ഒരു പ്രഭാതത്തില്‍ ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരം വഴുതക്കാട്ടുള്ള ഒരു സുഹൃത്തിന്റെ ഭവനത്തിലെത്തി. ഗൃഹസ്ഥനും പത്‌നിയും ആദരപൂര്‍വ്വം അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങള്‍ക്കുശേഷം വീട്ടുകാരി ഒരു പരാതി ബോധിപ്പിച്ചു. മുറ്റത്തുവളര്‍ന്നു നില്‍ക്കുന്ന മാതളമരം നല്ലതുപോലെ കായ്ച്ചിട്ടും പഴുത്തിട്ടും കുട്ടികള്‍ക്ക് തിന്നാന്‍ കിട്ടുന്നില്ല; എല്ലാം അണ്ണാന്‍ തിന്നു തീര്‍ക്കുന്നു. അണ്ണാന്റെ അക്രമത്തിന് ഒരു പരിഹാരം സ്വാമികള്‍ ഉണ്ടാക്കണം. അതായിരുന്നു അവരുടെ പ്രാര്‍ത്ഥന.
”മരങ്ങളില്‍ നിന്നും ചെടികളില്‍ നിന്നുമല്ലാതെ അവയ്ക്ക് ആഹാരം എവിടന്നാണ്? ഇവ നമ്മുടെ സ്‌നേഹവും അനുകമ്പയും കൊണ്ടാണ് ജീവിക്കുന്നത്. ങാ… ഒരു ഈര്‍ക്കില്‍ കൊണ്ടുവരൂ. ഞാനൊന്ന് പരീക്ഷിച്ച് നോക്കട്ടെ”. സ്വാമികള്‍ അവരെ സമാശ്വസിപ്പിച്ചു. കുട്ടികള്‍ കൊണ്ടുവന്ന ഈര്‍ക്കിലുമായി മാതളച്ചുവട്ടിലെത്തി. ഗൃഹവാസികളും ഒപ്പമുണ്ടായിരുന്നു. മരത്തിന്റെ തായ്ത്തടിയില്‍ നിലത്തുനിന്നും ഒരു മുഴം ഉയരത്തില്‍ ഈര്‍ക്കിലുകൊണ്ട് ഒരു വര വരച്ചു. പിന്നെ ഒരു ശബ്ദം പുറപ്പെടുവിച്ചു. അണ്ണാന്മാര്‍ കൂട്ടമായി ഓടിവന്നെത്തി, ആ മരത്തിലേക്ക് സ്വാമികള്‍ വരച്ച വര വരെ കയറി. കൂടുതല്‍ കയറാന്‍
കഴിയാതെ അവറ്റകള്‍ സ്തംഭിച്ചു നിന്നു.
”മക്കളെ! ഇനി മുതല്‍ നിങ്ങള്‍ ഈ മാതളത്തില്‍ നിന്ന് പഴങ്ങള്‍ ഭക്ഷിക്കരുത്. ഈ ചെടി ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഈ വീട്ടുകാര്‍ നട്ടുപിടിപ്പിച്ചതാണ്. കാരുണ്യം കാണിക്കുന്ന മറ്റ് വീടുകളില്‍ ചെന്ന് ഭക്ഷിക്കുവിന്‍!” സ്വാമികളുടെ വാക്കുകള്‍ കേട്ടയുടന്‍ അണ്ണാന്മാര്‍ സ്ഥലം വിട്ടു. അവരെക്കൊണ്ടുള്ള ഉപദ്രവം കഴിഞ്ഞു. കുട്ടികള്‍ ആര്‍ത്തുവിളിച്ചു. അവരുടെ മാതാപിതാക്കളുടെ പുറം കണ്ണുകള്‍ നിറഞ്ഞു. അതോടൊപ്പം അവരുടെ അകക്കണ്ണുകളും തുറന്നിട്ടുണ്ടാവാം.