ഹത്രാസില്‍ ദളിത് പെണ്‍കുട്ടി യോഗി സര്‍ക്കാരിന്റെ കീഴില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും പോപ്പുലര്‍ ഫ്രണ്ടുമായോ മറ്റ് ഭീകര വിധ്വംസക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലാത്ത, ദേശീയ മുസ്ലീമും സ്വാതന്ത്ര്യസമര സേനാനിയുമായ സിദ്ദിഖ് കാപ്പന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസില്‍ പോയത് എന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാട്. രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്ന സിദ്ദിഖ് കാപ്പന് സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് വിചാരണക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാതെ, കോടതിഭാഷയില്‍ പറഞ്ഞാല്‍ മെറിറ്റ് പരിശോധിക്കാതെ ജാമ്യം നല്‍കിയ സുപ്രീം കോടതിയെ അവിശ്വസിക്കാനാകില്ല. കാരണം, കോടതിവിധിയില്‍ അസാധാരണമായി ഒന്നുമില്ല. അന്യായമാണെങ്കിലും കാപ്പന്റെ കുടുംബം അനുഭവിച്ച ദുഃഖത്തില്‍ ആശ്വാസം നല്‍കുന്നതില്‍ തെറ്റുപറയാനുമാകില്ല. എല്ലാ ഭീകരവാദികളുടെയും കുടുംബം ഒരുപക്ഷേ, അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അരുനില്‍ക്കുന്നവരോ, സഹായം ചെയ്യുന്നവരോ, അതേക്കുറിച്ച് അറിവുള്ളവരോ ആകണമെന്നില്ല. പക്ഷേ, സ്‌ഫോടനക്കേസില്‍ പ്രതിയായ ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ ഗൂഢാലോചന നടത്തുകയും ബസ്സ് കത്തിക്കുകയും ചെയ്ത സൂഫിയ മദനിയും കേരളത്തില്‍ തന്നെയാണുള്ളത്. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ നടത്തിയ പോരാട്ടത്തിനൊപ്പം അണിചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആ നിലയില്‍ ആദരവും ബഹുമാനവും അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഷ്ടപ്പാട് അനുഭവിക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്ത പത്രപ്രവര്‍ത്തകര്‍ക്കൊപ്പം പത്രപ്രവര്‍ത്തക യൂണിയന്‍ നിലകൊണ്ടിട്ടുണ്ടോ? ഇല്ലെന്ന് പറഞ്ഞത് ഏതാണ്ട് കാപ്പന്റെ നിലപാടിനൊപ്പം തന്നെ നില്‍ക്കുന്ന മാധ്യമത്തിലെ പത്രപ്രവര്‍ത്തക യൂണിയനാണ്.
സിദ്ദിഖ് കാപ്പന്‍ ശരിയായ മാധ്യമപ്രവര്‍ത്തനത്തിന് മാത്രമാണ് ഹത്രാസില്‍ പോയതെന്നും അദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും വിശ്വസിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെങ്കിലും കേരളത്തിലുണ്ടോ? വര്‍ഷങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിയ തേജസ് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുകയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുമായിരുന്നില്ലേ കാപ്പന്‍? ഇക്കാര്യം അറിയാത്ത ഏത് പത്രപ്രവര്‍ത്തകനാണ് ഡല്‍ഹിയില്‍ ഉള്ളത്. പത്രപ്രവര്‍ത്തക യൂണിയനിലെ ചേരിപ്പോരും വോട്ടുബാങ്ക് രാഷ്ട്രീയവും കാരണം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടാന്‍ ഭീകരസംഘടനകള്‍ക്ക് ഓശാന പാടേണ്ടി വരുന്ന ഗതികേട് പത്രപ്രവര്‍ത്തക യൂണിയന്റെ അന്തസ്സും അന്തസ്സത്തയും മാത്രമല്ല, അതിന്റെ അസ്തിത്വത്തെയും നിലനില്‍പ്പിനെയും തന്നെ ചോദ്യം ചെയ്യുന്നതാണ്. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിദ്ദിഖ് കാപ്പന്‍ മംഗളത്തിനും സുപ്രഭാതത്തിനും വേണ്ടിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്ന പരാമര്‍ശം അതത് മാനേജ്‌മെന്റുകള്‍ നിഷേധിച്ചു എന്നു മാത്രമല്ല, അവര്‍ അതിനെതിരെ പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. എന്തിന്റെ പേരിലായാലും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഈ തരത്തില്‍ ഒരു പരസ്യനിലപാട് സ്വീകരിക്കുന്നത് ശരിയാണോ? ആശാസ്യമാണോ? പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്യവിരുദ്ധ ശക്തികളായ പോപ്പുലര്‍ ഫ്രണ്ടിന് ശിങ്കിടി പാടാന്‍ വേണ്ടിയാണോ രൂപീകരിച്ചത്? മുഖ്യധാരാ പത്രപ്രവര്‍ത്തകരോടൊപ്പം തന്നെ മികച്ച രീതിയില്‍ പണിയെടുക്കുന്ന, ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട ഓണ്‍ലൈന്‍ മീഡിയകളിലെ പത്രപ്രവര്‍ത്തകര്‍ക്ക് യൂണിയന്‍ അംഗത്വം പോലും നല്‍കാത്ത പത്രപ്രവര്‍ത്തക യൂണിയന്‍ ആരുടെ അവകാശങ്ങളാണ് സംരക്ഷിക്കുന്നത്? ഓണ്‍ലൈന്‍ മീഡിയയായി മാറിയ തേജസിലെ ഒരു പത്രപ്രവര്‍ത്തകനെ യൂണിയന്‍ സെക്രട്ടറി ആക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനമല്ല നടത്തിയിരുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? ഗതികേടുകൊണ്ട് വാടകക്കാശ് ഇല്ലാതെ കഴിയാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ അദ്ദേഹം താമസിച്ചതെന്ന വാദം ഒരു രീതിയിലും നിലനില്‍ക്കുന്നതല്ല. അത്ര ഗതികെട്ട് പത്രപ്രവര്‍ത്തകര്‍ ആരെങ്കിലും ഇന്ന് ഈ പണിക്ക് നില്‍ക്കുമെന്ന് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ? പത്രപ്രവര്‍ത്തക യൂണിയന്‍ ആരെയെങ്കിലും പിന്തുണയ്ക്കണമെന്നോ, തള്ളിക്കളയണമെന്നോ, ഇകഴ്ത്തണമെന്നോ പറയുന്നില്ല. പക്ഷേ, സ്വന്തം മനസ്സാക്ഷിയെയെ ങ്കിലും ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ നിന്നുകൊടുക്കരുത്. ആദ്യം ചെയ്യേണ്ടത് യൂണിയന്റെ നിയമാവലി പൊളിച്ചെഴുതുകയാണ്. മുതലാളിയുടെ കത്തുണ്ടായാലേ യൂണിയനില്‍ അംഗത്വം കൊടുക്കൂ, പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പരിധിക്ക് പുറത്ത് ശമ്പളമുള്ളവര്‍ക്കു പോലും അംഗത്വം കൊടുക്കണമെങ്കില്‍ പി.എഫ് അംഗത്വം വേണം, കരാര്‍, ഓണ്‍ലൈന്‍, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കാതിരിക്കല്‍ തുടങ്ങിയവ പരിഷ്‌ക്കരിക്കേണ്ടതല്ലേ? ഒരു ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ അംഗത്വം ആവശ്യപ്പെട്ട് വരുന്നവന്റെ രാഷ്ട്രീയ വ്യക്തിബന്ധങ്ങളും അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന പരിഗണനയും കണക്കാക്കി അംഗത്വം നിഷേധിക്കുന്നതും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്പത്തരമല്ലേ?
സുപ്രീം കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന കപില്‍ സിബലിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ല. കാരണം, മാവോവാദികള്‍ക്കും രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കും ഭീകരര്‍ക്കും വേണ്ടി ഫീസ് കിട്ടിയാല്‍ അഭിഭാഷകവൃത്തിയെ തേജോവധം ചെയ്യാന്‍ മടിയൊന്നും കാണിക്കാത്ത അഭിഭാഷക സിംഹങ്ങളില്‍ കപില്‍ സിബലും ഉണ്ടെന്ന് നിഷ്പക്ഷമതികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹത്രാസില്‍ സിദ്ദിഖ് കാപ്പന്‍ പോയത് ഹരിജനങ്ങളെ ഉദ്ധരിക്കാനാണെന്ന പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാടിനും ചൂട്ട് പിടിക്കാന്‍ കപില്‍ സിബല്‍ ഉണ്ടായിരുന്നു. ഇവരുടെയൊക്കെ പ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ സുവ്യക്തമാണ്. കോടതികള്‍ക്ക് ശിക്ഷിക്കാനും ശിക്ഷിക്കാതിരിക്കാനും തെളിവുകളാണ് ആധാരം. ജഡ്ജിയുടെ കണ്‍മുന്നില്‍ കൊലപാതകം നടന്നാല്‍ പോലും അതിനെതിരെ നടപടിയെടുക്കാനോ ശിക്ഷിക്കാനോ ഉള്ള അധികാരം പരമോന്നത നീതിപീഠത്തിനു പോലുമില്ല. തെളിവുകള്‍ കണ്ട്, സാക്ഷിമൊഴികള്‍ പരിശോധിച്ച്, വാദപ്രതിവാദം കേട്ട് മാത്രമേ കോടതിക്ക് സത്യം കണ്ടെത്താനാകൂ. അതുകൊണ്ടുതന്നെ കാപ്പന്റെ കാര്യത്തില്‍ കോടതിയുടെ പരാമര്‍ശം ശരിയാണ്. ഒരു ലാപ്‌ടോപില്‍ കാണുന്ന ഭീകര തീവ്രവാദി സംഘടനകളുടെ ലഘുലേഖകള്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതാണോ? അല്ല, അല്ലേയല്ല. ഒരു ജനാധിപത്യ സമൂഹത്തില്‍ ഭീകര വിധ്വംസക സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ പരിധി എവിടെവരെയാണ്? ഇത് കണ്ടെത്താനും ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമുള്ള ബാധ്യത പരമോന്നത നീതിപീഠത്തിനുണ്ട്. ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും ജനാധിപത്യത്തിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും എന്തും ചെയ്യാനാകുമെന്ന നിലപാടും വരുന്നത് ആശാസ്യമാണോ? സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തില്‍ നിന്നുപോലും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ ഐഎസ്സിലേക്ക് പോവുകയും സിറിയയിലും അഫ്ഗാനിലും ആടുമേയ്ച്ച് പൊട്ടിത്തെറിക്കുകയും ചെയ്തത് പരമോന്നത നീതിപീഠം അറിഞ്ഞില്ലേ? ഭാരതത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളടക്കമുള്ളവയും സൈനികരുടെ വീരചരമവും ഒക്കെ പരമോന്നത നീതിപീഠവും കാണേണ്ടതല്ലേ? ഭീകരപ്രവര്‍ത്തനത്തിനെതിരെ ഭരണനിര്‍വ്വഹണ സംവിധാനം സ്വീകരിക്കുന്ന നിലപാടുകളെയും നടപടികളെയും അപ്പാടെ തള്ളിക്കളയുന്നതാണോ ജുഡീഷ്യല്‍ ആക്ടിവിസം? അല്ല. അവരുടെ നടപടികളില്‍ സുതാര്യതയില്ലായ്മയോ സത്യമില്ലായ്മയോ ഉണ്ടെങ്കില്‍ പൊളിച്ചടുക്കണം. അതാണ് കോടതികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ഹത്രാസില്‍ പോയ കാപ്പനും സംഘവും എന്തായാലും ലഖിംപുര്‍ ഖേരിയിലേക്ക് പോയില്ല. ഹത്രാസിലേക്കാള്‍ അതിഭീകരമായ പീഡനമാണ് ലഖിംപുര്‍ഖേരിയില്‍ നടന്നത്. അവിടെ അറസ്റ്റിലായ സുഹൈല്‍, ജുനൈദ്, ഹഫീസുള്‍, റഹ്മാന്‍, കരീമുദീന്‍, ആരിഫ്, ഛോട്ടു തുടങ്ങിയ എല്ലാവരും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ്. അവിടെ സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ജുനൈദ്, സുഹൈല്‍ എന്നിവരുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ മതം മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് കഴിയില്ലെന്നും ലൈംഗികമായി പീഡിപ്പിച്ചത് പോലീസിനെ അറിയിക്കുമെന്നും പറഞ്ഞപ്പോഴാണ് പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോലീസ് പറയുന്നു. ജുനൈദിനെ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് പിടികൂടിയത്. പ്രതികളെല്ലാവരും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. പക്ഷേ, ലഖിംപുര്‍ഖേരിയിലേക്ക് ഇതുവരെ ആരും പോയിട്ടില്ല. ആ സംഭവത്തെ അപലപിച്ച് പ്രസ്താവനകള്‍ ഇറക്കിയിട്ടില്ല. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങള്‍ നടത്തിയിട്ടില്ല. നീതിതേടി പ്രിയങ്ക ഗാന്ധി റോഡില്‍ ഇരുന്നില്ല. ഹത്രാസില്‍ നിന്ന് ലഖിംപൂര്‍ഖേരിയിലേക്കുള്ള ദൂരം ഇസ്ലാമിക ഭീകരതയുടേതാണ്. അതാണ് പോപ്പുലര്‍ ഫ്രണ്ടും ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരും ശ്രദ്ധിക്കാതിരിക്കാന്‍ കാരണവും. ഇത് ഹിന്ദു സമൂഹം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നകാര്യം കേരള പത്രപ്രവര്‍ത്തക യൂണിയനും തിരിച്ചറിയണം. യൂണിയന്റെ ചെങ്കൊടി പച്ചയാകുന്ന സുദിനത്തിനായി കാത്തിരിക്കാം.