- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- അയ്യാ വൈകുണ്ഠസ്വാമികള്‍
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
മാർച്ച് 4
അയ്യാ വൈകുണ്ഠനാഥരുടെ അവതാരനാള്‍
ഉച്ചനീചത്വങ്ങള്‍ക്കെതിരെ തിരുവിതാംകൂറിലുയര്‍ന്ന ആദ്യ ശബ്ദം അയ്യാവൈകുണ്ഠ നാഥരുടേതായിരുന്നു. അഗസ്തീശ്വരത്തിനു സമീപം പൂവണ്ടന്‍ തോപ്പില്‍ 1809 ല്‍ പിറന്ന അയ്യാ വൈകുണ്ഠസ്വാമികള്‍ക്ക് അച്ഛന്‍ പൊന്നു നാടാരും അമ്മ വെയിലാള്‍ അമ്മാളും. വിളിച്ച പേര് മുടിചൂടും പെരുമാള്‍ എന്നായിരുന്നു. പെരുമാളിന്റെ പേരില്‍ അയിത്തക്കാരന്‍ പാടില്ലെന്ന യാഥാസ്ഥിതികരുടെ ഭീഷണി കനത്തപ്പോള്‍ അവന്‍ അവര്‍ക്ക് മുത്തുക്കുട്ടിയായി. എന്നിട്ടും വിടാതെ അവര്‍ പീഡിപ്പിച്ചു, വിഷം നല്കി. മരണം മുന്നില്‍കണ്ട നാളുകളിലൊന്നില്‍ രോഗക്കിടക്കയില്‍ നിന്നെഴുന്നേറ്റോടിയ മുത്തുക്കുട്ടി തിരുച്ചെന്തൂരിലെ കടലിലേക്ക് എടുത്തുചാടി. മകന്‍ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന അമ്മയ്ക്ക് മുന്നിലേക്ക് മൂന്നാംനാള്‍ 1833 മാര്‍ച്ച് മാസം ഇതേ ദിവസം മുത്തുക്കുട്ടി മടങ്ങിയെത്തി. അപ്പോള്‍ അവന്‍ അയ്യാ വൈകുണ്ഠരായിരുന്നു…. വിഷ്ണുവിന് സമര്‍പ്പിച്ച പോരാളി….
പോരാട്ടമായിരുന്നു ജീവിതം. സിദ്ധനായും പോരാളിയായും അവതാരമായുമൊക്കെ നിറഞ്ഞ വൈകുണ്ഠര്‍ പൂവണ്ടന്‍തോപ്പില്‍(സ്വാമിത്തോപ്പില്‍) തന്നെക്കാണാന്‍ എത്തിച്ചേര്‍ന്നവര്‍ക്ക് ചെളി ശുദ്ധീകരിച്ചെടുത്ത് തിരുമണ്ണും ജലവും പ്രസാദമായി നല്‍കി. പലര്‍ക്കും രോഗങ്ങള്‍ ഭേദമായി. ഭയരഹിതരായിരിക്കണമെന്നായിരുന്നു വൈകുണ്ഠരുടെ ആഹ്വാനം. കൂലിയില്ലാ വേല (ഊഴിയം) ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
അനാചാരങ്ങള്‍ക്കും അസമത്വത്തിനുമെതിരായ അയ്യാവൈകുണ്ഠരുടെ പ്രവര്‍ത്തനം ആശയപ്രചരണത്തില്‍ ഒതുങ്ങിയില്ല. അയിത്തക്കാരെന്ന് ചാപ്പയടിച്ച് മാറ്റിനിര്‍ത്തിയ പതിനെട്ടു ജാതിക്കാരെ അദ്ദേഹം ഒന്നിപ്പിച്ചു. ഒരുമിച്ചു താമസിപ്പിച്ചു. അവര്‍ക്ക് വെള്ളമെടുക്കാന്‍ പൊതുകിണര്‍ നിര്‍മ്മിച്ചു. ആ കിണര്‍ ‘മുത്തിരി കിണര്‍’ ആയി കാലത്തെ അതിജീവിച്ചു. സമപന്തിഭോജനം നടത്തി. അവര്‍ക്കായി സമത്വ സമാജം സ്ഥാപിച്ചു.
‘ജാതി ഒന്‍ട്രെ, മതം ഒന്‍ട്രെ, ഉലകം ഒന്‍ട്രെ’ എന്ന് ഉദ്‌ഘോഷിച്ച അയ്യാവൈകുണ്ഠനാഥര്‍ അരുള്‍ നൂലും അഖിലത്തിരട്ടും എഴുതി. മനുഷ്യജീവിതത്തിന് നിത്യാചാരപദ്ധതിയുണ്ടാക്കി. രാജ്യത്തോടും സഹജീവികളോടും പ്രകൃതിയോടമുള്ള കടമകള്‍ അഖിലത്തിരട്ടിലൂടെ വിളിച്ചുപറഞ്ഞു. ഈ മണ്ണില്‍ത്തന്നെയാണ് സ്വര്‍ഗം എന്ന് ഉദ്‌ഘോഷിച്ചു.
അരുള്‍നൂല്‍ അദ്ദേഹത്തിന്റെ അരുളപ്പാടുകളായിരുന്നു. ആരാധനയും ജീവിതപ്രവചനവും അടങ്ങുന്നത്. ക്രാന്തദര്‍ശിയായിരുന്നു അയ്യാ വൈകുണ്ഠരെന്ന് അരുള്‍ നൂല്‍ അടയാളപ്പെടുത്തും. അയ്യാവൈകുണ്ഠരെ മഹാവിഷ്ണുവിന്റെ അവതാരമായി ആരാധിക്കുന്ന ഒരു കോടിയിലധികം ആരാധകരും ഇരുപതിനായിരത്തിലധികം ആരാധാനാലയങ്ങളും ഇന്ന് നിലവിലുണ്ട്. സമത്വസന്ദേശത്തിന്റെ അരുള്‍മൊഴികളിലൂടെ വൈകുണ്ഠ ര്‍ പറഞ്ഞുവെച്ചതെല്ലാം കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തിന്റെ ആധാരങ്ങളാണ്… നവോത്ഥാനകേരളത്തിന് വഴികാട്ടിയാണ് അയ്യാ വൈകുണ്ഠസ്വാമികള്‍… നാമിനിയും പഠിക്കാത്ത ഐതിഹാസികമായ അവതാരജീവിതം….