തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് (ഇദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാനത്തെ പരമാധികാര സമിതിയായ സെക്രട്ടറിയറ്റിലെ പ്രമുഖന്‍ കൂടിയാണെന്നോര്‍ക്കണം) നല്‍കിയ കത്ത് ഒന്നുമതി ഈ കുറിപ്പിന്റെ തലവാചകത്തെ സാധൂകരിക്കാന്‍! പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ക്ക് മകുടം ചാര്‍ത്തുന്ന വിവരങ്ങളാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരുപത്തിയൊന്നാം വയസ്സില്‍ മേയറായി ചരിത്രം കുറിച്ച ആര്യ രാജേന്ദ്രന്‍ എന്ന യുവതി തന്റെ നേതൃത്വത്തിന് ചേര്‍ന്ന പിന്‍ഗാമി തന്നെയെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, എന്തിനവരെ കുറ്റം പറയണം എന്ന ചിന്തയ്ക്കും പ്രസക്തി ഏറെയുണ്ട്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മേയറാക്കാന്‍ കണ്ടുവെച്ചിരുന്ന കോളേജ് അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവുള്‍പ്പടെ പ്രമുഖ വനിതാ സഖാക്കള്‍ പരാജയപ്പെട്ടു. ഇത് ഉള്‍പ്പാര്‍ട്ടി വിഭാഗീയത കാരണം പൊറുതിമുട്ടിയ സി.പി.എമ്മില്‍ സൃഷ്ടിച്ച പ്രതിസന്ധി വലുതായിരുന്നു. ആ സന്ദിഗ്ദ്ധാവസ്ഥയ്ക്ക് പരിഹാരമായാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ആര്യ രാജേന്ദ്രന്റെ മേയര്‍ പദവിയിലേക്കുള്ള നടന്നുകയറ്റം. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജനപദത്തെ നയിക്കാന്‍ ബാല സംഘത്തിന്റെ പ്രസിഡന്റെന്ന പത്രാസും എസ്.എഫ്.ഐ നേതാവെന്ന പരിചയും മാത്രം പോരെന്ന വാദത്തിന് മേയര്‍ പദവി ഒരു നിമിത്തം മാത്രമാണെന്നായിരുന്നു മറുപടി. നയരൂപീകരണത്തിന് മുന്നണിയും നിര്‍വഹണത്തിന് കരുത്തുറ്റ പാര്‍ട്ടി സംവിധാനവുമുണ്ട് എന്ന അനുബന്ധ ജാമ്യവും അവതരിപ്പിച്ചു, ആസ്ഥാന സൈദ്ധാന്തികര്‍. ഏതായാലും ചുമതലയേറ്റ നാള്‍ മുതല്‍ അത് അക്ഷരംപ്രതി സാക്ഷാത്ക്കരിച്ചുകൊണ്ടു തന്നെയാണ് മേയര്‍ പെരുമാറിയത്. പാര്‍ട്ടിക്കു വേണ്ടി പാര്‍ട്ടി നേതാക്കളാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയുടെ ഭരണം! അവിടെ വിശാല അര്‍ത്ഥത്തിലുള്ള ജനങ്ങളില്ല. പാര്‍ട്ടി സംവിധാനത്തിനു വിധേയപ്പെടുന്ന പാര്‍ട്ടിക്കാര്‍ മാത്രം. അവരാണ് ജനങ്ങള്‍.
ജനങ്ങളെന്നാല്‍ പാര്‍ട്ടിക്കാര്‍ മാത്രം
‘ജനങ്ങള്‍’ എന്നത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ഏറെ പ്രിയമുള്ള പ്രയോഗമാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ജനങ്ങളാണ് സാക്ഷി. പക്ഷെ അതിന്റെ വ്യാഖ്യാനം നാമെല്ലാം കരുതുന്ന പോലുള്ളതല്ല. പാര്‍ട്ടി ഘടനയനുസരിച്ചാണ് ഈ ‘ജനങ്ങളെ’ നിര്‍വചിക്കുന്നത്. മുകള്‍ തട്ടിലുള്ള നേതാക്കള്‍, അവരുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും, പിന്നെ പാര്‍ട്ടി കാര്‍ഡ് സ്വന്തമായുള്ള കാഡര്‍മാര്‍, അനുഭാവി ഗ്രൂപ്പിലുള്ളവര്‍, ഒടുവിലായി ഇവരോടൊക്കെ ഒട്ടിനില്‍ക്കുന്നവര്‍. അതിനപ്പുറത്തുള്ളവര്‍ ജനങ്ങളില്‍ പെടില്ല. അവര്‍ സാമൂഹ്യ ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിഞ്ഞുകൂടിക്കൊള്ളണം. മേല്‍പ്പറഞ്ഞ ‘ജനങ്ങള്‍’ ഭുജിച്ചതിനു ശേഷം ബാക്കിയാവുന്നതെന്തെങ്കിലും ഉണ്ടെങ്കില്‍ നൊട്ടിനുണയാം. പരാതി പറയുന്നവരെയും പ്രതിഷേധിക്കുന്നവരെയും നിര്‍വ്വചിക്കുന്നതിനുവേണ്ടി ചില പദങ്ങള്‍ കരുതി വെച്ചിട്ടുണ്ട്. ഫാസിസ്റ്റുകള്‍, പ്രതിലോമകാരികള്‍ തുടങ്ങിയവ.
പാര്‍ട്ടിക്കുവേണ്ടി കൂലിയില്ലാതെ വേല ചെയ്യുന്ന ധര്‍മ്മ പ്രബോധകരായ ചില പരിത്യാഗികള്‍ നാട്ടിലുണ്ട്. അവരുടെ അനുചരര്‍ക്കും നേരിയ പരിഗണന ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ചില ‘വെളിപ്പെടുത്തലുകള്‍’ അവര്‍ നടത്തേണ്ടി വരും എന്നു മാത്രം!
മാര്‍ക്‌സിസ്റ്റ് ഭരണകൂടങ്ങള്‍ പിറവി കൊണ്ടനാള്‍ മുതല്‍ ആഗോളവ്യാപകമായിത്തന്നെ അംഗീകരിച്ചു പ്രാവര്‍ത്തികമാക്കിപ്പോരുന്ന രീതികളും ശീലങ്ങളുമൊക്കെയാണിത്. സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിന്റെ നേതൃത്വത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന ആദ്യ മന്ത്രിസഭയിലെ ഗതാഗത മന്ത്രി ഇമ്പിച്ചി ബാവയുടെ സിഗററ്റ് പാക്കറ്റിലെ നിയമന ഉത്തരവ് കുപ്രസിദ്ധിയാര്‍ജിച്ചതാണല്ലോ.
പിന്‍വാതിലല്ല, പാര്‍ട്ടിക്കായുള്ള ഏകജാലക സംവിധാനം
സഖാവേ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയറും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും മറ്റും എഴുതിയ കത്തുകള്‍ സംസ്ഥാന വ്യാപകമായി ഒരുക്കിയിട്ടുള്ള ഒരു ഏകജാലക സംവിധാനത്തിന്റെ സ്വയം സംസാരിക്കുന്ന സാക്ഷ്യപത്രങ്ങളാണ്. ഇത് തിരുവനന്തപുരത്തു മാത്രം അരങ്ങേറിയ പ്രതിഭാസമാണെന്നു കരുതരുത്. സംസ്ഥാനമെങ്ങും ഇത്തരം നീതികേടുകള്‍ അരങ്ങേറുന്നുണ്ട്. ചിലതൊക്കെ ഇവിടെ പരാമര്‍ശിക്കേണ്ടവയാണ്.
ആരോഗ്യ വകുപ്പില്‍ അഞ്ഞൂറിലേറ ഗ്രാമ പഞ്ചായത്തുകളിലായി രണ്ടാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയാണ് ഈയടുത്ത കാലത്ത് സര്‍ക്കാര്‍ അനുവദിച്ചത്. ഇവയില്‍ കരാര്‍ നിയമനം നടത്താനാണ് നിര്‍ദ്ദേശം. ഇതേ തസ്തികയ്ക്കു വേണ്ടി പി.എസ്.സി നടത്തിയ പരീക്ഷ ജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴാണ് ഈ നടപടി എന്നോര്‍ക്കുക. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ നിയമനം നല്‍കും. നിയമിക്കപ്പെടുന്നവരൊക്കെ പാര്‍ട്ടിക്കാരാകും. റാങ്ക് പട്ടികയാകട്ടെ സ്വാഭാവികമായി കാലഹരണപ്പെടുകയും ചെയ്യും. അതോടെ കരാറുകാരെ സ്ഥിരപ്പെടുത്തും. പാര്‍ട്ടി സംവിധാനം ബലപ്പെടും. ആരെന്ത് ഒച്ചയിട്ടിട്ട് എന്തു പ്രയോജനം.
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) എന്ന പേരില്‍ ഉദ്യോഗസ്ഥ മേഖലയില്‍ ഒരു സംവിധാനമുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെട്ടതാക്കാനുള്ളതാണിത്. റിക്രൂട്ട്‌മെന്റ് അധികാരമില്ല. എന്നാല്‍ പല പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും പിന്‍വാതില്‍ നിയമനം നടത്താനുള്ള ഏജന്‍സിയായി സി.എം.ഡി ഇന്ന് മാറിക്കഴിഞ്ഞു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ദുരുപയോഗം ചെയ്താണ് ഇത് സാധിക്കുന്നത്. സര്‍ക്കാര്‍ സഹായധനം സ്വീകരിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഒഴിവുകള്‍ നികത്താന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയോ പി.എസ്.സി.യെയോ സമീപിക്കണമെന്നാണ് നിയമം. ഈ വ്യവസ്ഥ ലംഘിച്ച് ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സി.എം.ഡി.വഴി കരാര്‍ നിയമനങ്ങള്‍ നടത്തുന്നുണ്ട്. ഈയിടെ അഞ്ഞൂറിലധികം തസ്തികകളിലേക്ക് ഈ രീതിയില്‍ നിയമനം നടന്നിട്ടുണ്ടെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. അനെര്‍ട്ട്, കുടുംബശ്രീ, കെ- ഡിസ്‌ക്, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, തുടങ്ങി ഇടതുപാര്‍ട്ടി അനുഭാവികള്‍ക്ക് നിയമനം ലഭിക്കുന്നെന്ന് ആരോപണമുള്ള സ്ഥാപനങ്ങളെല്ലാം കരാര്‍ നിയമനങ്ങള്‍ക്ക് സി.എം.ഡി.യെയാണ് ആശ്രയിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കരാര്‍ ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ സമീപിക്കണമെന്നാണ് ചട്ടം. ഒരു ഒഴിവിന്, യോഗ്യരായ 10 പേര്‍ ഉള്‍പ്പെട്ട പട്ടിക ഇവിടെനിന്ന് നല്‍കും. ഇവരില്‍ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ സി.എം.ഡി.യെ നിയോഗിക്കാം. ഈ പഴുത് ഉപയോഗിച്ചാണ് നിയമനം. സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ സമീപിച്ചാല്‍ അവര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് നിയമനം നടത്തണം. പകരം നേരിട്ടോ, സി.എം.ഡി.വഴിയോ അപേക്ഷ ക്ഷണിച്ചാല്‍ ഇഷ്ടക്കാര്‍ക്ക് അവസരമൊരുങ്ങും. സ്ഥാപനങ്ങള്‍ നേരിട്ടോ, സി.എം.ഡി. വഴിയോ ആണ് ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തുക. സ്ഥാപനമേധാവിയോ നിര്‍ദ്ദേശിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരോ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകും. അവരാകട്ടെ സ്വാഭാവികമായും പാര്‍ട്ടി കൂറുള്ളവരുമാകും. നിയമനം അനായാസം പാര്‍ട്ടി ബന്ധുക്കള്‍ക്ക്!
പൊതുമേഖലാ സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ കറവപ്പശുക്കള്‍
128 പൊതുമേഖലാ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ഇവയൊക്കെ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ലാവണങ്ങളാണ്. സ്ഥാപന മേധാവികള്‍ മുതല്‍ തൂപ്പുകാര്‍ വരെ പാര്‍ട്ടി ലിസ്റ്റ് വഴി കയറിപ്പറ്റും. ഇവയില്‍ പകുതിയിലേറെയും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പതിനഞ്ചെണ്ണം പൂട്ടിക്കിടക്കുന്നു.
നഷ്ടത്തിലുള്ളവയെയും പൂട്ടിക്കിടക്കുന്നവയെയും പുനരുദ്ധരിക്കാന്‍ വര്‍ഷാവര്‍ഷം വന്‍തുക ബജറ്റില്‍ വകയിരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്ധാരണത്തിനായി 1993 മുതല്‍ ഒരു ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ‘റിയാബ്’ (റീ സ്ട്രക്ച്ചറിംഗ് ആന്റ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ്) എന്നാണതറിയപ്പെടുന്നത്.
റീ സ്ട്രക്ച്ചറിംഗ് എന്നാല്‍ പുനഃസംഘാടനം എന്ന് മനസ്സിലാക്കാം. പുനഃസംഘാടനത്തിന് നിയമനം അനിവാര്യമാകും. അതിനായി പുതിയ ചില നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. നിയമനങ്ങള്‍ക്കുള്ള അപേക്ഷകര്‍ അമ്പതില്‍ കുറവെങ്കില്‍ പരീക്ഷയില്ലാതെ ഇന്റര്‍വ്യൂ മാത്രം മതിയെന്നാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും. ക്ലറിക്കല്‍ തസ്തിക ഒഴികെയുള്ള സാങ്കേതിക തസ്തികകളിലേക്ക് ഈ ബോര്‍ഡിന് നിയമനം നടത്താം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായി വിദഗ്ദ്ധരടങ്ങുന്ന നാലംഗ സമിതിയായിരിക്കും ബോര്‍ഡിനുണ്ടാവുക. ഇവരെല്ലാം പാര്‍ട്ടിക്ക് വേണ്ടി സേവനമനുഷ്ഠിച്ചവരാകും എന്നത് പച്ചയായ സത്യം. ഇവര്‍ നടത്തുന്ന റിക്രൂട്ട്‌മെന്റ് പാര്‍ട്ടി തിട്ടൂരമനുസരിച്ചാകാനേ തരമുള്ളൂ. എത്ര ശാസ്ത്രീയമായ തൊഴില്‍ കൊള്ളയാണെന്ന് തിരിച്ചറിയുക!
സര്‍വകലാശാലകളെന്ന കരിമ്പിന്‍ തോട്ടം
പതിനാല് സര്‍വകലാശാലകളാണ് കേരളത്തിലുള്ളത്. പാര്‍ട്ടിയെന്ന കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലെയാണിന്ന് കേരളത്തിലെ സര്‍വകലാശാലകള്‍. കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയൊഴിച്ച് മറ്റുള്ളവയെല്ലാം മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കളുടെ മേച്ചില്‍പ്പുറങ്ങളാണ്. വ്യവസായ മന്ത്രി രാജീവിന്റെ ഭാര്യ കൊച്ചി സര്‍വകലാശാലയില്‍ (കുസാറ്റ്)ലീഗല്‍ സ്റ്റഡീസ് ബോര്‍ഡ് ഡയറക്ടറാണ്. കേരള സര്‍വകലാശാലയിലാണ് മുന്‍ എം.പി പി.കെ. ബിജുവിന്റെ ഭാര്യ. മന്ത്രി രാജേഷിന്റെ ഭാര്യ കോഴിക്കോട് സര്‍വകലാശാലയിലും. സ്പീക്കര്‍ ഷംസീറിന്റെ ഭാര്യയുടെയും കെ.കെ. രാഗേഷ് എം.പി യുടെ ഭാര്യയുടെയും നിയമനങ്ങള്‍ വിവാദത്തിലും നിയമക്കുരുക്കിലുമാണ്. ഭാര്യമാര്‍ യോഗ്യതയുള്ളവരാകാം. എന്നാല്‍ അവരേക്കാള്‍ യോഗ്യതയുള്ളവര്‍ നിരവധി പുറത്തു നില്‍ക്കുന്നു. എ.വിജയരാഘവന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ തൃശൂര്‍ കേരള വര്‍മ കോളജില്‍ സീനിയോറിറ്റി മറികടന്ന് പ്രിന്‍സിപ്പല്‍ കസേര കൈവശപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന മഹതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെന്നതുകൂടി ചേര്‍ത്തു വായിക്കുക.
സര്‍വകലാശാലകളില്‍ അരങ്ങേറുന്ന ഈ വൃത്തികെട്ട വാരിപ്പിടുത്തത്തിനെതിരെ രംഗത്തു വന്നതിന്റെ പേരിലാണ് ചാന്‍സലര്‍ പദവി വഹിക്കുന്ന ഗവര്‍ണറെ അധിക്ഷേപിച്ച് സ്ഥാനഭ്രഷ്ടനാക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. ഗവര്‍ണര്‍ നടത്തുന്ന പോരാട്ടം അവരെ രോഷാകുലരാക്കാന്‍ കാരണം വേറൊന്നല്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ആക്രോശിക്കുകയാണ് മാര്‍ക്‌സിസ്റ്റു നേതാക്കള്‍. അത് നാടിനോടുള്ള പ്രതിബദ്ധത കൊണ്ടൊന്നുമല്ല. മറിച്ച് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പാര്‍ട്ടിക്കാരുടെ അഭയകേന്ദ്രങ്ങളാക്കി നിലനിര്‍ത്താന്‍ വേണ്ടിയാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ പാര്‍ട്ടിയെന്ന ജനങ്ങളുടെ മാത്രം വയറ്റുപ്പിഴപ്പിനു വേണ്ടി. ഇതര വിഭാഗങ്ങളില്‍ പെട്ടവരോടുള്ള നഗ്‌നമായ വിവേചനവും പക്ഷപാതിത്വവുമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള മുഖലക്ഷണം.
നിയമനങ്ങളും ആനുകൂല്യങ്ങളും പാര്‍ട്ടി നേതാക്കളുടെ ഇഷ്ടക്കാര്‍ക്കും ബാക്കി വരുന്നവ പാര്‍ട്ടി കേഡര്‍മാര്‍ക്കും എന്നതാണ് പാര്‍ട്ടി നയം. അതിനുള്ള പ്രമാണമാകട്ടെ, പാര്‍ട്ടിയാണ് മുഖ്യം എന്ന കാര്യവും. പാര്‍ട്ടി ഭരിക്കും, പാര്‍ട്ടിക്കാര്‍ക്കുവേണ്ടി മാത്രം!