‘വിര’ എന്നത് നമ്മള്‍ സംഭാഷണത്തില്‍ ‘വെര’യെന്നു പറയാറുണ്ട്. ‘വിരകുക’ എന്നത് ‘വെരകുക’ എന്നും പറയും. അങ്ങനെ ‘ഇ’ കാരം ചേര്‍ന്നുവരുന്ന വാക്കുകളെ ‘എ’ കാരം ചേര്‍ത്തുച്ചരിക്കുന്നതു മലയാളികളുടെ ഒരു പതിവാണ്. കാലാന്തരത്തില്‍ അതില്‍ പലതും നിഘണ്ടുവില്‍ കയറിപ്പറ്റും. ‘വിര’യും ‘വെര’യും നിഘണ്ടുവിലുണ്ട്. ‘വിരകുക, ‘വെരകുക’ രണ്ടും ശബ്ദതാരാവലീ പദങ്ങളാണ്. ‘രണ്ടിനും അര്‍ത്ഥം ഒന്നു തന്നെ. ‘തിര’ എന്നതിന് ‘തെര’ എന്നു നമ്മള്‍ പറയാറുണ്ടെങ്കിലും അതു നിഘണ്ടൂ സമ്മതമായിട്ടില്ല. തിര മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ. തിരഞ്ഞെടുപ്പ് എന്നതിനെ നമ്മള്‍ വികലമായി ഉച്ചരിച്ചുണ്ടാക്കിയെടുത്ത പദമാണ് ‘തെരഞ്ഞെടുപ്പ്’. രണ്ടും ഇന്നു സര്‍വ്വജനസമ്മതമാണ്. രണ്ടും ഉപയോഗിക്കാം. രണ്ടിനും അര്‍ത്ഥവ്യത്യാസമുണ്ടെന്ന ചിലരുടെ അവകാശവാദം ശരിയല്ല. കലാകൗമുദിയിലെ (ജനുവരി 15-22) ഭാഷാപ്രയോഗം എന്ന പംക്തിയില്‍ പ്രൊഫ. കുളത്തൂര്‍ കൃഷ്ണന്‍ നായരുടെ അഭിപ്രായം കുറച്ചാളുകളില്‍ നിന്ന് ഒരാളെ സ്വീകരിക്കുന്നത് ‘തിരഞ്ഞെടുപ്പും’ ആരെയെങ്കിലും കാണാതായാല്‍ അന്വേഷിച്ചു പോകുന്നത് തെരയലുമാണെന്നാണ്. രണ്ടും തിരയല്‍ തന്നെ. ‘തെരയല്‍’ ആയാലും അതേ അര്‍ത്ഥം തന്നെ. തെരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പിന്റെ വികല പ്രയോഗം മാത്രമാണ്. അത് മറ്റൊരു പദമല്ല. ആ വികലപ്രയോഗത്തിന് പ്രയോഗ സാധുത വന്നതിനാല്‍ രണ്ടും ഒരേ സന്ദര്‍ഭത്തില്‍ ഉപയോഗിക്കാവുന്ന പദങ്ങളാണ്. അവ വ്യത്യസ്ത പദങ്ങളാണെന്ന പ്രൊഫസറുടെ അഭിപ്രായത്തോടു യോജിക്കാന്‍ വയ്യ.
അതുപോലെതന്നെ ഭാഷാ പണ്ഡിതന്മാര്‍ ഇടപെടേണ്ട മറ്റൊരുവാദവും അദ്ദേഹം ഇതില്‍ ഉന്നയിക്കുന്നുണ്ട്. ഉത്തരവാദിത്തം ആണു ശരി ‘ഉത്തരവാദിത്വം’ തെറ്റാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്താണ് ആ വാദത്തിനടിസ്ഥാനം എന്നറിയില്ല. ‘ഉത്തര’ എന്നതും ‘വാദി’ എന്നതും സംസ്‌കൃത പദങ്ങളാണെന്നാണ് ഇതെഴുതുന്നയാളിന്റെ ധാരണ. അങ്ങനെയാണെങ്കില്‍ ‘ത്വം’ അല്ലേ പ്രത്യയം. ‘ത്തം’ ചേര്‍ക്കുന്നത് മലയാളപദങ്ങള്‍ക്കൊപ്പമല്ലേ? ഉദാഹരണത്തിന് അടിമത്തം, കേമത്തം, വമ്പത്തം തുടങ്ങിയവ. സമത്വം, തത്ത്വം തുടങ്ങിയവ സംസ്‌കൃത പദങ്ങളായതിനാല്‍ ‘ത്വം’ ആണു പ്രത്യയം. ശബ്ദതാരാവലിയില്‍ ഉത്തരവാദ ഭരണം എന്ന വാക്കിന്റെ വിശദീകരണത്തില്‍ ‘ഉത്തരവാദിത്വം’ എന്നു കൊടുത്തിട്ടുമുണ്ട്. അപ്പോള്‍ പിന്നെങ്ങനെ കൃഷ്ണന്‍ നായര്‍ സാറിന്റെ അഭിപ്രായം സ്വീകരിക്കാനാവും. ഉത്തരവാദിത്വം അല്ലേ ശരി?
എന്തായാലും ഭാഷയിലെ ശരി തെറ്റുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി നിലനിര്‍ത്താന്‍ ഇത്തരം പംക്തികള്‍ സഹായിക്കും. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രണ്ടു മലയാള പദങ്ങള്‍ പീഡനവും ആഡംബരവുമാണെന്നു തോന്നുന്നു. അതുകഴിഞ്ഞാല്‍ ‘ഹാര്‍ദ്ദ’വും. എത്രയൊക്കെ ഓര്‍മിപ്പിച്ചിട്ടും നമ്മുടെ ദൃശ്യമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ ‘പീഢനം’ എന്നേ ഉച്ചരിക്കൂ! അതുപോലെ തന്നെയാണ് ‘ആഡംബര’വും. ഈ അടുത്തകാലം വരെ ശരിയായി ഉച്ചരിക്കപ്പെട്ടിരുന്ന ഒരു പദമാണ് ആഡംബരം. എന്നാല്‍ ഇപ്പോള്‍ അത് ‘പീഢന’ത്തെ പിന്‍പറ്റി ‘ആഢംബര’മായി മാറിയിരിക്കുന്നു. ഭാഷാധ്യാപകര്‍ പോലും ‘ഹാര്‍ദ്ദ’ത്തെ ഹാര്‍ദ്ദവാമാക്കിക്കളയുന്നു. ‘ഹാര്‍ദ്ദവമായ സ്വാഗതം’ കേട്ടു കേട്ടു മടുപ്പു തോന്നുന്നു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും മലയാളം അദ്ധ്യാപകര്‍ പോലും തെറ്റ് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. വല്ലപ്പോഴുമെങ്കിലും ഇതൊക്കെ ചര്‍ച്ചയ്ക്കു വിധേയമാക്കാന്‍ കൃഷ്ണന്‍ നായര്‍ സാറിനെപ്പോലുള്ളവര്‍ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമായ കാര്യം തന്നെ.
എന്‍.പി. ചന്ദ്രശേഖരന്റെ നല്ല ചില കവിതകള്‍ മുന്‍പ് വായിച്ചിട്ടുണ്ട്. പക്ഷെ കലാകൗമുദിയിലെ ‘എന്റെ ഭൂപടം’ എന്ന കവിത ആശയപരമായി സമ്പന്നമെങ്കിലും ആവിഷ്‌കാരത്തില്‍ വിജയിച്ചുവെന്നു പറയാനാവുന്നില്ല. ‘എന്റെ ഭൂപടം എന്റെ ഹൃദയം തന്നെ’ എന്ന വിലയിരുത്തല്‍ നന്നായി. എന്നാല്‍ ‘എന്റെ ഭൂപടം ഭൂമിയുടെ പടമാണ്’ എന്ന ആദ്യവരി എനിക്കു ദഹിക്കുന്നതേയില്ല. ഭൂമിയുടെ പടം ആണല്ലോ ഭൂപടം പിന്നെ എന്തിനാണ് ഈ ആവര്‍ത്തനം.
നിഷ ടി.പി.യുടെ കവിത ‘നാടകം പറയുന്നത്’ (കലാകൗമുദി) ജനാധിപത്യം എന്ന നാടകത്തെക്കുറിച്ചാണ്. ജനാധിപത്യം ഒരു നാടകമാണെന്നാണു വിവക്ഷ. അതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നുതോന്നുന്നില്ല. ജനാധിപത്യം മാത്രമല്ല. ലോകംതന്നെ നാടകമാണെന്നല്ലോ ഷേക്‌സ്പിയറും മേല്പുത്തൂരുമൊക്കെ പറഞ്ഞത്. കൂട്ടത്തില്‍ ജനാധിപത്യവും. ”നട്ടെല്ലൂരിവച്ച വാക്കുകള്‍ പതം പറഞ്ഞു ചേര്‍ന്നിരിക്കുന്നു” എന്ന നിരീക്ഷണം ഇന്നത്തെ കേരള സമൂഹത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തലാണ്. ”പ്രതിഷേധത്തിന്റെ വാലറ്റത്ത് തുണിചുറ്റല്‍ ചുറ്റും തോറും വലുതാവുന്ന വാല്” എന്നതില്‍ രാമായണത്തിലെ ലങ്കാദഹനത്തിന്റെ വ്യംഗ്യം ഒളിപ്പിച്ചു പറയുന്നതിനാല്‍ മനോഹരമായിരിക്കുന്നു.
കലാകൗമുദിയിലെ ആദ്യകവിതയ്ക്ക് പേരില്ല. കെ.ഡി. ഷൈബു മുണ്ടയ്ക്കലിന്റേതാണ് ആ കവിത. കവിതയുടെ ചുവട്ടിലായി ”സ: വര്‍ഗീസ് ജനനം 19-2-1938 മരണം 18-12-1970” എന്നുള്ള ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. അതായിരിക്കും കവിതയുടെ പേരെന്നു വിചാരിക്കാം. സച്ചിതാനന്ദന്റെ ഒരു പൂര്‍ണകായ ചിത്രവുമുണ്ട്. സച്ചിതാനന്ദന്‍ വിപ്ലവം ഉപേക്ഷിച്ചതിനെ പ്രതീകവല്‍ക്കരിച്ചിരിക്കുകയാണ് ഷൈബുവെന്നു തോന്നുന്നു. ഒരു ലക്ഷ്യവുമില്ലാതെ ഒരുപറ്റം ആളുകള്‍ നടത്തിയ രക്തനൃത്തമായിരുന്നു കേരളത്തിലെ നക്‌സല്‍ മുന്നേറ്റം. നക്‌സല്‍ ബാരിയില്‍ നിന്നാരംഭിച്ച ആ മുന്നേറ്റത്തെ പാടിപ്പുകഴ്ത്തുന്നവര്‍ അതിന്റെ പരിണത ഫലത്തെക്കുറിച്ച് ആലോചിക്കാന്‍ തക്ക ബുദ്ധിശക്തിയുള്ളവരല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അന്നത്തെ കലാപകാരികള്‍ വിജയിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ സ്ഥിതി. ഇന്നത്തെ അഫ്ഗാനിസ്ഥാനേക്കാള്‍ കഷ്ടമാകുമായിരുന്നു. വെറും ഒരു കൊലനിലമായി ഭാരതം അധഃപതിക്കുമായിരുന്നു. അതൊന്നുമാലോചിക്കാതെ വര്‍ഗീസിനെയും ചാരുമഞ്ജൂംദാറിനെയും കനുസന്യാലിനെയും കെ. വേണുവിനെയുമെല്ലാം ഇപ്പോഴും ചിലര്‍ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം അറിയാത്ത ഷൈബുവിനെപ്പോലുള്ള ഇളം തലമുറക്കാര്‍ അതിന്റെ എല്ലാ ദുരന്തമുഖങ്ങളും നേരിട്ടു കണ്ട വേണുവിനെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ ചെവിക്കൊള്ളാന്‍ ശ്രമിക്കണം.
ഡോ. എസ്. മധുസൂദനന്‍ കേരളത്തിലെ ചികിത്സയുടെ ചരിത്രം കലാകൗമുദിയില്‍ എഴുതുന്നു. 1976നുമുമ്പ് കേരളത്തിലെ ആശുപത്രികളില്‍ ഐ.സി യൂണിറ്റുകള്‍ ഉണ്ടായിരുന്നില്ലത്രേ! ഐസി വന്നതിനുശേഷം നമ്മുടെ നാട്ടിലെ ചികിത്സാരംഗത്ത് വലിയ കുതിച്ചുച്ചാട്ടമുണ്ടായി എന്നാണദ്ദേഹം പറയുന്നത്. അതു ശരിയാണു താനും. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഐസി യൂണിറ്റിലെ മരം കോച്ചുന്ന തണുപ്പും ഏകാന്തതയും പല രോഗികളെയും പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നതാണ്. പൂര്‍ണമായും ബോധരഹിതരായ രോഗികളെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേയ്ക്കും ചിലപ്പോള്‍ വെന്റിലേറ്ററിലേക്കുമൊക്കെ നീക്കേണ്ടിവരും. എന്നു കരുതി ആശുപത്രിയിലെത്തുന്നവരെയെല്ലാം നിര്‍ബ്ബന്ധിച്ച് ഐസി യൂണിറ്റില്‍ കിടത്തുന്ന സ്വകാര്യ ആശുപത്രികളുടെ ചികിത്സാരീതി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഉറ്റവരുടെ സാമീപ്യം പല രോഗികള്‍ക്കും ആശ്വാസമാണെന്നിരിക്കെ അതു വിവേചനരഹിതമായി നിഷേധിക്കുന്നതും ക്രൂരതയാണ്.
മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചകളവസാനിക്കുന്നില്ല. കലാപകാരികളെ വെള്ളപൂശാനും തുറന്നുകാണിക്കാനും പക്ഷം ചേര്‍ന്നുള്ള പരിശ്രമങ്ങള്‍ അന്നു മുതലേ ആരംഭിച്ചിരുന്നു. എല്ലാ ചരിത്രസംഭവങ്ങള്‍ക്കും വ്യത്യസ്ത ഭാഷ്യങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ ‘നിരുപദ്രവമായ നിഷ്പക്ഷത’ അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ. മലബാര്‍ കലാപത്തില്‍ ഏതെങ്കിലും ഒരുപക്ഷത്തിന്റെ വക്താവാകേണ്ട ആവശ്യം കവിയായ കുമാരനാശാനില്ല. ആശാന്റെ ദുരവസ്ഥ ഒരു കാവ്യമാണെങ്കിലും അതില്‍ സത്യത്തിന്റെ ചില നുറുങ്ങുകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ പക്ഷപാതികള്‍ക്ക് ആശാനോടു അന്നുമുതലേ പകയാണ്. ആ കൃതിയെ താഴ്ത്തിക്കെട്ടുന്നതിനുള്ള പരിശ്രമം പലകോണില്‍ നിന്നും അതിന്റെ രചനാകാലം മുതല്‍ തന്നെ ആരംഭിച്ചിരുന്നു.
കാവ്യസങ്കേതങ്ങള്‍ അളന്നു തൂക്കിപ്പരിശോധിച്ചാല്‍ ദുരവസ്ഥ ഒരു മോശം കൃതിയാണെന്ന് ആദ്യം പറഞ്ഞത് ആശാന്‍ തന്നെയായിരുന്നു. ദുരവസ്ഥയുടെ ആമുഖത്തില്‍ ആശാന്‍ ഇങ്ങനെയെഴുതിയിരിക്കുന്നു ” ‘ദുരവസ്ഥ’ എന്റെ മറ്റു കൃതികളെ അപേക്ഷിച്ചു വിലക്ഷണ രീതിയിലുള്ള ഒരു കാവ്യമാണ്. സാഹിത്യസംബന്ധമായ വലിയ ഉല്‍ക്കര്‍ഷമൊന്നുമില്ലെങ്കിലും അത് അര്‍ഹിക്കുന്ന സ്ഥാനത്തില്‍ സഹൃദയലോകം ഇതിനെയും സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയോടുകൂടി പുറത്തയച്ചു കൊള്ളുന്നു.” ആശാന്‍ തന്നെ തന്റെ കൃതി വിലക്ഷണരീതിയിലുള്ളതാണെന്നു പറഞ്ഞാല്‍ പിന്നെ നിരൂപകരും മറ്റും വെറുതെയിരിക്കുമോ? അവരൊക്കെ ദുരവസ്ഥ ഒരു മോശം കൃതിയെന്നു സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. സ്വന്തം ആസ്വാദനസിദ്ധി പണയം വച്ച ഇക്കൂട്ടരോടു സഹതപിക്കുകയേ നിവൃത്തിയുള്ളൂ.
ആശാന്‍ വലിയ കവിയാണെങ്കിലും നല്ല നിരൂപകനല്ല എന്ന് കുറഞ്ഞപക്ഷം ദുരവസ്ഥയെ മുന്‍നിര്‍ത്തിയെങ്കിലും പറയാതെവയ്യ. ആശാനും ചില നിരൂപകനാട്യക്കാരും പ്രചരിപ്പിച്ച പോലെ ദുരവസ്ഥ ഒരു മോശം കൃതിയല്ല. അദ്ദേഹത്തിന്റെ പല കൃതികളേക്കാളും മെച്ചപ്പെട്ട ഒന്നു തന്നെയാണു ദുരവസ്ഥ. അക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇവിടെ സ്ഥലമില്ലാത്തതിനാല്‍ ഒഴിവാക്കുന്നു.
ദുരവസ്ഥ ഒരു വികല രചനയാണെന്നു സ്ഥാപിക്കേണ്ടത് ഇന്നു ചിലരുടെ ആവശ്യമാണ്. അത് ആശാന്‍ പറഞ്ഞ രീതിയില്‍ സാഹിത്യപക്ഷത്തുനിന്നു കൊണ്ടല്ല. മറിച്ചു ചരിത്രപക്ഷത്തുനിന്നുകൊണ്ടാണ്. കലാപത്തെക്കുറിച്ച് നിഷ്പക്ഷമായും നിര്‍ദ്ദോഷമായും ആശാന്‍ നടത്തുന്ന വിലയിരുത്തലുകളെ മതപക്ഷത്തുനില്‍ക്കുന്നവര്‍ ഭയക്കുന്നു. അതുകൊണ്ട് ദുരവസ്ഥയുടെ സാഹിത്യമൂല്യവും പരമാവധി കുറയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത്തരത്തിലൊരു ശ്രമമാണ് മാതൃഭൂമിയില്‍ (ജനുവരി 22-28) വി.മുസഫര്‍ അഹമ്മദ് നടത്തുന്നത്. അദ്ദേഹം ‘കള്ളിക്കോട്ടെ കലഹച്ചിന്ത്’ എന്ന തമിഴ് കാവ്യത്തിന്റെ അനുകരണമാണ് ദുരവസ്ഥയെന്നു സ്ഥാപിക്കുന്നു. ഒരുപക്ഷെ കാവ്യത്തിന്റെ ബീജം ആശാന് അവിടെ നിന്നുകിട്ടിയതാകാമെങ്കിലും ദുരവസ്ഥപോലുള്ള മഹത്തായ ഒരു കൃതി ഈ പൊട്ടന്‍ കൃതിയുടെ അനുകരണമാകുന്നതെങ്ങനെ?