മൂന്നു ദശാബ്ദംകൊണ്ട് കോണ്‍ഗ്രസ്സിനു വന്ന മാറ്റത്തിന്റെ സൂചനയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ല എന്നതായിരുന്നു 1992 ജനുവരി 25 വരെ അന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നിലപാട്. ഇന്ന് അതേ ശ്രീനഗറിലേക്ക് ദേശീയപാതകയുമായി നീങ്ങുന്ന കോണ്‍ഗ്രസ്സിനു ദേശീയ പതാക ഉയര്‍ത്താന്‍ ആരെയും ഭയക്കേണ്ടതില്ല. രാഹുല്‍ ഗാന്ധിയ്ക്ക് ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള സാഹചര്യത്തിലേക്കെത്തിച്ചത് 1991-1992 കാലത്ത് അന്നത്തെ ബി.ജെ.പി. അദ്ധ്യക്ഷന്‍ ഡോ.മുരളി മനോഹര്‍ ജോഷി നടത്തിയ ഏകതായാത്രയായിരുന്നു. അന്നുവരെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ ഇസ്ലാമിക ഭീകരവാദികള്‍ സമ്മതിച്ചിരുന്നില്ല. കാലംമാറി, ഇന്ന് ശ്രീനഗറിലെ ഏതുവീട്ടിലും നിര്‍ഭയം ദേശീയപതാക ഉയര്‍ത്താം. ഈ സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ്സല്ല, ദല്‍ഹിയിലെ മോദി സര്‍ക്കാറാണ്. ദേശീയ പതാക ഉയര്‍ത്തി മുസ്ലിം ഭീകരരെ പ്രകോപിപ്പിക്കരുത് എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്.
കന്യാകുമാരിയില്‍ നിന്നു തുടങ്ങി ശ്രീനഗറില്‍ അവസാനിക്കുന്നു എന്ന സാമ്യം മാത്രമേ മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്രയും രാഹുലിന്റെ ഭാരത ജോഡോ യാത്രയും തമ്മിലുള്ളൂ. രണ്ടിന്റെയും സമാപനം റിപ്പബ്ലിക് ദിനത്തിലാണ് എന്നതും മറ്റൊരു സാമ്യതയാണ്. എന്നാല്‍ മറ്റു കാര്യങ്ങളിലെല്ലാം അവ അജഗജാന്തരം പാലിക്കുന്നു.
ലാല്‍ചൗക്കില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ദേശീയ പതാക ഇസ്ലാമിക ഭീകരന്മാര്‍ കത്തിച്ചതാണ് ഏകതായാത്രയ്ക്ക് നിമിത്തമായത്. ഭീകരര്‍ക്കെതിരെയുള്ള പരാതി ജമ്മുകാശ്മീര്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെവിക്കൊണ്ടില്ല. ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്താന്‍ ആര്‍ക്കാണ് ചങ്കൂറ്റമെന്ന് ഭീകരര്‍ വെല്ലുവിളിച്ചപ്പോള്‍പോലും ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് എന്തുപ്രതിസന്ധി നേരിട്ടാലും ലൗല്‍ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന് അന്നത്തെ ബി.ജെ.പി. അദ്ധ്യക്ഷന്‍ ഡോ. മുരളിമനോഹര്‍ ജോഷി പ്രഖ്യാപിച്ചത്. അതനുവദിക്കില്ലെന്നു ഭീകരര്‍ നിലപാടെടുത്തു. ഗവര്‍ണര്‍ ഭരണത്തിലായിരുന്ന ജമ്മുകാശ്മീര്‍ ഭരണകൂടം അവര്‍ക്കൊപ്പം നിന്നു. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏകതായാത്രയ്‌ക്കെതിരെ രാഷ്ട്രീയ നിലപാടെടുത്തു. ബി.ജെ.പി. ഒഴികെയുള്ള കക്ഷികള്‍ ഭീകരരെ പിണക്കണ്ട എന്ന നിലപാടിലായിരുന്നു. സുബ്രഹ്‌മണ്യ ഭാരതിയുടെ ജന്മദിനവും ഗുരുതേജ് ബഹദൂറിന്റെ ബലിദാനദിനവുമായ ഡിസംബര്‍ 11ന് കന്യാകുമാരിയില്‍ നിന്ന് ഏകതായാത്ര ആരംഭിച്ചു. അതിന്റെ മുഖ്യ സംഘാടകന്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. 47 ദിവസം കൊണ്ട് 19,000 കി.മീറ്റര്‍ പിന്നിട്ട് യാത്ര 1992 ജനുവരി 25ന് ശ്രീനഗറിലെ പാറ്റ്‌നി ടോപ്പിലെത്തിയപ്പോള്‍ സര്‍ക്കാര്‍ തടഞ്ഞു. എന്നാല്‍ ഈ നടപടി ജനങ്ങളുടെ ദേശീയ ബോധത്തെ ചോദ്യം ചെയ്യുമെന്ന സൈന്യത്തിന്റെ ഉപദേശം കൈക്കൊളളാന്‍ നിര്‍ബ്ബന്ധിതരായ റാവു സര്‍ക്കാര്‍ സൈനിക എയര്‍ക്രാഫ്റ്റില്‍ ജോഷിയേയും മോദിയേയും ശ്രീനഗറിലെ ലാല്‍ചൗക്കിലെത്തിച്ച് അവിടെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ അനുവദിച്ചു. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ സ്വന്തം മാനം രക്ഷിച്ചുവെങ്കിലും ജനങ്ങളുടെ ദേശീയബോധത്തെ തട്ടിയുണര്‍ത്താന്‍ ബി.ജെ.പിക്കു സാധിച്ചു. ജോഷിയുടെ ഏകതായാത്ര അട്ടിമറിക്കാനും അതിനെതിരെ പ്രചരണമഴിച്ചുവിടാനും ശ്രമിച്ച ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കള്‍ക്ക് ലക്ഷ്യം തെറ്റി.
അന്ന് ദേശീയ പതാക ഉയര്‍ത്തുന്നതിനെതിരെ നിലപാടെടുത്തവരെല്ലാം ഇന്ന് രാഹുല്‍ഗാന്ധിക്കൊപ്പം ദേശീയ പതാകയുമായി നടക്കുകയാണ്. ലാല്‍ചൗക്കില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്താനനുവദിക്കില്ലെന്നു പറഞ്ഞവരില്‍ ഫറൂഖ് അബ്ദുള്ളയുടെ കുടുംബവും മുഫ്തിമുഹമ്മദിന്റെ കുടുംബവും ഉണ്ടായിരുന്നു. ഇന്ന് ശ്രീനഗറില്‍ രാഹുലിനൊപ്പമുണ്ടാകുമെന്നാണ് ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും പറയുന്നത്. 370-ാം വകുപ്പ് നീക്കിയാല്‍ പിന്നെ ശ്രീനഗറില്‍ ദേശീയ പതാക കാണില്ലെന്നു ഭീഷണിപ്പെടുത്തിയ മെഹബൂബയാണ് രാഹുലിനൊപ്പം ദേശീയ പതാകയുമായി പദയാത്ര നടത്തുന്നത്.
അന്ന് ഏകതായാത്രയെ തള്ളിപ്പറഞ്ഞ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഹുലിന്റെ യാത്രയില്‍ പങ്കുചേരുന്നു. ഇന്ന് രാഹുല്‍ തോളിലേറ്റുന്ന ത്രിവര്‍ണ്ണപതാകയുടെ മാനം കാത്തത് മുരളിമനോഹര്‍ ജോഷിയും നരേന്ദ്രമോദിയും ആയിരുന്നു. ലൗല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ മാത്രമായി അവരുടെ ദൗത്യം പര്യവസനിച്ചില്ല. ജമ്മുകാശ്മീരിനെ ഭീകരന്മാരുടെ കയ്യില്‍ നിന്നു മോചിപ്പിക്കാനുള്ള തന്ത്രത്തില്‍ മെഹബൂബ മുഫ്തിയെപ്പോലും ഉപയോഗപ്പെടുത്താന്‍ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രത്തിനു സാധിച്ചു. ദേശീയ ശക്തികള്‍ക്കന്യമായ ജമ്മുകാശ്മീര്‍ ഭരണം ബി.ജെ.പിയുടെ നിയന്ത്രണത്തിലായി. ഭീകരരെ സൈന്യം കൈകാര്യം ചെയ്യാന്‍ തുടങ്ങി. 370-ാം വകുപ്പു എടുത്തുമാറ്റി. ഭരണസൗകര്യത്തിന് സംസ്ഥാനത്തെ രണ്ട്‌സ്വയംഭരണ പ്രദേശമാക്കി. ഓടിപ്പോയ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കി ഭാരതത്തിന്റെ ഐക്യം യാഥാര്‍ത്ഥ്യമാക്കി. ഇന്ന് ശ്രീനഗറിലേയ്ക്ക് ദേശീയ പതാകയുമായി പോകുന്ന രാഹുലിനെ ഭീകരര്‍ തടയുമെന്ന ഭയംവേണ്ട. ഈ അന്തരീക്ഷം സൃഷ്ടിച്ചത് കോണ്‍ഗ്രസ്സല്ല, ബി.ജെ.പിയാണ്.
രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പി ഭരണത്തില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാനും വേണ്ടിയാണ് തന്റെ യാത്ര എന്നാണ് രാഹുലിന്റെ അവകാശവാദം. ജോഷിയുടെ യാത്രയില്‍ രാഷ്ട്രീയം കണ്ടവര്‍ ഇന്ന് ദേശീയപതാകയെ രാഷ്ട്രീയ ലാഭത്തിനു കരുവാക്കുന്നു. ഇതു നേടാന്‍ കോണ്‍ഗ്രസ്സിന് തനതായ ആശയമോ കര്‍മ്മപദ്ധതിയോ ഇല്ല എന്നും ഭാരത് ജോഡോ യാത്ര ജോഷിയുടെ ഏകതായാത്രയുടെ കോപ്പിയടിയാണെന്നും പരക്കെ ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ഭരിക്കുമ്പോള്‍ ദേശീയ പതാകയുടെ മാനം കാക്കാത്തവര്‍ ഇപ്പോള്‍ അതേ പതാകയെ ദേശീയൈക്യം പറഞ്ഞ് രാഷ്ട്രീയ ദുരുപയോഗം ചെയ്യുകയാണ്. കോണ്‍ഗ്രസ്സിനെ 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിന് സന്നദ്ധമാക്കാനുള്ള രാഷ്ട്രീയതന്ത്രം മാത്രമാണ് ഭാരത് ജോഡോ യാത്ര. പ്രതിപക്ഷത്തെപോലും ഒന്നിപ്പിക്കാനോ കോണ്‍ഗ്രസ്സിലെ സംഘടനാപ്രശ്‌നങ്ങളും നേതൃത്വ വടംവലിയും തീര്‍ക്കാനോ സാധിക്കാത്ത കോണ്‍ഗ്രസ് നേതൃത്വം നിലനില്പ്പിനായുള്ള പരക്കം പാച്ചിലില്‍ ബി.ജെ.പി പരിപാടികള്‍ പൊടിതട്ടിയെടുക്കുകയാണ്.