Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പാഴായിപ്പോയ അന്വേഷണം (ശബരിമല ക്ഷേത്ര തീവെയ്പുകേസിന്റെ കാണാപ്പുറങ്ങള്‍ 2)

ഡോ.വിജയരാഘവന്‍

Print Edition: 23 September 2022

തീവയ്പുകേസിന്റെ അന്വേഷണം യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് നീങ്ങുന്നു എന്ന് മനസ്സിലാക്കിയ തല്പരകക്ഷികള്‍ അന്വേഷണത്തിനെതിരെ ദുഷ്പ്രചരണങ്ങള്‍ ആരംഭിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ അലകള്‍ അടങ്ങിയിരുന്നില്ല. റാന്നി എം.എല്‍.എ ഇടുക്കുള സഭയില്‍ ഉന്നയിച്ച ചോദ്യം ഇതാണ് വ്യക്തമാക്കുന്നത്. 1958 മാര്‍ച്ച് 18-ാം തീയതി സഭയില്‍ ഉന്നയിച്ച ചോദ്യവും അതിന് നിയമവകുപ്പ് മന്ത്രി നല്‍കിയ ഉത്തരവും നോക്കുക:

(എ) ശബരിമല ക്ഷേത്രം തീവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് നിയമിതനായ സ്‌പെഷ്യല്‍ ആഫീസര്‍ കേശവമേനോന്‍ ശബരിമല സന്ദര്‍ശിച്ചിട്ടുള്ളതായി അറിയാമോ?
(ബി) പ്രസ്തുത ഉദ്യോഗസ്ഥന്‍ ശബരിമലയില്‍ പോകാതെ തന്നെ കോട്ടയത്തു താമസിച്ചു തയാറാക്കിയ റിപ്പോര്‍ട്ടാണു അവര്‍ ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് പറയുന്നത് വാസ്തവമാണോ?
നിയമവകുപ്പു മന്ത്രി വി.ആര്‍.കൃഷ്ണയ്യര്‍
(എ) അറിയാം.
(ബി) അല്ല.
ഇടുക്കുള: യഥാര്‍ത്ഥ കുറ്റവാളികളാരാണെന്നു കണ്ടുപിടിക്കുന്നതിനെ സംബന്ധിച്ച് യാതൊരു ശ്രമവും നടന്നിട്ടില്ലെന്നറിയാമോ? വി.ആര്‍. കൃഷ്ണയ്യര്‍; സ്‌പെഷ്യലാഫീസര്‍ കേശവമേനോന്‍ ശബരിമല സന്ദര്‍ശിച്ചതായി അറിയാമോ എന്നാണു ചോദ്യം, അതിന് അറിയാം എന്നു മറുപടി പറഞ്ഞു. ഈ ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.

സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന നിരുത്തരവാദപരമായ ആക്ഷേപങ്ങളേയും ഭരണതലത്തില്‍ നിന്നും ഉണ്ടായ പ്രതിബന്ധങ്ങളേയും മുമ്പില്‍ കണ്ടുകൊണ്ടു തന്നെയാണ് കേശവമേനോന്‍ തന്റെ വിചിന്തന പ്രക്രിയയില്‍ മുന്നേറിയത്. ‘ഇപ്രകാരമുള്ള ഒരു അന്വേഷണത്തിലാണ് കുറ്റവാളികളെ സൂചിപ്പിക്കുന്ന തെളിവുകളുള്‍ക്കൊള്ളുന്ന ചില പ്രധാനസംഗതികള്‍ വെളിച്ചത്തുവന്നത്. ആ തെളിവ് ഒരു ജുഡീഷ്യല്‍ അധികാരികളുടെ മുമ്പില്‍ വയ്ക്കുന്നതിനും തെളിവ് നശിപ്പിക്കല്‍ തടയുന്നതിനും ക്രിമിനല്‍ പ്രൊസീഡര്‍ കോഡ് 162-ാം വകുപ്പനുസരിച്ച് ഒന്‍പതുപേരുടെ മൊഴി ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്റ്റ്രേട്ട് രേഖപ്പെടുത്തുകയുണ്ടായി. അപ്രകാരമുള്ള രേഖപ്പെടുത്തല്‍ പോലീസില്‍ നിന്ന് പീഡനമുണ്ടാകുന്നു എന്ന പരാതി നിവാരണം ചെയ്യുന്നതിനും സഹായിച്ചു.

കേസിലെ പ്രതിപട്ടിക ക്രിസ്ത്യാനികളിലേക്ക് നീങ്ങിയതോടെ മധ്യതിരുവിതാംകൂറിലെ പ്രത്യേക സാഹചര്യത്തില്‍ പ്രബലരായ ഇക്കൂട്ടര്‍ തീവയ്പിന്റെ ഉത്തരവാദിത്തം ഹിന്ദുക്കളുടെ മേല്‍ ആരോപിക്കാന്‍ സാദ്ധ്യതയുള്ളതായി അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. അതുകൊണ്ടുതന്നെ ഈ കേസില്‍ ഹിന്ദുക്കള്‍ക്ക് വല്ല പങ്കുമുണ്ടോ എന്ന് പരപ്രേരണകൂടാതെ തന്നെ അദ്ദേഹം അതിസൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. ഈ വിധം ശബരിമല തീവയ്പുകേസില്‍ ഭാവിയില്‍ സംജാതമാകാവുന്ന വസ്തുതകള്‍ക്ക് കൂടി ഉത്തരം നല്‍കി കൊണ്ടാണ് കേശവമേനോന്‍ തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. ഈ കേസ്സിന്റെ നാള്‍വഴികള്‍ വിശകലനം ചെയ്താല്‍ ഏതുവിധേനയും ഹിന്ദുക്കളെ അനാവശ്യമായി കേസ്സിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം തിരുക്കൊച്ചിയിലും പില്‍ക്കാലത്ത് കേരളത്തിലും അതിശക്തമായിരുന്നതായി നിയമസഭാ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 1953 മാര്‍ച്ച് 23ലെ ചോദ്യോത്തരവേള ആദ്യം പരിശോധിക്കാം.

‘പ്രാക്കുളം ഭാസി: ശബരിമല തീവെയ്പ്പില്‍ കുറ്റവാളികളായി ഏതാനും ഹിന്ദുക്കള്‍ കൂടി ഉണ്ടെന്ന് കേള്‍ക്കുന്നതു ശരിയാണോ? ടി.എം. വര്‍ഗ്ഗീസ്: ഉണ്ടോ ഇല്ലയോ എന്നുള്ളത് അന്വേഷണം പൂര്‍ത്തിയായതിനുശേഷമേ പറയാന്‍ സാധിക്കുകയുള്ളൂ.
എന്‍.രാജഗോപാലന്‍ നായര്‍: ഈ കാര്യത്തെപ്പറ്റി അന്വേഷണം നടത്തുന്നതിനു വേണ്ടി ആരെയെങ്കിലും സ്‌പെഷ്യലായിട്ടു നിയമിച്ചിട്ടുണ്ടായിരുന്നോ?
ടി.എം. വര്‍ഗ്ഗീസ്: കേശവമേനോനെ നിയമിച്ചിട്ടുണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു’.
ഇവിടെ ടി.എം. വര്‍ഗ്ഗീസ് സാമാന്യ സഭാമര്യാദയെപ്പോലും ലംഘിച്ചുകൊണ്ട് കളവു പറയുകയായിരുന്നു. കേശവ മേനോന്‍ ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ ശബരിമല തീവയ്പ്പുകേസ്സില്‍ ഹിന്ദുക്കള്‍ക്ക് പങ്കില്ലാ എന്ന് അസന്നിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടും ഉണ്ടായിരുന്നു. കേരള നിയമസഭയില്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടുതന്നെ ഇക്കാര്യം ഇതേ വിഷയം മറ്റൊരു വിധത്തില്‍ പി.ടി.ചാക്കോ ഉന്നയിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ആ രേഖകള്‍കൂടി നമുക്ക് നോക്കാം.
പി.ടി. ചാക്കോ: കേസ് ഡയറിയുടെ ഒരു ഭാഗത്ത്, അന്വേഷണ ഫലമായി, പന്തളം കൊട്ടാരം ആസ്ഥാനമാക്കിക്കൊണ്ടു കമ്മ്യൂണിസ്റ്റുകാര്‍ ശബരിമല തീവയ്പു നടത്തിയിരിക്കുമെന്ന അഭ്യൂഹം രേഖപ്പെടുത്തിയിട്ടുള്ളതായി അറിയാമോ?
ഇ.എം.എസ്. നമ്പൂതിരിപ്പാട്: ഇത്തരത്തിലുള്ള ആരോപണങ്ങള്‍, പലതും പറഞ്ഞു പരത്തിയിട്ടുള്ളതായി അറിയാം. അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് കേശവമേനോന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കേശവമേനോന്റെ റിപ്പോര്‍ട്ടിന്റെ ആധികാരികതയും സമഗ്രതയുമാണ് ഇവിടെ നാം കാണുന്നത്.

കേശവമേനോന്‍ സമര്‍പ്പിച്ച യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അന്വേഷണ റിപ്പോര്‍ട്ട് തിരുക്കൊച്ചി ഭരണാധികാരികളെ തീര്‍ത്തും അസ്വസ്ഥരാക്കി എന്ന് പറയാം. സി. കേശവന്‍ മുതല്‍ പനംപിള്ളി ഗോവിന്ദമേനോന്‍ വരെയുള്ള ഭരണാധികാരികളെല്ലാം അതിനുമുമ്പില്‍ വെട്ടം കണ്ട പെരുച്ചാഴിയെപ്പോലെ പകച്ചുനിന്നു. ഇതില്‍ നിന്ന് അല്പം വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ പി.എസ്.പി. മന്ത്രിസഭയ്ക്ക് മാത്രമായിരുന്നു. എങ്കിലും റിപ്പോര്‍ട്ട് പ്രകാശിപ്പിക്കുന്നതില്‍ മുന്‍കാല സര്‍ക്കാരുകളും അവരുടെ പാത തന്നെ പിന്‍തുടര്‍ന്നു. ശബരിമല തീവയ്പിനെ ‘ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും’ എന്ന പ്രഖ്യാപനത്തിലൂടെ സ്വാഗതം ചെയ്ത സി. കേശവന്‍, ഡി.ഐ.ജി. കേശവമേനോന്റെ റിപ്പോര്‍ട്ട് പാടേ തള്ളിക്കളയാനും അദ്ദേഹത്തെ അപമാനിക്കാനുമാണ് ശ്രമിച്ചതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഈ സമീപനം ഒന്നുകൊണ്ടുമാത്രമാണ് കേസ് അന്വേഷിക്കാനായി വീണ്ടും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചത്. തിരുക്കൊച്ചി നിയമസഭയുടെ രേഖകളിലൂടെ കണ്ണോടിച്ചാല്‍ ഇത് വ്യക്തമാകും. മേനോന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിക്കുകയോ കാര്യകാരണസഹിതം നിരാകരിക്കുകയോ ചെയ്യാതെയാണ് അദ്ദേഹത്തെക്കാള്‍ വളരെ താഴ്ന്ന പടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ വീണ്ടും അന്വേഷണത്തിനായി നിയമിച്ചത്. സഭാരേഖകള്‍ അനുസരിച്ച് സംസ്ഥാന പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. നാരായണപിള്ളയെ 11-5-1951 ല്‍ നിയമിച്ചു. ഈ നിയമനത്തിന്റെ മറവിലാണ് കേശവമേനോന്റെ റിപ്പോര്‍ട്ട് മറച്ചുവെച്ചത്. വി.നാരായണപിള്ള യാതൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചതായിക്കാണുന്നില്ല. അദ്ദേഹത്തിന്റെ നിയമനത്തെക്കുറിച്ച് കേരളനിയമസഭാ രേഖകളിലും പരാമര്‍ശമുണ്ട്. വി.നാരായണപിള്ളയുടെ നിയമനത്തില്‍ സി. കേശവന്‍ പ്രകടിപ്പിച്ചത് ഒരു ഭരണാധികാരിയുടെ ധാര്‍ഷ്ട്യവും അഹന്തയും സ്വേച്ഛാധിപത്യവുമായിരുന്നു.

ഔദ്യോഗിക നടപടിക്രമങ്ങളനുസരിച്ച് കേശവമേനോന്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഉപരിയായി മറ്റൊരു തിരച്ചില്‍ നടത്തണമെങ്കില്‍ സ്വാഭാവികമായി റിപ്പോര്‍ട്ടിലെ അപാകതകള്‍ എടുത്തുകാട്ടണം. മാത്രവുമല്ല കേശവമേനോനെക്കാള്‍ ഉയര്‍ന്നപദവിയിലുള്ള ആളാവണം പുതിയ അന്വേഷകന്‍. വ്യക്തിയല്ല സംഘമാണെങ്കില്‍ ചുരുങ്ങിയത് അതിന്റെ നായകന്‍ കേശവമേനോന്റെ പദവിയിലെങ്കിലും ഉള്ള ആളാവണം. സി.കേശവനും കൂട്ടരും കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുറ്റാന്വേഷണത്തില്‍ എത്ര വിശാരദനാണെങ്കിലും അതിന് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതികൂടി വാങ്ങണമായിരുന്നു. കാരണം കേശവമേനോന്റെ നിയമനത്തിന് ഇത്തരമൊരു അനുമതികൂടി ഉണ്ടായിരുന്നതായി ടി.എം. വര്‍ഗീസ് നിയമസഭയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സഭാ നടപടികളിലെ പ്രസക്തഭാഗം നോക്കുക: ആര്‍.ഗംഗാധരന്‍: അദ്ദേഹത്തെ ഇവിടെ വരുത്തിയത് ഈ ഗവണ്‍മെന്റാവശ്യപ്പെട്ടതുകൊണ്ടോ അതോ കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരമോ?

ടി.എം. വര്‍ഗ്ഗീസ്: ഈ ഗവണ്‍മെന്റിന് ഈ സംഗതിയെപ്പറ്റി അറിവുള്ളതുപോലെ കേന്ദ്ര ഗവണ്‍മെന്റിനും അറിവുണ്ട്. രണ്ടു ഗവണ്‍മെന്റുകളുടെയും ചേര്‍ന്നുള്ള ആലോചനയുടെ ഫലമായിട്ടാണ് ആ ഉദ്യോഗസ്ഥനെ ഈ കാര്യത്തിലേക്ക് നിയോഗിച്ചിട്ടുള്ളത്.
ആര്‍.ഗംഗാധരന്‍: തീവെയ്പ് അന്വേഷണത്തില്‍ ശ്രീമാന്‍ കേശവമേനോന്‍ വല്ല റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ടോ?
ടി.എം. വര്‍ഗ്ഗീസ്: ഒരു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
ആര്‍.ഗംഗാധരന്‍: വീണ്ടും ഇക്കാര്യത്തെപ്പറ്റി അന്വേഷണം നടത്താന്‍ ഗവണ്‍മെന്റു തീരുമാനിച്ചത് എന്തുകൊണ്ടാണ്?
ടി.എം. വര്‍ഗ്ഗീസ്: വീണ്ടും അന്വേഷണം നടത്തേണ്ടതാവശ്യമാണെന്ന് തോന്നിയതുകൊണ്ട്. തികച്ചും ഏകപക്ഷീയവും അനാവശ്യവുമായിരുന്നു നാരായണപിള്ളയുടെ നിയമനം. ഇവിടെ ടി.എം. വര്‍ഗ്ഗീസ് ഉപയോഗിച്ച ‘തോന്നിയതുകൊണ്ട്’ പ്രയോഗം ഏറെ അസംബന്ധങ്ങള്‍ നിറഞ്ഞതാണ്. വിവേകമുള്ളവരാരും തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നവരല്ല. വിവേകശൂന്യമായി തോന്നിയതുപോലെ പ്രവര്‍ത്തിക്കാനല്ല ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അറുപത്് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇതേ രീതിയില്‍ തന്നെയാണ് എന്ന് നിസ്സംശയം പറയാം. കേശവമേനോന്‍ കണ്ടെത്തിയതില്‍ കവിഞ്ഞ് എന്തെങ്കിലും കണ്ടെത്താന്‍ നാരായണപിള്ളക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്. അന്വേഷണത്തിനായി 27387 രൂപ 1 അണ 1 നയാപൈസ ഖജനാവില്‍ നിന്ന് ചിലവാക്കിയതുമാത്രം മിച്ചം.
മേല്‍വിവരിച്ച സാങ്കേതിക പ്രശ്‌നങ്ങളേയും ധാര്‍മ്മികമൂല്യച്യുതികളെയും മറികടക്കാനായി, നാരായണപിള്ളയേയും സംഘത്തേയും നിയമിച്ചത് ശബരിമല തീവയ്പുകേസിനുപുറമേ ക്ഷേത്ര സംബന്ധിയായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനുകൂടിയാണെന്ന് പിന്നീട് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇതിലൂടെ ഗവണ്‍മെന്റിന്റെ വീഴ്ചകള്‍ മറയ്ക്കാനുള്ള ശ്രമമായിരുന്നു. നിയമസഭയില്‍ 1951 സപ്തംബര്‍ 17ന് മുഖ്യമന്ത്രി സി. കേശവനും 1953 മാര്‍ച്ച് 23ന് ആഭ്യന്തര വകുപ്പ് മന്ത്രി ടി.എം. വര്‍ഗീസും നല്‍കിയ മറുപടികള്‍ ഇതാണ് അടയാളപ്പെടുത്തുന്നത്. ഇവ രണ്ടും ഇവിടെ ഉദ്ധരിക്കട്ടെ: ‘ശ്രീകൃഷ്ണന്‍ അയ്യപ്പന്‍: താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ബഹുമാനപ്പെട്ട ചീഫ് മിനിസ്റ്റര്‍ മറുപടി പറയുമോ?
(എ) ശബരിമല ക്ഷേത്രദഹനം സംബന്ധിച്ച് മേലില്‍ അന്വേഷണം നടത്തേണ്ട എന്ന് സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ നിന്നു ഈ ഗവണ്‍മെന്റിലേക്ക് വല്ല നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ടോ?
(ബി) ആ സംഭവം സംബന്ധിച്ച് അന്വേഷിക്കുന്നതിനു സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ന്; ആരെയെല്ലാം?
(സി) അവരുടെ അന്വേഷണ ഫലമായി വല്ല തെളിവും കിട്ടിയിട്ടുള്ളതായി ഗവണ്‍മെന്റിനു അറിവു ലഭിച്ചിട്ടുണ്ടോ?
മുഖ്യമന്ത്രി (സി. കേശവന്‍)
(എ) ഇല്ല.
(ബി) കേശവമേനോന്റെ അന്വേഷണത്തിനുശേഷം അന്വേഷണം നടത്തുവാനായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു സബ് ഇന്‍സ്‌പെക്ടര്‍, മൂന്നു ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ആറ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.
(സി) ഇപ്പോള്‍ അതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പറയുന്നതു യുക്തമായി തോന്നുന്നില്ല.

എ.കെ.പാച്ചുപിള്ള: ഇതിനെസംബന്ധിച്ച് കേശവമേനോന്റെ അന്വേഷണത്തില്‍ കവിഞ്ഞ വല്ല തെളിവുകളും ഇവര്‍ക്കു കിട്ടിയിട്ടുണ്ടോ,
സി. കേശവന്‍: ഒഫിഷ്യലായി ഒന്നും കിട്ടിയിട്ടുള്ളതായി അറിവില്ല.
ശബരിമല തീവയ്പ് വിഷയത്തില്‍ സാമാന്യം ദീര്‍ഘമായൊരുചര്‍ച്ചയാണ് 1953 മാര്‍ച്ച് 23ന് നടന്നത്. പതിനൊന്നുമണിക്ക് ആരംഭിച്ച ചോദ്യോത്തരവേളയില്‍ ആര്‍. ഗംഗാധരനാണ് തുടക്കം കുറിച്ചത്.
ആര്‍.ഗംഗാധരന്‍: അന്വേഷണങ്ങള്‍ ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചുമാത്രമോ, അതോ ഇതുപോലെ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളെ സംബന്ധിച്ചു കൂടിയുമാണോ?
ടി.എം വര്‍ഗീസ്: പൊതുവെ ആരാധനാസ്ഥലങ്ങളെ സംബന്ധിച്ച് നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായിട്ട് ഒരു പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിനെ മാത്രമല്ല, മറ്റാരാധനാ സ്ഥലങ്ങള്‍ നശിപ്പിച്ചിട്ടുള്ളതിനേയും കൂടി അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുകയാണ് ഈ സ്‌ക്വാഡിന്റെ ജോലി. അക്കൂട്ടത്തില്‍ ഇതും അന്വേഷിച്ചു വരുന്നു.
ആര്‍.ഗംഗാധരന്‍: പ്രത്യേകമായിട്ട് ശബരിമല ക്ഷേത്രത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ടോ?
ടി.എം. വര്‍ഗ്ഗീസ്: പൊതുവെ ആരാധനാ സ്ഥലങ്ങളെ സംബന്ധിച്ചിടത്തോളം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ ഈ കാര്യം കൂടി അന്വേഷിക്കുകയാണ്. അതല്ലാതെ ഈ കാര്യം മാത്രം അന്വേഷിക്കാന്‍ പ്രത്യേകം ഒരു സംഘത്തെ നിയമിച്ചിട്ടില്ല’.

മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയും ഇരുധ്രുവങ്ങളില്‍ ആണ് നിലയുറപ്പിച്ചിരുന്നത്. എങ്കിലും ശബരിമല തീവയ്പുകേസ്സിന്റെ അന്വേഷണത്തില്‍ പരമാവധി അലംഭാവം കാട്ടുന്ന കാര്യത്തില്‍ അവര്‍ ഏക മനസ്‌കരായിരുന്നു. ശബരിമല അന്വേഷണത്തെ ചൊല്ലിയുള്ള പരസ്പര വിരുദ്ധ നിലപാടുകള്‍ ചുരുക്കം ചില സാമാജികരെ അസ്വസ്ഥരാക്കി എന്നു തന്നെ പറയാം. ഇതിന്റെ മാറ്റൊലിയാണ് പ്രാക്കുളം ഭാസിയുടെ ‘ദയവു ചെയ്തു ഇനിയെങ്കിലും ഈ അന്വേഷണം ഒന്നു നിര്‍ത്തിവെക്കുമോ?’ എന്ന ചോദ്യത്തില്‍ പ്രതിധ്വനിച്ചത്. തീവയ്പുകേസ്സിന്റെ അന്വേഷണവും കേശവമേനോന്റെ പ്രയത്‌നവും നിഷ്ഫലമായി. ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാ ശക്തിയുമില്ലാത്ത സര്‍ക്കാരുകളുടെ മുമ്പില്‍ ഇതേ സംഭവിയ്ക്കൂ എന്ന് കേശവമേനോന്‍ കണ്ടെത്തിയിരുന്നു. ഇത് മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ റിപ്പോര്‍ട്ട് ഉപസംഹരിച്ചത്.

ശബരിമല തീവയ്പു നടത്തിയവരുടെ ലക്ഷ്യം മോഷണമായിരുന്നില്ല. വലിയൊരു ശ്രമവും ഇതിനു പിന്നിലുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ ലഭ്യമായ തെളിവുകളുടെ വിശകലനത്തിലൂടെ കേശവമേനോന്‍ ഇത് വെളിപ്പെടുത്തുകയുണ്ടായി. ഈ ഭൂമികയിലാണ് അദ്ദേഹം അന്വേഷണം ആരംഭിച്ചത്. ശബരിമല തീവയ്പിനുശേഷം അവിടം സന്ദര്‍ശിച്ച കൊല്ലം ഡി.എസ്.പിയുടെയും സംഘത്തിന്റെയും നിരീക്ഷണങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചാണ് അദ്ദേഹം തന്റെ നിഗമനങ്ങളിലെത്തിച്ചേര്‍ന്നത്. റിപ്പോര്‍ട്ടിലെ ആദ്യത്തെ ഏതാനും പുറങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. വിസ്താരഭയത്താല്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. ഇക്കൂട്ടരുടെ ലക്ഷ്യം ശബരിമലയെ തകര്‍ക്കുകയും കഴിയുമെങ്കില്‍ ഭൂമുഖത്തുനിന്നുതന്നെ തുടച്ചു നീക്കുകയും പകരം ശബരിമലയിലേക്കുള്ള പാതയില്‍ നിലയ്ക്കലില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന പള്ളിയുടെ സ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുകയുമായിരുന്നു. കേശവമേനോന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുന്‍പിലത്തെ മകരമാസം കരിമ്പനാല്‍ കൊച്ചു കുഞ്ഞു, ഞള്ളമറ്റം കുട്ടിയച്ചന്‍, കല്ലറയ്ക്കല്‍ പാപ്പച്ചന്‍, പെടിമറ്റം വര്‍ഗ്ഗീസ്, കരിപ്പാപ്പറമ്പില്‍ ദേവസ്യ, വടക്കേപ്പറമ്പില്‍ തൊമ്മന്‍, പൊട്ടങ്കുളം തോമസ് അയാള്‍ (ഔസേപ്പ്) അഞ്ചു കൂലിക്കാര്‍ ഇത്രയും പേര്‍ ഒരു ജീപ്പില്‍ അഴുത ചുരത്തുങ്കടവിലേക്ക് പോയി. അവര്‍ അന്നു അഴുതയില്‍ താമസിച്ചു. നിലയ്ക്കല്‍ ഉണ്ടായിരുന്നതായി കരുതപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങള്‍ അവിടെ കാണുമോ എന്നു തിരക്കുകയായിരുന്നു അവരുടെ സന്ദര്‍ശനോദ്ദേശം. അടുത്ത ദിവസം അവര്‍ പമ്പയിലെത്തി പുതുശ്ശേരിയില്‍ താമസിച്ചു. പിറ്റേ ദിവസം അവര്‍ കൊല്ലമൂഴിക്കുപോകുകയും കൂലിക്കാരോട് പമ്പക്കടവിലേക്കു പോകാന്‍ നിര്‍ദ്ദേശിച്ച ശേഷം പള്ളിയുടെ അവശിഷ്ടങ്ങള്‍ കാണുവാന്‍ അവര്‍ നിലയ്ക്കല്‍ പോവുകയും ചെയ്തു. മൂന്നോ നാലോ അമ്പലങ്ങളുടെ അല്ലാതെ പള്ളിയുടെ അവശിഷ്ടങ്ങളൊന്നും അവര്‍ കണ്ടില്ല. ഈ ശ്രമത്തിന്റെ തുടര്‍ച്ചയായിട്ടാണ് 23 വര്‍ഷങ്ങള്‍ക്കുശേഷം നിലയ്ക്കലില്‍ കുരിശ് മുളച്ചു വന്നത്. 1950 ല്‍ ആ ശബരിമല പൂങ്കാവനം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും യാതൊരുവിധ ക്രിസ്തുമത സാന്നിദ്ധ്യവും കാണാത്തിടത്ത് ആണ് കുരിശ് കണ്ടെത്തിയത്. ഇത്തരം കുത്സിതപ്രവൃത്തികള്‍ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമമാണ് വിശദമായ അന്വേഷണത്തിലൂടെ കേശവമേനോന്‍ നടത്തിയതെന്ന് പറയാം.

അതിവിദഗ്ദ്ധമായ ആസൂത്രണവും നിര്‍വ്വഹണപാടവവുമാണ് ശബരിമല തീവയ്പിനു പിന്നിലുണ്ടായിരുന്നത്. ഇതു കൊണ്ടുതന്നെയാണ് ഇതിന്റെ പിന്നിലെ പല വസ്തുതകളും ഇന്നും മറനീക്കി പുറത്തുവരാത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും കുറ്റവാളികളെ സഹായിക്കുന്നതില്‍ ഉണ്ടായിരുന്ന പങ്കിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. കൃത്യവിലോപത്തിന്റെ പേരില്‍ ഇവരുടെ മേല്‍ നടപടികള്‍ എടുക്കാമായിരുന്നിട്ടും അതുണ്ടായില്ല. ഇവിടെ തിരുക്കൊച്ചി സര്‍ക്കാരും സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നു. ശബരിമലയ്ക്ക് ചുറ്റും ഉണ്ടായിരുന്ന തോട്ടം ഉടമകള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും തീവയ്പില്‍ പങ്കുണ്ടായിരുന്നതായി റിപ്പോര്‍ട്ട് സൂചന നല്‍കുന്നുണ്ട്. പേഴത്തും വീട്ടില്‍ ഔസേഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഭാഗം ഇതിന് തെളിവാണ്. ‘അയാള്‍ തനിയെ പച്ചക്കാനം തോട്ടത്തിലെത്തി തോട്ടം സൂപ്രണ്ടിന് ഒരെഴുത്തു കൊടുത്തശേഷം തിരിയെ വന്നു’. കുഞ്ഞുപാപ്പന്റെയും പൈലിയുടെയും രോഗബാധയും അതിന് എസ്റ്റേറ്റ് ആശുപത്രിയില്‍ നേടിയ ചികിത്സയും ഇത്തരത്തിലുള്ള ഒന്നാണ്. റിപ്പോര്‍ട്ടില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇമ്മാതിരി വ്യാജരേഖകള്‍ സൃഷ്ടിച്ച് പ്രതികളെ രക്ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് തോട്ടത്തിലെ ഉദ്യോഗസ്ഥരാണ്. അവര്‍ അതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. ഈ അവിശുദ്ധബന്ധത്തെക്കുറിച്ച് സൂചന നല്‍കുന്ന റിപ്പോര്‍ട്ടിലെ ഭാഗം ഇവിടെ ഉദ്ധരിക്കാം. ‘പൈലിക്ക് സുഖക്കേടായിരുന്നില്ലെന്നും അയാള്‍ അനുവാദമില്ലാതെ ഈ കാലയളവില്‍ ജോലിക്കു ഹാജരാകാതിരുന്നതാണെന്നും ഗെയിം അസോസിയേഷന്‍ റെയിഞ്ചര്‍ മി.വുഡ് പറയുന്നു. പീരമേഡ് അസിസ്റ്റന്റ് ഗെയിം വാര്‍ഡന്‍ മി.ചാക്കോ, പൈലിക്ക് സുഖക്കേടാണെന്നുള്ള സമാധാനം വ്യാജമാണെന്നും മതമ്പാതോട്ടം റൈട്ടര്‍ മി.വര്‍ഗീസ് പൈലി ഹാജരാകാത്തതിന് അയാള്‍ക്ക് മാപ്പു കൊടുക്കണമെന്ന് തന്നോട് അപേക്ഷിച്ചതായും പറയുന്നു’.

(തുടരും)

For Part 1 Visit https://kesariweekly.com/31481 

 

Tags: ശബരിമല ക്ഷേത്ര തീവെയ്പുകേസിന്റെ കാണാപ്പുറങ്ങള്‍
Share10TweetSendShare

Related Posts

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

ദ്രാവിഡരും സൈന്ധവനാഗരികതയും (തമിഴകപൈതൃകവും സനാതനധർമവും 4)

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

മലയാളി മറന്ന സര്‍ സി.ശങ്കരന്‍ നായര്‍

ജെഎന്‍യുവിലെ ദിശാമാറ്റം

നിയമം തെറ്റിക്കുന്ന നീതിപീഠങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

സാംസ്‌കാരിക ദേശീയതയുടെ സിന്ദൂരക്കുറി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies