഗോത്രവര്‍ഗ്ഗക്കാരായ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ ജോലി ലഭിക്കാതെ നിരാശരാകും എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഇത്തരം സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നത് മാനേജ്‌മെന്റുകള്‍ ആണ്. ലക്ഷങ്ങള്‍ വാങ്ങി നടത്തുന്ന നിയമനം ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സ്വീകാര്യമല്ല (സാധ്യവുമല്ല). സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം അധ്യാപക ജോലി സാധ്യമാകുന്ന സ്ഥിതിയിലേക്ക് കേരളം മാറുകയാണ്. എയ്ഡഡ് കോളേജുകളിലെ സ്ഥിതിയും സമാനമാണ്. പട്ടികജാതി-വര്‍ഗ്ഗ സമിതികളുടെയും സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ ഗോത്ര വിരുദ്ധ സമീപനത്തിന്റെ ഭാഗമായിട്ടാണ് ഇതിനെ നമുക്ക് കാണാന്‍ സാധിക്കുന്നത്.
$പ്രധാനമന്ത്രി ജന്‍ധന്‍ യോജ ന പദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം.
$കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയായ സ്റ്റാന്റ് അപ്പ് അന്ത്യ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളത്തിന്റെ ഭരണകൂടം തയ്യാറാവണം.
$കേരളത്തിലെ പട്ടികവര്‍ഗ്ഗ സ്ഥാപനത്തിലെ താല്‍ക്കാലിക നിയമനം നടത്തുന്നതില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കണം.
പണിയെടുത്തതിന് കൂലിയില്ല
എന്റെ സുഹൃത്തും നിലവില്‍ ഗോത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് തിരുനെല്ലി പഞ്ചായത്തുകാരനുമായ വ്യക്തിക്ക് തൊഴില്‍ മേഖലയില്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ എന്നോട് പങ്കുവെക്കുകയുണ്ടായി.തോല്‍പ്പെട്ടിക്കാരനായ സുഹൃത്തിന്റെ പരിചയക്കാരനായ മേസ്തിരി ഊരില്‍ വന്നു. കര്‍ണ്ണാടകയിലെ ചട്ടികേരി എന്ന സ്ഥലത്ത് 3 മാസം വരെ ചോലയടി (മര കവ്വാത്ത്) ഉണ്ട്. പത്ത് പേര്‍ വരണം. കരാറ് പണിയാണ് ഒരു മരം ചോലയടിക്കുന്നതിന് 10 രൂപ നിരക്കില്‍ തരാമെന്ന് പറഞ്ഞു. ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും. മേസ്തിരിയും മരം കയറുന്ന ആളാണ്. നല്ല മൊതലാളിയാണ്. പണിയെടുത്ത പൈസ ആഴ്ചയില്‍ തീര്‍ത്തുതരും. ഞാന്‍ എല്ലാവര്‍ഷവും മൊതലാളിയുടെ തോട്ടത്തില്‍ പണിയെടുക്കുന്നയാളാണ് എന്നു പറഞ്ഞു. പരിചയമുള്ള ആളായതിനാല്‍ 10 പേരെ സംഘടിപ്പിച്ചു. മഴക്കാലമായതിനാല്‍ തോട്ടം പണി കുറവാണ്. അങ്ങനെ 6.30 ന് ഉള്ള ബസ്സില്‍ കയറി കുട്ടത്ത് എത്തി. അവിടെ നിന്ന് ഗോണികുപ്പ ബസ്സില്‍ കയറി ചട്ടികേരി സ്റ്റോപ്പില്‍ ഇറങ്ങി. അവിടന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് മുതലാളിയുടെ വീട്ടിലെത്താന്‍. 9 മണിയ്ക്ക് പണി തുടങ്ങി. കരാര്‍ പണി ആയതിനാല്‍ കൃത്യസമയത്ത് എത്തണം, പണി തുടങ്ങണം അങ്ങനെ ഇല്ല. പണി തുടങ്ങുന്നതിന് മുമ്പ് മരത്തില്‍ കയറുന്നതിന് സ്റ്റെപ്പ് അടിക്കുന്നതിന് പറ്റുമോ എന്ന് ചോദിച്ചു. മഴ പെയ്യുന്നതുകൊണ്ട് അടിക്കുന്നതിന് കുഴപ്പമില്ല എന്നു മേസ്തിരി പറഞ്ഞു. ഒരാഴ്ച തുടര്‍ച്ചയായി പണിയെടുത്തു. ശക്തമായ മഴയും കാറ്റുമായതിനാല്‍ മരത്തില്‍ കേറാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. മരത്തില്‍ കയറുമ്പോള്‍ ഏണിവെച്ചും, സ്റ്റെപ്പ് രൂപത്തില്‍ കൊത്തി ഉയരങ്ങളിലേയ്ക്ക് കയറി പോകുന്നതാണ് പതിവ്. ഓരോ ദിവസവും ചോലയടിക്കുന്ന മരത്തിന്റെ കണക്ക് മേസ്തിരി കൊടുക്കണം. മേസ്തിരിയും കൂടെ പണിയെടുക്കുന്നതിനാല്‍ തോട്ടത്തിലുള്ള മരങ്ങളുടെ പൂര്‍ണ്ണ വിവരം അദ്ദേഹത്തിന് അറിയാം. മരത്തിന്റെ കണക്ക് പ്രകാരമാണ് ആഴ്ചയില്‍ കൂലി തരുന്നത്. എല്ലാ ദിവസവും ബസ് ചാര്‍ജ്ജിനുള്ള തുക തരും. മഴയും കാറ്റും ഉള്ളതിനാല്‍ മുതലാളി തോട്ടത്തില്‍ വരാറില്ല.
ഒരു ദിവസം ഉച്ചയ്ക്ക് ശേഷം പണി തുടങ്ങുന്ന സമയത്ത് മുതലാളി വയലിന് അരികിലൂടെ തോട്ടത്തില്‍ കയറി ചെല്ലുന്ന ഭാഗത്ത് നടന്നു വരികയായിരുന്നു. അയാള്‍ ഉച്ചത്തില്‍ പറഞ്ഞു (യാവ്വ ബോളിമക്ക മറാക് മട്ട് വിയ്യതു) ഏത് നായിന്റെ മോനാ മരത്തില്‍ സ്റ്റെപ്പ് അടിക്കുന്നത് എന്ന് കന്നഡയില്‍ പറഞ്ഞു. മഴ പെയ്യുന്നതുകൊണ്ട് അയാള്‍ പറയുന്നത് പൂര്‍ണ്ണമായി കേള്‍ക്കാന്‍ സാധിച്ചില്ല. മുതലാളിയ്ക്ക് മരത്തില്‍ സ്റ്റെപ്പ് ഉണ്ടാക്കി കയറിയതു ഇഷ്ടപെട്ടില്ല. അയാള്‍ ഉച്ചത്തില്‍ അപമര്യാദയായി പറഞ്ഞു. ഞാന്‍ കയറിയ മരത്തിനു ചുവട്ടില്‍ വന്നു താഴെ ഇറങ്ങാന്‍ പറഞ്ഞു. നിന്നോട് ആരാണ് പറഞ്ഞത് മരത്തില്‍ സ്റ്റെപ്പടിച്ച് കയറാന്‍ എന്നു പറഞ്ഞ് തല്ലി. ഞാന്‍ പറഞ്ഞതൊന്നും അയാള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. എന്റെ ഒപ്പം പണിയെടുക്കുന്നതിന് ചേച്ചിയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. അദ്ദേഹം മുതലാളിയോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തെയും തല്ലി. അങ്ങനെ ഉന്തുംതള്ളുമായി. മുതലാളി എന്തിനാണ് തല്ലുന്നത് എന്നു പറഞ്ഞാല്‍ പോരെ, നമുക്ക് മനസ്സിലാകും, നമ്മളും മനുഷ്യരാണ് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. ഇത് എന്റെ സ്ഥലമാണ് ആരെയും പോകാന്‍ അനുവദിക്കില്ല. എല്ലാവരെയും കൊന്ന് കളയും എന്ന് പറഞ്ഞ് തോക്ക് എടുക്കാനായി വീട്ടിലേക്ക് വേഗത്തില്‍ നടന്നു നീങ്ങി. ഇത് എല്ലാം കേട്ട് നിന്ന മേസ്തിരിയും മുതലാളിയെ പിന്തുണച്ച് സംസാരിച്ചു. നിങ്ങള്‍ ഇത്രയും ദിവസം പണിയെടുത്ത പൈസ തരില്ല എന്ന് പറഞ്ഞു അയാള്‍ നടന്നു പോയി. മേസ്തിരി മുതലാളിയുടെ ഭാര്യ ആയ അവ്വയെ ഫോണില്‍ വിളിച്ച് തോട്ടത്തില്‍ നടന്ന സംഭവം വിവരിച്ചു. അവ്വ പറഞ്ഞു, അദ്ദേഹം ഇവിടെ വരുന്നതിനുമുമ്പെ എല്ലാവരും ഇവിടം വിട്ട് പോകുന്നതാണ് നല്ലത്. അയാള്‍ എന്തു ചെയ്യാനും മടിയില്ലാത്ത ആളാണ്. ആയതിനാല്‍ ഇന്നത്തെ പണിക്കൂലി നിങ്ങളുടെ വസ്ത്ര സഞ്ചി വെച്ചിട്ടുള്ള സ്ഥലത്ത് വയ്ക്കാം. എത്രയും പെട്ടെന്ന് ആയാളുടെ കണ്ണില്‍ പെടാതെ രക്ഷപ്പെട്ടോളു. തരാനുള്ള ബാക്കി പൈസ മേസ്തിരിയുടെ കൈയ്യില്‍ കൊടുത്തയക്കാം എന്നു പറഞ്ഞു. തുണിയും സാധനങ്ങളും എടുത്ത് മുതലാളിയുടെ കണ്ണില്‍ പെടാതെ ഞങ്ങള്‍ അവിടന്ന് പോന്നു. ബസ്സ് സ്റ്റോപ്പില്‍ എത്തണമെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരം നടക്കണം. അടുത്തുള്ള തോട്ടത്തിലൂടെ നടന്ന് റോഡില്‍ എത്തി. അവിടെ നിന്ന് ടൗണിലേക്കുള്ള ബസ്സില്‍ കയറി കുട്ടത്തെയ്ക്ക് എത്തി. എല്ലാവര്‍ക്കും പണിയെടുത്ത കൂലി കിട്ടിയില്ല. ഒരു ആപത്തും വരാതെ വീട്ടില്‍ തിരിച്ചെത്തി എന്നു മാത്രം.
കര്‍ണാടകയില്‍ ജോലിയ്ക്ക് പോയ സുഹൃത്തിനും കൂടെയുണ്ടായിരുന്ന 10 പേര്‍ക്കും ഒരാഴ്ച അധ്വാനിച്ച കൂലി ലഭിക്കാതിരിക്കുകയും മുതലാളിയുടെ ആക്രമണത്തിന് ഇരയാവേണ്ടി വരികയും ചെയ്തത് മന:സാക്ഷിയെ വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. ഈ വിഷയം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നാളിതുവരെ അന്നത്തെ പണിക്കൂലി ലഭിച്ചില്ല. സുഹൃത്ത് എന്നോട് ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുകയും ഞങ്ങളെ മനുഷ്യരായ് കാണാന്‍ ഇന്നും പൊതു സമൂഹം തയ്യാറായിട്ടില്ല എന്നത് വേദനാജനകമാണെന്ന് സൂചിപ്പിക്കുകയുമുണ്ടായി. തിരുനെല്ലി പഞ്ചായത്തിലെ തോല്‍ പ്പെട്ടി, അരണപ്പാറ, ശ്രീമംഗലം, കൊട്ടിയൂര്‍, ചേകാടി, അപ്പപ്പാറ, ചക്കിണി, തിരുനെല്ലി, ഗുണ്ടികപ്പറമ്പ്, പോത്തുമൂല, പനവല്ലി, കാട്ടിക്കുളം, ബേഗൂര്‍, തിരുനെല്ലി പോലീ സ് സ്റ്റേഷന്‍ ഗ്രാമം, ബാവലി മീന്‍ കൊല്ലി ഗ്രാമം തുടങ്ങിയ നിരവധി ഗ്രാമങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി പ്രത്യേകിച്ച് കാട്ടുനായാക്ക, ഊരാളിക്കുറുമ, പണിയ, അടിയ തുടങ്ങിയ ഗോത്രവിഭാഗത്തിലെ ഗോത്രജനതയെ നിരവധി ജീപ്പുകളില്‍ അതിരാവിലെ കര്‍ണാടകയിലെ കുടക് ജില്ലയില്‍ വിവിധ തോട്ടങ്ങളില്‍ ജോലിക്കായി കൊണ്ടുപോകുന്നത് പതിവാണ്. ഇവരില്‍ പലരെയും തിരിച്ചെത്തിക്കുന്നത് രാത്രി വൈകിയാണ്. ഇത്തരത്തില്‍ തൊഴിലിനുപോകുന്ന ഗോത്രജനത പല രീതിയിലുള്ള അപകടത്തിലും പെടാറുമുണ്ട്. തൊഴിലിനായ് കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരും പരുക്ക് പറ്റി അവയവങ്ങള്‍ക്ക് ഭംഗം സംഭവിച്ചവരും തിരുനെല്ലിയിലുണ്ട്. പോരാതെ ഇത്തരത്തില്‍ തൊഴിലിനുപോയി അവിവാഹിത അമ്മമാരായവരെയും തിരുനെല്ലിയിലെ വിവിധ ഗ്രാമങ്ങളില്‍ കാണാന്‍ സാധിക്കും. ഇത്തരം വിഷയത്തില്‍ പ്രതികരിക്കാന്‍ രാഷ്ട്രീയ സംഘടനകളോ നീതി ലഭ്യമാക്കാന്‍ നിയമപാലകരോ തയ്യാറാവുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ ഇത്തരം അതിക്രമവും ചൂഷണവും നടക്കുന്നു എന്നത് ലജ്ജാവഹമാണ്. തൊഴില്‍ ചെയ്ത കൂലി ചോദിക്കുമ്പോള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന അപരിഷ്‌കൃത രീതിയോട് മന:സാക്ഷിയുള്ളവര്‍ക്ക് പൊരുത്തപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ ഗോത്രജനതയ്ക്ക് എല്ലാ മേഖലയിലും നീതി നിഷേധിക്കപ്പെടുകയാണ് കേരളത്തില്‍. അറിവും വിദ്യാഭ്യാസവും നേടിയ ഗോത്ര യുവതി യുവാക്കള്‍ സംഘടിച്ചു പ്രതിഷേധിക്കുകയും അവരെ പിന്തുണക്കാന്‍ സമാജത്തിലെ നല്ലവരായ മനുഷ്യര്‍ അണിനിരക്കുകയും ഗോത്രജനതയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ നിയമസഭയിലും ചര്‍ച്ച ചെയ്യിക്കാന്‍ സാധിക്കുവാന്‍ കഴിവുള്ള നേതാക്കള്‍ ഗോത്ര ജനതയില്‍ നിന്നും ഉയര്‍ന്നു വരികയും ചെയ്യുന്ന കാലഘട്ടത്തില്‍ മാത്രമേ ഇത്തരം നീതി നിഷേധങ്ങള്‍ അവസാനിക്കുകയുള്ളൂ.
(അവസാനിച്ചു)
(കേരള വനവാസി വികാസ കേന്ദ്രം പ്രാന്ത ഹിതരക്ഷ പ്രമുഖ്
ആണ് ലേഖകന്‍)