‘The criticism of religion is the prerequisite to all criticism’ എന്ന് കാള്‍ മാര്‍ക്‌സ് ഒരിക്കല്‍ എഴുതിയിട്ടുണ്ട് (Karl Marx, Critique of Hegel’s Philosophy of Right).. മതവിമര്‍ശനമാണ് മറ്റെല്ലാ വിമര്‍ശനങ്ങളുടെയും മുന്നുപാധിയെന്ന മാര്‍ക്‌സിയന്‍ ചിന്തയെ അപ്രസക്തമാക്കുന്ന വിധത്തിലാണ് കേരളത്തിലെ ‘മാര്‍ക്‌സിസ്റ്റ്’ ഭരണം മുന്നേറിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സമുദായ നേതൃത്വങ്ങള്‍ക്കും അവരുടെ മതശാസനകള്‍ക്കും മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി കീഴടങ്ങുകയാണ്. ലിംഗസമത്വ പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചെന്ന വാര്‍ത്ത ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
കേന്ദ്ര ഗ്രാമവികസന വകുപ്പ് ‘നയീ ചേതനാ ജെന്‍ഡര്‍ കാമ്പയിന്റെ’ ഭാഗമായി നിര്‍ദ്ദേശിച്ച പ്രതിജ്ഞയ്ക്കു പകരം മലയാളത്തില്‍ പ്രത്യേകം തയ്യാറാക്കിയ പ്രതിജ്ഞയാണ് സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാനായി കുടുംബശ്രീ മിഷന്‍ കൈമാറിയത്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം വേണമെന്ന വരി പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയത് മതപുരോഹിതന്മാരുടെ സംഘടനയായ സമസ്തയെയും മറ്റു ചില മുസ്ലിം മതമൗലികവാദ സംഘടനകളെയും ചൊടിപ്പിച്ചു. ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിജ്ഞ പിന്‍വലിക്കുകയാണെന്ന് ചില കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തന്നെ വാട്സ് ആപ് സന്ദേശത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഇങ്ങനെയൊരു തീരുമാനമുണ്ടായിട്ടില്ലെന്ന് കുടുംബശ്രീ മിഷന്‍ സംസ്ഥാന ഡയറക്ടര്‍ വിശദീകരിച്ചെങ്കിലും ഇതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. 2016 ല്‍ സംസ്ഥാനത്ത് സിപിഎം ഭരണം ആരംഭിച്ചതു മുതല്‍ മതശക്തികളുടെ സംഘടിത ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെയും പ്രതിഷേധത്തെയും തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചത്. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തിന് കീഴടങ്ങിക്കൊണ്ടായിരുന്നു. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനത്തില്‍ നിന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ പിന്മാറ്റത്തിനും മറ്റു കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസവും വികാരവും പവിത്രമായും പാവനമായും കണ്ട് ആദരിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ നീചമായി കണക്കാക്കി അവഹേളിക്കുകയുമാണ് സിപിഎം ചെയ്തുവരുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മതവിമര്‍ശനം ഹൈന്ദവ അവഹേളനത്തിലേക്ക് വഴിമാറിയിരിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനവും വിവേചനവും മുന്‍പെങ്ങുമില്ലാത്ത വിധം ശക്തിപ്രാപിക്കുകയാണ്.
ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി. ജലീല്‍ ജമ്മു കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ജലീലിനെ തിരുത്താനോ തള്ളിപ്പറയാനോ സിപിഎം നേതൃത്വം തയ്യാറാവുകയുണ്ടായില്ല. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡിയും സംയുക്തമായി റെയ്ഡ് നടത്തിയപ്പോള്‍ ‘റെയ്ഡ് ഏകപക്ഷീയമാണ്’ എന്നായിരുന്നു കേരളത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ ഒരേയൊരു ലോക്‌സഭാ എം.പിയുടെ പ്രതികരണം. ഇതേ എം.പി തന്നെ മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന വാരികയുടെ പ്രചാരപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോഴും മുജാഹിദ് സമ്മേളനത്തിന് മതപണ്ഡിതന്മാരെപോലും തോല്‍പ്പിക്കുന്ന തരത്തില്‍ ആശംസനേര്‍ന്നപ്പോഴും സിപിഎമ്മില്‍ നിന്ന് പ്രതിഷേധസ്വരങ്ങളുയര്‍ന്നില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തിന്റെ ഉദ്ഘാടകനായി പങ്കെടുക്കുന്നതിന്റെ നോട്ടീസ് വിവാദമായപ്പോഴും സിപിഎം നേതൃത്വം മൗനമവലംബിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടി ഉദ്ഘാടനം ചെയ്തപ്പോള്‍ പാര്‍ട്ടി അത് അക്ഷന്തവ്യമായ അപരാധമാണെന്ന് കുറ്റപ്പെടുത്തി. ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുള്ള മുസ്ലിയാര്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനിയെ അനുമോദിക്കാന്‍ വേദിയില്‍ വിളിച്ചുവരുത്തിയശേഷം അപമാനിച്ച് ഇറക്കിവിട്ട സംഭവമുണ്ടായപ്പോള്‍ നവോത്ഥാനത്തെയും സ്ത്രീശാക്തീകരണത്തെയും കുറിച്ച് വാചാലരാകുന്ന, മുന്‍പ് മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചപ്പോള്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയ സിപിഎം നേതാക്കളാരും തെരുവിലിറങ്ങി പ്രതിഷേധിച്ചില്ല.
കോന്നി എംഎല്‍എയായ കെ.യു. ജനീഷ് കുമാര്‍ തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുന്‍പ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം ആലപ്പുഴയിലെ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ സമ്മേളന വേദിയില്‍ പരസ്യമായി നിസ്‌കരിച്ചപ്പോള്‍ സിപിഎമ്മില്‍ നിന്ന് വിമര്‍ശനശരങ്ങളുണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ മുസ്ലിങ്ങള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോലും ന്യായീകരിക്കുകയായിരുന്നു. എന്തിനേറെ, സിപിഎം നേതാവും മന്ത്രിയുമായ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും തമ്മില്‍ നടന്ന വിവാഹം വ്യഭിചാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി പ്രസംഗിച്ചപ്പോള്‍ പോലും സിപിഎമ്മിന്റെ പ്രതികരണം അങ്ങേയറ്റം ദുര്‍ബലമായിരുന്നു. സമുദായ നേതൃത്വത്തിനും അവരുടെ മതതാത്പര്യങ്ങള്‍ക്കും സിപിഎം നേതൃത്വം ദയനീയമായി കീഴടങ്ങിയതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിവ.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് നിരവധി അക്രമങ്ങള്‍ നടന്നിട്ടും അക്രമികളെ അടിച്ചമര്‍ത്താനോ പിടികൂടാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഏറ്റവുമൊടുവില്‍ വിഴിഞ്ഞം സമരത്തില്‍ മതഭീകരവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നപ്പോഴും സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ ‘സംയമനം’ പാലിക്കുകയായിരുന്നു. സംഘടിതമായ മതനേതൃത്വങ്ങള്‍ക്ക് മുന്നില്‍ മാര്‍ക്‌സിസ്റ്റ് ഭരണകൂടം കീഴടങ്ങിയതിന് ഇതിനേക്കാള്‍ വലിയ ദൃഷ്ടാന്തമാവശ്യമുണ്ടോ? ശബരിമലയില്‍ ആചാരലംഘനത്തിനെതിരെ വിശ്വാസികള്‍ നാമജപം നടത്തി പ്രതിഷേധിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു എന്നോര്‍ക്കണം. മാത്രമല്ല ‘രക്തപതാക’യിലും ‘രക്തസാക്ഷി’കളിലും എപ്പോഴും ഊറ്റംകൊള്ളാറുള്ള സിപിഎം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് പച്ചയടിച്ച കാഴ്ച പോലും കേരളം കണ്ടു കഴിഞ്ഞു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ മുസ്ലീം ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയും കൂട്ടുപിടിക്കണമെന്ന ബദല്‍രേഖ അവതരിപ്പിച്ചതിന്റെ പേരില്‍ എം.വി. രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം ഇപ്പോള്‍ മുസ്ലിം ലീഗിനെ മുന്നണിയിലെടുക്കാന്‍ പച്ചപ്പരവതാനി വിരിച്ച് കാത്തിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുന്‍ സിമി നേതാവ് ഇപ്പോള്‍ ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്ന പേരില്‍ ആത്മകഥയെഴുതുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതുകൊണ്ടാവാം ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് ബാബറി ദിനാചരണത്തിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ എസ്എഫ്‌ഐയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ്. മതശാസനകളും മതശാഠ്യങ്ങളും മതതാത്പര്യങ്ങളും കേരളത്തിന്റെ ഭരണത്തെയും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കാഴ്ച ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഭാരത ഭരണഘടനയെ ‘കുന്തവും’ ‘കുടച്ചക്രവു’മെന്ന് ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് മീതെ ശരീയത്ത് നിയമങ്ങളെ പരിഗണിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് അനഭിലഷണീയവും പ്രതിഷേധാര്‍ഹവുമാണ്.