രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ എത്തുമ്പോഴേയ്ക്കും രാജ്യത്ത് വലിയ മാറ്റം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ്സിലെ ജ്യോത്സ്യന്മാര്‍ പറയുന്നത്. ഈ മാറ്റം കാണാന്‍ ലോകനേതാക്കള്‍ കണ്ണുംനട്ടിരിക്കയാണ്. പദയാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് അധികം കഴിയും മുമ്പ് ചിലതൊക്കെ സംഭവിക്കുന്നത് നാം കണ്ടതാണ്. പാലക്കാട്ടു നഗരത്തിലിറങ്ങിയ കാട്ടുകൊമ്പനെപ്പോലെ ശശി തരൂര്‍ കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ കുട്ടിച്ചോറാക്കി നടക്കുകയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഉള്‍പ്പെടെയുള്ളവര്‍ മയക്കുവെടി വെച്ചിട്ടൊന്നും തരൂര്‍ കൊമ്പന്‍ അടങ്ങിയിട്ടില്ല. കെ.പി.സി.സി. മാത്രമല്ല യു.ഡി.എഫുവരെ ആന കയറിയ കരിമ്പിന്‍ തോട്ടമായി മാറിയിട്ടുണ്ട്. വയസ്സന്‍ കോണ്‍ഗ്രസ്സിനു ഉഴിച്ചില്‍ ചികിത്സയാണ് ഭാരത് ജോഡോ യാത്ര എന്നാണ് ഒരു കൂട്ടരുടെ വാദം. അപ്പോഴും 2024ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്നു സമ്മതിക്കാന്‍ പലരും തയ്യാറല്ല.
ബി.ജെ.പി ഭരണത്തിനു പരിഹാരം കാണാനാണ് തന്റെ യാത്രയെന്നാണ് രാഹുലിന്റെ അവകാശവാദം. അതിനായി സ്വീകരിക്കുന്നതോ ബി.ജെ.പി. പരിപാടികളുടെ ഈച്ച കോപ്പിയടി. ബി.ജെ.പി നടത്തിയ യാത്രകളുടെ അനുകരണം തന്നെ രാഹുലിന്റേതും. ക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കല്‍, ആരതിയുഴിയല്‍, ഗീതയും ഉപനിഷത്തും ഉദ്ധരിക്കല്‍ തുടങ്ങി തനി ഹിന്ദുത്വ അജണ്ടയുടെ അനുകരണം. അമ്പലത്തില്‍ പോകലും ചന്ദനക്കുറി തൊടലും മൃദുഹിന്ദുത്വമല്ല എന്നു ആന്റണി സിദ്ധാന്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു. യാത്ര ദല്‍ഹിയിലെത്തിയപ്പോള്‍ യാത്രാനായകന്‍ ആത്മനിരാസത്തിന്റെ വക്കോളം ആത്മീയമായി ഉയര്‍ന്നു. ‘രാഹുല്‍ ഗാന്ധിയെ ഞാന്‍ കൊന്നു. അദ്ദേഹം ഇപ്പോള്‍ ഇല്ല. നിങ്ങള്‍ ഈ കാണുന്ന വ്യക്തി രാഹുല്‍ഗാന്ധിയല്ല’ എന്നു പ്രഖ്യാപിച്ചപ്പോള്‍ പിറന്നത് ഒരു മഹാതത്വജ്ഞാനി. ബുദ്ധനുശേഷം ഇത്തരം ഒരു വെളിപ്പാടു നാം കേട്ടിരിക്കില്ല. താടിനീട്ടിയും ആത്മീയത പ്രസംഗിച്ചും യാത്ര നടത്തിയും ബി.ജെ.പിയേയും മോദിയേയും അനുകരിച്ചതുകൊണ്ട് കോണ്‍ഗ്രസ് ബി.ജെ.പിക്കു ബദലാകുമോ? കാക്ക കുളിച്ചാല്‍ കൊക്കാകുമോ?