- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- ജാലിയൻവാലാബാഗ് ദിനം
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
ഏപ്രിൽ 13
ജാലിയൻവാലാബാഗ് ദിനം
1919 ഏപ്രിൽ 13…
ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ദേശീയതക്ക് വേണ്ടി രക്തം കൊണ്ട് ഇതിഹാസ മുഹൂർത്തം സൃഷ്ടിച്ച ജാലിയാൻ വാല ബാഗ്…
സ്വതന്ത്ര്യത്തിന് വേണ്ടി ഒത്തു കൂടിയ ആയിരക്കണക്കിന് ഭാരതീയരെ ബ്രിട്ടീഷുകാർ മൈതാനം വളഞ്ഞ് വെടിവച്ചു വീഴ്ത്തിയപ്പോൾ, ചിതറിതെറിച്ച ആ രക്ത തുള്ളികളാൽ കുഴഞ്ഞു മറിഞ്ഞ മണ്ണെടുത്ത് നെഞ്ചോട് ചേർത്ത് ഈ നാടിന് വേണ്ടി പൊരുതാൻ ഭഗത് സിംഗിന്, ഉദ്ദംസിംഗിന് ജീവാഗ്നിയായ മണ്ണ്…
ജാലിയൻവാലാബാഗ്
ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. 1919 ഏപ്രില്‍ ആറിന് അഖിലേന്ത്യാ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. പ്രതിഷേധത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്താന്‍ ഭരണകൂടം നിശ്ചയിച്ചു.
പഞ്ചാബില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. ജനനേതാക്കളായ ഡോ. സത്യപാല്‍, ഡോ. സെയ്ഫുദ്ദീന്‍ കിച്ച്‌ലൂ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇരുവരേയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അമൃത്‌സറിലെ ജാലിയന്‍ വാലാബാഗില്‍ ഒരു വന്‍ പ്രതിഷേധ യോഗം ചേര്‍ന്നു. പതിനായിരത്തോളം പേര്‍ ആ യോഗത്തില്‍ പങ്കെടുത്തു.
അന്നു ജാലിയന്‍ വാലാബാഗ് ഒരു തുറസ്സായ മൈതാനമായിരുന്നു. ചുറ്റും വീടുകള്‍കൊണ്ട് മതില്‍ കെട്ടിയ ഒരു സ്ഥലം. ഒരൊറ്റ പ്രവേശന മാര്‍ഗമേ അവിടേയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ തീര്‍ത്തും ഇടുങ്ങിയതും. ഒരു ആപത്ത് സംഭവിച്ചാല്‍ ഓടി രക്ഷപ്പെടാന്‍ സാധ്യമല്ലാത്ത ഒരു ഇടമായിരുന്നു ജാലിയന്‍ വാലാബാഗ്.
യോഗം നടന്നുകൊണ്ടിരിക്കെ ബ്രിഗേഡിയര്‍ റെജിനാള്‍ഡ് ഡയര്‍ മൈതാനത്തേക്ക് പ്രവേശിച്ചു. 25 വീതം സായുധഭടന്മാരെ തന്റെ ഇരുവശത്തുമായി നിര്‍ത്തിക്കൊണ്ട് നിരായുധരായ ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ അയാള്‍ കല്‍പിച്ചു. കെണിയില്‍പ്പെട്ട എലികളെപ്പോലെ ജനങ്ങള്‍ കരുണയ്ക്കുവേണ്ടി യാചിച്ചു. കുട്ടികളും സ്ത്രീകളും വൃദ്ധരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഓടി രക്ഷപ്പെടാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ജാലിയന്‍ വാലാബാഗ് ഒരു കത്തുന്ന അഗ്നികുണ്ഠമായി മാറി.
പത്ത് മിനിറ്റുകള്‍ക്കുശേഷം- അതായത് വെടിയുണ്ടകള്‍ തീരുംവരെ- വെടിവയ്പ് തുടര്‍ന്നു. രണ്ടായിരം പേരെ ആ വെടിയുണ്ടകള്‍ കൊല്ലുകയോ പരിക്കേല്‍പിക്കുകയോ ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ തികച്ചും കൊള്ളാവുന്ന ഒരു കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ ഡയര്‍ തന്റെ ഭടന്മാരുമായി പുറത്തേക്കു പോയി.
വെടിവയ്പ് നടത്തിയ സ്ഥലത്തേക്ക് അധികാരികള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. ഡയറാകട്ടെ അമൃത്‌സറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ആരും പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ വെടി ഉറപ്പ്. നഗരത്തിലെ വെളിച്ചവും കുടിവെള്ള വിതരണവും നിര്‍ത്തിവച്ചു. മരിച്ചവരുടേയും പരിക്കേറ്റവരുടെയും ഉറ്റവര്‍ക്ക് പുറത്തിറങ്ങാനും കഴിഞ്ഞില്ല. മൈതാനത്ത് കഴുകന്മാരും ശവംതീനികളും മേഞ്ഞുനടന്നു.
കൂട്ടക്കൊല രാജ്യത്തെ നടുക്കി. ബൂവര്‍ യുദ്ധകാലത്ത് ദക്ഷിണാഫ്രിക്കയില്‍ വച്ച് ബ്രിട്ടീഷുകാര്‍ സമ്മാനിച്ച കൈസര്‍-ഇ-ഹിന്ദ് പദവി ഗാന്ധിജി ഉപേക്ഷിച്ചു. ‘ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പൊന്നാടകളും സ്ഥാനമാനങ്ങളും വച്ചുകൊണ്ടിരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു മനുഷ്യനും സാധ്യമല്ല’ രവീന്ദ്രനാഥ ടഗോര്‍ വൈസ്രോയിക്ക് കത്തെഴുതി. ‘ആകയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സദയം എനിക്ക് അനുവദിച്ചുതന്ന സര്‍ സ്ഥാനം ഞാനിതാ ഉപേക്ഷിച്ചിരിക്കുന്നു’. ‘വൈസ്രോയിയുടെ എക്‌സിക്യൂട്ട് സമിതി അംഗമായ സര്‍ സി. ശങ്കരന്‍ നായര്‍ തന്റെ അംഗത്വം രാജിവച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.’
കൂട്ടക്കൊലയെ ഒരു പൈശാചിക നടപടിയായാണ് സര്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പോലും വീക്ഷിച്ചത്. അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ജൊവാന്‍ ഓഫ് ആര്‍ക്കിനെ ചുട്ടുകരിച്ച ആ പ്രാകൃത കാലത്തിനുശേഷം ഇംഗ്ലീഷ് ചരിത്രത്തില്‍ ഇത്രയും മലിനമായ ഒരു കളങ്കം പറ്റിയിട്ടില്ല’.
കൂട്ടക്കൊല നേരിട്ടു കണ്ട യുവാവായിരുന്നു ഉദ്ധം സിങ്. വെടിവയ്പില്‍ ഉദ്ധം ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മാത്രമല്ല ഉദ്ധമിന് ജയിലില്‍ കഴിയേണ്ടതായും വന്നു. പുറത്തിറങ്ങിയ ശേഷമാകട്ടെ ചാര പോലീസുകാര്‍ പിന്തുടര്‍ന്നു.
കണക്കുതീര്‍ക്കാന്‍ ഉദ്ധം നിശ്ചയിച്ചു. ദുരന്തത്തിലെ വില്ലന്മാരെല്ലാം ഇതിനകം സുരക്ഷിതരായി ഇംഗ്ലണ്ടില്‍ എത്തിയിരുന്നു. കഠിനപരിശ്രമത്താല്‍ പണമുണ്ടാക്കിയ ഉദ്ധം ഒരു തോക്ക് സംഘടിപ്പിച്ച് ഇംഗ്ലണ്ടിലെത്തി.
21 വര്‍ഷമായി നെഞ്ചിലെരിയുന്ന പ്രതികാരത്തിന്റെ കനലുമായി കഴിഞ്ഞ ഉദ്ധം സിങ്ങിന് ഒടുവില്‍ അവസരം വീണുകിട്ടി. 1940 മാര്‍ച്ച് 13. ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍ ഒരു ചെറിയ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടുനില്‍ക്കെ മുന്‍ പഞ്ചാബ് ഗവര്‍ണര്‍ സര്‍ മൈക്കേല്‍ ഒ.ഡയര്‍ വെടിയേറ്റു മരിച്ചു. ഉദ്ധമാണ് വെടിയുതിര്‍ത്തത്.
കൃത്യം കഴിഞ്ഞ സര്‍ദ്ദാര്‍ ഉദ്ധം സിംഗിൻ്റെ കീശയില്‍ നിന്നും കിട്ടിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
“എന്റെ പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പപ്പാസുകള്‍ക്ക് കീഴെ ഞെരിഞ്ഞമരുന്നത് ഞാന്‍ കാണുകയായിരുന്നു. ഇത്തരത്തില്‍ എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തിയതില്‍ എനിക്ക് അശേഷം ഖേദമില്ല. ഇനി എന്നെ നിങ്ങള്‍ എങ്ങനെ ശിക്ഷിച്ചാലും അതു തടവു ശിക്ഷയായാലും വധശിക്ഷയായാലും എനിക്കു കൂസലില്ല. എനിക്കു മരണത്തെ അശേഷം ഭയമില്ല. രാജ്യത്തിനു ജീവന്‍ ബലിയര്‍പ്പിച്ചു മരിക്കുന്നതാണ് ധീരത“
1940 ജൂലൈ 31ന് സിങ്ങിനെ ബ്രിട്ടനിലെ പെന്റൻവില്ല ജയിലിൽ തൂക്കിലേറ്റി.1974 ജൂലൈ 19ന് സിങ്ങിന്‍റെ ഭൗതിക അവശിഷ്ടങ്ങൾ ഭാരതത്തിലെത്തിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഗ്യാനി സെയിൽസിങ്, ശങ്കർദയാൽ ശർമ്മ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.
ഉധംസിങിന്റെ ജന്മനാടായ സുനമിൽ ദഹിപ്പിക്കുകയും ചിതാഭസ്മം സത്ലജ് നദിയിൽ ഒഴുക്കുകയും ചെയ്തു.
ഒരു ഭാഗം ചിതാഭസ്മം അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകത്തിലും സൂക്ഷിച്ചിട്ടുണ്ട്.
ജാലിയൻവാലാബാഗിന്റെ രണഭൂമിയിൽ ഭാരത സ്വാതന്ത്ര്യത്തിനായി ജീവാർപ്പണം നടത്തിയ ധീരന്മാർക്ക് ആത്മ പ്രണാമങ്ങൾ.