Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ശബരിമല ക്ഷേത്ര തീവെയ്പുകേസിന്റെ കാണാപ്പുറങ്ങള്‍

ഡോ.വിജയരാഘവന്‍

Print Edition: 16 September 2022

ഹിന്ദുഐക്യത്തിന്റെ കാലാതീതമായ പ്രതീകമാണ് ശബരിമല. ക്ഷേത്രസങ്കല്പം രൂഢമൂലമാകുന്നതിനും എത്രയോ മുമ്പുതൊട്ടേ ‘നമ്പൂതിരി മുതല്‍ നായാടി’ വരെയുള്ള അറുപത്തിനാലു വിഭാഗക്കാരും ഏകാഗ്രചിത്തരായി തോളോട് തോളുരുമ്മി അയ്യനെ ശരണഘോഷങ്ങളോടെ വണങ്ങുന്ന സന്നിധാനം ജാതിവ്യവസ്ഥയെ മുതലെടുത്ത് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരെ എന്നും അസ്വസ്ഥരാക്കിയിരുന്നു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ശബരിഗിരീശന്റെ പൂങ്കാവനം അനധികൃതവേട്ടയ്ക്കും മൃഗയാവിനോദത്തിനും വനവിഭവങ്ങളുടെ ചൂഷണത്തിനുമുള്ള പറുദീസ കൂടിയായിരുന്നു. ഹിന്ദുക്കളുടെ അനൈക്യം മുതലെടുത്ത് അധികാര സോപാനങ്ങളിലേറാന്‍ വെമ്പിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അയ്യപ്പനൊരു പേടിസ്വപ്‌നമായിരുന്നു എന്നതില്‍ സംശയമില്ല. ശബരിമലയെ തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തേയും പരോക്ഷമായി സഹായിക്കുന്ന ഒരു നിലപാടായിരുന്നു ഇരുകൂട്ടര്‍ക്കും. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അധികാരത്തില്‍ വന്ന എല്ലാ മതേതര സര്‍ക്കാരുകളും ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചിരുന്നത്. സര്‍ക്കാരിന്റെ ശബരിമല വിരുദ്ധ നിലപാടിന്റെ തുടക്കം 1950 മെയിലെ തീവെയ്പിനെക്കുറിച്ചുള്ള അന്വേഷണം മുതലാണ്. അതുപോലെ തന്നെ പോലീസും ഭരണാധികാരികളും തമ്മിലുള്ള കൂട്ടുകെട്ടിനും നെടുനാളത്തെ തയ്യാറെടുപ്പിനുമൊടുവില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നടത്തിയ തീവയ്പാണിത്. ഇതിനു പിന്നില്‍ ചില തല്പരകക്ഷികള്‍ ഉണ്ടായിരുന്നു. അവര്‍ ഏതാണ്ട് നാലഞ്ച് മണിക്കൂറുകള്‍ എടുത്താണ് തീവെയ്പ് നടത്തിയത്. ഇവരെ കണ്ടുപിടിക്കാനോ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനോ അന്നത്തെ സര്‍ക്കാരോ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണം കയ്യാളിയിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ വേണ്ടത്ര ശുഷ്‌കാന്തിയോടെ ശ്രമിച്ചതായും കാണുന്നില്ല. മാത്രവുമല്ല തീവെയ്പു നടത്തിയവരെ സഹായിക്കുന്ന ഒരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

1950 മെയ്മാസം അതായത് കൊല്ലവര്‍ഷം 1125 ഇടവമാസം 6-ാം തീയതിക്കും 11-ാം തീയതിക്കും മധ്യേ നടന്ന തീവെയ്പിനെക്കുറിച്ച് ബാഹ്യലോകം അറിഞ്ഞത് മിഥുനമാസ പൂജകള്‍ക്കായി ജൂണ്‍ മാസം നട തുറക്കാനായി പൂജാരിയും സംഘവും ശബരിമലയില്‍ എത്തിയപ്പോഴാണ്. ജൂണ്‍ മാസം 14-ാം തീയതി അവര്‍ ശബരിമലയില്‍ എത്തിയെങ്കിലും ഔദ്യോഗികമായി പോലീസിനെ സംഭവം അറിയിക്കുന്നത് 16-ാം തീയതിയാണ്. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ചുമതലയില്‍ അന്വേഷണം നടത്താനും അതിന്റെ മേല്‍നോട്ടം അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിനെ ഏല്പിക്കുകയും ചെയ്തു. ഈ അന്വേഷണം എങ്ങും എത്തിയില്ല. തീ പിടുത്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പില്‍ക്കാലത്ത് തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്‍ പ്രതികരിച്ചത് ‘ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും’ എന്നാണ്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഈ നിലപാട് അന്വേഷണത്തെ സാരമായി ബാധിച്ചിരിക്കാം. മാത്രവുമല്ല അമ്പലം തീവെച്ചവര്‍ക്കുള്ള പരോക്ഷമായ പിന്‍തുണ കൂടിയാണ് ഈ നിരീക്ഷണം എന്ന് പറയാം. ഇതിന് തെളിവാണ് 1951 സപ്തംബര്‍ 17ന് തിരുകൊച്ചി നിയമസഭയില്‍ നടന്ന ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സി.കേശവനോട് സാഹിബ് ബഹദൂര്‍ ടി.മൈതീന്‍കുഞ്ഞ് ചോദിച്ചു: ‘ഈ ക്ഷേത്രദഹനം സംബന്ധിച്ച് ചീഫ് മിനിസ്റ്റര്‍’ ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം തീരും എന്ന് പ്രസ്താവിച്ചിട്ടുണ്ടോ?

Sri C. Kesavan:’ I do not wish to answer that question.
Mr. Speaker: That question is disallowed’

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ കാപട്യമാണിവിടെ തെളിയുന്നത്.

ശബരിമല ക്ഷേത്രത്തിന് തീപിടിച്ചു എന്നത് അതിന് ചുറ്റുവട്ടത്തിലുള്ളവര്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ അത് വനം വകുപ്പിന്റെയും പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധയില്‍പെടുത്തിയില്ല. ഇതിന് ധാരാളം തെളിവുകള്‍ ശബരിമല ക്ഷേത്രത്തിലെ തീവെയ്പ്പിനെക്കുറിച്ച് അന്വേഷിച്ച മദിരാശി പോലീസ് സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയി എത്തിയ കെ.കേശവമേനോന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തീവെയ്പിനെക്കുറിച്ച് അറിഞ്ഞവര്‍ ഈ വസ്തുത മറച്ചുവെച്ചത് കേവലം അജ്ഞതകൊണ്ടായിരുന്നില്ല. അതിന് പിന്നില്‍ വ്യക്തമായ ചില ധാരണകള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യത്തേത് തീവെയ്പ് നടത്തിയത് ആരാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു എന്നതാണ്. അക്കൂട്ടരെ രക്ഷപ്പെടുത്തേണ്ടത് ഇവരുടെ ആവശ്യമായിരുന്നു. മാത്രവുമല്ല ഇവരെല്ലാം കുറ്റവാളികളുടെ ആശ്രിതരുമായിരുന്നു.

ജൂണ്‍ മാസത്തില്‍ ശബരിമല സന്ദര്‍ശിച്ച കൊല്ലം ഡി.എസ്.പിയും സംഘവും തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പോലീസിന്റെ പക്കല്‍ ഇപ്പോഴും സുരക്ഷിതമായിരിക്കുകയാണ്. ഇവരുടെ കണ്ടെത്തലുകളെക്കുറിച്ച് നാം അറിയുന്നത് പോലും കേശവ മേനോന്റെ റിപ്പോര്‍ട്ടില്‍ നിന്നാണ്. 1950 സപ്തംബര്‍ 8-ാം തീയതിയാണ് അദ്ദേഹത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. കേശവമേനോന് തിരുക്കൊച്ചി സര്‍ക്കാരും അതുവരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരും വേണ്ടത്ര സഹകരണം നല്‍കിയില്ല എന്ന് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് വായിച്ചെടുക്കാം. ‘അതുവരെ അന്വേഷണം നടത്തിയ കുറ്റാന്വേഷണത്തിന്റെ കേസ് ഡയറി കാണാന്‍ എനിക്കു സൗകര്യം ലഭിച്ചിരുന്നില്ല’. എങ്കിലും തന്റെ അന്വേഷണം നിഷ്പക്ഷവും സത്യസന്ധവും വസ്തുതാപരവുമായിരിക്കാന്‍ കേശവമേനോന്‍ പരമാവധിശ്രമിച്ചു. ‘ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന അന്വേഷണ’ ത്തിനൊടുവില്‍ അദ്ദേഹം തീവയ്പ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും അവരുടെ ഉദ്ദേശലക്ഷ്യങ്ങളും കണ്ടെത്തി. ‘മതപരമായ ഉദ്ദേശ്യമാണ് ഈ കുറ്റത്തിന് പ്രേരണ നല്‍കിയതെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്നും കാണപ്പെട്ടു’. ഈ പശ്ചാത്തലത്തില്‍ ‘കേസ് ഇനി എങ്ങനെ തീര്‍ക്കണമെന്നതിനെപ്പറ്റി ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കണമെന്ന അപേക്ഷ’യോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലഭ്യമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ 1950ലെ മണ്ഡലകാലത്ത് കേശവമേനോന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്ന് കരുതാം. എന്നാല്‍ റിപ്പോര്‍ട്ട് മൂടിവെയ്ക്കാനാണ് തിരുകൊച്ചി സര്‍ക്കാര്‍ ശ്രമിച്ചത്. 1954ലെ പി.എസ്.പി. മന്ത്രിസഭ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച ക്യാബിനറ്റു തന്നെ പിന്നീട് പ്രസിദ്ധീകരിക്കേണ്ട എന്ന് തീരുമാനിച്ചു’ എന്നാണ് ഇ.പി.ഗോപാലന്റെ ചോദ്യത്തിന് ഉത്തരമായി ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരള നിയമസഭയില്‍ പറഞ്ഞത്. കേശവമേനോന്റെ ‘റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാരുകള്‍ മറച്ചുവെച്ചിരുന്നു’ എന്ന് കേരളത്തിന്റെ പ്രഥമ നിയമമന്ത്രി വി.ആര്‍. കൃഷ്ണയ്യര്‍, ആര്‍.സുഗതന്റെ ചോദ്യത്തിന് മറുപടിയായി കേരള നിയമസഭയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

കേശവമേനോന്‍

മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ളയാണ് കേശവമേനോനെ അന്വേഷണചുമതല ഏല്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏറെ വൈകുന്നതിനു മുമ്പ് പറവൂര്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയായ സി.കേശവന് ശബരിമല വിഷയത്തില്‍ യാതൊരുവിധ താല്പര്യവും ഇല്ലായിരുന്നു. 1951ല്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇതോടെ തീവയ്പുകേസ് ഏറെക്കുറെ വിസ്മൃതിയിലായി.

1956-ല്‍ കേരള സംസ്ഥാനം രൂപീകൃതമായതോടെയാണ് ശബരിമല തീവെയ്പ്‌കേസ് വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുന്നത്. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതൊരു പ്രചാരണായുധമാക്കിമാറ്റി. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ കേശവമേനോന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നുമായിരുന്നു അവരുടെ വാഗ്ദാനം. ഇത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താല്പര്യമില്ലാത്ത ഹിന്ദുക്കളെപ്പോലും കമ്മ്യൂണിസ്റ്റ് ചേരിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. സ്വീകരിച്ച നിലപാടും അവര്‍ക്ക് അനുകൂലമായിരുന്നു. ക്ഷേത്രവിശ്വാസികളായ ഹിന്ദുക്കളുടെയും നായര്‍ സമുദായത്തിന്റെയും വോട്ടുകള്‍ അധികാരത്തിലേറാന്‍ കമ്മ്യൂണിസ്റ്റ് മുന്നണിയെ സഹായിച്ചു എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ അധികാരത്തിലേറിയതോടെ ഈ വസ്തുതകളെയെല്ലാം തള്ളിപ്പറയുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

നിയമസഭയ്ക്ക് ഉള്ളിലും പുറത്തും കേശവമേനോന്‍ റിപ്പോര്‍ട്ടിനെ പറ്റി ഒരേ സമീപനമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക്. കൊല്ലത്ത് ഒരു പൊതുയോഗത്തില്‍ റിപ്പോര്‍ട്ട് കാണാനില്ലെന്നാണ് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി ഉണര്‍ത്തിച്ചത്. ആ മന്ത്രിക്കുതന്നെയായിരുന്നു ദേവസ്വം വകുപ്പിന്റെ ചുമതലയും. ഇത് പിന്നീട് നിയമസഭയില്‍ മുഖ്യമന്ത്രി നിഷേധിക്കുകയും തിരുത്തുകയും ചെയ്തു. കെ.കെ. വിശ്വനാഥന്‍ സഭയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. മാത്രവുമല്ല റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കി. ‘ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിന് മുമ്പും അതിനുശേഷവും പറഞ്ഞിട്ടില്ലേ?’ എന്ന് സി.എ.മാത്യു ചോദിച്ചപ്പോള്‍ പ്രസിദ്ധപ്പെടുത്താമെന്ന് പറഞ്ഞിട്ടില്ല. പ്രസിദ്ധപ്പെടുത്തണമോ വേണ്ടയോ എന്നുള്ള കാര്യം ആലോചിച്ചുകൊണ്ടിരിക്കുന്നു’ എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് സഭയെ അറിയിച്ചത്. ‘റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെയാണ് ആലോചിച്ചു കൊണ്ടിരിക്കുന്നു എന്ന് അറിയിച്ചത്. ഈ തിരുത്ത് കേശവമേനോന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ അന്നത്തെ സര്‍ക്കാരിന്റെ മേല്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദത്തെയാണ് അടയാളപ്പെടുത്തുന്നത്.

കേരളീയ ഹിന്ദുസമാജത്തിനുമുമ്പില്‍പിടിച്ചു നില്‍ക്കാനാവാതെ ഒടുവില്‍ 1957 ഡിസംബര്‍ 13-ാം തീയതി ആറു വര്‍ഷത്തെ കാത്തിരുപ്പിനുശേഷം ‘ശബരിമലക്ഷേത്ര തീവെയ്പു കേസ് അന്വേഷണ റിപ്പോര്‍ട്ട്’ മേശപ്പുറത്ത് വെച്ചു. ആര്‍.പ്രകാശത്തിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇതറിയിച്ചത്. അപ്പോഴും ഇത് നിയമസഭാസാമാജികര്‍ക്കോ സാധാരണക്കാര്‍ക്കോ പ്രാപ്യമായിരുന്നില്ല. മേശപ്പുറത്ത് വെയ്ക്കുന്ന രേഖകള്‍ നിയമസഭയിലെ ഗ്രന്ഥപ്പുരയില്‍ സൂക്ഷിക്കുകയാണ് പതിവ്. അത് അംഗങ്ങള്‍ക്ക് ഇടയില്‍ വിതരണം ചെയ്യാറില്ല. സഭാരേഖയില്‍ ഇംഗ്ലീഷില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (Placed in the Library).- റിപ്പോര്‍ട്ട് ഗ്രന്ഥാലയത്തിലുള്ള വിവരം നിയമസഭാ സാമാജികര്‍ക്കും അജ്ഞാതമായിരുന്നു. എം. നാരായണക്കുറുപ്പിന്റെ ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ ഉത്തരവും തുടര്‍ന്നുള്ള ചോദ്യോത്തരങ്ങളും ഇതിന് തെളിവാണ്. സഭാരേഖകളിലെ വരികള്‍ ഇവിടെ പകര്‍ത്താം:

എം.നാരായണക്കുറുപ്പ്: ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ ക്യാബിനെറ്റാണോ തീരുമാനമെടുത്തത്?’
ഇ.എം.എസ് നമ്പൂതിരിപ്പാട്: ക്യാബിനറ്റാണ് തീരുമാനിച്ചത്. ഇപ്പോള്‍ ഏതാണ്ട് ഒരാഴ്ചയാകും.
ഏ.താണുപിള്ള: റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും, പ്രസിദ്ധീകരിക്കേണ്ടാ എന്നും ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ടോ?
ഇ.എം.എസ് നമ്പൂതിരിപ്പാട്; അതേ.
എ. താണുപിള്ള: ആ ഉത്തരവുകള്‍ ഹാജരാക്കാമോ?
ഇ.എം.എസ്. നമ്പൂതിരിപ്പാട്: വേണ്ടി വന്നാല്‍ ഹാജരാക്കാം.
കെ.കെ. വിശ്വനാഥന്‍: ഈ റിപ്പോര്‍ട്ടു പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഈ ഗവണ്‍മെന്റ് പറഞ്ഞിട്ടില്ലേ?
ഇ.എം.എസ്. നമ്പൂതിരിപ്പാട്: ഇല്ല.
കെ.കെ. വിശ്വനാഥന്‍: ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നു തീരുമാനിച്ചതെന്നാണ്?
ഇ.എം.എസ്. നമ്പൂതിരിപ്പാട് അതു കൃത്യമായിട്ടു പറയണമെങ്കില്‍ നോട്ടീസു വേണം.
എം. നാരായണക്കുറുപ്പ്: മേശപ്പുറത്തു വച്ചിരിക്കുന്ന റിപ്പോര്‍ട്ടു മുഴുവന്‍ റിപ്പോര്‍ട്ടാണോ, ഭാഗീയമായിട്ടുള്ള വിശദീകരണമാണോ?
ഇ.എം.എസ്. നമ്പൂതിരിപ്പാട്: മുഴുവന്‍ റിപ്പോര്‍ട്ടാണ്.

നിയമസഭ സാമാജികര്‍ക്കുപോലും അപ്രാപ്യമായിരുന്ന പ്രസ്തുത റിപ്പോര്‍ട്ട് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തൊട്ടടുത്ത ദിവസം തന്നെ (ഡിസംബര്‍ 14) ദേശബന്ധുദിനപത്രത്തില്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ രേഖയില്‍ നിന്നാണ് ശബരിമല തീവയ്പുകേസിനെക്കുറിച്ച് കേരളീയര്‍ മനസ്സിലാക്കിയത്. എന്നാല്‍ 1957ല്‍ തന്നെ തിരുവനന്തപുരത്തെ ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സില്‍ അച്ചടിച്ച് 33 നയാപൈസയ്ക്ക് ഇത് വില്പനയ്ക്ക് എത്തിയതായിക്കാണാം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള റിപ്പോര്‍ട്ട് ലഭ്യമായിരുന്നു. പ്രത്യേകം പ്രത്യേകം പുസ്തകങ്ങളായാണ് ഇവ പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് പുസ്തകത്തിന് 38 പുറങ്ങളായിരുന്നു. മലയാളം ഗ്രന്ഥത്തിന് 29 താളുകളാണ് ഉണ്ടായിരുന്നത്. എങ്കിലും വില ഒന്നുതന്നെയായിരുന്നു. റിപ്പോര്‍ട്ടുകളുടെ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയത് തികഞ്ഞ ലാഭേച്ഛ മാത്രമാണെന്ന് കാണാം. ക്ഷേത്രസംബന്ധമായ എന്തും വില്പന ചരക്കാക്കാം എന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടക്കവും ഇവിടെ ആരംഭിക്കുന്നു.

അതീവ സൂക്ഷ്മവും വിശദവുമായ റിപ്പോര്‍ട്ടിലൂടെ കടന്നു പോകുമ്പോള്‍ നെടുനാളത്തെ ആസൂത്രണത്തിനൊടുവില്‍ കോട്ടയം ജില്ലയിലെ ക്രിസ്ത്യാനികളാണ് ശബരിമല ക്ഷേത്രം അഗ്നിക്ക് ഇരയാക്കിയതെന്ന് കാണാം. ‘കരിമ്പനാല്‍ കൊച്ചുകുഞ്ഞു മുതലാളി, ഞെല്ലിമിറ്റത്തുകുട്ടിച്ചന്‍, പൊടിമുറ്റം വര്‍ഗീസ്സ്, കരിപ്പാപ്പറമ്പില്‍ ദേവസ്യാ, വടക്കേപ്പറമ്പില്‍ തൊമ്മന്‍, പൊട്ടങ്കുളം തോമസ് എന്നിവരടങ്ങിയ മുതലാളിമാരുടെ സംഘവും’ അവരുടെ ആശ്രിതരായിരുന്ന അനധികൃത വേട്ടക്കാരുമായിരുന്നു തീവെയ്പിനു പിന്നില്‍. നാലുസംഘം വേട്ടക്കാരെയാണ് കേശവ മേനോന്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടില്‍ ഇവരെ പേര് എടുത്ത് പറഞ്ഞിട്ടുണ്ട്.

1. ഔസേഫ് തൊമ്മന്‍ എന്ന പേരുകൂടിയുള്ള വട്ടക്കുന്നേല്‍ കുഞ്ഞുപാപ്പനും അയാളുടെ സംഘവും.
2. പേഴത്തും വീട്ടില്‍ ചാക്കോ, മലയാനിക്കല്‍ കൊച്ചു എന്നിവരും മൂന്നു കൂലിക്കാരും.
3. അടക്കാമുണ്ടയ്ക്കല്‍ കുഞ്ഞാപ്പിയും മുളമാക്കല്‍ സ്‌ക്കറിയായും.
4. പേഴത്തു വീട്ടില്‍ ഔസേഫും മറ്റു ചിലരും സംഘംനമ്പര്‍ (1) ഈ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് വനംവകുപ്പിന്റെയും പോലീസിന്റെയും ഗൂഢമായ സഹായവും ലഭിച്ചിരുന്നു. ഇക്കാര്യം കേശവ മേനോന്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വനത്തിന്റെ സംരക്ഷകര്‍ തന്നെ കുറ്റകൃത്യത്തെ ഗൂഢമായി സഹായിച്ചിട്ടുണ്ട്. ഈ കേസില്‍ സംശയിക്കപ്പെടുന്ന ഒരാള്‍ ഗെയിംവാച്ചര്‍ പൈലിയാണ്. വട്ടക്കുന്നേല്‍ കുഞ്ഞുപാപ്പന്റെ സംഘത്തിലെ ഒരംഗമായിരുന്നു പൈലി. മുണ്ടക്കയം സബ് ഇന്‍സ്‌പെക്ടര്‍ ലോപ്പസുമായും ഈ സംഘത്തിന് ബന്ധം ഉണ്ടായിരുന്നു. റിപ്പോര്‍ട്ടില്‍ ഇതിന്റെ വ്യക്തമായ സൂചനകളുണ്ട്. മാത്രവുമല്ല ലോപ്പസ് ഇവരോടൊപ്പം കാട്ടില്‍ വേട്ടക്ക് പോകുകയും ചെയ്തിരുന്നു. ‘ലോപ്പസിനെ കണ്ടതിനുശേഷമാണ് സംഘം’ വനത്തിലേക്ക് പ്രവേശിച്ചതെന്ന് സാക്ഷിമൊഴിയും ഉണ്ട്. ഇത് ഇടവം ആദ്യത്തെ ആഴ്ചയിലായിരുന്നു. ചുരുക്കത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അനുഗ്രഹാശിസ്സുകള്‍ ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്നു.

കുറ്റവാളികളായ ക്രിസ്ത്യാനികളെയും അവരുടെ സംരക്ഷകരായിരുന്ന ഭൂ ഉടമകളെയും പരോക്ഷമായി സഹായിക്കുന്ന ഒരു നിലപാടാണ് കേശവ മേനോന്‍ അന്വേഷണചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അന്വേഷണത്തിന് നിയുക്തരായിരുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്. കേശവമേനോന്‍ ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. ‘മേല്‍പ്പറഞ്ഞ സംഘത്തിലെ അംഗങ്ങളെ കേസ് അന്വേഷണത്തില്‍ നിയുക്തരായിരുന്ന ഉദ്യോഗസ്ഥര്‍ 13-8-1950-ല്‍ തന്നെ ചോദ്യം ചെയ്തിരുന്നു. സംഘാംഗങ്ങളില്‍ ഓരോരുത്തരേയും ചോദ്യം ചെയ്തത് വളരെ ദീര്‍ഘമായ ഇടവിട്ടുകൊണ്ടാണ്. അന്വേഷണത്തിന്റെ ഒരു വൈകല്യമാണിത്. കാരണം ചോദ്യം ചെയ്യപ്പെടുന്ന ഒരാളിന് സംഘത്തിലെ മറ്റംഗങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ ധാരാളം സമയവും സൗകര്യങ്ങളും ലഭിക്കുകയും തന്മൂലം പിന്നീട് ചോദ്യം ചെയ്യപ്പെട്ടവര്‍ക്കു കാട്ടിലെ തങ്ങളുടെ സഞ്ചാരങ്ങളേയും പ്രവര്‍ത്തനങ്ങളേയും പറ്റി അതിവിചിത്രമായ പഴുതുകളുള്ളവയെങ്കിലും ഏതാണ്ട് സാദൃശ്യമുള്ള വസ്തുസ്ഥിതികഥനം സാദ്ധ്യമാക്കുകയും ചെയ്തു. ഇത്തരം വീഴ്ചകളെ അതിജീവിച്ചുകൊണ്ട് അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകുന്നതിനായി കേശവമേനോന് ‘മുഴുവന്‍ അന്വേഷണവും നടത്തേണ്ടതായും ബന്ധപ്പെട്ടസ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടതായും അതിനു മുമ്പ് തന്നെ സമ്പര്‍ക്കം സ്ഥാപിച്ച് ചോദ്യം ചെയ്യപ്പെട്ടവരായ സംബന്ധപ്പെട്ട വ്യക്തികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതായും വന്നു’.

Tags: ശബരിമല ക്ഷേത്ര തീവെയ്പുകേസിന്റെ കാണാപ്പുറങ്ങള്‍
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies