‘നവോത്ഥാന പുരോഗമന കമ്മ്യൂണിസ്റ്റ് കേരളത്തില്‍’ ഇന്ന് സമരം നടക്കുന്നത് ജാതി വിവേചനത്തില്‍ നിന്നും അടിമപ്പണിയില്‍ നിന്നും മേലാളന്മാരില്‍ നിന്നുമുള്ള മോചനത്തിനു വേണ്ടിയാണെന്നത് ഒരു വിരോധാഭാസം തന്നെ. നീതിക്കുവേണ്ടി ‘കമ്മ്യൂണിസ്റ്റ് വിപ്ലവ’ ഭരണകൂടത്തിനു മുന്നില്‍ സമരക്കാര്‍ക്ക് 51 ദിവസം നീണ്ടുനിന്ന സമരം ചെയ്യേണ്ടിവന്നു എന്നത് മറ്റൊരു വിരോധാഭാസം. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് എന്ന കേരളാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ദീര്‍ഘ നാളത്തെ വിദ്യാര്‍ത്ഥി സമരത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചത്. കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിന് സമീപം തെക്കും തലയില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. 2014 ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഡയറക്ടര്‍ ശങ്കര്‍ മോഹനുമായിരുന്നു. ദീര്‍ഘ നാളത്തെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന് സ്ഥാനം രാജി വെക്കേണ്ടി വന്നു. കാലാവധി തികഞ്ഞതിനാലാണ് രാജി എന്നാണ് സര്‍ക്കാരും ശങ്കര്‍ മോഹനും പ്രസ്താവിച്ചത്.
കേരളം പോലുള്ള സംസ്ഥാനത്ത് ഇന്നും ജാതി വിവേചനം നിലനില്‍ക്കുന്നു എന്നതി നോട് അത്ഭുതകരമായിട്ടാണ് പലരും പ്രതികരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍ തന്നെയുള്ള നാട്ടകം കോളേജില്‍ എസ്എഫ്‌ഐക്കാര്‍ പിന്നാക്കവിഭാഗത്തില്‍ പെട്ട ഹോസ്റ്റല്‍വിദ്യാര്‍ത്ഥികളെ പ്രത്യേകമായി മാറ്റി പാര്‍പ്പിച്ച് അതിന് പുലയക്കുടില്‍ എന്ന് നാമകരണം ചെയ്ത് അകറ്റി നിര്‍ത്തിയ കാര്യം നാമെല്ലാം അറിഞ്ഞപ്പോഴും ഒരു എസ്എഫ്‌ഐ നേതാവ് മറ്റൊരു എഐഎസ് എഫ് വനിതാ നേതാവിനെ ‘പെലച്ചി’ എന്ന് വിളിച്ച് ആക്രോശിച്ചു കൊണ്ട് അക്രമിക്കാന്‍ ചെന്നത് കണ്ടപ്പോഴും ഇത് കേരളത്തില്‍ തന്നെയാണെന്ന് നാം വിശ്വസിച്ചിരുന്നില്ലേ? പയ്യന്നൂരില്‍ ചിത്രലേഖ എന്ന പുലയ സമുദായത്തിലെ സ്ത്രീ ഓട്ടോറിക്ഷയോടിച്ച് ഉപജീവനം നടത്താന്‍ തുനിഞ്ഞപ്പോള്‍ സിഐടിയു ക്കാര്‍ അവിടുന്ന് അടിച്ചോടിച്ചതും ‘പൊലച്ചി ഓട്ടോ ഓടിക്കുന്നത് ഒന്ന് കാണണം’ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഓട്ടോ റിക്ഷ കത്തിച്ചതും അവരെ വേശ്യയെന്ന് മുദ്രകുത്തി നാട്ടില്‍ നിന്നു തന്നെ ആട്ടി ഓടിച്ചതും നമ്മുടെയൊക്കെ കണ്ണില്‍ നിന്നും മനസ്സില്‍ നിന്നും മായാറായിട്ടില്ല.
കെ.ആര്‍.നാരായണന്‍ ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ പിന്നാക്കവിഭാഗത്തിന് അര്‍ഹതപ്പെട്ട സംവരണ സീറ്റ് നികത്തിയില്ല എന്നു മാത്രമല്ല അത് എന്തുകൊണ്ട് ചെയ്യുന്നില്ല എന്നു ചോദിച്ചപ്പോള്‍ ഡയറക്ടറുടെ മറുപടി സ്ഥാപനത്തിന്റെ നിലവാരം താഴ്ന്നു പോകും എന്ന തരത്തിലായിരുന്നുവത്രെ. നിരവധി വിദ്യാര്‍ത്ഥികള്‍ ദീര്‍ഘനാളായി പല തരത്തിലുള്ള ജാതി വിവേചനം അനുഭവിക്കുന്ന കാര്യം ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. സ്വീപ്പര്‍ ജോലിക്കാരായ സ്ത്രീകളെക്കൊണ്ട് സ്വന്തം താമസ സ്ഥലത്തെ കക്കൂസ് കഴുകിക്കുന്നതും അവരോട് ജാതി ചോദിച്ച്, കുളിച്ച് വസ്ത്രം മാറിയതിനു ശേഷം മാത്രം വീട്ടില്‍ കയറിയാല്‍ മതി എന്ന് പറയുന്നതും വെറും ആരോപണം മാത്രമല്ലെങ്കില്‍ ശിക്ഷയര്‍ഹിക്കുന്ന ഗൗരവതരമായ കുറ്റകൃത്യമാണ്. അച്ചടക്കം പാലിക്കാന്‍ പറഞ്ഞതും സദാചാര-ലഹരി വിരുദ്ധ നിലപാട് സ്വീകരിച്ചതുമാണ് തനിക്കെതിരെ സമരത്തിന് വിദ്യാര്‍ത്ഥികള്‍ തയ്യാറാകാന്‍ കാരണം എന്ന ഡയറക്ടറുടെ വെളിപ്പെടുത്തല്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. സിനിമ പോലുള്ള മേഖലകള്‍ അരാജകവാദികളുടേയും ലഹരി മാഫിയകളുടേയും തീവ്രവാദികളുടേയും മേച്ചില്‍പ്പുറങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അതിനെതിരെയുള്ള ബോധവല്‍ക്കരണവും പരിശീലനങ്ങളും അത്യാവശ്യമാണുതാനും. വസ്തുത പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട ഗവണ്‍മെന്റ് ഇത്രയും കാലം കാണികളെപ്പോലെ ഗ്യാലറിയിലിരുന്ന് കളി കണ്ടത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. പിന്നാക്കക്കാരെ അകറ്റി നിര്‍ത്തുക എന്ന തങ്ങളുടെ ഉള്ളിലുള്ള ആഗ്രഹം സഫലീകൃതമാകുമോ എന്ന് കാത്തിരിക്കുകയായിരിക്കാം ഗവണ്‍മെന്റ് ചെയ്തത്.
കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത കലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെ പിന്നാക്ക വിഭാഗക്കാരനായതിനാല്‍ കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയതും സ്വന്തം സംഘടനയായ എസ്എഫ്‌ഐയില്‍ നിന്ന് ജാതി വിവേചനം അനുഭവിക്കേണ്ടി വന്നതിനാല്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന രോഹിത് വെമുലമാരും ചോവ്വത്തിയായതിനാല്‍ മാത്രം മുഖ്യമന്ത്രി പദം നഷ്ടപ്പെടേണ്ടി വന്ന ഗൗരിയമ്മമാരും പുലയനായതിനാല്‍ പാര്‍ട്ടി ഓഫീസില്‍ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഇടയില്‍ നിന്നും ദൂരെ മാറിക്കിടക്കേണ്ടി വന്ന കല്ലേന്‍ പൊക്കുടനുമെല്ലാം മറക്കാന്‍ സാധിക്കാത്ത സ്മരണകളാണ്. പൂജ പഠിച്ച ദളിതനെയും ക്ഷേത്ര പൂജാരിയാക്കണം എന്ന് പ്രമേയം പാസാക്കിയ ആര്‍എസ്എസ്സും ദളിതനാണെങ്കില്‍ പൂജ പഠിച്ചാലും ക്ഷേത്രത്തില്‍ കയറ്റില്ലെന്ന് നിലപാടെടുത്ത കമ്മ്യൂണിസ്റ്റ്കാര്‍ ഭരിക്കുന്ന ക്ഷേത്ര ഭരണ സമിതിയും ഈ കേരളത്തില്‍ തന്നെയാണുള്ളത്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ ഇടയ്ക്കിടെ ജാതി കുത്തിയിളക്കി സമൂഹത്തില്‍ അന്ത:ചിദ്രം സൃഷ്ടിക്കുന്നതും ഇതേ കമ്മ്യൂണിസ്റ്റുകളാണ്. ഇവര്‍ രൂപപ്പെടുത്തിയ വിഭാഗീയതയുടേയും വിദ്വേഷത്തിന്റെയും ദുഷിച്ച അന്തരീക്ഷത്തിലാണ് മത തീവ്രവാദികളും അരാജകവാദികളും മുതലെടുപ്പ് നടത്തുന്നത്. കെ.ആര്‍.നാരായണന്റെ പേരിലുള്ള ഈ സ്ഥാപനത്തില്‍ നടന്ന സമരത്തെയും റാഞ്ചിയെടുക്കാന്‍ ‘ആസാദി’ സമരക്കാരും അരാജക വാദികളും ശ്രമിച്ചു എന്നത് നാം കാണാതിരുന്നു കൂടാ.