മുറ്റത്തിന്റെ വടക്കുകിഴക്കേ അതിരിലാണ് പശുത്തൊഴുത്ത്. രണ്ടു പശുക്കളുണ്ട് തൊഴുത്തില്‍. തവിടിന്റെ നിറമുള്ള അമ്മിണിയുടെ കറവ വറ്റാറായി. കറമ്പിപ്പയ്യ് പെറ്റിട്ടധികമായിട്ടില്ല. മുഴുവന്‍ പാലും കുടിച്ചു തീര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് അടുത്തുള്ള വീട്ടുകാര്‍ക്ക് അമ്മ പാലുകൊടുക്കും. വന്നു വാങ്ങിക്കൊണ്ടു പോകണം. അങ്ങോട്ടു കൊണ്ടു പോയിക്കൊടുക്കില്ല.
വടക്കേ വീട്ടില്‍നിന്ന് ഗോപാല മാമയുടെ മകന്‍ സതീശനാണ് പാലു വാങ്ങാന്‍ വരിക. അല്ലെങ്കില്‍ അവരുടെ വീട്ടില്‍ മുറ്റമടിക്കാന്‍ വരുന്ന കാര്‍ത്ത്യായനി.
ഒരു ദിവസം പാലു വാങ്ങാന്‍ ഗോപാല മാമയാണ് വന്നത.് കോലായില്‍ കാലു നീട്ടി ഇരിക്കുകയാണ് മുത്തശ്ശി. മുറുക്കാനുള്ള പുറപ്പാടാണ്. പതിവുപോലെ ഞാന്‍ അടക്കാക്കഷ്ണങ്ങള്‍ കുഞ്ഞുരലിലിട്ട് ഇടിച്ചു തരിയാക്കുന്നു.
”എന്താ ഗോപാലാ ചെമ്പോണ്ടു വിളമ്പണ്?”
ഗോപാലമാമ ആകെ പരിഭ്രമിച്ചു പോയി എന്ന് മുഖം കണ്ടാലറിയാം. ആരാപ്പൊ ചെമ്പോണ്ടു വിളമ്പുന്നത് എന്നായിരിക്കണം ഗോപാലമാമ ആലോചിക്കുന്നത്.
മുത്തശ്ശി അതും പറഞ്ഞ് മുറുക്കാന്‍ വായിലിട്ടു. എന്താണ് മുത്തശ്ശി പറയുന്നതെന്ന് എനിക്കും മനസ്സിലായില്ല. ഏതു ചെമ്പിനെപ്പറ്റിയാണ് മുത്തശ്ശി പറയുന്നതെന്ന് അതിശയിക്കുകയായിരുന്നു ഞാന്‍.
ഗോപാലമാമക്കു കൊടുക്കാനുള്ള പാലുമായി വന്ന അമ്മയാണ് അമ്മാമയെ രക്ഷപ്പെടുത്തിയത്. മുത്തശ്ശിയുടെ ചൊല്ലുപറച്ചില് ഇന്നോ ഇന്നലേയോ കേള്‍ക്കാന്‍ തുടങ്ങിയതല്ലല്ലോ അമ്മ.
”ഏട്ടാ ചെമ്പിലല്ലേ ചോറു വെക്കുക. ചോറിന്റെ ചെമ്പെടുത്ത് ആരെങ്കിലും വിളമ്പ്വോ. ചട്ടുകം കൊണ്ടല്ലേ വിളമ്പ്ാ? പാലു വാങ്ങാന്‍ എന്താ ഏട്ടന്‍ തന്നെ വന്നതെന്നാ അമ്മ ചോദിച്ചത്”
ഗോപാലേട്ടന് ആശ്വാസായി.
മുറുക്കാന്‍ ചവച്ചുകൊണ്ട് മുത്തശ്ശി ചിരിക്കുകയാണ്. എന്നാലും എന്റെ മുത്തശ്ശി!