ഒഡീഷയില്‍ ആര്‍.എസ്.എസ്സുകാര്‍ ആയിരം സ്‌കൂളുകള്‍ നടത്തുന്നുണ്ടെന്നും ഇത്തരം മേഖലയില്‍ ഇടതുസാന്നിദ്ധ്യം ദുര്‍ബലമാണെന്നും ഒരു സഖാവ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനോട് പറഞ്ഞതിന്റെ പൊരുള്‍ സഖാവിന്റെ ബുദ്ധിയില്‍ തെളിഞ്ഞത് പതിനഞ്ച് കൊല്ലം കഴിഞ്ഞാണ്. ഈയിടെ കൊല്‍ക്കത്തയില്‍ സി.പി.എം മുഖപത്രമായ ഗണശക്തിയുടെ അമ്പത്തിയേഴാം വാര്‍ഷികത്തില്‍ സംസാരിക്കവെ സഖാവ് കാരാട്ട് പതിനഞ്ച് കൊല്ലം മുമ്പത്തെ സംഭവം അനുസ്മരിച്ചു കൊണ്ട് സഖാക്കളെ ഉപദേശിച്ചത് ആര്‍.എസ്.എസ്സിനെ മാതൃകയാക്കണമെന്നാണ്. സഖാവ് അന്ന് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ സഖാക്കള്‍ക്ക് നന്നാവാന്‍ ഒന്നര പതിറ്റാണ്ട് കിട്ടില്ലായിരുന്നോ? മാത്രമോ ബംഗാളില്‍ പാര്‍ട്ടി കുറ്റിയറ്റു പോകുമായിരുന്നോ? ആര്‍.എസ്.എസ്സുകാര്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇരുപത്തിനാലു മണിക്കൂറും പണിയെടുക്കുകയാണെന്നും സഖാക്കള്‍ അത് കണ്ടു പഠിക്കണമെന്നുമാണ് കാരാട്ടിന്റെ ഉപദേശം. ഇടതുപക്ഷത്തേയും പ്രതിപക്ഷത്തേയും കക്ഷികളുമായി തിരഞ്ഞെടുപ്പിനു മുമ്പ് ധാരണ ഉണ്ടാക്കിയതു കൊണ്ടു മാത്രം കാര്യമില്ല, എല്ലുമുറിയെ പണിയെടുത്ത് പ്രത്യയശാസ്ത്ര പോരാട്ടം നടത്തണമെന്നാണ് സഖാവിന്റെ നിരീക്ഷണം.
കാരാട്ട് സഖാവ് ചില്ലറക്കാരനല്ല. മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, യെച്ചൂരി ഇപ്പോഴിരിക്കുന്ന കസേരയില്‍ ഇരുന്നയാള്‍. ഇപ്പോള്‍ പി.ബി അംഗം. പാര്‍ട്ടിയുടെ താത്വികാചാര്യന്‍. പീപ്പിള്‍സ് ഡമോക്രസി പത്രാധിപര്‍. അദ്ദേഹത്തിന് തലയില്‍ വെളിച്ചം വരാന്‍ പതിനഞ്ച് കൊല്ലം വേണം. അപ്പോള്‍ പിന്നെ പാര്‍ട്ടി പത്രം എന്ന പൊട്ടക്കിണറ്റിലെ വിവരം മാത്രം വിശ്വസിക്കുന്ന സാധാ സഖാവിന്റെ കാര്യം ചിന്തിക്കണോ? അയാളെ സംബന്ധിച്ചിടത്തോളം ആര്‍. എസ്.എസ്. ഫാസിസ്റ്റാണ്. സഖാക്കള്‍ക്ക് തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവര്‍. അവരെ മാതൃകയാക്കണമെന്നു പറഞ്ഞാല്‍ അതംഗീകരിക്കാന്‍ സഖാക്കളുടെ മനസ്സ് സമ്മതിക്കുമോ? പതിനഞ്ചല്ല ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ആര്‍.എസ്.എസ്സിനെ മാതൃകയാക്കാന്‍ സഖാക്കളെ നോക്കണ്ട. കാരാട്ടിന്റെ തലയില്‍ വെളിച്ചം വന്ന സ്ഥിതിക്ക് സഖാവ് സംഘകഥയും വിചാരധാരയുമൊക്കെ മനസ്സിരുത്തി വായിക്കട്ടെ. സി.പി.എമ്മിന്റെ ഭാവി ഇരുളടഞ്ഞതാണ്. സഖാവ് കാരാട്ടെങ്കിലും രക്ഷപ്പെടട്ടെ.