ഗള്‍ഫ് നാടുകളിലെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രങ്ങളിലൊന്നാണ് യു.എഎ.ഇ. യിലെ ഫുജീറ. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്. ‘അയ്യാമുല്‍ മുസാഫറീന്‍’ സഞ്ചാരികളുടെ ദിനം എന്നാണ് ഈ ദിവസങ്ങളെ അറബികള്‍ വിശേഷിപ്പിക്കുന്നത്. മരുഭൂമിയിലെ വെനീസ് എന്നാണ് ഗള്‍ഫിലെത്തുന്ന വിദേശ സഞ്ചാരികള്‍ ഫുജീറയെക്കുറിച്ച് രേഖപ്പെടുത്തുന്നത്.
ഫുജീറയുടെ സൗന്ദര്യവും തിരമാലകളുടെ സംഗീതവും ആസ്വദിച്ച് ഞാനും അറബ് ടൈംസ് ലേഖകന്‍ സമീറും കടല്‍ത്തീരത്തുകൂടെ യാത്ര ചെയ്യുകയാണ്. തീരത്തിന്റെ മനോഹര കാഴ്ച ആരെയും ആനന്ദിപ്പിക്കും. സഞ്ചാരികളുടെ ആരവം. കടല്‍ സൗന്ദര്യം ആസ്വദിക്കാനെത്തിയ കുട്ടികളുടെ തിരക്ക്. മൊറോക്കോ പെണ്‍കുട്ടികളുടെ ഡാന്‍സ്, ഈജിപ്ഷ്യന്‍ നൃത്തം.
തിരക്കിനിടയില്‍ ഒരു വയോധികന്‍ വീല്‍ചെയറില്‍ വന്നു ഞങ്ങളെ അഭിവാദ്യം ചെയ്തു- സബാഹല്‍ ഹൈര്‍- അദ്ദേഹം ഞങ്ങളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ച് സംസാരിച്ചുതുടങ്ങി. പതിഞ്ഞ സ്വരം. പറയുന്ന വാക്കുകള്‍ പെറുക്കി എടുക്കാന്‍ ഞങ്ങള്‍ പ്രയാസപ്പെട്ടു. സമീര്‍ അദ്ദേഹത്തെക്കുറിച്ച് വിശദീകരിച്ചു: ഇദ്ദേഹം ഞങ്ങളെ ഈ കടല്‍ തീരത്തെ കോട്ട കാണാന്‍ ക്ഷണിക്കുകയാണ്. ഇദ്ദേഹം വളര്‍ന്നത് ഈ നാട്ടിലാണ്. ഹസ്സന്‍ എന്നാണ് പേര്. വയസ്സ് നൂറ് പിന്നിട്ടു കാണും. കോഴിക്കോടാണ് ജന്മനാട്. ഹസ്സന്‍ എന്ന പേര്‍ ഇവിടെ അറബികളടക്കം പലര്‍ക്കുമുള്ളത്‌കൊണ്ട് ഹസ്സന്‍ മലബാരി എന്നാണ് വിളിക്കുന്നത്. പതിനാറാം വയസ്സില്‍ ഫുജീറയില്‍ എത്തിയതാണ്.
കടല്‍ തീരത്തെ കോട്ടയും അതിനകത്തെ തുരുമ്പിച്ചു ദ്രവിച്ച കട്ടിലുമാണ് ഇദ്ദേഹത്തിന്റെ ലോകം. ഭക്ഷണവും വിശ്രമവും ഉറക്കവുമെല്ലാം ഈ കട്ടിലില്‍. കോട്ട സന്ദര്‍ശിക്കാന്‍ വരുന്നവര്‍ നല്‍കുന്ന സഹായമാണ് ഉപജീവനമാര്‍ഗ്ഗം. വയസ്സ് നൂറ് പിന്നിട്ടിട്ടും കാഴ്ചക്കോ, കേള്‍വിക്കോ യാതൊരു തകരാറുമില്ല.
ഹസ്സന്റെ ചരിത്രം സമീര്‍ വിവരിച്ചു: 1930 കളിലാണ് അബ്ദുല്‍ അസീസ് അല്‍മുബാറക്ക് എന്ന അറബി കച്ചവടാവശ്യാര്‍ത്ഥം ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടെത്തുന്നത്. സാധാരണ മുംബൈ വരെയാണ് അദ്ദേഹം ചരക്കുമായി വരാറ്. മറ്റു അറബികളില്‍ നിന്നു മലബാറിനെക്കുറിച്ച് മനസ്സിലാക്കി പിന്നീടുള്ള യാത്ര കോഴിക്കോട് തുറമുഖം വരെയാക്കി. ഷാര്‍ജയില്‍ നിന്നു വരുമ്പോള്‍ പത്തേമാരിയില്‍ ഈത്തപ്പഴം കൊണ്ടുവരും. തിരിച്ചുപോകുമ്പോഴ് മര ഉരുപ്പടികളും.
കോഴിക്കോട്ട് അറബികളുമായുള്ള വ്യാപാര ബന്ധം ഏറ്റവും പുഷ്ടിപ്പെട്ട കാലം. തെരുവുകളില്‍ അറബികളുടെ തിരക്ക്. കോഴിക്കോട്ടെ ജനങ്ങളും അവരുടെ ആതിഥ്യവും അബ്ദുല്‍ അസീസിനു വളരെ ഇഷ്ടപ്പെട്ടു. അടുത്ത വരവില്‍ അദ്ദേഹം ആഴ്ചകളോളം കോഴിക്കോട്ടു താമസിച്ചു. കോഴിക്കോടുമായുള്ള ബന്ധം പള്ളിക്കണ്ടി കൊളക്കാടന്‍ കുടുംബത്തിലെ ആയിശയുമായുള്ള വിവാഹത്തിലെത്തിച്ചു. ഈ വിവാഹബന്ധത്തില്‍ അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. അബ്ദുല്‍ അസീസ് മകന് പിതാവിന്റെ പേരിട്ടു. ഹസ്സന്‍ ജുമുഅ.
വിവാഹത്തിന്നു ശേഷം അബ്ദുല്‍ അസീസ് ഇടക്കിടെ കോഴിക്കോട്ട് വരും. മകന്‍ വളര്‍ന്നു വലുതായി. ഒരു പെരുന്നാള്‍ അവധിക്കു ഗള്‍ഫില്‍ നിന്നു ചരക്കുമായി കോഴിക്കോട്ടെത്തിയ അബ്ദുല്‍ അസീസ് തിരിച്ചു പോകുമ്പോള്‍ മകനെയും കൂടെ കൊണ്ടുപോയി. യാത്രക്കിടയിലുണ്ടായ കാറ്റിലും കോളിലും പെട്ട് പത്തേമാരി തകര്‍ന്നു. അബ്ദുല്‍ അസീസും മൂന്നു ജോലിക്കാരും കടലില്‍ മുങ്ങി മരിച്ചു. തകര്‍ന്ന പത്തേമാരിയുടെ പലകയില്‍ അള്ളിപ്പിടിച്ച് മകന്‍ രക്ഷപ്പെട്ടു. കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്നവര്‍ കുട്ടിയെ കരക്കെത്തിച്ചെങ്കിലും പത്തേമാരിക്കടിയില്‍ കുടുങ്ങി വലതുകാല്‍ മുട്ടിനുതാഴെ മുറിഞ്ഞു തൂങ്ങിയിരുന്നു.
ശസ്ത്രക്രിയയിലൂടെ വലതുകാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റി. മൂന്നുമാസത്തെ ചികിത്സക്കു ശേഷം കുട്ടി വീല്‍ ചെയറില്‍ സഞ്ചരിച്ചു തുടങ്ങി. അനാഥനായ ഹസ്സന്‍ ഒരു അറബി കുടുംബത്തിന്റെ സ്‌നേഹമസൃണമായ സംരക്ഷണത്തില്‍ വളര്‍ന്നു. മറ്റു ജോലികളൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കി നാട്ടുകാര്‍ ഹസ്സനു ഒരു തൊഴില്‍ കണ്ടെത്തി. ഫുജീറ കോട്ടയുടെ സംരക്ഷണവും പൂര്‍ണ്ണ ഉത്തരവാദിത്തവും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫുജീറ കോട്ട ഫുജീറയിലെ ഒരു ആകര്‍ഷക കാഴ്ചയാണ്.
കോട്ടയും ചുറ്റുപാടുകളൂം കോട്ടക്കുള്ളിലെ ജീവിതവുമെല്ലാം ഹസ്സനു വളരെ ഹൃദ്യമായി. കോട്ടയോടു ചേര്‍ന്ന അല്‍ അഥൈന ഗ്രാമവാസികള്‍ ഹസ്സനെ സഹോദരനെപ്പോലെ സ്‌നേഹിച്ചു. വൈകുന്നേരങ്ങളില്‍ ഹസ്സന്‍ കോട്ടക്കു പിന്നിലെ കടല്‍തീരത്തിരുന്നു മത്സ്യം പിടിക്കും. കിട്ടുന്ന മത്സ്യങ്ങള്‍ സൗജന്യമായി ഗ്രാമവാസികള്‍ക്കു വിതരണം ചെയ്യും. ശാന്തനും മിതഭാഷിയുമാണെങ്കിലും കോട്ടയിലെത്തുന്ന സന്ദര്‍ശകരോട് ഫുജീറയുടെയും കോട്ടയുടെയും ചരിത്രം വിവരിക്കുമ്പോള്‍ ഹസ്സന്‍ വാചാലനാകും.
അംഗവൈകല്യവും പ്രായാധിക്യവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാറില്ല. പുലര്‍ച്ചെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കും. പിന്നീട് കോട്ടക്കകത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു യുവാവിന്റെ പ്രസരിപ്പോടെ.
വൈകുന്നേരങ്ങളില്‍ കോട്ടക്കകത്ത് അറബി ഗാനങ്ങള്‍ പാടിയിരിക്കുന്ന ഇദ്ദേഹത്തിനു ചുറ്റും യുവാക്കളും കുട്ടികളും ഒത്തുകൂടും. ഡാന്‍സും പാട്ടും സന്ധ്യ മയങ്ങുന്നതു വരെ നീണ്ടുപോകും. കോട്ടയോടു തൊട്ടുള്ള ഗ്രാമവാസികള്‍ ഇദ്ദേഹത്തെ ‘ഹാലി’ എന്നാണു വിളിക്കുന്നത്. മലയാള അര്‍ത്ഥം ‘അമ്മാവന്‍’. വയസ്സ് നൂറ് പിന്നിട്ടെങ്കിലും ജന്മനാടായ കോഴിക്കോടിനെക്കുറിച്ചുള്ള ഓര്‍മ്മ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. സംസാരത്തിന്നിടയില്‍ അദ്ദേഹം അഭിമാനത്തോടെ പറയും: അന മലബാരി- ഫീ കാലിക്കോത്ത് (ഞാനൊരു മലയാളിയാണ്- കലിക്കോത്തുകാരന്‍),
ഞാനും സമീറും കലിക്കോത്തുകാരാണെന്നറിഞ്ഞപ്പോള്‍ ഏറെ നാളായി ഉള്ളില്‍ ഒതുക്കിവെച്ച ആഗ്രഹം ഞങ്ങളുടെ മുമ്പില്‍ അദ്ദേഹം അവതരിപ്പിച്ചു. അറബി ചുവയുള്ള മലയാളത്തില്‍ – ”നാട്ടില്‍ പോകണം ഉമ്മയുടെ ഖബര്‍ കാണണം” കുഴിഞ്ഞ കണ്ണുകളില്‍ കണ്ണുനീര്‍ ഉരുണ്ടുകൂടുന്നു. ഞങ്ങള്‍ ശ്രദ്ധിച്ചു.